ന്യു യോർക്ക്: ഫോമാ പ്രസിഡന്റ് സ്ഥാനാർത്ഥി ഡോ. ജേക്കബ് തോമസും ടീമും വൈറ്റ് പ്ലെയിൻസിൽ റോയൽ പാലസിൽ വച്ച് എമ്പയർ റീജിയണിലെ ഏതാനും സുഹൃത്തുക്കളുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി.
ഇലക്ഷൻ സാധ്യതകൾ പങ്കു വച്ച അവർ ജയിച്ചാൽ തങ്ങൾ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന കർമ്മപരിപാടികളും വിശദീകരിച്ചു. ന്യു യോർക്കിൽ ഒരു കൺവൻഷൻ എന്ന ചിരകാല അഭിലാഷം സാധിതമാക്കാൻ ഈ ടീം വിജയിക്കേണ്ടതുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടി.
വിജയ സാധ്യത ഏറെയുണ്ടെന്ന് ഡോ. ജേക്കബ് തോമസ് പറഞ്ഞു. ആരോപണങ്ങൾക്കോ വ്യക്തിഹത്യക്ക് പോകാതെ സൗഹൃദപൂർണമായ മത്സരമാണ് താങ്ങളുടെ ഭാഗത്തു നിന്നുള്ളത്. തോറ്റാലും സംഘടനയിൽ ഉറച്ചു പ്രവർത്തിക്കും. അമേരിക്കയിലെ പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ശ്രമിക്കുന്നതിനൊപ്പം ചാരിറ്റി പ്രവർത്തനങ്ങളും ശക്തമാക്കും. നാട്ടിലെ സ്വത്തുക്കൾ അന്യാധീനപ്പെടുന്നത്, വിസ/ഓ.സി.ഐ കാർഡ് പ്രശ്നങ്ങൾ എന്നിവയിലൊക്കെ ഗുണപരമായ മാറ്റം ഉണ്ടാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നാട്ടിലെത്തുമ്പോഴും വിമാന യാത്രയിലുമൊക്കെ സംഭവിക്കുന്ന പ്രശ്നങ്ങൾ അവതരിപ്പിക്കാനുള്ള വെബ് സംവിധാനം ലക്ഷ്യമുണ്ടെന്ന് ജനറൽ സെക്രട്ടറി സ്ഥാനാർത്ഥി ഓജസ് ജോൺ പറഞ്ഞു. അനിഷ്ഠ സംഭവങ്ങൾ ഉണ്ടാവുമ്പോൾ അത് കൃത്യമായി അധികൃതരെ ധരിപ്പിക്കാൻ ഇത് വഴി കഴിയും. ചെറുരാജ്യങ്ങളിൽ നിന്ന് വരുന്ന വനിതകൾ പോലും രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്നു. എന്നാൽ ഏറ്റവും ഉയർന്ന യോഗ്യതയുള്ള നമ്മുടെ വനിതകൾ ആ രംഗത്ത് വരുന്നില്ല. പുരുഷന്മാരേക്കാൾ രാഷ്ട്രീയ രംഗത്ത് തിളങ്ങാൻ വനിതകൾക്ക് കഴിയുമെന്നതാണ് സ്ഥിതി. അത് പ്രയോജനപ്പെടുത്താൻ നമ്മുടെ വനിതകളെ പ്രാപ്തരാക്കാൻ ശ്രമിക്കും.
ജോ. ട്രഷറർ ആയി ഇപ്പോൾ പ്രവർത്തിക്കുന്നതിന്റെ അനുഭവ പാഠങ്ങൾ ഉൾക്കൊണ്ടാണ് ട്രഷറർ സ്ഥാനാർത്ഥിയായി താൻ രംഗത്തു വന്നതെന്ന് ബിജു തോണിക്കടവിൽ പറഞ്ഞു. ഫോമായുടെ സാമ്പത്തിക കാര്യങ്ങൾ തികച്ചും സുതാര്യവും കാര്യക്ഷമവും ആക്കുക എന്നതാണ് ലക്ഷ്യം. ഒരു പെന്നി പോലും നഷ്ടം വരാതിരിക്കാൻ ജാഗ്രത കാണിക്കും.
ഫോമയിൽ വനിതകളും കുട്ടികളും കൂടുതലായി വരുന്നത് പ്രധാന ലക്ഷ്യങ്ങളിൽ ഒന്നായിരിക്കുമെന് ജോ. സെക്രട്ടറി സ്ഥാനാർഥി ഡോ. ജയ്മോൾ ശ്രീധർ പറഞ്ഞു. വനിതയുടെ സാന്നിധ്യം അതിനുപകരിക്കും. രണ്ട് തവണ ഫിലാഡൽഫിയ 'കല' യുടെ പ്രസിഡന്റായും മറ്റു വിവിധ തലങ്ങളിലും പ്രവർത്തിച്ച പരിചയമുണ്ട്.
നാട്ടിൽ സ്‌കോളർഷിപ്പ് കൊടുക്കുന്നുണ്ടെങ്കിലും ഇവിടെ അതുണ്ടാവുന്നില്ല. ചെറിയ തുക പോലും കിട്ടുന്നത് ഇവിടെ വ്യ്‌ദ്യാര്ഥികൾക്ക് സന്തോഷമുള്ള കാര്യമാണ്. ഫോമയോട് താല്പര്യം വളർത്താനും അത് വഴി കഴിയും. വനിതാ പ്രതിനിധി ആയാൽ പരിമിതികൾ കൂടും. എന്നാൽ എല്ലാവർക്കുമൊപ്പം മത്സരിക്കുമ്പോൾ കൂടുതൽ പ്രാധാന്യം വരും. ന്യു യോർക്കിൽ കൺവൻഷൻ ആവുമ്പോൾ ധാരാളം പേർക്ക് ഡ്രൈവ് ചെയ്തു വരാമെന്ന സൗകര്യമുണ്ട്.
2018 -ൽ കാഞ്ചിന്റെ ഓണാഘോഷ കമ്മിറ്റി ചെയർ ആയാണ് തന്റെ സംഘടനാ പ്രവർത്തനത്തിന്റെ തുടക്കമെന്ന് ജോ. സെക്രട്ടറി സ്ഥാനാർത്തി ജെയിംസ് ജോർജ് പറഞ്ഞു. പിന്നീട് പല തലത്തിൽ പ്രവർത്തിച്ച ശേഷം കാഞ്ച പ്രസിഡന്റായി. പ്രളയകാലത് ഒരു വീട് നൽകാൻ തങ്ങൾക്കായി. താഴെ തട്ടിൽ വിവിധ തലത്തിൽ പ്രവർത്തിച്ചവരാണ് തങ്ങൾ എല്ലാവരും. അതിനാൽ സംഘടനാ പ്രവർത്തനത്തിന്റെ എല്ലാ വശവും കൃത്യമായി അറിയാവുന്നവരാണ്. പ്രതിസന്ധി വന്നാൽ അഭിമുഖീകരിക്കാനുള്ള പ്രാപ്തി കൈവരിച്ചവർ.
ചില സംഘടനകളിൽ ഗോഡ്‌ഫാദർമാർ കാണും. പക്ഷെ അവർക്ക് അംഗസംഘടനകളുമായി ഒരു ബന്ധവും കാണില്ല. അംഗസംഘടനകളാണ് ഫോമായുടെ ശക്തി.
ന്യു യോർക്ക് കൺവൻഷൻ നമ്മുടെ എല്ലാവരുടെയും ആഗ്രഹമാണ്.
പി.ടി. തോമസ് ആണ് ചടങ്ങിനെ നയിച്ചത്. തന്നോട് വൈസ് പ്രസിഡന്റാകാൻ ജേക്കബ് തോമസ് പറഞ്ഞതാണെങ്കിലും ഫോമാ ഓഡിറ്റർ ആയതിനാൽ അത് നിരസിക്കുകയായിരുന്നു. പകരം സണ്ണി കല്ലൂപ്പാറയെ നിർദേശിച്ചു . എന്നാൽ അക്ഷര കേരളത്തിന് വേണ്ടി എല്ലാവരിൽ നിന്നും പണം സ്വീകരിച്ചതാണെന്നും അതിനാൽ ഇലക്ഷനില്ലെന്നും സണ്ണി പറഞ്ഞുവേണ്ട തോമസ് ചൂണ്ടിക്കാട്ടി.
പങ്കെടുത്ത സണ്ണി കല്ലൂപ്പാറ, റോയി ചെങ്ങന്നൂർ, ഫിലിപ് ചെറിയാൻ, ടോം നൈനാൻ, എൽസി ജൂബ്, മോൻസി വർഗീസ് തുടങ്ങിയ എല്ലാവരും ടീമിന് വിജയാശംസകൾ നേർന്നു.