Image

ഫൊക്കാനയിൽ മറിയാമ്മ പിള്ളയോളം പരിചയവും പരിജ്ഞാനവുമുള്ള മറ്റൊരു വനിതാ നേതാവില്ല: ഡോ. മാമ്മൻ സി. ജേക്കബ് 

ഫ്രാൻസിസ് തടത്തിൽ  Published on 31 May, 2022
ഫൊക്കാനയിൽ മറിയാമ്മ പിള്ളയോളം പരിചയവും പരിജ്ഞാനവുമുള്ള മറ്റൊരു വനിതാ നേതാവില്ല: ഡോ. മാമ്മൻ സി. ജേക്കബ് 

ഫ്ലോറിഡ: ഫൊക്കാനയുടെ പ്രഥമ വനിതാ പ്രസിഡന്റ് മറിയാമ്മ പിള്ളയുടെ നിര്യാണം ചിക്കാഗോയില്‍ മാത്രമല്ല, അമേരിക്കന്‍ ഐക്യനാടുകളിലുള്ള എല്ലാ മലയാളികള്‍ക്കും തീരാ നഷ്ടമാണെന്ന് ഫൊക്കാന തെരെഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാനും ട്രസ്റ്റി ബോർഡ് അംഗവുമായ ഡോ.മാമ്മൻ സി. ജേക്കബ് അനുശോചന സന്ദേശത്തിൽ പറഞ്ഞു.

ഫൊക്കാനയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി അംഗമായിരുന്ന മറിയാമ്മ പിള്ളയുടെ സേവനം വിലമതിക്കാനാവാത്തതാണെന്ന് പറഞ്ഞ ഡോ.മാമ്മൻ സി. ജേക്കബ് മറിയാമ്മ പിള്ള അധ്യക്ഷയായ ഫൊക്കാന എത്തിക്സ് കമ്മിറ്റിയിൽ അംഗമായി പ്രവർത്തിക്കുക വഴി വലിയ അനുഭവ സമ്പത്താണ് തനിക്ക് ലഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. താനും മറിയാമ്മ പിള്ളയും ട്രസ്റ്റി ബോർഡിൽ ഒരുമിച്ചു പ്രവർത്തിച്ചു വരികയായിരുന്നു. ട്രസ്റ്റി ബോർഡ് മീറ്റിംഗുകളിൽ മറിയാമ്മ പിള്ളയുടെ നിർദ്ദേശങ്ങളും ഉപദേശങ്ങളും ഏറെ വിലമതിക്കുന്നതായിരുന്നു. അവരുടെ പല നിലപാടുകളും ട്രസ്റ്റി ബോർഡിന് ഏറെ സ്വീകാര്യതയുള്ളവയായിരുന്നു. അതുകൊണ്ടു തന്നെ അവരുടെ വിയോഗം ഫൊക്കാന ട്രസ്റ്റി ബോർഡിനും തെരെഞ്ഞെടുപ്പ് കമ്മിറ്റിയ്ക്കും അവർ ചെയർപേഴ്സൺ ആയ എത്തിക്സ് കമ്മിറ്റിക്കും തീരാ നഷ്ട്ടം തന്നെയാണെന്നും ഡോ. മാമ്മൻ സി. ജേക്കബ് വ്യക്തമാക്കി. താന്‍ ട്രസ്റ്റിബോര്‍ഡ് ചെയര്‍മാനായിരിക്കുമ്പോള്‍ മറിയാമ്മ പിള്ള ട്രസ്റ്റിബോര്‍ഡ് മെമ്പറായിരുന്നു..

ഫൊക്കാന എത്തിക്സ് കമ്മിറ്റി മുൻപാകെ വരുന്ന പരാതികളിൽ തീർപ്പുകൽപ്പിക്കാൻ മറിയാമ്മ പിള്ളയോളം പരിചയവും പരിജ്ഞാനവുമുള്ള മറ്റൊരു വനിതാ നേതാവിനെ പകരം വയ്ക്കാനില്ലെന്നു പറഞ്ഞ ഡോ. മാമ്മൻ സി. താൻ ട്രസ്റ്റി ബോർഡ് ചെയർമാൻ ആയിരുന്ന വേളയിൽ പല പ്രതിസന്ധി ഘട്ടങ്ങളിലൂടെ കടന്നു പോയപ്പോൾ മുൻ പ്രസിഡണ്ട് എന്ന നിലയിൽ മറിയാമ്മ പിള്ളയുടെ വിലയേറിയ ഉപദേശങ്ങൾ തേടുകയും അവ തനിക്ക് ഒരുപാട് സഹായകരമാവുകയും ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 ചിക്കാഗോ മാര്‍ത്തോമാ ചര്‍ച്ചില്‍ വെച്ചാണ് മറിയാമ്മ പിള്ളയെ താൻ ആദ്യമായി  പരിചയപ്പെടുന്നത്. അനേകര്‍ക്ക് അത്താണിയായി മാറിയിട്ടുള്ള മറിയാമ്മ പിള്ളയുടെ ജീവിത ശൈലി തന്നെ വളരെയധികം ആകര്‍ഷിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അംഗീകാരങ്ങളെ തേടിപ്പോകേണ്ടതില്ല, അര്‍ഹരാണെങ്കില്‍ അംഗീകാരം നമ്മെ തേടിയെത്തുമെന്ന് വിശ്വസിച്ചിരുന്ന വ്യക്തിയാണ് അവർ. ഫൊക്കാനയുടെ പ്രഥമ വനിതാ പ്രസിഡന്റായി മറിയാമ്മ പിള്ള തിരഞ്ഞെടുക്കപ്പെടാനുള്ള കാരണവും അതു തന്നെയാണ്. മറിയാമ്മ പിള്ളയോടൊപ്പം ചിക്കാഗോ കണ്‍വെന്‍ഷനില്‍ പ്രവര്‍ത്തിക്കാന്‍ സാധിച്ചിട്ടുണ്ട്. 

 പല മേഖലകളില്‍ മറിയാമ്മ പിള്ളയോടൊപ്പം ഒരുമിച്ച് പ്രവര്‍ത്തിച്ചപ്പോഴെല്ലാം അവരുടെ ദീര്‍ഘവീക്ഷണത്തോടെയുള്ള പ്രവര്‍ത്തനങ്ങളും ഉചിതമായ തീരുമാനങ്ങളുമെല്ലാം കണ്ടറിഞ്ഞിട്ടുണ്ട്. വളരെ ഗാംഭീര്യത്തോടെ പ്രവര്‍ത്തിക്കുമ്പോഴും വളരെയധികം വിനയത്തോടെ എല്ലാവരോടും ഇടപെടുന്നത് കണ്ടിട്ടുണ്ട്. മറിയാമ്മ പിള്ളയുടെ നിര്യാണത്തില്‍ ഫ്‌ളോറിഡാ നിവാസികളുടെ പേരിലും മാര്‍തോമാ ചര്‍ച്ച് ഓഫ് സൗത്ത് ഫ്‌ളോറിഡയുടെ പേരിലും ഫൊക്കാന ഇലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എന്ന പേരിലും ദുഖം രേഖപ്പെടുത്തുന്നുവെന്നും ദൈവം കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക