തോക്കു നിയന്ത്രണ നിയമം കൊണ്ടു വരാനുള്ള നീക്കത്തിൽ യു എസ് സെനറ്റിലെ റിപ്പബ്ലിക്കൻ, ഡെമോക്രറ്റ് അംഗങ്ങൾ തമ്മിൽ ധാരണയായി. മൂന്നു പതിറ്റാണ്ടിനിടയിൽ ആദ്യത്തെ ഗൗരവമുള്ള നിയമനിർമാണമാവും ഇത്.
സെനറ്റിലെ അംഗബലം 50-50 ആണെങ്കിലും ബില്ലിന്റെ കരടിന്മേൽ നടന്ന വോട്ടിംഗിൽ 14 റിപ്പബ്ലിക്കൻ അംഗങ്ങൾ ഉൾപെടെ 64 പേർ അനുകൂലമായി വോട്ട് ചെയ്തു. എതിരായി വീണത് 34 വോട്ടാണ്.
ഇരു കക്ഷികളും കൈകോർത്തു നീക്കുന്ന ഈ ബിൽ 30 വർഷത്തിനിടയിലെ ഏറ്റവും പ്രധാന നിയമനിർമാണമാണെന്നു ക്രിസ് മർഫി (ഡെമോക്രറ്റ്) ചൂണ്ടിക്കാട്ടി. വെള്ളിയാഴ്ച അന്തിമ വോട്ടെടുപ്പിന് ശേഷമേ സെനറ്റ് ജൂലൈ 4 ഒഴിവുകാലത്തിനു പിരിയൂ എന്നദ്ദേഹം സൂചിപ്പിച്ചു.
അതിനു ശേഷം ഹൗസും ബിൽ അംഗീകരിക്കണം. അങ്ങിനെയെങ്കിൽ അടുത്തയാഴ്ച പ്രസിഡന്റിന് അതിൽ ഒപ്പുവയ്ക്കാം.
സമൂഹത്തിനു ഭീഷണി ആകുന്നവരിൽ നിന്ന് തോക്കുകൾ നീക്കം ചെയ്യാൻ സംസ്ഥാനങ്ങൾക്കു അധികാരം നൽകുന്ന വ്യവസ്ഥ ബില്ലിലുണ്ട്. മാനസികാരോഗ്യ പരിപാടികളും സ്‌കൂൾ സുരക്ഷയും മെച്ചപ്പെടുത്താൻ 12.2 ബില്യൺ ഡോളറിന്റെ സാമ്പത്തിക സഹായം ഫെഡറൽ ഗവൺമെന്റ് നൽകും.
നാഷണൽ റൈഫിൾ അസോസിയേഷൻ ബില്ലിനെ അടിമുടി എതിർത്തു. അക്രമത്തെ എതിർക്കാനുള്ള നടപടികൾ അതിൽ ഇല്ലെന്നു അവർ പറഞ്ഞു.
പ്രസിഡന്റ് ബൈഡൻ ബില്ലിനെ അനുകൂലിച്ചെങ്കിലും കഴിഞ്ഞയാഴ്ച പറഞ്ഞത് കൂടുതൽ ശക്തമായ വ്യവസ്ഥകൾ വേണം എന്നാണ്. അസോൾട് റൈഫിളുകൾക്കു പൂർണ നിരോധനം വേണം എന്നാണ് അദ്ദേഹത്തിന്റെ നിലപാട്.