Image

വികാരങ്ങള്‍ വ്രണപ്പെടാനുള്ളതാണ്! : (വിജയ് സി. എച്ച്)

വിജയ് സി. എച്ച് Published on 29 June, 2022
വികാരങ്ങള്‍  വ്രണപ്പെടാനുള്ളതാണ്! : (വിജയ് സി. എച്ച്)


ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വായനക്കാരെ ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കുന്ന സംഗതികളില്‍ ഒന്നാണ് ഇന്ന് പോഡ്കാസ്റ്റ്. ഓഡിയോ സ്ട്രീമിംഗിനും, മീഡിയ പ്ലെയര്‍ സേവനത്തിനുമുള്ള ആപ്ലിക്കേഷന്‍. ഐപോഡ് എന്ന പേരിനോടൊപ്പം ബ്രോഡ്കാസ്റ്റ് ചേര്‍ന്നപ്പൊഴുണ്ടായ മിശ്രപദമാണ് പോഡ്കാസ്റ്റ്. ഇന്റര്‍നേഷനലും നെറ്റുവര്‍ക്കും ഒരുമിച്ചപ്പോള്‍ ഇന്റര്‍നെറ്റും, ബ്രേക്ക്ഫാസ്റ്റിനും ലഞ്ചിനുമിടയ്ക്കുള്ള ഭക്ഷണം ബ്രഞ്ചും, ചൈനക്കാര്‍ പറയുന്ന ഇംഗ്‌ളീഷ് ചിങ്ക്‌ളീഷും, ബോംബെയും ഹോളിവുഡും വിളക്കിച്ചേര്‍ത്തപ്പോള്‍ ബോളിവുഡുമായി പരിണമിച്ചു. അര്‍ത്ഥം ഒന്നിച്ചു ലഭിയ്ക്കത്തക്ക വിധത്തില്‍ രണ്ടു പദങ്ങളെ കൂട്ടിയിണക്കി പുതിയൊരു വാക്കിന് രൂപം നല്‍കുന്ന പോര്‍ട്ടുമെന്റോ എന്ന സമ്പ്രദായം പദോല്‍പത്തി മേഖലയിലെ പുത്തന്‍ പ്രവണത!  


അപ്പോള്‍, തുല്യവൈഭവം കവിതയെഴുത്തിലും, പെയ്ന്റിങ്ങിലുമുള്ള വിനോദ് ആലത്തിയൂര്‍ ചെയ്യുന്നതോ? സംശയമില്ല, അതാണ് 'പോയംന്റിങ്ങ്'! 


കേരള ലളിത കലാ അക്കാദമിയുടെ ആര്‍ട്ട് ഗാലറിയില്‍, ഈയിടെ കവി ആലങ്കോട് ലീലാകൃഷ്ണനും, ആര്‍ട്ടിസ്റ്റ് മദനനും, മലയാളം സര്‍വകലാശാലയുടെ വൈസ് ചാന്‍സലറും സാഹിത്യ ഗവേഷകനുമായ അനില്‍ വള്ളത്തോളും ഒരുമിച്ചു സാരഥ്യം വഹിച്ച കവിതാചിത്ര പ്രദര്‍ശനം ഒട്ടനവധി സന്ദര്‍ശകരെ ആകര്‍ഷിച്ചതിനു കാരണം പോയംന്റിങ്ങ് നല്‍കിയ കൗതുകം മാത്രമല്ല, കവി-ചിത്രകാരന്റെ രചനകളിലെ പുതുമയുമാണ്.  


വിനോദിനോടു സംവദിയ്ക്കുന്നത് സ്വാഭാവികമായും അര്‍ത്ഥമുള്ള കവിതകള്‍ കേട്ടുകൊണ്ടു ചന്തമുള്ള ചിത്രങ്ങള്‍ കാണുന്നതിനു സമാനം... 


പോയംന്റിങ്ങ് പ്രദര്‍ശനം  
നിരവധി സഹൃദയരുടെ സഹായത്തോടെയാണ് ആര്‍ട്ട് ഗാലറി പ്രദര്‍ശനത്തിനു തയ്യാറാക്കിയത്. മെയ് 27-ന്, 'വികാരങ്ങള്‍ വ്രണപ്പെടാനുള്ളതാണ്' എന്ന ചിത്രകവിതാ സമാഹാരം പ്രകാശനം ചെയ്തുകൊണ്ടാണ് പോയംന്റിങിന്റെ ഉല്‍ഘാടനം നടന്നത്.

തുടര്‍ന്നെത്തിയ മൂന്നു നാളുകളില്‍ കോട്ടക്കുന്ന് പാര്‍ക്കിലെത്തിയ സന്ദര്‍ശകരും, സുഹൃത്തുക്കളും, സഹപ്രവര്‍ത്തകരും, മാധ്യമ പ്രവര്‍ത്തകരും പോയംന്റിങ് ഒരു പുത്തന്‍ അനുഭവമായി ആസ്വദിക്കുന്നതു കണ്ടു നിന്നപ്പോള്‍ എന്റെ  ഉള്ളില്‍ കുളിരുകോരി! ചിത്രങ്ങള്‍ മാത്രം പ്രദര്‍ശിപ്പിക്കുമ്പോളില്ലാതിരുന്ന ഉണര്‍വ്വ് ഗാലറിക്കുണ്ടായിയെന്ന് ലളിത കലാ അക്കാദമിയിലെ ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തി.

മഹാമാരി നമ്മെ തളര്‍ത്തുമ്പോള്‍, ഒന്നും ചെയ്യാതെ സങ്കടപ്പെട്ടിരിക്കുന്നതിനു പകരം, ശ്വാസമുള്ള ദിനങ്ങളത്രയും വാക്കുകളുടെയും വരകളുടെയും ലോകത്ത് വര്‍ണ്ണാഭമായിത്തന്നെ ജീവിക്കാനാകുമെന്ന് തെളിയിക്കുന്നതായിരുന്നു 'ഒറ്റനിറത്തില്‍ ഒരു മാസ്‌ക് ' എന്ന കവിത. കൊറോണക്കാല തൊഴില്‍ നഷ്ടദിനങ്ങള്‍, ഓര്‍മ്മകള്‍ കൊണ്ടു മാത്രം വിനിമയം ചെയ്യാനാകുന്ന ഈ കാലത്തേക്ക് മുറുക്കിക്കെട്ടാനെന്ന് ഈ കവിത തുടങ്ങുമ്പോള്‍, 'വീട്ടിനകത്ത് പാട്ടുപാടുമ്പോള്‍' എന്ന അടച്ചുപൂട്ടല്‍ കാലത്തെഴുതിയ കവിത അവസാനിക്കുന്നത്, 'വെളിച്ചത്തെയും പാട്ടിനെയും പാട്ടിനുവിട്ട ചില്ലുഗോളത്തിനുളളില്‍ ചുകന്ന ചുണ്ടുകളും അടയാത്ത കണ്ണുകളുമായി മീനുകള്‍ മാത്രം ഉമ്മകള്‍ തന്നുകൊണ്ടിരുന്നു, അവയ്ക്ക് ഇത്തിരി ശ്വാസം മാത്രമാണല്ലോ എല്ലാം' എന്നതിലാണ്. മീനുകളെക്കുറിച്ചുള്ള മറ്റൊരു കവിത പറയുന്നത്, ഉറങ്ങുമ്പോള്‍ പോലും കണ്ണടയ്ക്കരുതെന്നു പഠിച്ചിട്ടും മനുഷ്യന്റെ വലയില്‍ കുടുങ്ങിപ്പോകുന്നവരത്രെ ആ പാവങ്ങളെന്നാണ്.

അതോടൊപ്പം 4X3 അടി വലുപ്പമുള്ള അക്രിലിക് പെയിന്റിംങ് കൂടിയാകുമ്പോള്‍ കവിതയും ചിത്രവും സമം ചേര്‍ന്നു. 'കുഞ്ഞുങ്ങളില്ലാത്ത തെരുവ്' (Street without children) എന്ന കവിതയില്‍ സങ്കടങ്ങളെല്ലാം കടലാസില്‍ കുറിച്ചു വിമാനങ്ങളാക്കി പുറത്തെറിഞ്ഞെങ്കിലും, കുട്ടികളില്ലാത്ത പാതയില്‍ അവ ചിറകുമുളയ്ക്കാത്ത കടലാസുകള്‍ മാത്രമായി നനഞ്ഞു കിടന്നുവെന്നാണ്.

എന്നിലെ മുറുക്കത്തിന്‍ വേദനയാകുന്നു നിന്നിലെ ഈണങ്ങളെല്ലാമെന്നാണ് 'വയലിന്‍' എന്ന ചിത്രകവിതയുടെ പ്രമേയം. കേരളീയ പ്രാതലായ പുട്ടും പഴവും പപ്പടവും തെളിഞ്ഞു കാണുന്ന ചിത്രത്തോടൊപ്പമുള്ള വരികള്‍, 'അടുപ്പ് മാറി, ആഹാരവും, പക്ഷേ വിശപ്പ് മാത്രം ഇപ്പോഴും പഴയതു തന്നെ'യെന്നും. 'ഉള്‍ക്കടല്‍' എന്ന ഓയില്‍ കളറില്‍ തീര്‍ത്ത 5x4 പെയിന്റിങ്ങിനോടൊപ്പമുള്ള കവിത ചോദിക്കുന്നത്, 'എന്റെയും നിന്റെയും ഉള്ളില്‍ ഒരു കടല്‍ ഒളിച്ചിരിപ്പുണ്ട്, അല്ലെങ്കില്‍ എങ്ങനെ ഉപ്പു ചുവയ്ക്കുന്നു ഓരോ അണുവിലും' എന്നാണ്. 'കടല്‍ കണ്ട പെണ്‍കുട്ടി' (Girl who saw the sea-waves) എന്ന ചിത്രകവിത തുടങ്ങുന്നത്, 'കടലപ്പോള്‍ അവളുടെ കാലില്‍ ഒരു കൊലുസ്സ് തീര്‍ക്കുകയായിരുന്നു, അവളപ്പോള്‍ കണ്ണീരില്‍ ഒരു കടല്‍ ചാലിയ്ക്കുകയായിരുന്നു'വെന്നാണ്. കൂടാതെ, കോവിഡ് ബാധിതനായി ഞാന്‍ ക്വാറന്റീനില്‍ കഴിഞ്ഞ കാലത്തു വരച്ച 'The masked homes', 'Isms at the time of Corona', 'The Corona kiss', 'Lent emotions', 'At the ICU', 'Waiting for prey', 'Unknown Depths' മുതലായ ചിത്രങ്ങളും അവയ്‌ക്കൊത്ത കവിതകളും പ്രദര്‍ശനത്തിനുണ്ടായിരുന്നു.

അക്രിലികും ഓയിലും ഉപയോഗിച്ചു ക്യാന്‍വാസിലാണ് മുഴുവന്‍ ചിത്രങ്ങളും വരച്ചിരിക്കുന്നത്. വിരസമായി തളര്‍ന്നിരിക്കേണ്ടതല്ല ഒരു പകര്‍ച്ചവ്യാധിക്കാലമെന്നും, വരയിലൂടെയും, എഴുത്തിലൂടെയും, വായനയിലൂടെയും ആ ദിനങ്ങളും കടന്നു പോകേണ്ടതായിരുന്നെന്നും ഓര്‍മ്മപ്പെടുത്താനുമായിരുന്നു ഇത്തരം ആവിഷ്‌കാരങ്ങള്‍. ഗാലറിയിലെത്തിയ 60 പെയ്ന്റിങ്ങുകളും അവയുടെ കവിതാ ഭാഷ്യങ്ങളും അനുവാചകരില്‍ ആവേശം പകര്‍ന്നെന്ന് പ്രഭാഷകനും ഗ്രന്ഥകാരനുമായ എ.പി.അഹമ്മദ് അഭിപ്രായപ്പെട്ടു. സൈക്യാട്രിസ്റ്റ് ഡോ. രഘുറാമിന്റെ പുല്ലാങ്കുഴല്‍ വാദനവും, കലാമണ്ഡലം രമിത ശ്രീകുമാറിന്റെ കവിതാ ആലാപനവും പ്രദര്‍ശത്തിലെ വേറിട്ട അനുഭവങ്ങളായിരുന്നു.  


പ്രഥമ പ്രദര്‍ശനം 
'കവിത പൂക്കുന്ന ക്യാന്‍വാസ് പാടങ്ങള്‍' എന്ന നാമധേയത്തില്‍, ആദ്യ കവിതാചിത്ര പ്രദര്‍ശനം  തിരൂരിലെ തുഞ്ചന്‍ പറമ്പില്‍, ഭാഷാപിതാവിന്റെ പേരിലുള്ള ഉത്സവത്തില്‍, 2012-ല്‍ അരങ്ങേറി. വിരാമം, കുടജാദ്രി, മിന്നല്‍, കറുത്ത പുഴ, വെള്ളം, ഉപ്പ്, വറ്റ്, എട്ട്-ബി, ജാലകം, വിശപ്പ്, മഴ, സ്വപ്നം എന്നിവയായിരുന്നു ശ്രദ്ധയാകര്‍ഷിച്ച ചിത്രങ്ങള്‍. 'വിരാമ'ത്തിലെ വരികള്‍, 'മരിച്ചവന്റെ കണ്ണുകള്‍ നിങ്ങളെന്തിനാണിങ്ങനെ ബലമായി അടച്ചു വെയ്ക്കുന്നത്, ഇനിയുള്ള കാഴ്ച്ചകള്‍ക്ക് കാശീടാക്കാന്‍ കഴിയാത്തതിനാലോ?' എന്നതും, 'കുടജാദ്രി'യിലെ 'വഴി കാണാത്ത ഇരുട്ട് മുന്നിലുണ്ടല്ലോ, നമുക്കിറങ്ങാം, കൂടെയുള്ളില്‍ ശങ്കരവെളിച്ചമുണ്ടല്ലോ!' എന്നതും തുഞ്ചന്‍ പറമ്പിലെ സന്ദര്‍ശകര്‍ക്കിടയില്‍ ഏറെ ചര്‍ച്ചകള്‍ക്ക് തീ കൊളുത്തി. കവിതകള്‍ പുസ്തകമായിട്ടുണ്ടോയെന്ന ചില മുതിര്‍ന്നവരുടെ ചോദ്യം, ആദ്യ കവിതാസമാഹാരം 'മനസ്സ് മറന്നു വെയ്ക്കുന്ന ഇടങ്ങള്‍', 2014-ല്‍ പ്രശസ്ത സാഹിത്യകാരന്‍ സി.രാധാകൃഷ്ണന്‍, ഡോ. അനില്‍ വള്ളത്തോളിനു നല്‍കിക്കൊണ്ടു വെളിച്ചം കണ്ടു. മറ്റു കവിതകള്‍ ഉള്‍ക്കൊള്ളിച്ചുള്ള രണ്ടാമത്തെ സമാഹാരം, 'ഒറ്റവരച്ചിത്രങ്ങള്‍' എന്ന പേരില്‍, 2016-ല്‍ പട്ടാമ്പി സംസ്‌കൃത കോളേജില്‍ നടന്ന കവിതയുടെ കാര്‍ണിവലില്‍ സുനില്‍ പി. ഇളയിടം, കവി വീരാന്‍കുട്ടി മാഷിന് നല്‍കിക്കൊണ്ട് പ്രകാശനം ചെയ്തു. 


പോയംന്റിങ്ങ് എന്ന ആശയം 
താനൂര്‍ ദേവധാറിലെ പ്ലസ് ടു പഠനത്തിനു ശേഷം അത്രക്കങ്ങ് ഇഷ്ടമില്ലാത്ത ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗിന് പഠിക്കേണ്ടി വന്നു. ജന്മനാ അഭിരുചിയില്ലാത്ത വിഷയങ്ങള്‍ കാര്‍ന്നു തിന്നേണ്ടി വന്നപ്പോള്‍ ഉണ്ടായ തിക്തതകളെല്ലാം കവിതയായ് എഴുതി, ചിത്രമായ് വരച്ചു. ചിത്രങ്ങള്‍ എല്ലാവരെയും കാണിച്ചു; കവിതകള്‍ ആരെയും കാണിച്ചില്ല. പഠനത്തിനുശേഷം, രണ്ടുദിവസം പോലും വീട്ടില്‍ നിന്ന് അകന്നു നില്‍ക്കാത്ത ഞാന്‍, ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റിലെ ജോലി ഏറ്റെടുക്കാനായി ഹൈദരാബാദിലേയ്ക്കു പോയി. ഗൃഹാതുര സ്മരണകള്‍ മുടങ്ങിപ്പോയ ചിത്രങ്ങളെയും കവിതകളെയും തട്ടിയുണര്‍ത്തി. ശനി, ഞായര്‍ അവധി ദിനങ്ങളില്‍ നിരവധി ചിത്രങ്ങള്‍ക്കും, കവിതകള്‍ക്കും ജന്മം ലഭിച്ചു. ഒരു നാള്‍ ഹൈദരാബാദില്‍, മുസി നദിയുടെ തെക്കേ കരയിലുള്ള സലാര്‍ ജംഗ് മ്യൂസിയത്തിലുള്ള (ഇന്ത്യയിലെ പ്രധാനപ്പെട്ട മൂന്ന് ദേശീയ മ്യൂസിയങ്ങളില്‍ ഒന്നാണിത്) ആര്‍ട്ട് ഗേലറിയിലെ ചിത്രങ്ങള്‍ കണ്ട് അമ്പരന്ന് നിന്നു, തിരികെപ്പോരുമ്പോള്‍ ഒരു തീരുമാനമെടുത്തു. ഒരിക്കല്‍ ഞാനും ഒരു പ്രകടനം നടത്തും. ചിത്രങ്ങളുടെ മാത്രമല്ല, കൂടെ കവിതകളും ചേര്‍ത്തുള്ളൊരു പ്രദര്‍ശനം. Poemting എന്ന ചിന്തയ്ക്ക് ആദ്യത്തെ മുള പൊട്ടുകയായിരുന്നു! ഇതിന് ആദ്യം വേണ്ടത്, നാട്ടില്‍ താമസിക്കുകയെന്നതായിരുന്നു. ശ്രമിച്ചു; കേരളാ സിവില്‍ സപ്ലൈസ് വകുപ്പില്‍ റേഷനിങ്  ഇന്‍സ്‌പെക്ടറായി പുതിയ ജോലി ലഭിച്ചു. തുടര്‍ന്ന്, റേഷന്‍ കാര്‍ഡുകള്‍ക്കും, അരിച്ചാക്കുകള്‍ക്കും ഇടയില്‍ നിന്ന് തിരിച്ചെത്തി, അര്‍ദ്ധരാത്രിയില്‍ വീട് ഉറങ്ങിയ ശേഷം എന്നും ചിത്രങ്ങങ്ങളുടെയും കവിതകളുടെയും ലോകത്തേയുക്കു പ്രവേശിക്കും. ഒരു ദിവസം വീട്ടിലെത്തിയ സുഹൃത്തുകളായ ലെനിന്‍ ബാലകൃഷ്ണനും, രാമകൃഷ്ണനും ചുമരു നിറയെ തൂങ്ങുന്ന വരകള്‍ നോക്കി അഭിപ്രായപ്പെട്ടു, ഈ ചിത്രങ്ങള്‍ നാട്ടുകാരെക്കൂടി കാണിക്കാന്‍ സമയമായെന്ന്! ജ്യേഷ്ഠന്‍ രമേഷ് എന്നും പറഞ്ഞുകൊണ്ടിരുന്നൊരു കാര്യത്തിനാണ് കൂട്ടുകാരുടെ വാക്കുകള്‍ അടിവരയിട്ടത്. തുഞ്ചന്‍ പറമ്പില്‍ അരങ്ങേറിയ പ്രദര്‍ശനത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങാന്‍ പിന്നെ വൈകിയില്ല. എന്നാല്‍, ആ സംഭവത്തെ വിശേഷിപ്പിച്ചത് മാതൃഭാഷയില്‍ തന്നെയായിരുന്നു -- കവിതാചിത്ര പ്രദര്‍ശനം! അര്‍ത്ഥത്തില്‍ വ്യത്യാസമില്ലെങ്കിലും, പുതിയ ലോകത്തെ ആംഗലേയ സ്പന്ദനം ഉള്‍ക്കൊണ്ടുകൊണ്ട്, അത് പോയംന്റിങ്ങ് എന്ന് മാറ്റിപ്പണിഞ്ഞത് ഇക്കഴിഞ്ഞ പ്രദര്‍ശനത്തില്‍ മാത്രമാണ്. 


വരയുടെ തുടക്കം  
കയ്യില്‍ക്കിട്ടുന്ന പത്രക്കടലാസുകളിലെ ചിത്രങ്ങള്‍ നോക്കി വരയ്ക്കുന്ന മകന്, സ്ലേറ്റിലും നോട്ടുബുക്കിലും പശുവിനേയും ആനയേയും പോലീസുകാരനേയും അച്ഛന്‍ വരച്ചു കൊടുത്തു; വരപ്പിച്ചു. പിന്നീട്, നിരവധി മത്സരങ്ങളില്‍ പങ്കെടുപ്പിച്ചു. വള്ളത്തോള്‍ എ.യു.പി.സ്‌കൂളില്‍ ആറാം ക്ലാസ്സില്‍ പഠിയ്ക്കുമ്പോള്‍ ആദ്യമായി പങ്കെടുത്ത സബ് ജില്ലാതല ചിത്രരചനാ മത്സരത്തില്‍ ഒന്നാം സമ്മാനം ലഭിച്ചു. പെന്‍സില്‍ ഉപയോഗിച്ചു ആഴ്ച്ചപതിപ്പുകളിലെ വരകളൊക്കെ പകര്‍ത്തി മനുഷ്യ ശരീര അനാട്ടമി കൂടി മനസ്സിലാക്കിയപ്പോള്‍ കൂട്ടുകാരും നാട്ടുകാരും എന്നെ കുട്ടിച്ചിത്രകാരനെന്നു വിളിച്ചു.  


കവിതയും വരയും ഇരട്ടക്കുട്ടികള്‍ 
കവിതയും വരയും വേറിട്ട സൃഷ്ടികളായി കാണാന്‍ എനിയ്ക്കു കഴിയില്ല. ആദ്യം ആരംഭിച്ചത് ചിത്രരചനയാണെങ്കിലും, എന്റെയുള്ളില്‍ ആദ്യം പിറക്കുന്നത് കാവ്യാക്ഷരങ്ങളാണ്. എന്നാല്‍, മനസ്സില്‍ ഒരു പ്രമേയം പാറിവീണാല്‍, ചായക്കൂട്ടുകളാണ് അതിന് ആദ്യം ആകൃതി നല്‍കുന്നത്. വരയുടെ ഓരോ ഘട്ടത്തിലും, ചിലപ്പോള്‍ ഓരോ തവണ ബ്രഷ് എടുത്ത് പെയിന്റിങ്ങ് ബോര്‍ഡിലെ വിഷയത്തിന് രൂപം നല്‍കുമ്പോഴും, അതിനു സദൃശമായ വരികള്‍ ഉള്ളില്‍ പിറവികൊള്ളുന്നു. പല തവണ മിനുക്കി ചിത്രത്തിന് ചേതനയേകുമ്പോള്‍, അതിനൊരു സമാന്തര പ്രക്രിയയെന്നോണം കാവ്യ നിര്‍മ്മിതിയും പുനര്‍നിര്‍മ്മിതിയും ഭേദപ്പെടുത്തലുകളും ചിന്തയില്‍ അരങ്ങേറുന്നു. ചാലിച്ച നിറക്കൂട്ടുകള്‍ മുന്നിലെത്തുന്ന കാവ്യ ഭാവനകള്‍ക്ക് ഉടനെ ആകാരം നല്‍കുകയും ചെയ്യുന്നു. പടം വരച്ചു തീര്‍ന്നയുടനെ വരികള്‍ കടലാസ്സില്‍ രേഖപ്പെടുത്തും. ആദ്യം വീണുകിട്ടുന്നത് കവിതയാണോ, അതോ ചിത്രമാണോയെന്ന ചോദ്യത്തിന് ഉത്തരം നല്‍കുക പ്രയാസകരമാണ്. സൃഷ്ടികള്‍ രണ്ടും ഇഴപിരിഞ്ഞു കിടക്കുന്നു! പോയന്റിങ്ങ് എന്നൊരു ഉത്തരം മാത്രമേ പറയാനാകൂ. ഈ വാക്യത്തില്‍, 'പോയം' ഒന്നാമതായതും, പെയ്ന്റിങ്ങ്-ന്റെ അവസാന പകുതി രണ്ടാമതായും പ്രത്യക്ഷപ്പെട്ടത്, ഉച്ചാരണ സൗകര്യം പരിഗണിച്ചതു കൊണ്ടു മാത്രമാണ്. ഒമ്പതാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍, സ്‌കൂള്‍തല മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ എന്റെ കവിത, മലയാളം അദ്ധ്യാപകനായിരുന്ന ഗഫൂര്‍ മാഷ് ഒരു മുഖ്യധാരാ ദിനപത്രത്തിന്റെ വാരാന്തപ്പതിപ്പിലേയ്ക്ക് അയച്ചു കൊടുത്തു. ആ കുട്ടിക്കവിത അച്ചടിച്ചു വന്നപ്പോള്‍ ക്ലാസ്സിലെ കുസൃതിക്കൂട്ടുകാര്‍ എന്നെ മഹാകവി വള്ളത്തോളിന്റെ അനന്തരവനുമാക്കി! 


കുടുംബ പശ്ചാത്തലം  
മലപ്പുറം ജില്ലയില്‍ തിരൂരിനടുത്തുള്ള ആലത്തിയൂര്‍ ഗ്രാമത്തിലാണ് ജനിച്ചുവളര്‍ന്നത്. ദാമോദരനും ശാന്തയുമാണ് അച്ഛനമ്മമാര്‍. ഞാന്‍ അവരുടെ രണ്ടാമത്തെ മകന്‍. സിവില്‍ സപ്ലൈസില്‍ ജോലി ചെയ്തുകൊണ്ടിരിയ്ക്കുമ്പോല്‍ തന്നെ പ്രൈവറ്റ് റെജിസ്റ്റ്‌റേഷന്‍ വഴി, ഇംഗ്‌ളീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. എന്‍ജിനീയറിങ്ങും സാഹിത്യവുമൊക്കെ പഠിച്ചെങ്കിലും, ചിത്രരചന ഔപചാരികമായി അഭ്യസിക്കാന്‍ കഴിഞ്ഞില്ല. പൊന്നാനി സപ്ലൈകോ ഡിപ്പോയിലാണ് ഇപ്പോള്‍ ജോലി ചെയ്യുന്നത്. പുറത്തൂര്‍ ജി.യു.പി.സ്‌കൂളില്‍ അദ്ധ്യാപികയാണ് ഭാര്യ രമ്യ. മക്കള്‍ വരദും, വന്‍ഷിക വേദയും മംഗലം ഗ്രാമത്തിലുള്ള വള്ളത്തോള്‍ എ.യു.പി.സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ്. വള്ളത്തോള്‍ നാരായണ മേനോന്റെ ജന്മം കൊണ്ടനുഗൃഹീതമായ മണ്ണില്‍, മഹാകവിയുടെ സ്മാരകമായി നിലനില്‍ക്കുന്ന ഇതേ വിദ്യാലയത്തിലാണ് ഞാനും എന്റെ മാതാപിതാക്കളും പഠിച്ചത്.  

വിജയ് സി. എച്ച് 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക