Image

രാമനെത്തേടി ഭരതൻ്റെ യാത്ര (ദുർഗ മനോജ്)

Published on 31 July, 2022
രാമനെത്തേടി ഭരതൻ്റെ യാത്ര (ദുർഗ മനോജ്)

അയോധ്യാകാണ്ഡം എൺപതാം സർഗം മുതൽ തൊണ്ണൂറ്റിയഞ്ചുവരെ

ചിത്രകൂടത്തിലേക്കുള്ള ഭരതയാത്രയാണു പ്രതിപാദ്യം.

രാമനെ തിരികെകൊണ്ടുവരുവാൻ സർവ്വസന്നാഹങ്ങളുമായാണ് ഭരതൻ യാത്രതിരിക്കുന്നത്. പൗരപ്രമുഖർ, വിവിധപണികൾ ചെയ്യുന്നവർ, ആന,അമ്പാരിമേളങ്ങൾ, കച്ചവടക്കാർ എന്നിങ്ങനെ ഒരു ചെറിയ അയോധ്യ അപ്പാടെ കാട്ടിലേക്ക് ഒഴുകുന്ന മട്ടിലാണ് ആ യാത്ര. അമ്മമാർ, ഗുരുജനങ്ങൾ, തോഴിമാർ, പടയാളികൾ അങ്ങനെ കണ്ണെത്താദൂരം പരന്നുകിടന്നു ആ പട. അവർ ഗംഗാ തീരത്തു ശൃംഗവേരപുരത്തിലെത്തി. അത് രാമൻ്റെ സഖാവായ ഗുഹൻ്റെ രാജ്യമാണ്. അന്നവിടെ തമ്പടിച്ചു ക്ഷീണംതീർത്തു പിറ്റേദിവസം ഗംഗ തരണംചെയ്യാമെന്നു നിശ്ചയിച്ചു. 

ഗംഗാതീരത്തു താവളമടിച്ച കടൽ പോലെയുള്ള പട കണ്ട ഗുഹൻ, 
 രാമനെ മുച്ചൂടും നശിപ്പിക്കുവാൻ വേണ്ടി ഭരതൻ യുദ്ധത്തിനിറങ്ങിയതാണെന്നു തെറ്റിദ്ധരിച്ചു. അതിനാൽ തന്നാലാവും വിധം ഭരതനെ തടയണമെന്നു ഗുഹൻ നിശ്ചയിച്ചു സ്വന്തം പടയാളികൾക്കു നിർദ്ദേശം നൽകി. ഒപ്പം ഭരതൻ, രാമനിൽ പ്രീതിയുക്തനെങ്കിൽ മാത്രമേ ഈ സേന നിരപായം പുഴകടക്കുകയുള്ളൂ എന്നു നിശ്ചയിച്ചു.
എന്നിട്ട്, ഉപഹാരങ്ങളുമെടുത്ത് ഭരതൻ്റെ മനസ്സറിയുവാൻ ഗുഹൻ അദ്ദേഹത്തിനടുത്തേക്കു ചെന്നു. ഗുഹൻ വരുന്നതു കണ്ട്, സുമന്ത്രർ ഗുഹനെ, ഭരതനു പരിചയപ്പെടുത്തി. 
ഗുഹൻ ഭരതനെ വന്ദിച്ച് ഉപഹാരങ്ങൾ നൽകി. അതിനുശേഷം യാത്രയുടെ ഉദ്ദേശ്യം രാമനെ ഹനിക്കുവാനല്ലെന്ന് ഉറപ്പു വരുത്തി. അതോടെ ഭയംമാറിയ ഗുഹൻ എല്ലാ സൗകര്യങ്ങളും സഹായങ്ങളും വാഗ്ദാനം ചെയ്തു. പിന്നെ, രാവുനീളെ, കൊട്ടാരത്തിലെ സുഖശയനത്തിൽ നിന്നും കാട്ടിലെ പൊടിമണ്ണിലും ഇലമെത്തയിലും ഉറങ്ങേണ്ടി വന്ന രാമനേയും സീതയേയും അവർക്കു രാവുപുലരുവോളം കാത്തിരുന്ന ലക്ഷ്മണനെക്കുറിച്ചും സംസാരിച്ചിരുന്നു. രാമൻ്റെ ആ അവസ്ഥ കേട്ട ഭരതൻ വാവിച്ചുനിലവിളിച്ചു. അതുകണ്ടു ശത്രുഘ്നൻ ഭരതനെ കെട്ടിപ്പിടിച്ചു കരയുവാൻ തുടങ്ങി.
ആ രാത്രി രാമകഥകൾ പറഞ്ഞു സമയം പോക്കി. പിറ്റേന്നു ഗുഹൻ അഞ്ഞൂറുതോണികളിലായി സർവ്വപടയേയും നദികടത്തി. പിന്നെ, ദേവപുരോഹിതനായ ഭരദ്വാജമുനിയുടെ ആശ്രമത്തിലെത്തി. ഒരു വിളിപ്പാടകലെ പടയെ നിർത്തി, ഗുരു വസിഷ്ഠനൊപ്പം മഹർഷിയുടെ മുൻപാകെ എത്തി. ക്ഷേമാന്വേഷണങ്ങൾക്കു ശേഷം മുനി ഭരതനോട്, പതിനാലു വർഷത്തേക്കു വനവാസം വിധിക്കപ്പെട്ട രാമനേയോ, ഒപ്പം പുറപ്പെട്ട ലക്ഷ്മണനേയോ ഏതെങ്കിലും വിധത്തിൽ അപായപ്പെടുത്തുവാനുള്ള ഉദ്ദേശ്യത്താലാണോ ഇത്ര വലിയ പടയൊരുക്കം എന്നന്വേഷിച്ചു. എന്നാൽ അതുകേട്ടു കണ്ണീർ വാർത്തുകൊണ്ടു രാമനെ സ്വീകരിച്ചു കൊണ്ടുവരുവാനാണീ യാത്രയെന്നു ഭരതൻ വിശദീകരിച്ചു. അമ്മയുടെ വാക്കുകൾ എനിക്കു സമ്മതമല്ല എന്നു ഭരതൻ, മുനിയെ അറിയിച്ചു.
സന്തോഷവാനായ മുനി. അന്നേ ദിവസം പടയോടൊന്നിച്ചു അവിടെ പാർക്കണമെന്ന് അപേക്ഷിച്ചു.
ആദ്യം മടിച്ചുവെങ്കിലും ആ ആതിഥ്യം ഭരതൻ പടയോടൊന്നിച്ചു സ്വീകരിച്ചു. മഹർഷിയുടെ തപഃശക്തിയാൽ അന്നേവരെ ആരുംകണ്ടിട്ടില്ലാത്ത വിധത്തിലെ ആ വിരുന്നിൽ പങ്കെടുത്ത് പടയാകെ ഉന്മത്തരായി.
പിറ്റേന്നു ഭരതൻ ഗുവിനുംഅമ്മമാർക്കും ഒപ്പം ഭരദ്വാജനു മുന്നിലെത്തി.
ചിത്രകൂടത്തിലേക്കുള്ള വഴി പറഞ്ഞു കൊടുക്കവേ ദശരഥപത്നിമാരെ ഓരോരുത്തരേയും പരിചയപ്പെടുത്തുവാൻ മുനി ആവശ്യപ്പെട്ടു.അങ്ങനെ, ആദ്യം കൗസല്യയേയും സുമിത്രയേയും പിന്നീട് ഏറെ സങ്കടത്തോടെ കൈകേയിയേയും പരിചയപ്പെടുത്തി. മുനി ഭരതനോട്, അമ്മയുടെ മേൽ കോപം പാടില്ലെന്നും രാമൻ്റെ വനവാസത്തിന് ഉദ്ദേശ്യങ്ങൾ ഉണ്ടെന്നും പറഞ്ഞുകൊടുത്തു. പിന്നെ ആ പെരുംപട, ചിത്രകൂടത്തിലേക്കു യാത്രയായി.

മനുഷ്യജീവിതത്തിൽ എത്രവട്ടം നാം മറ്റുള്ളവരാൽ നിരാകരിക്കപ്പെടുന്നുണ്ട്, എത്ര വട്ടം നാം, നമ്മുടെ പ്രിയപ്പെട്ടവരുടെ പ്രവർത്തിയാൽ ലജ്ജിതരാകുന്നുണ്ട്. അതുതന്നെയാണിവിടെ ഭരതനും നേരിടുന്നത്. ആദ്യം സ്വന്തം ജനങ്ങൾ, ഭരതൻ രാജ്യഭാരമേൽക്കുമെന്നു കരുതുന്നു. എന്നാൽ ഭരതപ്രതിജ്ഞക്കു ശേഷം, അവർ രാമൻ വരുമെന്ന പ്രതീക്ഷയിലാണ്. എന്നാൽ പടയോടൊത്തു ഗംഗാതീരത്തേക്കു വരുന്ന ഭരതനെ ഗുഹനും തെറ്റിദ്ധരിക്കുന്നു. രാമനെതിരായ നീക്കമെങ്കിൽ, ഭരതനെതിരെ സ്വന്തം പടയെ സജ്ജമാക്കി നിർത്തി ഗുഹൻ.  ഭരധ്വാജാശ്രമത്തിലും ഭരതനു നേരെ സംശയത്തിൻ്റെമുന നീളുന്നു. തൻ്റെ അമ്മയുടെ തീരുമാനമല്ല തൻ്റേത് എന്നു വ്യക്തമാക്കേണ്ടി വരുന്നു പലവട്ടം. ജീവിതയാത്രയിൽ പലപ്പോഴും നാം നിസ്സഹായരാകുന്നത് നമ്മളെ സ്നേഹിക്കുന്നവരുടെ പ്രവർത്തികളാലാണ്. അവർ ചിന്തിച്ചതല്ല നമ്മുടെ ശരി എന്നു മറ്റുള്ളർ തിരിച്ചറിയുവാൻ സമയമേറെ വേണ്ടി വരും. അപ്പോഴേക്കും ജീവിതം അതിൻ്റെ വഴിക്കു യാത്ര തുടർന്നിട്ടുണ്ടാവും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക