വൈറ്റ് ഹൗസിന്റെ സൗത്ത് ലോണിൽ സുപ്രധാനമായ ചിപ്‌സ് ബിൽ ഒപ്പു വച്ച ചടങ്ങിൽ ചൊവാഴ്ച പ്രസിഡന്റ് ജോ ബൈഡന്റെ ചുമ ശ്രദ്ധിക്കപ്പെട്ടു. രണ്ടാം തവണയും കോവിഡ് ബാധിച്ച ബൈഡൻ സംസാരിക്കുമ്പോൾ ചുമ കൂടെക്കൂടെ വന്നു കൊണ്ടിരുന്നു.
നേരത്തെ തയാറാക്കിയ പ്രസംഗം ബൈഡൻ ഇടയ്ക്കിടെ നിർത്തി. തൊണ്ടയിലെ തടസം നീക്കാൻ വെള്ളം കുടിക്കട്ടെ എന്നദ്ദേഹം പറഞ്ഞു.
തിങ്കളാഴ്ചയും ചൊവാഴ്ചയും ബൈഡൻ നെഗറ്റീവായിരുന്നു എന്ന് വൈറ്റ് ഹൌസ് പിന്നീട് പത്രക്കുറിപ്പിൽ അറിയിച്ചു. അതിനു ശേഷവും ചുമ ഉണ്ടാവാം എന്നാണ് മെഡിക്കൽ വിദഗ്‌ധർ പറയുന്നത്.
79 വയസുള്ള ബൈഡന്റെ ആരോഗ്യ പരിമിതികളെ കുറിച്ച് നിരന്തരം ചർച്ച നടക്കുന്നതിനിടെ തിങ്കളാഴ്ച കെന്റക്കി സന്ദർശനത്തിന് എത്തിയ ബൈഡൻ ജാക്കറ്റിടാൻ ക്ലേശിക്കുന്ന വീഡിയോ പുറത്തു വന്നു. അദ്ദേഹത്തെ പ്രഥമ വനിതാ ജിൽ ബൈഡൻ സഹായിക്കുന്നതു കാണാം.
ജാക്കറ്റ് ഇട്ടു കഴിഞ്ഞപ്പോൾ ബൈഡന്റെ സൺഗ്ലാസ് താഴെ വീണു. അദ്ദേഹം തന്നെ അത് എടുത്തു. പിന്നെ മാധ്യമ ലേഖകന്മാരുമായി സംസാരിച്ചു.
വൈറ്റ് ഹൗസിൽ നിന്നു പുറപ്പെടും മുൻപ് പ്രസിഡന്റ് ഉല്ലാസഭരിതൻ ആയിരുന്നു എന്നു ലേഖകന്മാർ പറയുന്നുണ്ട്. കോവിഡ് മുക്തിയെക്കാളേറെ, രാഷ്ട്രീയ നേട്ടങ്ങളാണ് അദ്ദേഹത്തിന്റെ ആഹ്ളാദത്തിനു കാരണമായതെന്നു വ്യാഖ്യാനിക്കപ്പെടുന്നു.
"വളരെ ഉഷാറായിരിക്കുന്നു" എന്ന് ലേഖകരോട് പറയുമ്പോൾ ബൈഡൻ വിശാലമായി ചിരിച്ചു.