Image

ഇരുനൂറിലേറെ മരങ്ങളെ കോടാലിയിൽ നിന്നു കാത്തു! (വിജയ് സി. എച്ച്)

Published on 09 June, 2022
ഇരുനൂറിലേറെ മരങ്ങളെ കോടാലിയിൽ നിന്നു കാത്തു! (വിജയ് സി. എച്ച്)

ജീവിതം പരിസ്ഥിതി സംരക്ഷണമാക്കിയവരെത്തേടി വനമിത്ര, പ്രകൃതിമിത്ര മുതലായ പുരസ്കാരങ്ങൾ എത്തുന്നത് സ്വാഭാവികം. എന്നാൽ, കോട്ടയം ജില്ലയിലുള്ള ഉള്ളായം യു.പി സ്കൂൾ അദ്ധ്യാപകനിൽ അവരോധിക്കപ്പെട്ട 'വൃക്ഷഡോക്ടർ' എന്ന പദവി പങ്കിടാൻ രാജ്യത്ത് മറ്റൊരാളില്ല. മനുഷ്യൻ്റെ സ്വാർത്ഥതയാലോ, ക്രൂരതയാലോ, ദീനം വന്നതിനാലോ, ഇടിവെട്ടേറ്റതിനാലോ ഓജസ്സ് നഷ്ടമായൊരു മരം മുറിച്ചു മാറ്റുകയെന്ന രീതി നമുക്കിനി വേണ്ട. പകരം ബിനു മാഷെ വിളിയ്ക്കാം, മരത്തെ ചികിത്സിക്കാം. 
ഇതിനകം കേരളത്തിലും, തമിഴ് നാട്ടിലും, മഹാരാഷ്ട്രയിലുമായി നൂറിലേറെ വ൯ വൃക്ഷങ്ങളെ കോടാലിയിൽനിന്ന് കാത്ത് പച്ചപ്പിൻ്റെ  പറുദീസയിലേക്ക് തിരിച്ചുകൊണ്ടുവന്ന മര ഭിഷഗ്വരൻ തൻ്റെ നൂതനമായ ഹരിതവിപ്ലവ അനുഭവങ്ങൾ ഇവിടെ പങ്കുവെയ്ക്കുന്നു: 


🟥 ആദ്യ ചികിത്സ എട്ടു വർഷം മുന്നെ 
അടുത്തിടെ നമ്മെ വിട്ടുപിരിഞ്ഞുപോയ പ്രൊഫസ്സർ ഡോ. എസ്. സീതാരാമൻ സാറുമൊത്തുള്ളതാണ് എൻ്റെ  പ്രഥമ വൃക്ഷചികിത്സാനുഭവം. കേരള നദി സംരക്ഷണ സമിതി അദ്ധ്യക്ഷനായിരുന്ന അദ്ദേഹം വിളിച്ചുകൂട്ടിയ ഒരടിയന്തിര യോഗത്തിനു ശേഷം മടങ്ങുമ്പോഴാണ് ആലുവയിലെ പാലസ് റോഡിൽ മനോഹരമായി പരന്നു വളർന്നൊരു മഴമരം ശ്രദ്ധയിൽപ്പെട്ടത്. സമീപത്തുള്ളവർ തുടർച്ചയായി മാലിന്യമിട്ട്  കത്തിച്ചുകൊണ്ടിരുന്നതിനാൽ, ആ വൃക്ഷത്തിൻ്റെ കടഭാഗം മുച്ചൂടും കരിഞ്ഞുപോയിരുന്നു. ഇതു കണ്ടു ഉള്ളുനീറിയ ഞാൻ, മരത്തെ രക്ഷിയ്ക്കാൻ എന്തെങ്കിലും ചികിത്സയുണ്ടോയെന്ന് സീതാരാമൻ സാറിനോട് ആരാഞ്ഞു. പ്രകൃതിയുമായി ഏറെ അടുത്തിടപഴകി പരിചയമുള്ള അദ്ദേഹം, ചില ചേരുവകൾ ഔഷധമായി ഉപയോഗിക്കാൻ നിർദ്ദേശിച്ചു. ആദ്യം വൃക്ഷത്തടിയിലുണ്ടായിരുന്ന പൊള്ളലുകളും മുറിവുകളും കഴുകി വൃത്തിയാക്കി. പിന്നീട്, പരിക്ക് പറ്റിയ ഇടങ്ങളിൽ ഔഷധം തേച്ചുപിടിപ്പിച്ചു. ആ ഭാഗം മൊത്തിൽ ഒരു വെള്ള മുണ്ടുകൊണ്ട് ചുറ്റിക്കെട്ടി. ഒരു മനുഷ്യനെയെന്ന പോലെ ഞങ്ങൾ ആ മരത്തെ പരിചരിക്കുന്നതുകണ്ടു മനമലിഞ്ഞ നാട്ടുകാർ പിന്നീട് ഒരു വൃക്ഷച്ചുവട്ടിലും തീയിട്ടില്ലെന്നുമാത്രമല്ല, അവയുടെ സംരക്ഷകരായി മാറുകയാണുണ്ടായത്!
കേരള സർക്കാറിൻ്റെ വനം-വന്യജീവി വകുപ്പ് (KFWD) ഉപദേശക സമിതി അംഗമായി നിയമിയ്ക്കപ്പെടുന്നതിനു മുന്നെ, ഇടപെടലുകൾ വേണ്ടിവന്ന എൻഡോസൾഫാനും, തണ്ടൽക്കാടും, പ്ലാച്ചിമടയും, മെത്രാൻ കായലും, പാത്രക്കടവും, കോട്ടയം മെഡിക്കൽ കോളേജിലെ സ്വാഭാവിക വനവും, ചാലിയാറും, ഇരുവഴിഞ്ഞിയും, അതിരപ്പിള്ളിയും മനസ്സിൽ ബാക്കിവെച്ച തപ്തസ്മരണകൾക്കിടയിലൂടെ വൃക്ഷ ചികിത്സയെത്തിയത് യഥാർത്ഥത്തിൽ ഞാൻ പോലും അറിയാതെയാണ്.  
🟥 ചികിത്സ ആധികാരികമായി അറിയാൻ 
വൃക്ഷചികിത്സ കൂടുതൽ അറിയാൻ ആഗ്രഹമുണ്ടെന്ന് അറിയിച്ചപ്പോൾ, സീതാരാമൻ സാർ പറഞ്ഞത്, "നീ അന്വേഷിക്കുക, നീ കണ്ടെത്തുക" എന്നായിരുന്നു. ആ വാക്കുകൾ പ്രചോദനമായി. നിരവധി പുസ്തകക്കടകളും ലൈബ്രറികളും കയറിയിറങ്ങിയതിനൊടുവിൽ ആധികാരികമായ ഒരു രേഖ കണ്ടെത്തി. ഡോ. എൻ.വി.പി. ഉണിത്തിരി എഴുതി, കേരള ഭാഷാ ഇൻസ്റ്റിററ്യൂട്ട് പ്രസിദ്ധീകരിച്ച 'വൃക്ഷായുർവേദ ഗ്രന്ഥങ്ങൾ ഒരു പഠനം' എന്ന പുസ്തകം. ശാര്‍ങ്ഗധരൻ, സുരപാലൻ, സുശ്രുതൻ മുതലായ മഹർഷിമാരുടെ ബന്ധപ്പെട്ട സംഹിതകൾ ക്രോഡീകരിച്ചുള്ളതിൻ്റെ  മലയാള പരിഭാഷ. 


 🟥 ഔഷധക്കൂട്ടും പ്രയോഗവും 
മരം നിൽക്കുന്ന സ്ഥലത്തെ മണ്ണ്, ചിതൽപ്പുറ്റ്, കൃഷി നടത്തുന്ന വയലിലെ ചെളിമണ്ണ്, നാടൻ പശുവിൻ്റെ  പാൽ, ചാണകം, നെയ്യ്, ശുദ്ധമായ ചെറുതേൻ, കദളിപ്പഴം, എള്ള് എന്നിവയാണ് ഔഷധക്കൂട്ടിനു വേണ്ട പ്രധാന ചേരുവകൾ. സാധനങ്ങൾ കുഴമ്പ് രൂപമാക്കി മരത്തിൻറെ ബാധിത ഇടങ്ങളിൽ ലേപനം ചെയ്ത് വെള്ള കോട്ടൺ തുണി അതിനു മുകളിലൂടെ ചുറ്റിക്കെട്ടണം. ചേരുവകൾ ഓരോന്നും എന്തുകൊണ്ട് ഉപയോഗിക്കുന്നുവെന്നതിന് ശാസ്ത്രീയമായ കാരണങ്ങളുണ്ട്. എന്നാൽ, ഓരോ ഘടക പദാർത്ഥവും എന്ത് അളവിൽ ഉപയോഗിക്കണമെന്ന് 'വൃക്ഷായുർവേദ ഗ്രന്ഥങ്ങൾ ഒരു പഠന'ത്തിൽ പരാമർശിക്കുന്നില്ല. ചേരുവകളുടെ അളവും, മൊത്തം എത്ര കുഴമ്പ് ആവശ്യമാകുമെന്നും ചികിത്സാനുഭവങ്ങളെ മുൻനിർത്തി ഞാൻ തന്നെ കണ്ടെത്തുകയായിരുന്നു. 
 🟥 പൊൻകുന്നം പ്ലാവ് പുനർജനിച്ചു 
പൊൻകുന്നം പുതിയകാവ്‌ ദേവീക്ഷേത്രത്തിന് തൊട്ടുമുന്നിലെ ഇലച്ചാർത്ത് ഏറെയുണ്ടായിരുന്ന പ്ലാവിന് ഇടിമിന്നലേറ്റു. 'കോവിൽ പ്ലാവ്' എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന വൻ വൃക്ഷത്തിൻ്റെ ശിഖരങ്ങൾ അശേഷം കരിഞ്ഞു. ഇനിയത് ഉണങ്ങിപ്പോകുകയേയുള്ളൂ എന്ന നിഗമനത്തിൽ, പ്ലാവ് വെട്ടിക്കളയാൻ ദേവസ്വം ബോർഡ് തീരുമാനമെടുത്തു. വിവരമറിഞ്ഞ ഞാൻ രക്ഷാധികാരികളെക്കണ്ട് കോവിൽ പ്ലാവിൻ്റെ കടയ്ക്കൽ മഴു വെയ്ക്കും മുന്നെ എനിയ്ക്കൽപം സമയം അനുവദിക്കണമെന്ന് അപേക്ഷിച്ചു. ചികിത്സയ്ക്കുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചു. സമീപത്തുള്ള സ്കൂളിലെ ഹരിത ക്ലബ്ബ് അംഗങ്ങളായ വിദ്യാർത്ഥികൾ അവരുടെ അദ്ധ്യാപകൻ അഭിലാഷ് മാഷിൻറെ നേതൃത്വത്തിൽ സഹായിക്കാനെത്തി. സത്യത്തിൽ ആ കുട്ടികളാണ് തികഞ്ഞ ആവേശത്തോടെ മരുന്ന് കുഴച്ചത്. മണിക്കൂറുകൾ നീണ്ടുനിന്ന പരിചരണത്തിൽ പ്ലാവിൻ്റെ  പൊള്ളലേറ്റ എല്ലാ ഭാഗങ്ങളിലും ഔഷധമെത്തി. വെള്ളത്തുണികൊണ്ട് ബന്ധിച്ചു. രണ്ടാഴ്ച്ച കഴിയുംമുൻപേ പ്രിയപ്പെട്ട കോവിൽ പ്ലാവിൽ പുതിയ കൊമ്പുകൾ തുരുതുരാ മുളയ്ക്കാൻ തുടങ്ങിയപ്പോൾ, എന്നെക്കാളും, നാട്ടുകാരെക്കാളും, ദേവസ്വം അധികാരികളെക്കാളും, അധികം ആഹ്ളാദിച്ചത് ആ സ്കൂൾ വിദ്യാർത്ഥികളായിരുന്നു! ചികിത്സാനന്തരം തഴച്ചുവളർന്ന വൃക്ഷത്തിൽ അടിമുടി ഊക്കൻ ചക്കകളുണ്ടായി. അതിൽ ഏറ്റവും വലുത് ദേവസ്വക്കാർ ഹരിത ക്ലബ്ബിന് സമ്മാനമായി കൊണ്ടുകൊടുത്തു. കുട്ടികൾ അതിൻറെ ചുളകൾ എടുത്ത് വിദ്യാലയമാകെ വിതരണം ചെയ്തു; സ്കൂൾ വളപ്പിൽ കുരുകൾ പാവി മുളപ്പിച്ചു; തൈകൾ ആ പഞ്ചായത്ത് മൊത്തം എത്തിച്ചു. ഇന്ന് കോവിൽ പ്ലാവ് അൽപം അഭിമാനത്തിലാണ്. ആ പ്രദേശം മുഴുവൻ പന്തലിച്ചു കിടക്കുന്നൊരു ബൃഹദ് കുടുംബത്തിൻ്റെ കാരണവത്തിയല്ലേ താൻ; ചക്ക കേരളത്തിൻ്റെ ഔദ്യോഗിക ഫലം! 


 🟥 ധന്വന്തരിയുടെ നെല്ലി മരത്തിനും ചികിത്സ 
കോവിൽ പ്ലാവ് പുനർജനിച്ച കഥ അച്ചടി-ദൃശ്യ മാധ്യമങ്ങൾ ആഘോഷിച്ചു. അതാ വരുന്നു വിളി, തൊടുപുഴ ധന്വന്തരി വൈദ്യശാലയുടെ ഉടമ നമ്പൂതിരിയുടെ! വന്ദ്യ പിതാവിൻ്റെ നക്ഷത്രനാൾ മരമായ നെല്ലിയിലാകെ പൊത്തുകൾ. പൂക്കുന്നില്ല, കായ്ക്കുന്നില്ല, പുതിയ ശാഖകൾ കിളിർക്കുന്നില്ല. 125 വർഷം പഴക്കമുള്ള വൃക്ഷത്തെ പുനർജീവിപ്പിക്കണം. ചികിത്സ ഏറ്റെടുത്തു. ധന്വന്തരിയുടെ അസ്സൽ ചേരുവകൾ ഉപയോഗിച്ചായിരുന്നു മരുന്നുകൂട്ട്. ഭരണി ജന്മനക്ഷത്രക്കാരുടെ മരമായ നെല്ലിയിലാസകലം ഭാരമേറിയ നെല്ലിയ്ക്കാ കുലകളാണിപ്പോൾ!
 🟥 ശ്വാസംമുട്ടി മരിക്കാറായ പുളിമരം 
ഗോപിനാഥ് മുതുകാടിൻ്റെ കഴക്കൂട്ടത്തുള്ള മേജിക്  പ്ലാനറ്റിലെ ഭീമാകാരൻ പുളിമരം ശ്വാസംമുട്ടി മരിക്കാറായി നിൽക്കുകയായിരുന്നു. മിക്കവാറും എല്ലാ ശാഖകളും ഉണങ്ങി. വൃക്ഷത്തെ നടുക്കു നിർത്തി ഒരാൾ ഉയരത്തിൽ കോൺക്രീറ്റ് പ്ലാറ്റ് ഫോം നിർമ്മിച്ചതു നേരിൽ കണ്ട എനിയ്ക്ക് രോഷം സഹിക്കാനായില്ല. കൊച്ചുകൊച്ചു ഇലകളാൽ ആനയ്ക്കുപോലും തണലേകുന്ന സുന്ദരമായൊരു 'വര'ത്തെയാണ് കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിക്കുന്നത്. ഇരമരത്തിനുള്ള എൻറെ 'ഇന്ദ്രജാലം'  തുടങ്ങും മുന്നെ, 'മ്യൂസിയം ഓഫ് മേജിക്'ലെ ആ കോൺക്രീറ്റ് തറ പൊളിച്ചുമാറ്റാൻ ഞാൻ ആവശ്യപ്പെട്ടു.  വൃക്ഷത്തടിയിലും സമീപത്തുള്ള ഭൂമിയിലും വായുവും സൂര്യപ്രകാശവും എത്തിയേ മതിയാകൂയെന്ന് നിർബന്ധം പിടിച്ചു. തുടർന്ന്, ജാലവിദ്യ അരങ്ങേറുന്ന ആ പ്ലാറ്റ് ഫോം മുതുകാട് പുനർക്രമീകരിച്ചു; ഞാൻ ചികിത്സ തുടങ്ങി. ഇപ്പോൾ പോയി നോക്കൂ, മേജിക് പാർക്കിലെ ആ മാന്ത്രിക മരത്തിൽ വാളൻപുളികൾ കൂട്ടംകൂട്ടമായി തൂങ്ങിയാടുന്നത്.  


🟥 തലസ്ഥാനത്തെ മരമല്ലി 
തുരുവനന്തപുരം പാളയത്തുള്ള രക്തസാക്ഷി മണ്ഡപത്തിനു സമീപം പാല പോലെ വളർന്നു നിൽക്കുന്ന മരമല്ലിയുടെ ഒരു ശിഖരം ഒടിഞ്ഞു വീണു. ഇനിയും പിളർന്നു വീണേയ്ക്കാം. യാത്രക്കാരെകൊണ്ട് നിറയുന്ന സ്ഥലമാണ്. മരമല്ലി വെട്ടിമാറ്റാൻ അധികൃതർ തീരുമാനമെടുത്തു. തലസ്ഥാന നഗരിയിലെ മരങ്ങളെ സംരക്ഷിക്കാൻ രൂപംകൊണ്ട 'ട്രീ വാക്ക്' (Tree Walk, Thiruvananthapuram) എന്ന കൂട്ടായ്മ പ്രതിഷേധിച്ചപ്പോൾ, വെട്ടിവീഴ്ത്തുന്നതിനു പകരം, സകല കൊമ്പുകൾക്കും നിർദയം പരശു വീശി. തായിത്തടി മാത്രം ബാക്കിനിർത്തി, മരത്തെ മൊട്ടയടിച്ചു. ട്രീ വാക്കുകാരിൽനിന്ന് വിവരമറിഞ്ഞ ഞാൻ അനന്തപുരിയിലേക്കോടി. ട്രീ വാക്ക് ചെങ്ങാതിമാർ അകമ്പടി നിന്നു. മരമല്ലിക്ക് ഞാൻ മരുന്ന് കുഴച്ചു. 2020 ഡിസംബറിൽ,  യുദ്ധകാലാടിസ്ഥാനത്തിൽ ചെയ്തൊരു ചികിത്സയാണിത്. അന്ന് ഒരിലപോലും അവശേഷിക്കാതിരുന്ന മരത്തിലിന്ന് കണ്ണഞ്ചിപ്പിക്കുന്ന പച്ചിലച്ചാർത്താണ്. ഹാ, വെട്ടിവീഴ്ത്താൻ ഉത്തരവിട്ടവർക്കും, വെട്ടിവീഴ്ത്തിയവർക്കും, കഥയൊന്നുമറിയാതെ ആ വഴിയെ പോകുന്നവർക്കും നറുമണം നൽകികൊണ്ട് മരമല്ലിയവിടെ പൂത്തുലഞ്ഞാടി നിൽക്കുന്നു. 


🟥 ആറു മരത്തിൽനിന്ന് അഞ്ചു കിലോ ആണി 
മരത്തിൽ ആണികൾ തറച്ച് പരസ്യങ്ങൾ സ്ഥാപിക്കുന്നത് നിയമം മൂലം നിരോധിച്ചതാണ്. നിർഭാഗ്യവശാൽ, ഈ ക്രൂരത ഇന്നും തുടരുന്നു. ചികിത്സയൊഴിഞ്ഞ ദിവസങ്ങൾ ക്രൂശിക്കപ്പെട്ട വൃക്ഷങ്ങൾക്ക് മോചനം നൽകനായി ചിലവിടുന്നു. ആണി അടിക്കുന്നതാണ് മരത്തിൽ പൊത്തുകളുണ്ടാകാനുള്ള ഒരു പ്രധാന കാരണം. 
ആലപ്പുഴയിലെ എ.സി. കനാലിൻ്റെ ഇരുവശത്തുമുള്ള ആറു മരങ്ങളിൽ നിന്ന് ഈയിടെ അഞ്ചു കിലോ ആണികളാണ് പറിച്ചെടുത്തത്. താഴെ ഇറക്കിയ പരസ്യ ബോർഡുകൾ സോഷ്യൽ ഫോറസ്ട്രി ഡിപ്പാർട്ടുമെൻ്റിന് കൈമാറി. 'പരസ്യപ്പാര'കളിൽനിന്ന് മരങ്ങളെ രക്ഷിക്കലും നെന്മാറയിലെ ഞാവൽ  മുത്തശ്ശിയുടെ ചികിത്സയും ഒരുമിച്ചാണ് പാലക്കാട് ജില്ലയിൽ അരങ്ങേറിയത്. 
🟥 കുന്നന്താനത്തെ ക്രൂരത 
ഇത് എൻ്റെ ഒടുവിലത്തെ ചികിത്സാനുഭവം. കഴിഞ്ഞയാഴ്ച്ച നടന്നത്. പത്തനംതിട്ട ജില്ലയിലെ കുന്നന്താനം ടൗണിലുള്ള പാലക്കൽ തകിടി ജംഗ്ഷനിൽ പച്ചച്ചു പന്തലിച്ചു നിന്നിരുന്നത് പരിസരത്തുള്ളവരുടെ ഓമന മരം. നാലാൾ കൈ ചേർത്തു പിടിച്ചാൽ പിടിയെത്താത്തത്ര വണ്ണമുള്ള വൻ വൃക്ഷം. നീണ്ട യാത്രകൾക്കൊടുവിൽ ദേശാടനക്കിളികൾ വിശ്രമിയ്ക്കുന്ന ചില്ലകൾ. തകര, ചീനി, 'ഉറക്കം തൂങ്ങി' മുതലായ പേരുകളിൽ ഈ നിത്യഹരിത മഴമരം ഓരോ പ്രദേശങ്ങളിൽ അറിയപ്പെടുന്നു. മരത്തിൻ്റെ സാന്നിദ്ധ്യം, പുതിയതായി തുടങ്ങിയ തൻ്റെ ബിസിനസ്സ് സംരംഭത്തൻ്റെ ദൃശ്യഭംഗി കുറയ്‌ക്കുന്നുവെന്ന് നിരീക്ഷിച്ച കെട്ടിട ഉടമ, വൃക്ഷത്തെ വക വരുത്താൻ ചിലർക്ക് 'ക്വട്ടേഷൻ' കൊടുത്തു. നിരവധി തവണ മണ്ണെണ്ണ ഒഴിച്ചിട്ടും, രാസവസ്തുക്കൾ പുരട്ടിയിട്ടും, കടയ്ക്കൽ തീയിട്ടിട്ടും ഫലം കാണാത്തതിനാൽ, കൂടുതൽ ഹീനമായ കൃത്യങ്ങൾക്ക് ക്വട്ടേഷൻ എടുത്തവർ പദ്ധതിയിട്ടു. അർദ്ധ രാത്രിയിൽ എത്തി, ഹെവി ഡ്യൂട്ടി ഇലക്ട്രിക് ഡ്രിൽ ഉപയോഗിച്ചു രണ്ട് ഇഞ്ച് വലിപ്പത്തിൽ, ഏഴ് സെൻ്റീമീറ്റർ ആഴത്തിൽ മരത്തിൻ്റെ വേരുകളിലും, നെഞ്ചിലും നിരവധി ദ്വാരങ്ങൾ ഉണ്ടാക്കി. തുളകളിൽ മാരകമായ രാസപദാർത്ഥങ്ങൾ നിറച്ചു. രണ്ടുമൂന്നു ദിവസം കഴിഞ്ഞപ്പോൾ വൃക്ഷത്തിൻ്റെ ഇലകൾ മഴ പെയ്യും പോലെ പൊഴിഞ്ഞു വീണു, പ്രദേശമാകെ മെത്തകൾ തീർത്തു. നാട്ടുകാർ അപ്പോഴാണ് കാരണമന്വേഷിക്കുന്നത്. പ്രതിഷേധം ആളിക്കത്തി; എനിയ്ക്ക് ഫോൺ കാളുകളുമെത്തി. എല്ലാം മാറ്റിവച്ച് ഞാൻ പത്തനംതിട്ടയിലേയ്ക്കു പുറപ്പെട്ടു. വൃക്ഷത്തിൽ നിന്ന് വിഷ വസ്തുക്കൾ നീക്കം ചെയ്തു, ചികിത്സ ആരംഭിച്ചു. ബൃഹത്തായ ആ മരത്തിൻ്റെ ജീവിതം തിരിച്ചുപിടിച്ചേ മതിയാകൂ! പരിചരണം പതിനൊന്നു മണിക്കൂറോളം നീണ്ടുനിന്നു. ദ്വാരങ്ങളിൽ നിന്ന് പഞ്ഞിയിൽ മുക്കിയെടുത്ത ലായനിയും, രാസവസ്തുക്കളുടെ അവശിഷ്ടങ്ങളും കുപ്പികളിലാക്കി, വിദഗ്‌ദ്ധ പരിശോധനയ്ക്കു വേണ്ടി ബന്ധപ്പെട്ടവർക്ക് കൈമാറി. വനം വകുപ്പ് ജില്ലാ ട്രീ കമ്മിറ്റിയും, പോലീസും കേസുകൾ രജിസ്റ്റർ ചെയ്തു. ചിന്തകളിൽ ഇപ്പോഴും കുന്നന്താനത്തെ ഓർമ്മകളാണ്. നമ്മുടെ ആവാസ വ്യവസ്ഥയെ ദീർഘകാലം സംരക്ഷിച്ചുപോന്ന പ്രിയ മഴമരമുത്തശ്ശി രക്ഷപ്പെട്ടിരുന്നെങ്കിൽ... 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക