രാമൻ മേനോൻ പാടത്തിന്റെ വരമ്പിൽ തലയുയർത്തി നിന്നു,പിന്നിൽ ശീലക്കുട പിടിച്ചു എലുമ്പൻ നാരായണൻ.
ചെറുമികൾ കറ്റ കൊയ്യുന്നു,ചുമക്കുന്നു...
കൊഴുത്ത മിഴുത്ത ചെറുമിപ്പെണ്ണുങ്ങളിലൂടെ മേനോന്റെ അലിവില്ലാത്ത കണ്ണുകൾ ഉഴറിനടന്നു... കൊയ്യലും മെതിക്കലും ഇടമുറിയാതെ തുടരുമ്പോൾ അറപ്പുരയുടെ അകത്തേക്ക് കയറിയ രാമൻ മേനോൻ ചെറുമികളിൽ ഒരാളെ വിളിച്ചു,
" ജാനു വരൂ, കറ്റ കൂട്ടേണ്ട സ്ഥലം കാണിച്ചു തരാം...."-
പുറത്തു ശീലക്കുട മടക്കി എലുമ്പൻ നാരായണൻ അകലങ്ങളിലേക്ക് നോക്കി നിർവികാരനായിരുന്നു….!
ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ ചെറുമിപ്പെണ്ണിന്റെ കുടിലിൽ കൂട്ട നിലവിളികളുയർന്നു. അകത്തെ കഴുക്കോലിൽ ജാനുവിന്റെ ശരീരം തൂങ്ങിയാടി.
അപ്പോൾ വയലിൽ കളയെടുപ്പാരംഭിച്ചിരുന്നു.
രാമൻ മേനോൻ മറ്റൊരു ചെറുമിയോട് സ്വകാര്യം പറഞ്ഞു..
" കാർത്തു അകത്തേക്ക് വരൂ …. വളമിരിക്കുന്ന സ്ഥലം കാട്ടിത്തരാം തരാം "-…!!
*