Image

രാഷ്ട്രീയത്തിൽ കോമൺ സെൻസ് തിരിച്ചു വരണം: ന്യു യോർക്ക് ഗവർണർ സ്ഥാനാർഥി ടോം സുവോസി പറയുന്നതും അതാണ്  (ജോർജ് എബ്രഹാം)

Published on 17 June, 2022
രാഷ്ട്രീയത്തിൽ കോമൺ സെൻസ് തിരിച്ചു വരണം: ന്യു യോർക്ക് ഗവർണർ സ്ഥാനാർഥി ടോം സുവോസി പറയുന്നതും അതാണ്  (ജോർജ് എബ്രഹാം)

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ന്യു ജേഴ്‌സിയിലെ  എഡിസണിലെ ഒരു ജ്വല്ലേഴ്സിൽ ഒരു സംഘമെത്തി ലക്ഷക്കണക്കിന് ഡോളറുകൾ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ കവർന്ന് അപ്രത്യക്ഷമായതിന്റെ വിഡിയോ ദൃശ്യം പേടിയോടെ മാത്രമേ കാണാനാകൂ. ഇതൊരു ഒറ്റപ്പെട്ട സംഭവമായി കരുതാനാകില്ല, ഒറ്റപ്പെട്ട സംഭവമല്ല താനും. ഇത്തരം കുറ്റകൃത്യങ്ങൾ സർവ്വസാധാരണമാണെന്ന മട്ടിൽ തള്ളിക്കളയുന്നതിലൂടെ  രാജ്യത്തുടനീളമുള്ള നിയമ നിർവ്വഹണ സംവിധാനത്തിന്റെ തകർച്ചയ്ക്കാണ് തുടക്കമിടുന്നത്. ഈ പ്രവണത, സംസ്കാരമുള്ളൊരു സമൂഹത്തിന്റെ അന്ത്യത്തിലേക്കുള്ള സൂചനയാണ് നൽകുന്നത്.

അത്യധികം അധ്വാനിച്ച് അച്ചടക്കത്തോടെ ജീവിതം മുന്നോട്ടുനയിക്കുന്നതിന് പേരുകേട്ട ഏഷ്യൻ സമൂഹം, പ്രത്യേകിച്ച് ഇന്ത്യക്കാർ തങ്ങളുടെ സമീപപ്രദേശങ്ങളിൽ വർദ്ധിച്ചുവരുന്ന കുറ്റകൃത്യങ്ങൾ കണ്ട് കൂടുതൽ ഭയചകിതരാകുകയാണ്.

ന്യൂയോർക്കിലെ സബ്‌വേകളിലൂടെയുള്ള യാത്രകൾപോലും  വെല്ലുവിളിയായി മാറിയിരിക്കുന്നു. പാഞ്ഞെത്തുന്ന ട്രെയിനുകൾക്ക് മുമ്പിലേക്ക് തള്ളിയിടപ്പെടുന്ന നിരപരാധികളുടെ എണ്ണം  അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.   ജീവൻ ബലികൊടുത്തവരും കുറവല്ല. കവർച്ചകൾ പെരുകുന്നതുകൊണ്ടുതന്നെ ആളുകൾക്ക് തെരുവുകളിലൂടെ നടക്കാൻ പോലും ഭയമാണ്.

മയക്കുമരുന്ന് രാജാക്കന്മാരുടെയും കൂട്ടിക്കൊടുപ്പുകാരുടെയും വേശ്യകളുടെയും ശല്യം കൊണ്ട് ടൈംസ്  സ്ക്വയറിന്റെ പരിസരത്തൂടെ നടക്കാൻ ആളുകൾ ഭയപ്പെട്ടിരുന്നൊരു ഭൂതകാലം, അഞ്ച് പതിറ്റാണ്ട് മുമ്പ് ഇവിടെ എത്തിയ ഒരാളെന്ന നിലയിൽ എന്റെ ഓർമ്മയിലുണ്ട്.

അപ്പ്‌ടൗൺ മോണിംഗ്‌സൈഡ് പാർക്ക്  കൊലക്കളം എന്നാണ്  അന്നൊക്കെ അറിയപ്പെട്ടിരുന്നത്. നഗരത്തിന്റെ ഒരു പ്രത്യേക ഭാഗത്ത് രാത്രി  ഒരാൾ നടക്കുന്നത്  വധശിക്ഷയ്ക്ക് വിധിച്ചതിന് സമാനമായാണ് കരുതിയിരുന്നത്. അതെ, അക്കാലത്ത്  കുറ്റകൃത്യങ്ങൾ വ്യാപകമായിരുന്നതിനാൽ തന്നെ ജനങ്ങൾ ആകെ മടുത്തിരുന്നു. മൂന്ന് തവണ അക്രമികളുടെ മഗ്ഗിങ്ങിനു   ഞാനും ഇരയായിട്ടുണ്ട്, അതിൽ ഒന്ന് തോക്ക് ചൂണ്ടിക്കൊണ്ടായിരുന്നു. മാതാപിതാക്കളുടെ പ്രാർത്ഥനകൊണ്ടായിരിക്കാം ആ കവർച്ചാശ്രമങ്ങളിൽനിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.

ന്യൂയോർക്ക് മേയറായുള്ള റൂഡി ജൂലിയാനിയുടെ തെരഞ്ഞെടുപ്പിലൂടെ , ഈ സാഹചര്യം എങ്ങനെ മാറിമറിഞ്ഞെന്ന്  നമ്മിൽ പലർക്കും അറിയാം.

പഴമൊഴിയിൽ പറയുന്നപോലെ ഒരു തിരഞ്ഞെടുപ്പാകുമ്പോൾ അതിന്റെ പ്രത്യാഘാതങ്ങളുണ്ടാകും.  എന്നാൽ, വീണ്ടും രാഷ്ട്രീയക്കാർ ജനങ്ങളുടെ ജീവിതം കൊണ്ടുള്ള കളി തുടരും. പുരോഗമന പ്രത്യയശാസ്ത്രത്തിന്റെ പേരും പറഞ്ഞ് ഗവൺമെന്റിന് വ്യക്തിസ്വാതന്ത്ര്യത്തിൽ കൈകടത്താൻ അനുവാദമില്ലെന്ന് ചൂണ്ടിക്കാട്ടി കുറ്റകൃത്യം ചെയ്യാനും  നിരപരാധികളുടെ ജീവിതം തടസ്സപ്പെടുത്താനും അനുവദിക്കുന്നതായാണ് തോന്നുന്നത്.

സ്വന്തം നാട്ടിലെ കുറ്റകൃത്യങ്ങളിൽ നിന്നും അക്രമങ്ങളിൽ നിന്നും രക്ഷതേടി ഈ തീരത്തണഞ്ഞ നിരവധി കുടിയേറ്റക്കാരുണ്ട്. ശുദ്ധവായു ശ്വസിക്കാവുന്ന, വ്യക്തി സ്വാതന്ത്ര്യത്തെ മാനിക്കുന്ന രാഷ്ട്രമായിരുന്നു  അമേരിക്ക. ഓരോ പൗരന്റെയും  ജീവനും സ്വത്തിനുമുള്ള സംരക്ഷണവും ഭരണഘടന ഉറപ്പുനൽകുന്നു.
 "വ്യക്തിയോടുള്ള നിഷേധാത്മകമായ നിയന്ത്രണമോ കടന്നുകയറ്റമോ ആയി സ്വാതന്ത്ര്യത്തെ നിർവചിക്കുമ്പോൾ , സ്വാതന്ത്ര്യത്തിനുള്ള ഏറ്റവും വ്യക്തമായ ഭീഷണി അതിന്റെ അധികാരകേന്ദ്രങ്ങളിൽ നിന്ന് തന്നെ എത്തിച്ചേരും " എന്നാണ് ഒരു ലൈസെസ്-ഫെയർ സ്റ്റേറ്റിലെ അസ്വാതന്ത്ര്യത്തെക്കുറിച്ച് കേംബ്രിഡ്ജ് പഠനത്തിൽ പറയുന്നത്.

ഈ വീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനഭരണകൂടം, കുറ്റകൃത്യങ്ങൾക്ക് ശിക്ഷിക്കുമ്പോൾ ഒഴികെ സ്വാതന്ത്ര്യത്തിന്റെ വിരുദ്ധമായ മൂലശക്തിയായി തീരുന്നു. അതിന്റെ നിഷ്ക്രിയത്വം വ്യക്തികൾക്ക് അഴിഞ്ഞാടാനുള്ള ഇടം ഒരുക്കുകയും ചെയ്യുന്നു. ലൈസെസ്-ഫെയർ (സർക്കാർ ഇടപെടൽ നാമമാത്രമായ) സംസ്ഥാനത്ത്, വ്യക്തികളുടെ സ്വാതന്ത്ര്യം സംരക്ഷിക്കുന്നു എന്ന പേരിൽ അതിന്റെ നിഷ്ക്രിയത്വം ന്യായീകരിക്കാനുള്ള ശ്രമം നടക്കും.

പോലീസിനെ അപകീർത്തിപ്പെടുത്തുന്നതും നിയമ നിർവ്വഹണ സംവിധാനങ്ങൾ നിർജ്ജീവമാക്കുന്നതും ഇന്നു നാം കാണുന്നതിന് സമാനമായ അരാജകത്വത്തിലേക്ക് നയിക്കും.

നമ്മുടെ ചെറുപ്പക്കാർ കൂടുതൽ അക്രമാസക്തരാവുന്നതിനുപിന്നിലുള്ള അടിസ്ഥാനപരമായ സാമൂഹിക പ്രശ്‌നങ്ങൾ ആദ്യം പരിഹരിക്കപ്പെടണമെന്ന കാര്യത്തിൽ സംശയമില്ല. രാജ്യത്ത് യുവാക്കൾക്കിടയിൽ മയക്കുമരുന്ന് ആസക്തിയുടെയും മാനസിക വിഭ്രാന്തിയുടെയും തോത് വർദ്ധിക്കുന്നതും  തോക്കുകളുടെ എളുപ്പത്തിലുള്ള ലഭ്യതയും ശ്രദ്ധിക്കേണ്ട വിഷയങ്ങളാണ്.

ഇത്തരം അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനും നീറുന്ന ഈ പ്രശ്നങ്ങൾക്ക് ദീർഘകാല പരിഹാരങ്ങൾ കണ്ടെത്തുന്നതിനുമുള്ള ഒരു ഉഭയകക്ഷി ശ്രമമുണ്ടായിരിക്കണം.

മുൻകാലങ്ങളിൽ നിന്ന് പഠിക്കുന്നതിനോ പ്രചോദിതരാകുന്നതിനോ ഭൂതകാലത്തിലെ ദുഷ്പ്രവൃത്തികളിൽ നിന്ന് വിട്ടുനിൽക്കുന്നതിനോ വേണ്ടിയാണ് ചരിത്രം നിലനിൽക്കുന്നത്. ആവർത്തിക്കപ്പെടാൻവേണ്ടിയല്ല. അതൊരിക്കലും നേരിട്ടുള്ള പീഢകൾക്ക് പ്രതികാരം ചെയ്യുന്നതിനോ പുതുതലമുറയ്ക്ക്  കൃത്യമായ ഇളവുകൾ നൽകുന്നതിനോ വേണ്ടിയുള്ളതല്ല.  

ന്യൂയോർക്ക് സിറ്റിയിലെ സബ്‌വേ ട്രാക്കിൽ തന്റെ പ്രിയപ്പെട്ടവനെ  നഷ്ടപ്പെട്ട കുടുംബത്തിന്, സുരക്ഷിതമായ സ്ഥാനത്തിരുന്ന് സാരോപദേശം നൽകുന്ന രാഷ്ട്രീയക്കാർക്ക് ചെവികൊടുക്കാൻ താല്പര്യം തോന്നില്ല.

ദൈനംദിന പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യാനുള്ള സാമാന്യബുദ്ധിക്ക് എന്ത് സംഭവിച്ചു? ക്യാഷ് ബെയിൽ പരിഷ്കരണം( അവർ  വിളിക്കുന്നത് പോലെ), ആവർത്തിച്ചെത്തി ആക്രമിക്കുന്ന കുറ്റവാളികളെ ഭയന്ന് നഗരത്തിനുള്ളിൽ കഴിയുന്ന സാധാരണക്കാരെ സംബന്ധിച്ച്  ഒരു ദുരന്തമായി മാറിയിരിക്കുകയാണ്.

ന്യൂയോർക്ക് ലെജിസ്ലേച്ചർ 2019-ൽ ജാമ്യ പരിഷ്കരണം പാസാക്കിയതോടെ  മിക്ക ദുഷ്പ്രവൃത്തികൾക്കും  കുറ്റകൃത്യങ്ങൾക്കും ജാമ്യം നൽകാനുള്ള ജഡ്ജിയുടെ വിവേചനാധികാരം  ഇല്ലാതായി. ശിക്ഷ  കാത്തിരിക്കുന്ന ആളുകളെ ജയിലിൽ നിന്ന് ഒഴിവാക്കാനാണ് ഇതെന്നാണ് സംസ്ഥാനത്തിന്റെ വാദം.

രാജ്യത്തിന് ദോഷം ചെയ്യുമെന്ന് തോന്നുന്ന പക്ഷം, തങ്ങളുടെ കാഴ്ചപ്പാടുകൾ മാറ്റാൻ തയ്യാറായിട്ടുള്ള പ്രായോഗിക ദാർശനികരാണ് അമേരിക്കയെ കൂടുതലും നയിച്ചിട്ടുള്ളത്. എന്നാൽ, ഇന്ന് രാജ്യത്ത് ആശയപരമായ പോരാട്ടങ്ങൾ വീണ്ടുവിചാരവില്ലാത്ത പ്രവർത്തികളുമായാണ് മത്സരത്തിൽ ഏർപ്പെട്ടിരിക്കുന്നത്. തങ്ങളുടെ വിജയത്തിനുവേണ്ടി മറ്റുള്ളവരെ കരുക്കളാക്കൊണ്ടാണ് രാഷ്ട്രീയക്കാരുടെയും ഉന്നതാധികാരികളുടെയും കളികൾ.' ഒരു പ്രതിസന്ധിയും അങ്ങനെ ഉപയോഗശൂന്യമാക്കി കളഞ്ഞുകൂടാ' എന്നുള്ള റെഹം   ഇമ്മാനുവലിന്റെ വാക്കുകളാണ് രാജ്യത്തെ വരേണ്യവർഗ്ഗത്തിന്റെ ആപ്തവാക്യം.

ഫോസിൽ ഇന്ധനങ്ങൾ ദോഷകരമാണെന്നും ഭൂമിയെ രക്ഷിക്കാൻ തങ്ങൾ ഇറങ്ങുമെന്നുമാണ് ചിലർ പറയുന്നത്.

ഭൂമി തന്നെയാണ് ഇതൊക്കെ നല്കിയിട്ടുള്ളതെന്നും അവ ബുദ്ധിപരമായി ഉപയോഗിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്നും അവർ മറക്കുന്നു. പുനരുപയോഗ ഊർജ്ജത്തെ പൂർണമായും അവലംബിച്ചുകൊണ്ട് ഭൂമിയെ സ്വച്ഛവും സുരക്ഷിതവുമാക്കാൻ തുനിയും മുൻപ്, അത്തരം ഊർജ്ജം നമ്മുടെ ആവശ്യങ്ങൾ നിറവേറ്റാൻ പര്യാപ്തമായ തോതിൽ ലഭ്യമാകേണ്ടതുണ്ട്.  
 
തങ്ങളുടെ ഉട്ടോപ്യൻ സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കാൻ രാഷ്ട്രത്തിന്മേൽ കടുത്ത ഭാരം ഏല്പിക്കാനാണ് പ്രത്യയശാസ്ത്രജ്ഞർ ആഗ്രഹിക്കുന്നത്. സൂക്ഷ്മപരിശോധന കൂടാതെയുള്ള ഇത്തരം തെറ്റായ നയങ്ങൾക്കും പദ്ധതികൾക്കും വേണ്ടി സാധാരണജനങ്ങൾ വീണ്ടും പരീക്ഷണവസ്തുവായി മാറുന്നു.

ഈ നയങ്ങളിലെല്ലാം ഇല്ലാത്തത് സാമാന്യബുദ്ധി എന്ന ഒന്ന് മാത്രമാണ്. നയങ്ങൾ ഉണ്ടാക്കുക തന്നെ വേണം. എന്നാൽ, അത് ആളുകളുടെ ജീവിതം മെച്ചപ്പെടുത്തുന്ന രീതിയിൽ ആയിരിക്കണം, അവരുടെ സ്വൈര്യ ജീവിതം തടസ്സപ്പെടുത്തുന്ന വിധത്തിൽ ആകരുത്. വർധിച്ചുവരുന്ന കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്നതിനായാലും  ഗ്യാസ് പമ്പുകളിലെ വിലക്കയറ്റത്തിനെതിരെ പോരാടുന്നതിനായാലും, നമുക്ക്  വേണ്ടത് സാമാന്യബുദ്ധി ഉപയോഗിക്കുന്ന രാഷ്ട്രീയ നേതാക്കളെയാണ്.

അവിടെയാണ് ടോം സുവോസി ന്യൂയോർക്ക് സ്റ്റേറ്റിന്റെ ഗവർണർ സ്ഥാനത്തേക്ക് മത്സരിക്കുന്ന മറ്റുള്ളവരിൽ നിന്ന്  വേറിട്ടുനിൽക്കുന്നത്.

ഓരോ അമേരിക്കക്കാരനും സ്വാതന്ത്ര്യത്തോടെയും സന്തോഷത്തോടെയും ജീവിക്കുന്നതിന് ഒരേ അവകാശം ഉണ്ടായിരിക്കണമെന്ന് വിശ്വസിക്കുന്ന ആളാണ് അദ്ദേഹം. അത്തരത്തിലുള്ള അമേരിക്കൻ സ്വപ്നം തച്ചുടയ്ക്കാൻ ശ്രമിക്കുന്നതാരായാലും അവരതിന് കണക്കുപറയുക തന്നെവേണം.

Join WhatsApp News
വിദ്യാധരൻ 2022-06-18 04:02:40
ഓരോ അമേരിക്കക്കാരനും സ്വാതന്ത്ര്യത്തോടെയും സന്തോഷത്തോടെയും ജീവിക്കുന്നതിന് ഒരേ അവകാശം ഉണ്ടായിരിക്കണമെന്ന് വിശ്വസിക്കുന്ന ആളാണ് അദ്ദേഹം. അത്തരത്തിലുള്ള അമേരിക്കൻ സ്വപ്നം തച്ചുടയ്ക്കാൻ ശ്രമിക്കുന്നതാരായാലും അവരതിന് കണക്കുപറയുക തന്നെവേണം." അമേരിക്കൻ സ്വപ്നത്തെ തച്ചുടയ്ക്കാൻ ശ്രമിച്ച ട്രംപിന്റെ മൂട് താങ്ങികളാണ് ഒരു നല്ല ശതമാനം മലയാളികളും. മിക്ക മലയാളികളും അമേരിക്കൻ രാഷ്ട്രീയത്തിൽ ഒരു കണിക പോലും താത്പര്യമില്ല. "സ്വന്തം നാട്ടിലെ കുറ്റകൃത്യങ്ങളിൽ നിന്നും അക്രമങ്ങളിൽ നിന്നും രക്ഷതേടി ഈ തീരത്തണഞ്ഞ നിരവധി കുടിയേറ്റക്കാരുണ്ട്" പക്ഷെ അവർ എവിടെ ? മിക്കവരും അവർ വന്ന കുപ്പക്കുഴിയിലേക്ക് തിരിച്ചുപോകയാണ്. അവന്റെ സന്തതികൾ ഇവിടെയെ ജീവിക്കുകയുള്ളെന്ന് അറിഞ്ഞിട്ടും അവർ ഒരിക്കലും അങ്ങോട്ട് പോകില്ലെന്ന് അറിഞ്ഞിട്ടും, മലയാളി ഇരുപത്തിനാല് മണിക്കൂറും കേരള രാഷ്ട്രീയത്തിലാണ്. ഇരുനൂറ്റി മുപ്പതു വർഷത്തിലേറെ അമേരിക്കൻ സ്വപ്നത്തെ കാത്തു സൂക്ഷിച്ച സംവിധാനമാണ് നാശത്തിന്റ വക്കിൽ വരെയെത്തിയത് . മൈക്ക് പെൻസ് ജനുവരി സിക്സ് രാത്രിയിൽ തിരികെ പോയി ബൈഡന്റെ വിജയത്തെ ഉറപ്പ് വരുത്തിയില്ലായിരുന്നെങ്കിൽ, മലയാളിയുടെ സന്തതിപരമ്പരകൾക്ക് കറുത്ത വർഗ്ഗക്കാരന്റെ അനുഭവം ഉണ്ടാകുമായിരുന്നു. ഏകാധിപത്യത്തിന്റ കീഴിൽ അടിമകളായി ജീവിക്കാനുള്ള ഭാഗ്യം . ലോകത്തിന്റെ നാനാ ഭാഗത്തും നിന്ന് കുടിയേറുന്നവർക്ക് അമേരിക്കൻ സ്വപ്നനത്തിന്റെ ഭാഗമാകത്തക്ക രീതിയിൽ കെട്ടിപ്പടുത്ത ഒരു ഭരണഘടനയെയും ജനാധിപത്യ വ്യവസ്ഥിതിയേയും അട്ടിമറിക്കാൻ ശ്രമിച്ച ട്രംപും അയാളുടെ ശിങ്കിടികളുടെയും നിഗൂഡപദ്ധതികളും പ്രവർത്തികളും ജനുവരി സിക്സ് കമ്മറ്റി ലോകത്തിന്റെ മുൻപാകെ അനാവരണം ചെയ്യുതുകൊണ്ടിരിക്കുകയാണ് . മേയറായുള്ള റൂഡി 'ജൂലിയാനിയുടെ തെരഞ്ഞെടുപ്പിലൂടെ , ഈ സാഹചര്യം എങ്ങനെ മാറിമറിഞ്ഞെന്ന്  നമ്മിൽ പലർക്കും അറിയാം' എന്നതിനെ പരാവർത്തനത്തിലൂടെ 'റൂഡി ജൂലിയാനി എങ്ങനെ മാറി മറിഞ്ഞു" എന്നാക്കുന്നതായിരിക്കും നല്ലത്. അധികാരമോഹിയായ ഒരു മനുഷ്യൻ എത്രമാത്രം അധഃപതിക്കാം എന്നതിന്റ തെളിവാണ് അയാൾ " തങ്ങളുടെ ഉട്ടോപ്യൻ സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കാൻ രാഷ്ട്രത്തിന്മേൽ കടുത്ത ഭാരം ഏല്പിക്കാനാണ് പ്രത്യയശാസ്ത്രജ്ഞർ ആഗ്രഹിക്കുന്നത്.സൂക്ഷ്മപരിശോധന കൂടാതെയുള്ള ഇത്തരം തെറ്റായ നയങ്ങൾക്കും പദ്ധതികൾക്കും വേണ്ടി സാധാരണജനങ്ങൾ വീണ്ടും പരീക്ഷിക്കപ്പെടരുത് . അങ്ങനെ പരീക്ഷിക്കപ്പെടരുതെങ്കിൽ , വ്യക്തികൾക്ക് അപഗ്രഥനബോധം ഉണ്ടായിരിക്കണം. നിർഭാഗ്യകരം എന്നുപറയട്ടെ മിക്ക മലയാളിക്കും അതില്ല അവരെ പൂന്താനത്തിന്റെ വാക്കുകളിലൂടെ ചിത്രീകരിക്കുന്നതായിരിക്കും നല്ലത് . "സ്‌ഥാനമാനങ്ങൾ ചൊല്ലിക്കലഹിച്ചു നാണംകെട്ടു നടക്കുന്നിതു ചിലർ മദമത്സരം ചിന്തിച്ചു ചിന്തിച്ചു മതി കെട്ടു നടക്കുന്നിതു ചിലർ;" (ജ്ഞാനപ്പാന -പൂന്താനം) വിദ്യാധരൻ
ULTRA-MAGA. 2022-06-18 12:55:09
Hey Vidhyadhooran, start loving this country. You will be OK.
John 2022-06-18 14:37:08
കുപ്പകുഴിയിൽ കിടന്നവർ കുപ്പക്കുഴിയിലേക്ക് തന്നെ പോകും നല്ലതു കിട്ടിയാലും നായ് നാക്കിയല്ലേ കുടിക്കൂ .കണ്ടില്ലേ കേരള ലോകസഭയിലെ തിക്കുംതിരക്കും . വിദ്യാധരൻ മാഷ് ചൂണ്ടക്കാണിച്ച മലയാളിയുടെ അവസ്ഥയെ ചിലർക്ക് ഉൾക്കൊള്ളാൻ കഴിയാത്തത് കറുത്ത വർഗ്ഗക്കാരോടുള്ള വിദ്വേഷം ഒന്നു മാത്രമാണ് . അവകാശങ്ങൾക്കു വേണ്ടി ഒരു മലയാളിയും ഈ രാജ്യത്തെ രാഷ്ട്രീയ സമരങ്ങളിൽ പങ്കു ചേരുകയോ യുദ്ധം ചെയ്യുകയോ ചെയ്യില്ല . അവസരത്തിനൊത്ത് അവൻ ഏറ്റവും സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറിക്കൊണ്ടിരിക്കും . അൾട്രാ മാഗാ കുടക്കീഴിൽ ആശ്വാസം തേടുകയാണ് കച്ചില ഭീരുക്കൾ ഇവനറിയില്ല ഇവനോക്കെ പുലിമടക്കുള്ളിൽ ആണെന്ന് .
News Alert 2022-06-18 14:55:23
One of America's top constitutional experts predicted that his former student, Attorney General Merrick Garland, would criminally charge Donald Trump for his attempted coup. On Thursday, CNN's Erin Burnett interviewed Laurence Tribe, professor emeritus at Harvard Law School where he taught for 52 years, teaching the Constitution to some of the most powerful people in America. Tribe taught Jan. 6 select committee members Jaime Raskin (D-MD) and Adam Schiff (D-CA) and Supreme Court Chief Justice John Roberts.
Anthappan 2022-06-18 14:57:11
Where is your common sense Ultra MAGA? Did you surrender that to Trump?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക