കേരളത്തില്‍ പട്ടിശല്യം നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണ്. ജനജീവിതം ദുഃസഹമായിക്കൊണ്ടിരിക്കുന്നു. പട്ടികടി ഏല്‍ക്കാത്തവരായി വളരെചുരുക്കം പേര്‍ മാത്രമേ അവശേഷിക്കുന്നുള്ളു. കഴിഞ്ഞദിവസം കോട്ടയത്ത് ഒരുവീട്ടമ്മയെ അവരുടെ വീട്ടില്‍ക്കയറി തെരുവുനായ ആക്രമിച്ചതായി വായിച്ചു. അവരുടെ ദേഹത്ത് മുപ്പത്തെട്ടുകടിയാണ് ഏറ്റത്. പത്തുവയുള്ള ഒരു കുട്ടിയെ തെരുവുനായ കടിച്ചുകീറുന്നത് യൂട്യൂബില്‍ കണ്ടത് ഹൃദയഭേദകമായിരുന്നു. പട്ടികളെ ഉപദ്രവിക്കുന്നതും കൊല്ലുന്നതും ശിക്ഷാര്‍ഘമാണെന്ന് പോലീസ്‌മേധാവി പ്രസ്താവിച്ചത് വായിച്ചു. പട്ടികള്‍ മനുഷ്യനെ കടിച്ചുകീറുന്നത് അനുവദനീയമാണന്ന് അദ്ദേഹം പറയാഞ്ഞത് ഭാഗ്യം.
എത്രയോപേര്‍ പട്ടികടിയേറ്റു മരണപ്പെട്ടു. പന്ത്രണ്ടു വയസുകാരി അഭിരാമി പേവിഷബാധയേറ്റു മരണമടഞ്ഞിട്ട് അധികദിവസങ്ങളായിട്ടില്ല. അവളെപ്പോലെ എത്രയോപേര്‍. കുട്ടികളെ സ്‌കൂളില്‍വിടാന്‍ മാതാപിതാക്കള്‍ ഭയപ്പെടുന്നു. ഇതിനൊരു പരിഹാരമില്ലേ? മന്ത്രിമാരും അധികാരികളും മീറ്റിങ്ങുകള്‍കൂടി പ്രസ്താവനകള്‍ ഇറക്കുന്നതല്ലാതെ വേറൊന്നും ചെയ്യുന്നില്ല. പട്ടികളെ വന്ധ്യംകരിക്കുമെന്നാണ് അവര്‍ പറയുന്നത്.
കേരളത്തില്‍ എണ്‍പതുലക്ഷം തെരുവുനായ്ക്കള്‍ ഉണ്ടന്നാണ് ഏകദേശകണക്ക്. വളരെതാമസിയാതെ ഇവയുടെ സംഘ്യ ജനങ്ങളുടേതിനെ മറികടക്കും. അപ്പോള്‍ എല്ലാവര്‍ക്കും ഓരോപട്ടിവീതം. വന്ധ്യകരണം ഒരു പരിഹാര മാര്‍ഗമല്ല. എല്ലാ പട്ടികളെയു വന്ധ്യംകരിക്കാന്‍ സാധ്യമല്ല. വന്ധ്യംകരിക്കാത്തവ എട്ടും പത്തും കുട്ടികളെ പ്രസവിച്ചുകൊണ്ടിരിക്കും. കേരളം പട്ടികളുടെ സ്വന്തംനാടാണന്ന് അറിയുന്നതോടെ തമിഴ്‌നാട്ടില്‍നിന്നും കര്‍ണാടകത്തില്‍നിന്നും പട്ടികള്‍ ഇങ്ങോട്ട് കുടിയേറും. അങ്ങനെ കേരളം പട്ടിസമ്പന്നമായ സംസ്ഥാനമായി മാറും.
തെരുവുനായക്കളെകൊല്ലാന്‍ ജഡ്ജിമാരും മൃഗസ്‌നേഹികളും മന്ത്രിമാരും സമ്മതിക്കത്തില്ല. പിന്നെ സ്വജീവന്‍ സംരക്ഷിക്കാന്‍ എന്താണ് മാര്‍ഗ്ഗമെന്ന് ജനം ചിന്തിക്കണം. പട്ടികളെ കൊന്ന് ജയിലില്‍പോകാന്‍ കുറച്ചുപേര്‍ തയ്യാറാകണം. അങ്ങനെ ജയില്‍വാസം അനുഷ്ടിക്കാന്‍ തയ്യാറായ ഏതാനും വോളണ്ടിയര്‍മാരെ ഓരോഗ്രമത്തില്‍നിന്നും ജനങ്ങള്‍തന്നെ തെരഞ്ഞെടുക്കണം. അവര്‍ ജയില്‍വാസം അനുഷ്ടിക്കുന്ന സമയത്ത് അവരുടെ കുടുംബങ്ങളുടെ സംസരക്ഷണം ഗ്രാമവാസികള്‍ ഏറ്റെടുക്കണം. ഇത് ഒരു മാര്‍ഗ്ഗം.
ജനങ്ങള്‍ക്കെല്ലാം സര്‍ക്കാര്‍ ചിലവില്‍ ഇരുമ്പുനെറ്റുകൊണ്ടുള്ള കൂട്‌നല്‍കുക . റേഷന്‍ കടകളിലൂടെ കിറ്റിനൊപ്പം നല്‍കാവുന്നതാണ്. ഓരോരുത്തരുടെയും നീളത്തിനും വണ്ണത്തിനും അനുസരിച്ചുള്ളതായിരിക്കണം കൂട്. വീടിനുവെളിയില്‍ ഇറങ്ങുമ്പോള്‍ കൂടിനുള്ളില്‍ കയറവേണം യാത്രചെയ്യാന്‍. കൂടിന് ചക്രങ്ങള്‍ ഉണ്ടെങ്കില്‍ ഉരുട്ടിക്കൊണ്ട് പോകാന്‍ എളുപ്പമായിരിക്കും. കുടുംബമായി യാത്രചെയ്യാന്‍ വലിപ്പമുള്ള കൂടുകളും സ്‌കൂളില്‍ പോകുന്ന കുട്ടികള്‍ക്ക് ചെറിയ കൂടും നല്‍കാവുന്നതാണ്. വീടുകളുടെ വാതില്‍ സദാസമയവും അടച്ചിടുക. പുറത്തിറങ്ങണമെങ്കില്‍ അല്‍പംതുറന്ന് പട്ടികള്‍ സമീപത്തെങ്ങും ഇല്ലെന്ന് ഉറപ്പുവരുത്തുക.
മറ്റൊരു മാര്‍ഗ്ഗം തിരുവനന്തപുരത്തെ സാഹിബ് ചെയ്തതുപോലെ തോക്കുമായി കുട്ടികളെ അകമ്പടി സേവിക്കുക. ഈ സാഹിബ് കുട്ടികളെ മദ്രസയിലേക്കാണ് നയിച്ചത്. അതിനോടെനിക്ക് യോജിപ്പില്ല. അദ്ദേഹം അവരെ സ്‌കൂളിലേക്ക് നയിച്ചിരുന്നെങ്കില്‍ ഞാനദ്ദേഹത്തെ നൂറുശതമാനം അനകൂലിച്ചേനെ. തോക്കുമായി വെളിയിലിറങ്ങിയതിന് പോലീസ് അദ്ദേഹത്തിനെതിരെ കേസെടുത്തിട്ടുണ്ടെന്നാണ് കേട്ടത്. ഭയപ്പെടാതിരിക്കുക സാഹിബ്.
പിന്നൊരു മാര്‍ഗ്ഗമുള്ളത് കുട്ടികളെ സ്‌കൂളില്‍ വിടാതിരിക്കുക എന്നുള്ളതാണ്. മിക്കകുട്ടികള്‍ക്കും അത് സന്തോഷകരമായ കാര്യമായിരിക്കം. സ്‌കൂള്‍ ഒരിടത്തും ഒരിക്കലും കുട്ടികള്‍ക്ക് ആനന്ദംനല്‍കുന്ന സ്ഥലമല്ല. അമേരിക്കയില്‍ സ്‌കൂളിപോകുന്ന കുട്ടികളെ പ്രഭാതനടപ്പിനിടെ ഞാന്‍ കാണാറുണ്ട്. പലരും ഉറക്കച്ചടവോടെയാണ് ബസ്സുകാത്ത് നില്‍കുന്നത്. അവരുടെ മുഖത്ത് ആവേശമില്ല, ആഹ്‌ളാദമില്ല., ഒരുതരം മടുപ്പുമാത്രം.
കേരളീയര്‍ ചൈനാക്കാരെപ്പോലെ പട്ടിയിറച്ചി തിന്നാന്‍ തയ്യാറായാല്‍ തെരുവുനായ ശല്യം എന്നെന്നേക്കുമായി ഇല്ലാതാക്കാന്‍ സാധിക്കും. ബീഫിന്റെയും മട്ടന്റെയും വില ഗണ്യമായി കുറയാന്‍ അത് സഹായിക്കയും ചെയ്യും. പശുവിനെയും ആടിനെയും കോഴിയെയും കൊല്ലാമെങ്കില്‍ പട്ടിയെ കൊല്ലുന്നതിന് എന്തുനിയമതടസം. മൃഗസ്‌നേഹകളുടെ അനുകമ്പ ഇവയോടൊന്നും ഇല്ലാത്തതെന്ത്. അപ്പോള്‍ ഇക്കൂട്ടരുടെ മൃഗസ്‌നേഹം വെറും കാപട്യംമാത്രം. ബീഫുവാങ്ങാന്‍ ഇറച്ചികടയുടെ മുന്‍പില്‍ ക്യൂനില്‍കുന്ന മൃഗസ്‌നേഹികളെ കണ്ടിട്ടില്ലേ.
മറ്റൊരു മാര്‍ഗമുള്ളത് ഹിറ്റ്‌ലര്‍ ചെയ്തതുപോലെ വലിയ കോണ്‍സന്റ്‌ട്രേഷന്‍ ക്യാമ്പുകളുണ്ടാക്കി പട്ടികളെ അവിടെ പാര്‍പിക്കുക. സര്‍ക്കാര്‍ ചിലവില്‍ ആഹാരവും സംരക്ഷണവും നല്‍കുക. നബീമിയയില്‍നിന്ന് ഇറക്കുമതിചെയ്ത ചീറ്റകളെ കേരളത്തിലെ തെരുവുകളില്‍ തുറന്നുവിട്ടാല്‍ അലഞ്ഞുനടക്കുന്ന പട്ടികളെതിന്ന് വിശപ്പടക്കികൊള്ളും. ചീറ്റകള്‍ മനുഷ്യനെ ആക്രമിക്കത്തില്ലെന്നാണ് പറയപ്പെടുന്നത്.
ഇങ്ങനെയുള്ള പരിഹാര മാര്‍ഗ്ഗങ്ങള്‍ എഴുത്തുകാരന്റെ ചെറിയബുദ്ധിയില്‍ ഉദിച്ചതാണ്. വായനകാര്‍ക്ക് പുതിയ ആശയങ്ങള്‍ വല്ലതും ഉണ്ടെങ്കില്‍ നിര്‍ദ്ദേശിക്കാവുന്നതാണ്..