തെലങ്കാനയിൽ നിന്നുള്ള യുവ എൻജിനീയർ മെരിലാന്റിലെ ബാൾട്ടിമൂറിൽ വെടിയേറ്റു മരിച്ചു. നാക്ക സായ് ചരൺ (26) കാറിനുള്ളിൽ മുറിവേറ്റു കിടക്കുകയായിരുന്നുവെന്നു പൊലിസ് പറഞ്ഞു. ആശുപത്രിയിൽ എത്തിച്ച ശേഷമാണു തലയിൽ വെടിയേറ്റിട്ടുണ്ട് എന്നു മനസിലായത്.
സോഫ്ട്‍വെയർ എൻജിനീയറായ ചരൺ രണ്ടു വർഷമായി ബാൾട്ടിമൂറിൽ ജോലി ചെയ്യുകയായിരുന്നു. ഞായറാഴ്ച്ച ഒരു സുഹൃത്തിനെ വിമാനത്താവളത്തിൽ ആക്കിയിട്ടു മടങ്ങുമ്പോഴാണ് ദുരന്തമുണ്ടായതെന്നു അദ്ദേഹത്തിന്റെ കുടുംബം തെലങ്കാനയിലെ നൽഗൊണ്ടയിൽ പറഞ്ഞു.
കാറ്റൻസ്‌വില്ലിൽ വച്ച് ഒരു കറുത്ത വർഗക്കാരനാണ് വെടി വച്ചതെന്നു വിവരം കിട്ടിയതായി പിതാവ് റിട്ടയേർഡ് അധ്യാപകൻ നാക്ക നരസിംഹ, മാതാവ് പദ്‌മ എന്നിവർ പറഞ്ഞു. ആശുപത്രിയിലെത്തിച്ചു അൽപ നേരം കഴിഞ്ഞു മരിച്ചു.
മെരിലാൻഡ് ട്രാൻസ്പോർടെഷൻ അതോറിറ്റി പൊലിസ് പറയുന്നത് ഇങ്ങിനെ: ഇന്റെർസ്റ്റേറ്റ് 95 ന്റെ കാറ്റൻ അവന്യു എക്സിറ്റിൽ ഒരു കാർ അപകടത്തിൽ പെട്ടുവെന്നു ഞായറാഴ്ച്ച പുലർച്ചെ 4.32നു സന്ദേശം ലഭിച്ചു. 2022 മോഡൽ ഹ്യുണ്ടായി ടക്സൺ കാറിൽ സായി ചരൺ മുറിവേറ്റു കിടന്നിരുന്നു. ആർ ആഡംസ് കോവ്‌ലി ഷോക്ക് ട്രോമാ സെന്ററിൽ എത്തിച്ചു. ഡോക്ടർമാർ പരിശോധിച്ചപ്പോഴാണ് വെടിയേറ്റിട്ടുണ്ടെന്നു കണ്ടത്. രണ്ടു മണിക്കൂറിനുള്ളിൽ മരിച്ചു.
യൂണിവേഴ്സിറ്റി ഓഫ് സിൻസിനാറ്റിയിൽ നിന്ന് എഞ്ചിനീയറിംഗിൽ മാസ്റ്റേഴ്സ് എടുത്ത സായ് ചരൺ എൻവിറോൺ സിവിൽ എഞ്ചിനീയറിംഗ് ലിമിറ്റഡിലാണ് ജോലി ചെയ്തിരുന്നത്. അവിവാഹിതനായിരുന്നു. താമസിച്ചിരുന്നത് ഹാനോവറിൽ.