ഒരാൾക്ക് അവിവാഹിതനായി അല്ലെങ്കിൽ അവിവാഹിതയായി തുടരണമെങ്കിൽ, അത് അവരുടെ വ്യക്തിപരമായ തിരഞ്ഞെടുപ്പാണ്. അതിനെന്തിനാണീ ഇത്ര കൊട്ടിഘോഷിക്കലും നാടകീയതയും എന്ന് പലരും ചിന്തിക്കാറുണ്ട്. സ്വയം വിവാഹം ചെയ്തെന്നു ഘോഷിക്കുന്ന ഒരു വാർത്ത മാധ്യമങ്ങളിൽ കൗതുകം സൃഷ്ടിക്കുമ്പോൾ, അതിനെപ്പറ്റി സ്വല്പം ചിന്തിച്ചുപോയതിൽ തെറ്റില്ലല്ലോ.
സ്വവര്ഗഗാനുരാഗി, സ്വയംഭോഗം, സ്വയം സംതൃപ്തി, സ്വയം വേദനയുണ്ടാക്കൽ എന്നിവയെക്കുറിച്ച് നമുക്ക് ധാരാളം അറിയാം. ആളുകൾ സ്വന്തം ജീവിതത്തിലേക്കും കംഫർട്ട് സോണിലേക്കും ചുരുങ്ങുന്നു, മറ്റുള്ളവരുമായി ഒന്നും പങ്കിടാൻ അവർ ആഗ്രഹിക്കുന്നില്ല, പകരം സ്വയം ആശ്വാസവും സംതൃപ്തിയും കണ്ടെത്തുക. ഇന്ത്യൻ പുരാണങ്ങൾ "അർദ്ധനാരീശ്വരൻ" എന്ന സങ്കൽപ്പത്തെ വളരെയധികം വിലമതിക്കുന്നു. ആണും പെണ്ണും സ്വന്തം ചിന്തയിലും പ്രവർത്തിയിലും ഒരാളിൽ ഒരുമിച്ചുനിൽക്കുന്ന ആ ഉന്മാദാവസ്ഥയിൽ, എല്ലാം "സ്വയം" അനുഭവിക്കുക, ആസ്വദിക്കുക, തന്റെ സ്വന്തത്തെ സന്തോഷിപ്പിക്കുക എന്ന ആ വൈകാരികത സാധാരണക്കാർക്ക് മനസ്സിൽ ആവുകയില്ല.
അങ്ങനെയുള്ള വ്യത്യസ്ത ചിന്തകൾക്കിടയിൽ, ഇതാ നമ്മുടെ ഇന്ത്യയിലെ ഗുജറാത്തിൽ ആദ്യ 'സ്വയം ഭാര്യ ' യായി, 24 കാരിയായ ക്ഷമ ബിന്ദു ബുധനാഴ്ച സ്വയം വിവാഹം കഴിച്ചു. ഇത് ഒരുപക്ഷെ ഗുജറാത്തിലെ ആദ്യത്തെ സ്വയം വിവാഹം അല്ലെങ്കിൽ "സോളോഗമി " ആയിരിക്കാം. ഒരു വ്യക്തി സ്വയം വിവാഹം ചെയ്യുന്നതാണ് സോളോഗമി അല്ലെങ്കിൽ സ്വയംഭാര്യത്വം. ഇത് ഒരാളുടെ സ്വന്തം മൂല്യത്തെ സ്ഥിരീകരിക്കുകയും സന്തോഷകരമായ ജീവിതത്തിലേക്ക് നയിക്കുകയും ചെയ്യുന്നുവെന്ന ആചാരത്തെ പിന്തുണയ്ക്കുന്നവർ വാദിക്കുന്നു. ഒരു ബദൽ പദമാണ് സ്വയം-വിവാഹം, എന്നാൽ ഇത് സ്വയം ഒന്നിക്കുന്ന വിവാഹത്തെയും സൂചിപ്പിക്കാം, ഇത് ഒരു ഒഫീഷ്യന്റില്ലാത്ത, അല്ലെങ്കിൽ പുരോഹിതനോ കർമ്മിയോ ഇല്ലാത്ത വിവാഹമാണ്.
എന്നാൽ വാർത്ത വൈറലായതോടെ മാധ്യമങ്ങൾ ഇത് ആഘോഷിക്കുകയാണ്. അവളുടെ ജീവിതത്തിൽ വളരെയധികം താൽപ്പര്യമുള്ള ആളുകളെക്കുറിച്ചാണ് ഞാൻ ചിന്തിക്കുന്നത്. അവൾക്ക് ഒരു ചോയ്സ് ഉണ്ടായിരുന്നു, അവളുടെ തീരുമാനം എടുത്തു. ലോകം മുഴുവൻ നെറ്റി ചുളിച്ചാലും, ഇതുപോലെ നിങ്ങൾ ആഗ്രഹിക്കുന്നത് ആകാൻ വളരെയധികം ധൈര്യം ആവശ്യമാണ്. വെറുതെ ചിന്തിച്ചാലോ, അത് അവളുടെ ജീവിതം, അവളുടെ തിരഞ്ഞെടുപ്പ്.
പൊതുവേ എന്തിനാണ് ഇത്തരം മണ്ടത്തരങ്ങൾക്ക് ഇത്ര മാത്രം നാടകീയതയും വിപുലമായ പബ്ലിസിറ്റിയും മാധ്യമങ്ങൾ കൊടുക്കാൻ ശ്രമിക്കുന്നത് ? എന്തിനാണ് മാധ്യമങ്ങൾ ഇത്തരം വൈകൃത കാര്യങ്ങൾ പരസ്യമാക്കുന്നത്? നമ്മുടെ കുടുംബത്തിലും ഇത്തരം കാര്യങ്ങൾക്ക് ചെയ്തു പ്രശസ്തി നേടാൻ നമ്മൾ തയ്യാറാണോ? എത്ര സമയവും ഊർജവും ഇതിനായി പാഴാക്കുന്നു എന്നും ചിന്തിക്കുന്നവർ ഉണ്ടാവാം. മറ്റു പല മാധ്യമങ്ങൾക്കും ഇതൊരു വാർത്തയാകണമെന്നില്ല. ഒരു കാര്യം വ്യക്തമായി, നിങ്ങൾക്ക് ഏതെങ്കിലും കാട്ടി വൈറലാകാനുള്ള : എളുപ്പവഴി കേൾക്കണോ ? "ലിംഗസമത്വം", "സ്ത്രീ ശാക്തീകരണം" പോലെയുള്ള ഒരു വിഷയത്തെപ്പറ്റി ചിന്തിക്കുക. ഒരു മാധ്യമ സുഹൃത്തിനെ അല്ലെങ്കിൽ കുറച്ച് മീഡിയ സ്പേസ് വാങ്ങുക, എന്നിട്ട് അസാധാരണമായ ഒരു വിഡ്ഢിത്തം നടപ്പിലാക്കുക, കൂട്ടുകാരെക്കൊണ്ട് പല പ്ലാറ്റ്‌ഫോമുകളിൽ വാഴ്ത്തിപ്പാടിക്കുക, പബ്ലിസിറ്റിക്ക് വേണ്ടി ഇത്രയും നാടകം നടത്തിയാൽ കാര്യം ക്ളീൻ.
സമീപകാല ചരിത്രത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ, അത് പുനരുജ്ജീവിപ്പിച്ച ഒരു പ്രവണതയിലേക്ക് ഉറ്റുനോക്കുന്നത് പോലെ തോന്നുന്നു, അതായത് 'സ്വയം വിവാഹം കഴിക്കൽ.' ഈ പ്രവണത ആദ്യമായി ഉയർന്നുവന്നത് 1993-ൽ ലിൻഡ ബേക്കർ സ്വയം വിവാഹം കഴിച്ചപ്പോഴാണ്.
പല മാധ്യമങ്ങളും ഈയിടെയായി, പുരുഷന്മാരേക്കാൾ കൂടുതൽ, സ്ത്രീകൾ സ്ത്രീകളെ വിവാഹം കഴിക്കുന്ന ആളുകളുടെ കഥകൾ കവർ ചെയ്യുന്നു. വിവാഹ ചടങ്ങുകൾ അതൊന്നും ഏതെങ്കിലും അധികാരിയോ പള്ളിയോ ഭരണകൂടമോ അംഗീകരിച്ചിട്ടില്ല-നാൽപത് തോഴികൾ വരെ കൂടെ നിന്ന ആഡംബര കാര്യങ്ങൾ കേട്ടിട്ടുണ്ട് . കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ക്ഷണിക്കുന്നു, ആ വ്യക്തിയോട് അടുപ്പമുള്ള ഒരാളെ ചടങ്ങ് നടത്താൻ ആവശ്യപ്പെടുന്നു.
എങ്ങനെയാണ് ഒരാൾ സ്വയം വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന അവസ്ഥയിലെത്തുന്നത്? ചില സ്ത്രീകൾ ഹണിമൂണിൽ തങ്ങളെത്തന്നെ നന്നായി കൈകാര്യം ചെയ്യുന്നതും സ്വയം സ്നേഹിക്കുന്നതും വഴി സ്വയം ആസ്വദിക്കുന്നു. ചിലർ തങ്ങളെ “ഒരാൾ” ആയി കാണുകയും ആ വ്യക്തിയെ ഇനി ശാരീരികവും മാനസികവുമായി സ്വയം സന്തോഷിപ്പിക്കുകയും ചെയ്യുന്നു.
ഡച്ച് വനിത ജെന്നിഫർ ഹോസ് 2003-ൽ സ്വയം വിവാഹം കഴിച്ചു. ഒരു ഡോക്യുമെന്ററിയിൽ, ചടങ്ങിനുള്ള അവളുടെ പ്രചോദനത്തെക്കുറിച്ച് ഹോസ് പ്രതിഫലിപ്പിക്കുന്നു. മുപ്പതു വയസ്സുള്ള തന്റെ പിതാവ് ആകസ്‌മികമായി മരണമടഞ്ഞപ്പോൾ ഹോസ് , സമൂഹത്തിന്റെ പാരമ്പര്യങ്ങൾക്കും കൺവെൻഷനുകൾക്കും വിധേയമായി ജീവിതം ചെലവഴിക്കാൻ ആഗ്രഹിച്ചില്ല. പത്ത് വർഷത്തിന് ശേഷം അവളുടെ സ്വയം വിവാഹത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ, മറ്റുള്ളവർക്ക് പിന്തുടരാനുള്ള പാത തുറക്കുന്ന ഒന്നായാണ് ഹോസ് അവളുടെ പ്രവൃത്തിയെ കാണുന്നത്, അവരുടെ വ്യക്തിത്വം പ്രകടിപ്പിക്കാൻ തിരഞ്ഞെടുത്തു.
സമൂഹം ഇങ്ങനെയുള്ളവരെ അടിച്ചമർത്തരുത്, നമ്മൾ എല്ലാവര്ക്കും സ്വാതന്ത്ര്യം വെറുതെ തുറന്നു കൊടുത്തിരിക്കയല്ലേ. പക്ഷേ, ഒരു ചോദ്യം മാത്രം. ഇതുവരെയുള്ള ആചാരാനുഷ്ടാങ്ങളും പാരമ്പര്യങ്ങളും, എല്ലാം ശരിയാണെന്ന് ആരും പറയില്ലായിരിക്കാം. പക്ഷേ, ഇപ്പോൾ കുത്തിത്തിരുകി കയറ്റുന്ന പല പ്രവണതകളും, സമൂഹത്തിൽ വളരെ തെറ്റായ സന്ദേശങ്ങൾ എത്തിക്കുന്നുവെന്ന്, പുതിയ തലമുറക്ക് യാതൊരു ചിന്തയുമില്ല. കുടുംബജീവിതത്തിന്റെ സന്തുലിതാവസ്ഥയും പിന്തുടർച്ചയും അപകടപ്പെടുന്ന മുന്നേറ്റങ്ങൾ അഭിലഷണീയമല്ല താനും.
ഇനിയിപ്പോൾ ഈ സ്വയം വിവാഹിതക്ക് ജീവിതകാലം മുഴുവൻ ഹണീമൂണ്‍ ആഘോഷിക്കാമല്ലോ എന്നോർക്കുമ്പോൾ സ്വല്പം ക്യശുമ്പ് തോന്നുന്നു. സന്ധ്യ ആകുന്നതുവരെ, കുളിച്ചു കുറിയും തൊട്ട്, പാലും പഴവും ആയിട്ട് വരുന്നതുവരെ ഒന്നും കാത്തിരിക്കണ്ടല്ലോ. എപ്പോഴും കൊച്ചുവർത്തമാനം പറഞ്ഞുകൊണ്ട്, ചിരിച്ചും കളിച്ചും കളിപ്പിച്ചും, എപ്പോഴും ശാന്തി മുഹൂർത്തം ആഘോഷിക്കുമ്പോൾ, ജീവിതം മുഴുവൻ അർദ്ധനാരീശ്വരൻ സ്വയം അന്യോന്യം ലയിച്ചു രമിക്കട്ടെ.
അതുകൊണ്ട് മുമ്പ് പറഞ്ഞത് തന്നെ ആവർത്തിക്കട്ടെ "അത് അവളുടെ ജീവിതം, അവളുടെ തിരഞ്ഞെടുപ്പ്." ആർക്കറിയണം ബാക്കിയൊക്കെ !