റിയാദ്: സൗദിയില്‍ ഗതാഗത ,വ്യോമയാനം, ഒപ്റ്റിക്കല്‍സ് അടക്കം വിവിധ മേഖലകള്‍ സ്വദേശിവല്‍ക്കരിക്കുന്നു. മലയാളികള്‍ ഉള്‍പ്പെടെയുള്ള വിദേശികള്‍ക്ക് ഇതു തിരിച്ചടിയാകും. സെയില്‍സ് ഔട്ട്‌ലറ്റുകളിലെ തസ്തികകളും സൗദിവല്‍ക്കരണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഘട്ടം ഘട്ടമായാണു സ്വദേശിവല്‍ക്കരണം നടപ്പാക്കുക.
വ്യോമയാന തൊഴിലുകള്‍ , വാഹന പരിശോധന ജോലികള്‍ , തപാല്‍ സേവനങ്ങള്‍ , പാഴ്‌സല്‍ ഗതാഗതം , ഉപഭോക്തൃ സേവനം എന്നിവയാണ് ഉള്‍പ്പെടുക. ഇതിനായുള്ള പുതിയ തീരുമാനങ്ങള്‍ മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രി അഹമ്മദ് സുലൈമാന്‍ അല്‍ റജ്ഹിയാണു പ്രഖ്യാപിച്ചത്. രാജ്യത്തെ യുവതീ യുവാക്കള്‍ക്കു കൂടുതല്‍ അവസരങ്ങള്‍ നല്‍കുന്നതിനും ദേശീയ സമ്പദ് വ്യവസ്ഥയില്‍ അവരുടെ സജീവ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനുമായാണു തീരുമാനം. ഇതു മൂലം 33,000 ലേറെ ജോലികള്‍ സ്വദേശികള്‍ക്കു ലഭ്യമാകുമെന്നാണു കണക്കുകൂട്ടല്‍.
വ്യോമയാന തൊഴിലുകള്‍ സ്വദേശിവല്‍ക്കരിക്കാനുള്ള തീരുമാനം രണ്ടു ഘട്ടങ്ങളായാണു നടപ്പിലാക്കുക. ആദ്യ ഘട്ടം 2023 മാര്‍ച്ച് 15 ന് ആരംഭിക്കും. കോ പൈലറ്റ്, എയര്‍ കണ്‍ട്രോളര്‍, എയര്‍ റിലേ എന്നീ മേഖലയില്‍ 100 ശതമാനവും എയര്‍ ട്രാന്‍സ്പോര്‍ട്ട് പൈലറ്റ് വിഭാഗത്തില്‍ 60 ശതമാനവും ഫ്ളൈറ്റ് അറ്റന്‍ഡന്റ് മേഖലയില്‍ 60 ശതമാനവും സ്വദേശിവത്കരണം നടപ്പാക്കും.
രണ്ടാം ഘട്ടം 2024 മാര്‍ച്ച് നാലു മുതലാണ് ആരംഭിക്കുക. എയര്‍ ട്രാന്‍സ്പോര്‍ട്ട് പൈലറ്റ് മേഖലയില്‍ 70 ശതമാനവും എയര്‍ ഹോസ്റ്റസ് 60 ശതമാനവും സ്വദേശിവല്‍ക്കരിക്കും.
കണ്ണട സ്ഥാപനങ്ങളില്‍ 2023 മാര്‍ച്ച് 18 മുതല്‍ 50 ശതമാനമാണു സ്വദേശിവല്‍ക്കരിക്കുക. മെഡിക്കല്‍ ഒപ്റ്റിക്സ് ടെക്നീഷ്യന്‍, ഫിസിക്കല്‍ ലബോറട്ടറി ടെക്നീഷ്യന്‍,ലൈറ്റ് ആന്‍ഡ് ഒപ്റ്റിക്സ്, എന്നീ ജോലികളാണ് ഉള്‍പ്പെടുന്നത്. വാഹന പരിശോധന മേഖലയില്‍ രണ്ടു ഘട്ടങ്ങളായാണു സ്വദേശിവല്‍ക്കരണം നടപ്പാക്കുക. ആദ്യഘട്ടം 50 ശതമാനവും രണ്ടാം ഘട്ടം 100 ശതമാനവും സ്വദേശിവല്‍ക്കരിക്കും.