ചൊവാഴ്ച്ച നടന്ന പ്രൈമറി തിരഞ്ഞെടുപ്പുകളിൽ മിഷിഗൺ, വാഷിംഗ്‌ടൺ, ഒഹായോ, അരിസോണ, നോർത്ത് കരോലിന സംസ്ഥാനങ്ങളിൽ ഇന്ത്യൻ അമേരിക്കൻ സ്ഥാനാർത്ഥികൾ വിജയം കണ്ടു.
മിഷിഗണിൽ ഡെമോക്രാറ്റിക്ക് സ്ഥാനാർത്ഥിയായി പദ്‌മ കുപ്പ (56) സ്റ്റേറ്റ് സെനറ്റിലേക്കു ഡിസ്‌ട്രിക്‌ട് 9ൽ മത്സരിക്കും. സ്റ്റേറ്റ് ഹൗസിൽ രണ്ടു തവണ അംഗമായിരുന്ന പദ്‌മ കുപ്പ (ചിത്രം) എതിരില്ലാതെയാണ് ജയിച്ചത്.
നവംബർ 8നു നേരിടുന്നത് റിപ്പബ്ലിക്കൻ മൈക്കൽ വെബ്ബറെ. എല്ലാ കുട്ടികൾക്കും ഒരേ അവസരങ്ങൾ, എല്ലാ സ്ത്രീകൾക്കും തുല്യ വേതനം തുടങ്ങിയവയാണ് അവർ ഉയർത്തിപ്പിടിക്കുന്ന വിഷയങ്ങൾ. മറ്റൊന്ന് ഗർഭഛിദ്ര അവകാശമാണ്. ഇക്കാര്യത്തിലെ ഡെമോക്രാറ്റിക്ക് നിലപാടാണ് തന്നെ ആകർഷിച്ചതെന്നു അവർ പറയുന്നു.
ആന്ധ്രയിലെ വാറങ്കലിൽ എൻജിനീയറിങ് പഠിച്ച അവർ ഹൗസിലെ ആദ്യ ഏഷ്യൻ ആയിരുന്നു.
മിഷിഗൺ ഡിസ്‌ട്രിക്‌ട് 28ൽ സാം സിംഗ് സ്റ്റേറ്റ് സെനറ്റിലേക്കുള്ള ഡെമോക്രാറ്റിക്ക് സ്ഥാനാർഥിയായി. ഈസ്റ്റ് ലാൻസിങ്ങിലെ ഏറ്റവും പ്രായ കുറഞ്ഞ മേയർ ആയിരുന്ന അദ്ദേഹം മിഷിഗൺ ഹൗസിൽ ആറു വർഷം പ്രവർത്തിച്ചിട്ടുണ്ട്. ഹൗസിലെ ഡെമോക്രാറ്റിക്ക് നേതാവുമായിരുന്നു.
തൊഴിലാളികളുടെ അവകാശങ്ങൾ, വിദ്യാഭ്യാസം, കാലാവസ്ഥാ വ്യതിയാനം എന്നിവയാണ് പ്രിയ വിഷയങ്ങൾ. ഈ ഡിസ്‌ട്രിക്‌ട് ഇപ്പോൾ റിപ്പബ്ലിക്കൻ പിടിയിലാണ്.
മിഷിഗണിൽ ഡെമോക്രാറ്റിക്ക് പ്രൈമറികളിൽ ജയിച്ചവരിൽ രഞ്ജീവ് പുരി, ആയിഷ ഫാറൂഖി എന്നീ ഇന്ത്യൻ അമേരിക്കൻ നേതാക്കളുമുണ്ട്. പുരി സ്റ്റേറ്റ് സെനറ്റിലേക്കും ഫാറൂഖി സ്റ്റേറ്റ് ഹൗസിലേക്കും മത്സരിക്കും.
വാഷിംഗ്‌ടണിൽ യു എസ് ഹൗസ് അംഗമായ പ്രമീള ജയ്‌പാൽ വീണ്ടും ഡെമോക്രാറ്റിക്ക് സ്ഥാനാർത്ഥിയായി. സ്റ്റേറ്റ് സെനറ്റർ മങ്ക ധിംഗ്രയും ഹൌസ് അംഗം വന്ദന സ്ലാറ്ററും വീണ്ടും മത്സരിക്കാൻ പാർട്ടി നോമിനേഷൻ നേടി.
ഒഹായോവിലെ സ്റ്റേറ്റ് ഹൗസിലേക്ക് അനിത സോമ്‌നി 11 ആം ഡിസ്ട്രിക്ടിൽ നിന്ന് മത്സരിക്കും. സ്റ്റേറ്റ് സെനറ്റിലേക്കുള്ള നോമിനേഷൻ പ്രിയ സുന്ദരേശനു ലഭിച്ചു -- ഡിസ്‌ട്രിക്‌ട് 18ൽ.
നോർത്ത് കരോലിനയിലെ ഷാർലോട്ടിയിൽ ഡിംപിൾ അജ്‌മീറ വീണ്ടും കൗൺസിലറായി. 2017 മുതൽ കൗൺസിലിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമാണ്. ആദ്യത്തെ ഇന്ത്യൻ അമേരിക്കനും.