ഡൊണാൾഡ് ട്രംപിന്റെ ബദ്ധശത്രുവായ ലിസ് ചേനിയും തോറ്റു. വയൊമിംഗിൽ ട്രംപ് പിന്തുണച്ച സ്ഥാനാർഥി ഹാരിയറ്റ് ഹാഗെമാൻ ആണ് റിപ്പബ്ലിക്കൻ പ്രൈമറിയിൽ തകർപ്പൻ ഭൂരിപക്ഷത്തിൽ ജയിച്ചു കയറിയത്.
ഹാഗെമാൻ 65% വോട്ട് കടന്നപ്പോൾ ചേനി അവരെ വിളിച്ചു അഭിന്ദനങ്ങൾ അറിയിച്ചു. 30% കടക്കാൻ ചേനിക്കു കഴിഞ്ഞില്ല.
ജനുവരി 6 കലാപത്തിന്റെ പേരിൽ ട്രംപിനെ കുറ്റവിചാരണ ചെയ്യാൻ വോട്ട് ചെയ്ത 10 റിപ്പബ്ലിക്കൻ കോൺഗ്രസ് അംഗങ്ങളിൽ പ്രൈമറി നേരിട്ട അവസാനത്തെ ആൾ ആയിരുന്നു ചേനി. പത്തിൽ നാലു പേർ വീണ്ടും മത്സരിക്കേണ്ട എന്ന് തീരുമാനിച്ചപ്പോൾ രണ്ടു പേർ പ്രൈമറികളിൽ ജയിച്ചു. മറ്റു നാലു പേരെ തോൽപിക്കാൻ ട്രംപിനു കഴിഞ്ഞു.
ജോർജ് ഡബ്ലിയു ബുഷിന്റെ കീഴിൽ വൈസ് പ്രസിഡന്റായിരുന്ന ഡിക്ക് ചേനിയുടെ 56കാരി മകൾ ഹൗസിലെ മൂന്നാം റാങ്കുള്ള റിപ്പബ്ലിക്കൻ ആയിരുന്നു. എന്നാൽ ട്രംപിനെതിരെ വോട്ട് ചെയ്യുകയും പിന്നീട് അദ്ദേഹത്തിന്റെ എതിർപ്പു പുല്ലാക്കി ജനുവരി 6 അന്വേഷണ കമ്മീഷൻ ഉപാധ്യക്ഷ ആവുകയും ചെയ്ത ചേനിയുടെ പരാജയം ട്രംപിന് ആഘോഷമായി.
"ഹാരിയറ്റ് ഹാഗെമാനു അഭിന്ദനങ്ങൾ," ട്രംപ് തന്റെ സ്വന്തം സാമൂഹ്യ മാധ്യമത്തിൽ പോസ്റ്റ് ചെയ്തു. "ഗംഭീരവും വളരെ സുനിശ്ചിതവുമായ വിജയം. ഇത് അമേരിക്കയ്ക്കു തന്നെ നേട്ടമായി. രാഷ്ട്രീയ ഗുണ്ടകളുടെ കമ്മിറ്റിയെ ജനം തള്ളിക്കളഞ്ഞു.
"സ്വന്തം പ്രവൃത്തിയിൽ ലിസ് ചേനി ലജ്ജിക്കണം. അവർക്കു ഇനി രാഷ്ട്രീയ ശൂന്യതയിൽ മറയാം. അവിടെ ഇപ്പോഴത്തേക്കാൾ സന്തോഷം ലഭിക്കും."
എന്നാൽ പ്രസിഡന്റ് സ്ഥാനത്തേക്കു 2024 മത്സരിക്കുമെന്നു ലിസ് ചേനി സൂചിപ്പിച്ചിരുന്നു. അത് 'ഏകാധിപതി' എന്ന് അവർ വിളിക്കുന്ന ട്രംപിനെതിരെ ആയാലും. ജോ ബൈഡൻ വീണ്ടും മത്സരിച്ചാൽ വൈസ് പ്രസിഡന്റ് കമല ഹാരിസിനെ മാറ്റി നിർത്തി 'പ്രഗത്ഭയായ' ചേനിയെ ഇറക്കുമെന്നു വരെ അഭ്യൂഹം പറന്നു. അത് തള്ളിക്കളയാൻ ഹാരിസ് മെനക്കെടേണ്ടി വന്നു.
ജനുവരി 6 കലാപത്തിനു അനുയായികളെ ഇളക്കി വിട്ട പ്രസംഗത്തിൽ ട്രംപ് പേരെടുത്തു പറഞ്ഞു വിമർശിച്ച കോൺഗ്രസ് അംഗം ലിസ് ചേനി ആയിരുന്നു. 'അവരെ തുടച്ചു നീക്കണം' എന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. വെള്ളക്കാരന്റെ ദേശീയതയും മേധാവിത്വവും യഹൂദ വിദ്വേഷവും വളർത്തുന്നവരാണ് ട്രംപും അനുയായികളുമെന്നു ചേനി പലകുറി തിരിച്ചടിച്ചു പറഞ്ഞിട്ടുണ്ട്.
നവംബറിൽ യു എസ് ഹൗസിലേക്കുള്ള മത്സരത്തിൽ ഹാഗെമാൻ നേരിടുക ഡെമോക്രാറ്റിക് സ്ഥാനാർഥി ലിനെറ്റ് ഗ്രെ ബുള്ളിനെയാണ്. യു എസ് കോൺഗ്രസിലേക്കു ആദിമ അമേരിക്കൻ സമൂഹത്തിൽ നിന്നു മത്സരിക്കുന്ന ആദ്യത്തെ വനിതയാണ് ഗ്രെ ബുൾ.