വീതുളി കൊണ്ട് നീ ചീന്തിയെടുത്തത്
എന്റെ സ്വപ്നങ്ങളായിരുന്നു.
ഒരു മദ്ധ്യവേനലവധിയിൽ
പൊള്ളിക്കുന്ന പകലിലെൻ
ഉള്ളിൽ കുളിർ കോരിയിട്ടത്
നിന്റെ പല്ലവിയായിരുന്നു.
പാരതന്ത്ര്യം നിനക്കു വേദന.
അതു കൊണ്ടാണ്
കൂട്ടിലടച്ച തത്തയെ നിനക്കായി
ഞാൻ തുറന്നു വിട്ടത്.
പകരം എന്റെ മോഹങ്ങളെ
നീ തടവിലിട്ടു.
അനശ്വരമായ മരണത്തിനു തണുപ്പാണ്
നിറം കറുപ്പും.
ഇത്തിരിപ്പോന്ന ഹൃദയത്തിൽ
പ്രണയം ഊഷ്മളവും വർണ്ണശബളവുമാകുന്നത്
എന്തുകൊണ്ട് ?