എന്റെ എല്ലാ വിമാനയാത്രകള്‍ക്കും മുമ്പ് ഓര്‍മ്മയില്‍ വന്നൊരു ദാരുണ സംഭവം. 'കനിഷ്‌ക' എയര്‍ ഇന്ത്യയുടെ വിമാനാപകടം. ഓര്‍മ്മിക്കുന്നതിനൊരു കാരണവും ഉണ്ട്. അത് എന്റെ നീസും സിസ്റ്റര്‍ ഇന്‍ ലോയും അതിലെ യാത്രക്കാരായിരുന്നു. പിന്നീട് തിരച്ചിലുകള്‍ക്കൊടുവില്‍ ഒരു പൊടിപോലും കിട്ടിയിരുന്നുമില്ല. കടലിനു മീതെ തത്തിക്കളിച്ചിരുന്ന കുറെ പാവകളും, കളിപ്പാട്ടങ്ങളും മാത്രം. 131 ശരീരങ്ങള്‍ തിരച്ചിലിനൊടുവില്‍ കിട്ടിയിരുന്നുവെങ്കിലും ആരെയും തിരിച്ചറിയാത്തവിധമായിരുന്നു.
ബോയിങ് 747 ഫ്‌ളൈറ്റ് 182 വിമാനം 329 യാത്രക്കാരുമായി കാനഡയിലെ വാന്‍കൂവര്‍ വിമാനത്താവളത്തില്‍ നിന്നും 1985 ജൂണ്‍ 23-നായിരുന്നു പറന്നുയര്‍ന്നത്. പിന്നീട് അറ്റ്‌ലാന്റിക് മഹാസമുദ്രത്തിലേക്ക് അഗ്നിഗോളങ്ങളായി മൂക്കുകുത്തുകയായിരുന്നു. അതൊരു ടെററിസ്റ്റ് ബോംബ് അറ്റാക്ക് ആയിരുന്നു എന്ന് പിന്നാടാണ് അറിയുന്നത്.
ഇതൊരു പ്രതികാരമായിരുന്നു എന്നു പിന്നീടാണ് മനസിലായത്. 1984-ലെ സുവര്‍ണ്ണക്ഷേത്രത്തിന്റെ ആക്രമവുമായി ബന്ധപ്പെട്ടായിരുന്നു ഇത് .
എന്തായാലും അവള്‍ ടീനാമോള്‍ ഒരു കൊച്ചുസുന്ദരി. 5 വയസ് പ്രായം. വളരെ ചെറുപ്രായത്തിലെ തന്നെ പാട്ടും, പ്രാര്‍ത്ഥനയും കൈമുതലായിരുന്നു. കാഴ്ചയില്‍ എന്റെ അമ്മയുടെ സാമ്യം ഉണ്ടായിരുന്നു. 37 വര്‍ഷം പിന്നിട്ടിട്ടും ആ ഓര്‍മ്മകള്‍ ഇന്നും എന്റെ ഓര്‍മ്മയില്‍ ഊളിയിട്ട് നടപ്പുണ്ട്. അവള്‍ തീര്‍ച്ചയായും ഒരു കൊച്ചു മാലാഖയായി സ്വര്‍ഗ്ഗത്തില്‍ പാറിപറന്ന് നടക്കുന്നുണ്ടാകും തീര്‍ച്ച.
ഇതൊരു നടന്ന സംഭവമാണ്. പക്ഷെ. നാം പകയുടെ വേരുകള്‍ മുറിച്ചുമാറ്റി ജീവിക്കാന്‍ ശ്രമിക്കൂ. എത്രയെത്ര ജീവിതങ്ങളാകും നമുക്ക് രക്ഷപ്പെടുത്തുവാന്‍ സാധിക്കുക. ഈ പകകൊണ്ടൊക്കെ എന്തു നേടാന്‍!
നഴ്‌സായ എലിസബത്ത് കാനഡയിലായിരുന്നു. എന്‍ജിനീയറായിരുന്ന എന്റെ മൂത്ത സഹോദരന്റെ ഭാര്യ. പിന്നീടവർ പിരിഞ്ഞു. അതിനുശേഷം അവര്‍ മകള്‍ ടീനയുമായി അവരുടെ നാടായ ആലുവയിലേക്ക് വെക്കേഷനു എത്തിയതായിരുന്നു