പ്രസിഡന്റ് ജോ ബൈഡൻ അഭിപ്രായ വോട്ടെടുപ്പിൽ നില മെച്ചപ്പെടുത്തി. കുതിപ്പൊന്നും ഇല്ലെങ്കിലും ജനങ്ങളുടെ മതിപ്പിൽ രണ്ടു ശതമാനം വർധനയാണ് പുതിയ റോയിട്ടേഴ്‌സ്-ഇപ്‌സോസ് പോൾ കാണിക്കുന്നത്.
ഇപ്പോൾ 40 ശതമാനം പറയുന്നത് ബൈഡൻ നന്നായി ചുമതല നിർവഹിക്കുന്നു എന്നാണ്. മറിച്ചു പറയുന്നവർ അപ്പോഴും 55% ഉണ്ട്. എങ്കിലും അവിടെയും പ്രസിഡന്റ് നില മെച്ചപ്പെടുത്തി.
ഓഗസ്റ്റ് 7 നു ശേഷം നടത്തിയ മറ്റു പോളുകളും ഏതാണ്ട് ഇതേ ഫലങ്ങൾ തന്നെയാണു നൽകുന്നത്.
റോയിട്ടേഴ്‌സ്-ഇപ്‌സോസ് പോളിൽ 78% ഡെമോക്രറ്റുകൾ ബൈഡന്റെ പ്രവർത്തനത്തിൽ മതിപ്പു കാണുന്നു. കഴിഞ്ഞ മാസം 69% ആയിരുന്നു. റിപ്പബ്ലിക്കൻ വോട്ടർമാരിൽ 12% മാത്രമേ അദ്ദേഹത്തിനു അനുകൂലമായി അഭിപ്രായം രേഖപെടുത്തിയിട്ടുള്ളു.
മേയിൽ 36% വരെ ഇടിഞ്ഞ ജനപ്രീതിയാണ് ഇപ്പോൾ മെച്ചപ്പെട്ടത്. അതിനു പ്രധാന കാരണം അടുത്തിടെ അദ്ദേഹം യു എസ് കോൺഗ്രസിൽ നേടിയ വിജയങ്ങളാണ്. ചിപ്സ് ആക്ടിലൂടെ ആഭ്യന്തര സെമികണ്ടക്ടർ വ്യവസായത്തിനു ബില്യണുകൾ എത്തിച്ചു ചൈനയുടെ ഈ രംഗത്തെ ആധിപത്യം തകർത്തു. ഞായറാഴ്ച സെനറ്റ് പാസാക്കിയ ഐ ആർ എ നിയമം ആരോഗ്യരക്ഷാ രംഗത്തും കാലാവസ്ഥാ വിഷയത്തിലും നികുതികളിലും വലിയ മാറ്റങ്ങളാണ് കൊണ്ടുവരിക.
അൽ ഖായിദ തലവൻ അയ്മാൻ അൽ സാവഹ്രിയെ തീർത്ത ഡ്രോൺ ആക്രമണവും ബൈഡന്റെ തൊപ്പിയിൽ തൂവലായി.
നവംബർ 8നു നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിൽ പരാജയങ്ങൾ കഴിയുന്നത്ര കുറയ്ക്കാനുള്ള ഡെമോക്രാറ്റുകളുടെ ശ്രമങ്ങൾക്കും ഈ വിജയങ്ങൾ സഹായിക്കുമെന്നാണു കരുതപ്പെടുന്നത്. ഏറ്റവും ഒടുവിൽ ലഭിക്കുന്ന സൂചനകൾ സെനറ്റ് നേടാൻ അവർക്കു സാധ്യത കാണുന്നു എന്നാണ്.
റോയിട്ടേഴ്‌സ്-ഇപ്‌സോസ് പോളിൽ പ്രതികരിച്ച 32% പേരും സമ്പദ് വ്യവസ്ഥയുടെ അവസ്ഥയെ കുറിച്ചാണ് ആശങ്ക രേഖപ്പെടുത്തിയത്. 48 ആഴ്ചകളായി എല്ലാ പോളിംഗിലും ഇതു തന്നെ മുഖ്യ വിഷയം.വിലക്കയറ്റമാണ് ജനങ്ങളെ നേരിട്ട് ബാധിക്കുന്ന പ്രധാന വിഷയം.
ബുധനാഴ്ച ബൈഡൻ ഭാര്യ ജിൽ ബൈഡനുമൊത്തു ഒഴിവുകാലത്തിനു സൗത്ത് കരോലിനയിലേക്കു പോയി.