Image

'മരുമകന്റെ വകുപ്പില്‍ നടക്കുന്ന അഴിമതി കാണുന്നില്ലേ..?' മുഖ്യമന്ത്രിയോട് കെ. സുധാകരന്‍

Published on 24 May, 2022
 'മരുമകന്റെ വകുപ്പില്‍ നടക്കുന്ന അഴിമതി കാണുന്നില്ലേ..?' മുഖ്യമന്ത്രിയോട് കെ. സുധാകരന്‍

 


തിരുവനന്തപുരം: പിണറായി ഭരണം അഴിമതിയുടെ കൂത്തരങ്ങായെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. 18 കോടി ചെലവാക്കി നിര്‍മാണത്തിലിരുന്ന തിരുവനന്തപുരം മെഡിക്കല്‍ കോളജ് മേല്‍പ്പാലം ഉദ്ഘാടനത്തിന് മുന്നേ തകര്‍ന്ന അഴിമതിയുടെ കഥയാണ് പുതുതായി മാധ്യമങ്ങളിലൂടെ പുറത്തു വരുന്നത്. ഓരോ ദിവസവും ഇതുപോലുള്ളവ മാധ്യമ വാര്‍ത്തകളില്‍ ഇടം പിടിക്കുകയാണ്. മഴപെയ്താല്‍ പൊളിയുന്ന പഞ്ചവടി പാലങ്ങളും റോഡുകളും കാറ്റടിച്ചാല്‍ പൊടിഞ്ഞ് പോകുന്ന കെട്ടിടങ്ങളും നിര്‍മിക്കുന്നതിനെയാണോ മുഖ്യമന്ത്രിയും മന്ത്രിമാരും വികസനമെന്ന് വിളിക്കുന്നതെന്ന് സുധാകരന്‍ ചോദിച്ചു.

 ഈ സര്‍ക്കാരിന്റെ ഓരോ പദ്ധതികളും തയാറാക്കുന്നത് അഴിമതി നടത്താനും കമ്മീഷന്‍ ലഭിക്കുന്നതിനും വേണ്ടിയാണ്. മാനദണ്ഡങ്ങളും നിബന്ധനകളും കാറ്റില്‍പ്പറത്തിയാണ് ഓരോ നിര്‍മാണവും നടത്തുന്നത്. സംസ്ഥാനം കടുത്ത സാന്പത്തിക പ്രതിസന്ധി നേരിടുന്‌പോഴാണ് സര്‍ക്കാര്‍ അഴിമതിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മരുമകന്റെ വകുപ്പില്‍ നടക്കുന്ന അഴിമതി മുഖ്യമന്ത്രി കണ്ടില്ലെന്ന് നടിക്കുകയാണോ അതോ അദ്ദേഹത്തിന്റെ അറിവോടെയാണോ നടക്കുന്നത്. 

 തിരുവനന്തപുരം മെഡിക്കല്‍ കോളജ് മേല്‍പ്പാലത്തിന് പുറമെ കോടികള്‍ മുടക്കി നിര്‍മിച്ച കുളിമാട് പാലം, തൃശൂരിലെ ചെന്പൂച്ചിറ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ശംഖുംമുഖം റോഡ്, സംസ്ഥാന ഐടി മിഷന്റെ കെട്ടിടം, ബഡ്‌സ് സ്‌പെഷല്‍ സ്‌കൂള്‍ ഉള്‍പ്പെടെയുള്ള കെട്ടിടങ്ങളും റോഡും പാലങ്ങളുമാണ് തകര്‍ന്നത്. സര്‍ക്കാരിന്റെ വികസന നേട്ടങ്ങളുടെ ചൂണ്ടുപലകയാണ് ഇവയെല്ലാം. ഇത് ഒറ്റപ്പെട്ട സംഭവമായി കാണാനാകില്ല. ജനങ്ങളുടെ ജീവന്‍ പന്താടുന്ന നിര്‍മ്മാണത്തിലെ ക്രമക്കേട് കണ്ടെത്താന്‍ നിഷ്പക്ഷവും സത്യസന്ധവുമായ അന്വേഷണം വേണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക