പുലരി നെയ്ത പൊൻതടുക്കയിൽ
പ്രണവ മന്ത്രമുരുവിട്ടു ഞാൻ
പുറവാതിൽ പടിയിലിരുന്നു,
വെറുതെ......
ചെറു വെയിൽ കായുവാൻ.
ഹോ ചൂട് .....
വേനൽ പെരുപ്പിന്റെ ചൂട്
ടെക്സസിന്റെ സൂര്യൻ
ഓരോ മൺതരികളെയും
വറുത്തെടുക്കുന്നു
ആളിപ്പടരുന്ന അഗ്നിനാളങ്ങൾക്ക്
ചുവട് വയ്ക്കുവാൻ
ജലമുണങ്ങിയ ചുടുകാറ്റിനെ
ഊക്കോടെ ഊതി പറത്തി വിടുന്നു.
വയ്യ ..പുറത്തു നിൽക്കുവാൻ വയ്യ
പുകഞ്ഞു കയറുന്ന താപമകറ്റുവാൻ
ഞാൻ യന്ത്ര തണുപ്പിലേക്ക് ചൂഴ്ന്നിറങ്ങി
ഇവിടെ ഒരു വൈശാലി
പിറക്കേണ്ടിയിരിക്കുന്നു
ഋശ്യശൃങ്ങനെ വളച്ചെടുക്കുവാൻ
കുളിർമഴ ചാലിന് വഴി വെട്ടുവാൻ
തകർത്തു പെയ്യുമാ മഴചാറ്റിലിറങ്ങി
ദേവ ദുന്ദുഭിപാടി ആർത്തുല്ലസിക്കുവാൻ
ഇനിയുമെത്ര കാത്തിരിക്കേണം, വിഭോ..?