മന്ത്രവാദിനിയും
ബാധ കേറിയവളും
പനിച്ചു മരിച്ചവളും
മഴ വരുമ്പോൾ
ഒരേ മരത്തിന്റെ
പൊത്തിലും
കൊമ്പിലും
വേരിലുമുറങ്ങി.
ഞാനാ മരത്തിലുണ്ടായ
പൂക്കളെല്ലാം വാറ്റി
സുഗന്ധമാക്കി ,
രഹസ്യം ചെപ്പിലാക്കി
കടലിലെറിഞ്ഞു .
മഴയില്ലാത്തപ്പോൾ
മന്ത്രക്കാരി കാട്ടിലേക്കിറങ്ങി
ബാധ കേറിയവൾ ഉറഞ്ഞോടി
മരിച്ചവളാകട്ടെ
വേരുകളുമായി വ്യാപാരം തുടർന്നു.
മറവി പിടിച്ച എനിക്കിനി
പൂക്കളെക്കൊണ്ടെന്താവാൻ ?
കടലു കൊണ്ടുപോയതുപ്പായി
ചുണ്ടിൽ പറ്റിയിരിക്കുന്നുമുണ്ട്.