ബർമിങ്ങാം : കോമൺവെൽത്ത് ഗെയിംസിൽ ചരിത്ര നേട്ടം കുറിച്ച് മലയാളി താരം എം ശ്രീശങ്കർ. പുരുഷ ലോംഗ് ജംപിൽ വെള്ളി മെഡൽ സ്വന്തമാക്കി. 8.08 മീറ്റർ ചാടിയാണ് താരം മെഡൽ ഉറപ്പിച്ചത്.
44 വർഷത്തിന് ശേഷം പുരുഷന്മാരുടെ ലോംഗ് ജംപ് ഇനത്തിൽ ഒരു ഇന്ത്യക്കാരൻ മെഡൽ നേടുന്ന ആദ്യ മെഡലാണിത്. ഇതോടെ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ മെഡൽ നേട്ടം 19 ആയിരിക്കുകയാണ്.
തന്റെ അഞ്ചാമത്തെ കുതിപ്പിലൂടെയാണ് മുരളി ശ്രീശങ്കർ ഈ നേട്ടം കൈവരിച്ചത്. ബഹാമാസിന്റെ ലക്വാൻ നെെരനാണ് ഈ ഇനത്തിൽ സ്വർണം. ലക്വാനും 8.08 മീറ്റർ ദൂരമാണ് ചാടിയത്. എന്നാൽ അദ്ദേഹത്തിന്റെ രണ്ടാമത്തെ മികച്ച ചാട്ടം 7.98 മീറ്ററായിരുന്നു. ശ്രീശങ്കറിന് ഇത് 7.84 ആയതാണ് സ്വർണം നഷ്ടപ്പെടാൻ ഇടയാക്കിയത്. കോമൺവെൽത്ത് അത്‍ലറ്റിക്സ് നിയമപ്രകാരം രണ്ട് താരങ്ങൾ ഒരേ അകലത്തിൽ ചാടിയാൽ, രണ്ടാമത്തെ മികച്ച ചാട്ടം ചാടിയ ആളെയാണ് സ്വർണമെഡലിന് തിരഞ്ഞെടുക്കുക. ദക്ഷിണാഫ്രിക്കയുടെ ജോവൻ വാൻ വുറൻ (8.06 മീറ്റർ) വെങ്കലം നേടി.