Image

സുറുമകണ്ണീ.. (കവിത: ആദിത്ത് കൃഷ്ണ ചെമ്പത്ത്)

Published on 09 August, 2022
സുറുമകണ്ണീ.. (കവിത: ആദിത്ത് കൃഷ്ണ ചെമ്പത്ത്)

അവളെപ്പോഴും
സുറുമ കണ്ണിയായിരുന്നു.
മാപ്ലകുന്നേന്ന്
പാറണ
വെള്ള പറവകളുടെ
എണ്ണം നോക്കി,
അവൾ പറയും
" എട്ട്..."
" പത്ത് "
അവൾക്കെണ്ണം 
തെറ്റാറുണ്ടാവില്ല.

ഒരിക്കലവൾ
പറഞ്ഞു.
കാക്കതൊള്ളായിരം..
അവറ്റകൾ
കുന്നിൻ്റെ
പൊറകിൽ,
വെളിച്ചം തട്ടാതിരിപ്പുണ്ടെന്ന്...

അവിടെ പൊട്ട കെണറ്റില്
ആയിരമായിരം
പറവ മുട്ടകൾ
വിരിയാൻ
കാത്തു നിക്കുന്നുണ്ടെന്ന്..

സുറുമ കണ്ണിയുടെ
മൈലാഞ്ചി കല്യാണമാണ് 
നാളെ...
അവൾ ചോദിക്കുന്നു.
ഏതു നിറത്തിലുള്ള
ഉടുപ്പണിയും...

അവൾക്കിഷ്ടം
വെള്ളയിൽ
പറവകുത്തുകളുള്ള
ഉടുപ്പാണ്.
അവളുടുമ്മ
പണ്ട് ,
കൊതിയോടണിഞ്ഞത്.

ഉമ്മയത്
കസവുടുപ്പുകൾ
ക്കിടയിൽ,
മരപ്പെട്ടിക്കുള്ളിൽ
ഒളിപ്പിച്ചു വെച്ചു.

പെൺ തവളകൾ
കൂട്ടത്തോടെ കരയണ
രാത്രിയിൽ
ആരും കാണാതെ -
യണിഞ്ഞു....

അവളെ പെറ്റെ പിന്നെ
ഉമ്മയത ണിഞ്ഞിട്ടില്ല.
അലമാരക്കുള്ളിലെ
ആ മരപ്പെട്ടി,
ഓടിച്ചു പോലും
നോക്കിയില്ല.

ഇരുട്ട് കത്തി
പിടിച്ച് നിക്കണ നേരത്ത്
ജിന്നുകളെ
പേടിച്ച് ഉറങ്ങുമ്പോൾ
അവൾ കാണുമായിരുന്നത്രേ
വീടിൻ്റെ ,
സൂത്ര പഴുതിലൂടെ
രണ്ടോ മന
പറവകൾ
ഉമ്മയുടെ മുറിക്കരികെ
നോക്കി നിക്കണത്.

സൈത്താൻ കഥകൾ കേട്ട്
കരയുമ്പോൾ
മാപ്ലാകുന്ന്
കാണിക്കും ഉമ്മ
രണ്ട് ചെതുമ്പിച്ച
പറവകൾ
മുറ്റത്തെ ആകാശത്തൂടെ
പാറും.
ഉമ്മേടെ
ആകാശ പറവകൾ .

സന്ധ്യക്ക്
വരാന്തയിലിരുന്ന്
ഉമ്മെടെ 
കിണ്ണത്തിന്ന്
ചോറുരുള കൊത്തി തിന്നും

വേനലിൽ
മുറ്റത്തെ മാവേങ്കൊമ്പില്...
മാമ്പൂവിൻ്റെ മണമടിക്കണ
നേരത്ത്...
വെള്ളി ചിറകുവിടർത്തി.

അവൾ ഒരിക്കൽ
പറഞ്ഞതാണ്
മാപ്ല കുന്നിലെ
പറവകളെ
അവളുടുമ്മ
പെറ്റതാണെന്ന്..

ഉമ്മയില്ലാതെ
ഇന്ന്, 
അവളുടെ
പറവ പുര..
അവളെ പേടിപ്പിച്ചു 
കൊണ്ട്,
ദജ്ജാലിൻ്റെ സ്വരമുള്ള
കല്യാണ പാട്ട്,
മുറിയിലും മുറ്റത്തും
നിലാ
പൂക്കളെ പോലും
വാടിക്കുന്ന
അത്തർ മണം.
അവളുടെ കുപ്പി -
വളകൾ
ചില്ലു ചിതറുന്ന പോലെ
ഉടയുന്നു.

നാളത്തെ
മൈലാഞ്ചി കല്യാണത്തിന്
ചുടാൻ
കുന്നേന്ന് രണ്ട്
പറവകളെ ..
കൊണ്ടു വരുന്നു.

തലേന്ന് അവൾ ,
പറഞ്ഞതാണ്.
ഉമ്മയുടെ
മരപ്പെട്ടി 
അവൾ തുറക്കുന്നെന്ന്.
അതിലെ പറവകുപ്പായം
അവൾക്കണിയണം ...
പറവകുപ്പായമിട്ട്
മാപ്ലക്കുന്ന് കയറണം.

പിറ്റേന്ന്
മാപ്ല കുന്നിലെ
പറവകൾ കൂട്ടത്തോടെ
കരയണ്...

കല്യാണത്തിൻ്റെ
വിരുന്നു ചെമ്പിൽ
രണ്ട് കൂറ്റൻ പറവകൾ
തെളക്കണ്.....

എവിടെ
എൻ്റെ ..
 സുറുമ കണ്ണീ..

അകലെ
ഒരു പൊത്തിൻ്റെ
കണ്ണോളം പോന്ന
ജനലിൽ,
അവളുടെ സുറുമ കണ്ണ്,
ചുക ചുകന്ന്,

അന്ന് ആദ്യമായിട്ടായിരുന്നു.
കുന്നേന്ന് പാറണ, 
പറവകളുടെ എണ്ണം
അവൾക്ക് തെറ്റിയത്

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക