വീട്
എപ്പോഴും ആരെയോ തിരയുന്നുണ്ട്.
കൊഞ്ചിച്ചിരികളെയാവാം
കാൽത്തളക്കിലുക്കങ്ങളെയാവാം
ചിണുങ്ങിക്കരച്ചിലുകളെയാവാം.
മുറ്റത്തുയരുന്ന ആർപ്പുവിളികളെയാവാം.
കർക്കിടക സംസ്കൃതിയിൽ
രാമജപം തീർക്കുന്ന ചാരുകസേരകളെ യാവാം.
ഉപ്പും മുളകും കൂട്ടിയരച്ചെടുക്കുന്ന
അമ്മിക്കല്ലിന്റെ താളത്തെയാവാം.
സാറ്റുകളിക്കാനെത്തുന്ന ബാല്യത്തിന് ഒളിയിടം തീർക്കുന്ന
തൂണുകളെയാവാം.
ഒരുപാട് പറഞ്ഞിട്ടും തീരാത്ത കഥകളുടെ ചെപ്പ് ഇനിയും തുറക്കാനുണ്ടെന്നു പറയുന്ന
ജീവിതത്തിൻ സായന്തനങ്ങളെയാവാം.
കരിമഷിച്ചന്തമുള്ള മിഴികളിൽ കടലൊളിപ്പിച്ച്,കഥ പറയുന്ന യൗവനത്തിൻ കുതൂഹലങ്ങളെയാവാം.
വീടിനൊരിക്കലും
തനിച്ചിരിക്കാൻ ഇഷ്ടമില്ലല്ലോ.
നാല് ചുവരിനപ്പുറം
വീട് വീടാവുന്നത് ശബ്ദങ്ങളിലല്ലേ?