ചിക്കാഗോ: അന്തരിച്ച മറിയാമ്മ പിള്ളയ്ക്ക് അശ്രുപൂജകളുമായി അണമുറിയാത്ത ജനപ്രവാഹം ചിക്കാഗോ മാര്‍ത്തോമാ ചര്‍ച്ചിലേക്ക് ഒഴുകിയെത്തി. ഒരുപക്ഷെ ഇതേപോലൊരു ജനപങ്കാളിത്തം അമേരിക്കന്‍ മലയാളി സമൂഹത്തില്‍ ഇതാദ്യമായിരിക്കാം.
ശോകം തളംകെട്ടിനിന്ന അന്തരീക്ഷത്തിലും സന്ദേശങ്ങള്‍ നല്‍കിയവര്‍ വരച്ചുകാട്ടിയത് സേവന പ്രവര്‍ത്തനങ്ങളിലൂടെ ജീവിതം സമ്പന്നമാക്കിയ അപൂര്‍വ്വ വ്യക്തിത്വത്തിന്റെ ഓര്‍മ്മകളാണ്. വഴിവിളക്കെന്നും ഉരുക്കുവനിതയെന്നും മദര്‍ തെരേസയുടെ മനസുള്ള വ്യക്തിയെന്നും മാധ്യമങ്ങള്‍ വാഴ്ത്തിയ മറിയാമ്മ പിള്ള ഇവയെല്ലാമായിരുന്നു. ഇവയ്ക്ക് അപ്പുറവുമിയിരുന്നെന്ന് ചിലര്‍ ചൂണ്ടിക്കാട്ടി. മാതാ അമൃതാന്ദമയി കഴിഞ്ഞാല്‍ ഏറ്റവുമധികം പേരെ ആലിംഗനം ചെയ്ത വ്യക്തി മറിയാമ്മ പിള്ളയായിരിക്കാമെന്നു ഇടവക പ്രതിനിധി ചൂണ്ടിക്കാട്ടി. നിർമലമായ മനസിന്റെ തെളിവായിരുന്നു അത്
പച്ചയായ മനുഷ്യസ്‌നേഹിയായിരുന്നു മറിയാമ്മ പിള്ളയെന്ന് ഫോമയ്ക്കുവേണ്ടി ആദരാഞ്ജലിയര്‍പ്പിച്ച ജോ. സെക്രട്ടറി ജോസ് മണക്കാട്ട് ചൂണ്ടിക്കാട്ടി. അകാലത്തില്‍ അവര്‍ വിടപറഞ്ഞെങ്കിലും എല്ലാ നന്മകളും ചെയ്തു തീര്‍ത്തശേഷമായിരുന്നു ആ വേര്‍പാട്. താന്‍ സംഘടിപ്പിച്ച എല്ലാ പരിപാടികളിലും ആദ്യം വിളിക്കുന്നത് മറിയാമ്മ പിള്ളയെ ആയിരുന്നു. മോനേ എന്ന വാത്സല്യം കലര്‍ന്ന ആ വിളി ഇനി കേള്‍ക്കാനാവില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ ദുഖം ഹൃദയമാകെ നിറയുന്നു.
ഫൊക്കാന വൈസ് പ്രസിഡന്റായ തോമസ് തോമസ് മറിയാമ്മ പിള്ളയുമായുള്ള ദീര്‍ഘകാല ബന്ധം അനുസ്മരിച്ചു. അവരുടെ എല്ലാ പ്രവര്‍ത്തനങ്ങളുടേയും ശക്തിസ്രോതസ് ഭര്‍ത്താവ് ചന്ദ്രന്‍പിള്ള ചേട്ടനായിരുന്നു. അവരുടെ സേവനങ്ങളും ഓര്‍മ്മകളും ഒരിക്കലും ഇല്ലാതികില്ല.
ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ് പ്രസിഡന്റ് സിറിയക് കൂവക്കാട്ടില്‍ ഇല്ലിനോയി മലയാളി അസോസിയേഷനിലും ഫൊക്കാനയിലുമൊക്കെ മറിയാമ്മ പിള്ളയുടെ പ്രവര്‍ത്തനങ്ങള്‍ അനുസ്മരിച്ചു. അവര്‍ ശാരീരികമായി നമ്മോടൊപ്പമില്ലെങ്കിലും ആ ധന്യജീവിതത്തിന്റെ ഓര്‍മ്മകള്‍ നമ്മുടെ മനസില്‍ എന്നും നിലനില്‍ക്കും.
കനേഡിയന്‍ എഴുത്തുകാരന്‍ എഴുതിയ 'ഹൂ വില്‍ ക്രൈ വെൻ യു ഡൈ' എന്ന പുസ്തകത്തില്‍ ലോകം കരയാന്‍ 27 കാര്യങ്ങള്‍ ചെയ്യണമെന്നാണ് എഴുതിയിരിക്കുന്നതെന്ന് ഷിജി അലക്സ് ചൂണ്ടിക്കാട്ടി . അത് അന്വര്‍ത്ഥമാക്കിയ വ്യക്തിയാണ് മറിയാമ്മ പിള്ള. അവരുടെ വേര്‍പാടില്‍ ലോകം കരയുന്നു.
അവര്‍ എല്ലാവരേയും തുണയ്ക്കുകയും മാതൃക കാട്ടുകയും ചെയ്തു. സാധാരണ നഴ്‌സായി ഇവിടെ വന്ന അവര്‍ പിന്നീടുള്ള നഴ്‌സുമാര്‍ക്ക് അഭയവും തുണയുമായി. ആ ഒറ്റമരക്കാടിന്റെ തണലില്‍ ചെറിയ മരങ്ങള്‍ വളര്‍ന്നുവന്നു. അവരുടെ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ് അവരുടെ ഓര്‍മ്മകള്‍ക്ക് നമുക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും വലിയ കാര്യം.
രണ്ടു പതിറ്റാണ്ടോളമായി മറിയാമ്മ പിള്ളയുമായി ഒന്നിച്ചു പ്രവര്‍ത്തിച്ചത് ഫൊക്കാന നേതാവ് ലീല മാരേട്ട് അനുസ്മരിച്ചു. മറിയാമ്മയും ഭര്‍ത്താവും ന്യൂയോര്‍ക്കില്‍ വരുമ്പോള്‍ തന്റെ വീട്ടില്‍ ആതിഥ്യം നൽകിയിട്ടുണ്ട് . അവരുടെ സ്‌നേഹവും വാത്സല്യവും എന്നും അനുഭവിച്ചറിഞ്ഞിട്ടുണ്ട്. ഫൊക്കാന പ്രസിഡന്റായി മത്സരിക്കുന്ന തനിക്ക് അവര്‍ എല്ലാവിധ പിന്തുണയും നല്‍കുകയും ചെയ്തിരുന്നു. ഏതാനും നാൾ മുമ്പ് സംസാരിച്ചപ്പോള്‍ അസുഖമെല്ലാം മാറി എന്നാണ് പറഞ്ഞത്. ഈ വേര്‍പാട് ഹൃദയഭേദകം. ധന്യമായ ആ ജിവിതത്തിന് പ്രണാമം.
ഇന്ത്യാ പ്രസ്‌ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രതിനിധിയായി ചിക്കാഗോ ചാപ്റ്റര്‍ പ്രസിഡന്റ് ശിവന്‍ മുഹമ്മ, പ്രസന്നന്‍ പിള്ള, അനിലാല്‍ ശ്രീനിവാസന്‍, ബിജു സഖറിയ, വര്‍ഗീസ് പാലമലയില്‍, ഡൊമിനിക്, അനില്‍ മറ്റത്തിക്കുന്നേല്‍, അലന്‍ ജോര്‍ജ് തുടങ്ങിയവര്‍ അന്ത്യോപചാരമര്‍പ്പിക്കാനെത്തി. പ്രസ്‌ക്ലബിന്റെ ഉറ്റ ബന്ധുവായിരുന്നു മറിയാമ്മ പിള്ളയെന്നു ശിവന്‍ മുഹമ്മ ചൂണ്ടിക്കാട്ടി. ചിക്കാഗോയിലും മറ്റ് നഗരങ്ങളിലും നടന്ന കണ്‍വന്‍ഷനുകളില്‍ പലതിലും അവര്‍ പങ്കെടുക്കുകയുണ്ടായി. അവരുടെ പ്രവര്‍ത്തനങ്ങള്‍ ഒരിക്കലും മറിക്കാനാവില്ല.
വീഡിയോ സന്ദേശത്തില്‍ മാര്‍ത്തോമാ സഭ സഫ്രഗന്‍ മെത്രാപ്പോലീത്ത യുയാക്കീം മാര്‍ കൂറിലോസ് തിരുമേനി മറിയാമ്മ പിള്ളയുടെ ആഴമായ വിശ്വാസം അനുസ്മരിച്ചു. അവരുടെ സേവന പ്രവര്‍ത്തനങ്ങള്‍ എന്നും സമൂഹത്തിന് മുതല്‍ക്കൂട്ടായിരുന്നു. അമേരിക്കയിലായിരുന്നപ്പോൾ അവരുടെ ആതിഥ്യം സ്വീകരിച്ചതും അനുസ്മരിച്ചു
ചിക്കാഗോ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ജോഷി വള്ളിക്കളം സംഘടനാ രംഗത്തെ മറിയാമ്മ പിള്ളയുടെ സേവനങ്ങള്‍ ചൂണ്ടിക്കാട്ടി.
ഭദ്രാസന മെത്രാപ്പോലീത്ത ഐസക്ക് മാർ ഫീലക്സിനോസ് എപ്പിസ്കോപ്പയുടെ നേതൃത്വത്തിൽ സംസ്കാര ശുശ്രുഷയുടെ ആദ്യഘട്ടം പൂർത്തിയാക്കിയാണ് ഇന്നലെ പൊതുദർശനം പൂർത്തിയാക്കിയത്.
ഇന്ന് രാവിലെ അൽപനേരം പൊതുദര്ശനവും തുടർന്ന് സംസ്കാര ശുശ്രുഷയും സംസ്കാരവും നടക്കും.