Image

'ഇത് കേവലം വാക്കുകള്‍ കൂട്ടിച്ചൊല്ലാന്‍ വയ്യാത്ത കിടാങ്ങളുടെ  നിഷ്‌കളങ്കതയല്ല.:ഫാ. വര്‍ഗീസ് വള്ളിക്കാട്ട്

Published on 23 May, 2022
'ഇത് കേവലം വാക്കുകള്‍ കൂട്ടിച്ചൊല്ലാന്‍ വയ്യാത്ത കിടാങ്ങളുടെ  നിഷ്‌കളങ്കതയല്ല.:ഫാ. വര്‍ഗീസ് വള്ളിക്കാട്ട്

 

ആലപ്പുഴയില്‍ കുട്ടിയെ ഉപയോഗിച്ച് വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ പ്രതികരണവുമായി കെസിബിസി മുന്‍ വക്താവ് ഫാ. വര്‍ഗീസ് വള്ളിക്കാട്ട്. വൈലോപ്പിള്ളിയുടെ വരികള്‍ ഉപയോഗിച്ച് പരിഹാസരൂപേണയാണ് ഫാ വര്‍ഗീസ് വള്ളിക്കാട്ടിന്റെ ഫേസ്ബുക്ക് കുറിപ്പ്.  ഇത്, കേവലം വാക്കുകള്‍ കൂട്ടിച്ചൊല്ലാന്‍ വയ്യാത്ത കിടാങ്ങളുടെ നിഷ്‌കളങ്കതയില്‍നിന്ന് ഉയര്‍ന്നു വരുന്ന ദീര്‍ഘ ദര്‍ശനമല്ല. തികച്ചും സര്‍വാധിപത്യ സ്വഭാവമുള്ള, ഫാസിസ്റ്റു സ്വരമാണ് അതില്‍ മുഴങ്ങി കേള്‍ക്കുന്നത്. ഇതിനു കുടപിടിക്കുന്ന കേരളത്തിലെ രാഷ്ട്രീയ അന്തരീക്ഷം, രാജ്യത്തിന്റെ ആരോഗ്യകരമായ ഭാവിക്കു സഹായകരമാണോ എന്ന് ഉത്തരവാദപ്പെട്ടവര്‍ വിലയിരുത്തണമെന്ന് ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

അരിയും മലരും കുന്തുരുക്കവും വാങ്ങി വീട്ടില്‍ സൂക്ഷിച്ചോളൂ... നിന്റെയൊക്കെ കാലന്മാര്‍ ഇതാ വരുന്നു എന്ന മുദ്രാവാക്യത്തിന്റെ അര്‍ഥം ശവമടക്കിനു തയാറായി ഇരുന്നോളൂ എന്നാണെന്ന് ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. ഹിന്ദുക്കളുടെയും ക്രിസ്ത്യാനികളുടെയും കാലന്മാര്‍ ഇതാ വരുന്നു എന്നാണ് അതുകൊണ്ട് ഉദ്ദേശിക്കുന്നത്.

എന്തുതരം റിപ്പബ്ലിക്കിനെപ്പറ്റിയാണ് റാലി നടത്തിയ ഇസ്ലാമിസ്റ്റ് സംഘടന പ്രസംഗിക്കുന്നതെന്നും ഫേസ്ബുക്ക് കുറിപ്പില്‍ ചോദിക്കുന്നു. നിയമം നിര്‍മിക്കാനുള്ള അധികാരം അല്ലാഹുവിനു മാത്രമാണെന്നു പ്രഖ്യാപിക്കുന്ന ഒരു പ്രത്യയശാസ്ത്രത്തിനു 'പാര്‍ലമെന്ററി ജനാധിപത്യത്തെ' അംഗീകരിക്കാന്‍  കഴിയുമോ എന്നും ഫേസ്ബുക്ക് കുറിപ്പില്‍ ചോദിക്കുന്നു.

 തങ്ങള്‍ അല്ലാത്ത ആരെയും സമാധാനത്തോടെ ഈ മണ്ണില്‍ ജീവിക്കാന്‍ അനുവദിക്കുകയില്ല എന്ന സന്ദേശമാണ് അവര്‍ മുന്നോട്ടുവയ്ക്കുന്നത്. അറേബ്യയുടെ മണ്ണില്‍നിന്ന് മുസ്ലിമല്ലാത്ത യഹൂദരെയും ക്രിസ്ത്യാനികളെയും പുറത്താക്കും എന്ന ഏഴാം നൂറ്റാണ്ടിലെ പ്രവാചക ശബ്ദത്തിന്റെ പ്രതിധ്വനിയാണ് അതില്‍ മുഴങ്ങി കേള്‍ക്കുന്നതെന്നും കുറിപ്പില്‍ പറയുന്നു. പിണറായിയുടെ പോലീസിന് ഇതൊരു കുട്ടിക്കളിയായി മാത്രമേ തോന്നിയിട്ടുള്ളെന്നും വിമര്‍ശനമുണ്ട്. ഇത്തരം ബാല്യങ്ങളെ വളര്‍ത്തിയെടുക്കുന്നതിനുള്ള ഒരു ബദല്‍ വിദ്യാഭ്യാസ സന്പ്രദായം സര്‍ക്കാരിന്റെ കൂടി പ്രോത്സാഹനത്തില്‍ സംസ്ഥാനത്തു നടക്കുന്നുണ്ടെന്ന ആരോപണത്തില്‍ കഴന്പുണ്ടോ എന്ന് പരിശോധിക്കണം. ഇതിനിടയിലാണ് പി.സി. ജോര്‍ജിനെ പിടിക്കാന്‍ പോലീസ് നെട്ടോട്ടമോടുന്നതെന്നും ഫോസ്ബുക്ക് പോസ്റ്റില്‍ പറയുന്നു

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ദീര്‍ഘദര്‍ശനം ചെയ്യും ദൈവജ്ഞരല്ലോ നിങ്ങള്‍!
'വാക്കുകള്‍ കൂട്ടിച്ചൊല്ലാന്‍ വയ്യാത്ത കിടാങ്ങളേ
ദീര്‍ഘദര്‍ശനം ചെയ്യും ദൈവജ്ഞരല്ലോ നിങ്ങള്‍' എന്നു പാടിയത് കവി വൈലോപ്പിള്ളിയാണ്. വാക്കുകള്‍ കൂട്ടിച്ചൊല്ലാന്‍ പ്രായമാകുന്നതിന്‍ മുന്‍പ്, ദീര്‍ഘ ദര്‍ശനം ചെയ്തു ഭാവിയെന്തെന്നു വ്യക്തമാക്കുന്ന ചില സമകാലിക കാഴ്ചകള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ കാണാന്‍ ഇടയായി. 2022 മെയ് 21 ന് ആലപ്പുഴയില്‍ നടന്ന പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ രക്ഷിതാവിന്റെ തോളിലിരുന്ന് ഒരു ബാലന്‍ നീട്ടി വിളിക്കുന്ന മുദ്രാവാക്യങ്ങള്‍ ഈ  കാലഘട്ടത്തിന്റെ ഒരു നേര്‍ചിത്രം വരച്ചു കാട്ടുന്നതാണ്. അരിയും മലരും കുന്തുരുക്കവും വാങ്ങി വീട്ടില്‍ സൂക്ഷിച്ചോളൂ... നിന്റെയൊക്കെ കാലന്മാര്‍ ഇതാ വരുന്നു എന്നാണ് ആവേശത്തോടെ ആ നിഷ്‌കളങ്ക ബാല്യം വിളിച്ചു പറയുന്നത്! 'റിപ്പബ്ലിക്കിനെ' രക്ഷിക്കാന്‍ തീരുമാനിച്ചിറങ്ങിയ  ഇസ്ലാമിസ്റ്റ് യുവത അത് ഏറ്റു ചൊല്ലുന്നു! എന്താണ് സംഭവം എന്ന് അത്ഭുതം കൂറേണ്ടതില്ല. ശവമടക്കിനു തയ്യാറായി ഇരുന്നോളൂ എന്നാണ്! ഹിന്ദുക്കളുടെയും ക്രിസ്ത്യാനികളുടെയും കാലന്മാര്‍ ഇതാ വരുന്നു എന്ന്!
ആര്‍ക്കും ഇതില്‍ യാതൊരു പരിഭവവും തോന്നേണ്ട കാര്യമില്ല. പിണറായിയുടെ പൊലീസിന് ഇതൊരു കുട്ടിക്കളിയായി മാത്രമേ തോന്നിയിട്ടുള്ളൂ. യാതൊരു നടപടിയും ഇതുവരെ ഉണ്ടായതായി അറിവില്ല. ഇത്തരം ബാല്യങ്ങളെ വളര്‍ത്തിയെടുക്കുന്നതിനുള്ള ഒരു ബദല്‍ വിദ്യാഭ്യാസ സമ്പ്രദായം സര്‍ക്കാരിന്റെകൂടി പ്രോത്സാഹനത്തില്‍ സംസ്ഥാനത്തു നടക്കുന്നുണ്ട് എന്നു ചിലര്‍ കുറ്റപ്പെടുത്തുന്നത് കണ്ടു. അതില്‍ കഴമ്പുണ്ടോ എന്ന് ഉത്തരവാദപ്പെട്ടവര്‍ പരിശോധിക്കട്ടെ. രാജ്യത്ത് അപകടകരമായ ചില പ്രവണതകള്‍ വളര്‍ന്നു വരുന്നു എന്ന് പറഞ്ഞതിന് ഒരു മുന്‍ എം. എല്‍. എയെ പിടിച്ചു ലോക്കപ്പിലിടാന്‍ സംസ്ഥാനത്തെ പോലീസ് സേന പല ദിവസങ്ങളായി നെട്ടോട്ടം ഓടുന്ന കാഴ്ച, ഇതിനിടയില്‍ വേറിട്ടൊരു കഴ്ച തന്നെയാണ്!  
അതായത്, 'അരിയും മലരും കുന്തുരുക്കവും വാങ്ങി സൂക്ഷിച്ചോളൂ, നിന്റെയൊക്കെ കാലന്മാര്‍ ഇതാ വരുന്നു' എന്നു തെരുവീഥിയില്‍ കൊലവിളി നടത്തുന്നത് നമ്മുടെ സംസ്ഥാനത്ത് തികച്ചും അനുവദനീയമാണ്! അതാരെങ്കിലും ചൂണ്ടിക്കാണിച്ചാല്‍ അവര്‍ 'വെറുപ്പ്' പ്രചരിപ്പിക്കുന്നവരാണ്! അവരെ തുറുങ്കിലടക്കണം എന്നാണ് ഇടതു വലതു ഭേദമെന്യേ ഇരു പക്ഷത്തുമുള്ള രാഷ്ട്രീയ നേതാക്കളുടെ നിലപാട്! ഇതെന്തു ബനാന റിപ്പബ്ലിക്കാണ് എന്ന് ചോദിയ്ക്കാന്‍ ഒരു ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വെസ് ഇന്നു ജീവിച്ചിരിപ്പില്ലല്ലോ!  
ആലപ്പുഴയില്‍ റാലി നടത്തിയ ഇസ്ലാമിസ്റ്റ് സംഘടന അവകാശപ്പെടുന്നത്, അവര്‍ 'റിപ്പബ്ലിക്കിനെ' രക്ഷിക്കാനും വീണ്ടെടുക്കാനും മറ്റും തയ്യാറെടുക്കുന്നു എന്നാണ്. 'റിപ്പബ്ലിക്' എന്ന വാക്ക് ജനങ്ങളുടെ പരമാധികാരത്തെ സൂചിപ്പിക്കുന്ന പദമാണ്. എന്തുതരം റിപ്പബ്ലിക്കിനെപ്പറ്റിയാണ് അവര്‍ പ്രസംഗിക്കുന്നത് എന്ന് വ്യക്തമല്ല. അവര്‍ കൊണ്ടുനടക്കുന്ന 'പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ' പ്രത്യയശാസ്ത്രം 'ജനങ്ങളുടെ പരമാധികാരത്തില്‍' വിശ്വസിക്കുന്നുണ്ടോ 'തൗഹീദ് ഹക്കീമിയ്യത്' എന്ന ഇസ്ലാമിക ആദര്‍ശം യാഥാര്‍ഥ്യമാക്കാന്‍ പോരാടുന്നവര്‍ക്ക്, ജനങ്ങളുടെ പരമാധികാരത്തെ അംഗീകരിക്കാന്‍ കഴിയുമോ നിയമം നിര്‍മ്മിക്കാനുള്ള അധികാരം അല്ലാഹുവിനു മാത്രമാണെന്നു പ്രഖ്യാപിക്കുന്ന ഒരു പ്രത്യയശാസ്ത്രത്തിനു 'പാര്‍ലമെന്ററി ജനാധിപത്യത്തെ' അംഗീകരിക്കാന്‍  കഴിയുമോ അല്ലാഹുവിന്റെ നിയമത്തിനു കീഴിലല്ലാത്ത മറ്റേതൊരു ഭരണ സംവിധാനവും 'ശിര്‍ക്കും' 'കുഫ്റും' ആണെന്ന് പഠിപ്പിക്കുന്ന ഒരു പ്രത്യയശാസ്ത്രത്തിനു, 'മനുഷ്യ നിര്‍മ്മിതമായ' ഒരു ഭരണഘടനയില്‍ അധിഷ്ഠിതമായ ഒരു 'റിപ്പബ്ലിക്കിനെ' അംഗീകരിക്കാന്‍ കഴിയുമോ അപ്പോള്‍, പിന്നെ, ഏതു 'റിപ്പബ്ലിക്കാണ്' അവര്‍ വീണ്ടെടുക്കാന്‍ പരിശ്രമിക്കുന്നത്  
യഥാര്‍ത്ഥത്തില്‍, ഇത്തരം റാലികളുടെയും ശക്തി പ്രകടനങ്ങളുടെയും കൊലവിളികളുടെയും അര്‍ത്ഥമെന്താണ് ക്രിസ്ത്യന്‍, ഹിന്ദു തുടങ്ങിയ മതങ്ങള്‍ക്കും മത വിശ്വാസികള്‍ക്കും നേരെ ഉയര്‍ത്തുന്ന മുദ്രാവാക്യങ്ങള്‍, അക്ഷരര്‍ത്ഥത്തില്‍ത്തന്നെ, ഇന്ത്യന്‍ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന വൈവിധ്യത്തിനും നാനാത്വത്തിനും നേരെ ഉയരുന്ന ഭീഷണി തന്നെയാണ്. തങ്ങള്‍ അല്ലാത്ത ആരെയും സമാധാനത്തോടെ ഈ മണ്ണില്‍ ജീവിക്കാന്‍ അനുവദിക്കുകയില്ല എന്ന സന്ദേശമാണ് അവര്‍ മുന്നോട്ടു വയ്ക്കുന്നത്. അറേബ്യായുടെ മണ്ണില്‍നിന്ന് മുസ്ലീമല്ലാത്ത യഹൂദരെയും ക്രിസ്ത്യാനികളെയും പുറത്താക്കും എന്ന ഏഴാം നൂറ്റാണ്ടിലെ പ്രവാചക ശബ്ദത്തിന്റെ പ്രതിധ്വനിയാണ് അതില്‍ മുഴങ്ങി കേള്‍ക്കുന്നത്. 'ദീര്‍ഘ ദര്‍ശനം ചെയ്യും ദൈവജ്ഞരല്ലോ നിങ്ങള്‍!  
ഇത്, കേവലം വാക്കുകള്‍ കൂട്ടിച്ചൊല്ലാന്‍ വയ്യാത്ത കിടാങ്ങളുടെ  നിഷ്‌കളങ്കതയില്‍നിന്ന് ഉയര്‍ന്നു വരുന്ന ഒരു ദീര്‍ഘ ദര്‍ശനമല്ല. തികച്ചും സര്‍വ്വാധിപത്യ സ്വഭാവമുള്ള, ഫാസിസ്റ്റു സ്വരമാണ് അതില്‍ മുഴങ്ങി കേള്‍ക്കുന്നത്. ഇതിനു കുടപിടിക്കുന്ന കേരളത്തിലെ രാഷ്ട്രീയ അന്തരീക്ഷം, രാജ്യത്തിന്റെ ആരോഗ്യകരമായ ഭാവിക്കു സഹായകരമാണോ എന്ന് ഉത്തരവാദപ്പെട്ടവര്‍ വിലയിരുത്തണം. 
ഫാ. വര്‍ഗീസ് വള്ളിക്കാട്ട്

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക