മഹാമാരി മനുഷ്യരെ മുള്‍മുനയില്‍ നിര്‍ത്തിയപ്പോള്‍, 'കോവിഡിനെ വെട്ടാന്‍ കാര്‍ട്ടൂണ്‍' എന്ന പരമ്പരയില്‍ ഒട്ടനവധി ബോധവല്‍ക്കരണ സന്ദേശങ്ങള്‍ ചിത്രീകരിച്ചു ജനശ്രദ്ധ നേടിയ മനോജ് മത്തശ്ശേരില്‍, തെയ്യങ്ങളുടെ 62 ജലച്ചായ ചിത്രങ്ങളുമായാണ് ഇപ്പോള്‍ സഹൃദയരുടെ മുന്നിലെത്തിയിരിക്കുന്നത്. ആദ്യമായാണ് ഇത്രയധികം തെയ്യങ്ങളെ ഒരു കലാകാരന്‍ കേന്‍വാസില്‍ ആവിഷ്‌ക്കരിക്കുന്നതെന്ന യാഥാര്‍ത്ഥ്യം മനോജിന്റെ പുതിയ ദൗത്യത്തെ ഏറെ വിശിഷ്ടമാക്കുന്നു!
സംസ്ഥാന സാംസ്‌കാരിക വകുപ്പിന്റെ അംഗീകാരമുള്ള 27 അനുഷ്ഠാന കലകളില്‍ ഏറ്റവും പ്രശസ്തമായ അവതരണമാണ് വടക്കന്‍ കേരള സംസ്‌കൃതിയായ തെയ്യാട്ടം, അല്ലെങ്കില്‍ കളിയാട്ടം. ദൈവമെന്ന പദത്തിന്റെ ചെന്തമിഴ് വായ്‌മൊഴിയാണ് 'തെയ്യ'മെന്നതെങ്കിലും, ദേവതകള്‍ക്കൊപ്പം മണ്‍മറഞ്ഞ വീരപുരുഷന്മാരുടെയും ആദരണീയരായ പൂര്‍വികരുടെയും സങ്കല്പങ്ങള്‍ കെട്ടിയാടപ്പെടുന്നു. 'അവയില്‍ ഏറ്റവും പ്രചാരത്തിലുള്ള തെയ്യങ്ങള്‍ക്കാണ് ഞാന്‍ ഭാവം നല്‍കിയത്,' മനോജ് പറഞ്ഞു തുടങ്ങി...
?? കഠിനമായ ആത്മീയ ധ്യാനം
കലാജീവിതത്തില്‍ ഇതുവരെ അനുഭവിച്ചിട്ടില്ലാത്തൊരു വെല്ലുവിളിയാണ് തെയ്യങ്ങളെ വിഭാവനം ചെയ്യേണ്ടി വന്നപ്പോള്‍ നേരിട്ടത്. ഓരോ തെയ്യവും രൂപകല്പന ചെയ്തത് തുടര്‍ച്ചയായ പിരിമുറുക്കങ്ങള്‍ക്കൊടുവിലാണ്. പ്രാചീനമായ ദ്രാവിഡപ്പഴമയാണ് തെയ്യങ്ങളുടെ രൂപഭാവങ്ങള്‍. ഓരോ കഥാപാത്രത്തിനു പുറകിലും ഒരു കഥയുണ്ട്. ആ കഥകള്‍ ഉള്‍ക്കൊണ്ടാല്‍ മാത്രമേ അവയുടെ തനതായ സ്വരൂപം കേന്‍വാസില്‍ കൊണ്ടുവരാന്‍ കഴിയൂ. തോറ്റം പാട്ടുകളുടെ ലയത്തില്‍ തെയ്യം ചെയ്യുന്ന നൃത്തമാണ് തെയ്യാട്ടം; വേഷം തെയ്യക്കോലവും. ആ കോലങ്ങള്‍ക്കാണ് വാട്ടര്‍ കളറുകളുടെ വര്‍ണ്ണരാജിയില്‍ ആത്മാവു നല്‍കേണ്ടിയിരുന്നത്. ചില തെയ്യങ്ങളുടെ ചമയങ്ങള്‍ തമ്മില്‍ സാദൃശ്യമുണ്ടാകാം, പക്ഷെ മുഖത്തെഴുത്ത് വളരെ വിഭിന്നമായിരിയ്ക്കും. ഏറെ മനോഹരമാണെങ്കിലും, പെട്ടെന്ന് പിടികിട്ടാത്തതാണ് തെയ്യങ്ങളുടെ മുഖഭാവങ്ങള്‍. പണിപ്പുരയില്‍ കൂനിപ്പിടിച്ചിരുന്നു തെയ്യങ്ങള്‍ ദൃശ്യവല്‍ക്കരിച്ച ആ കാലയളവ് കഠിനമായ ഒരു ആത്മീയ ധ്യാനത്തിനു സമാനമായിരുന്നു. ഓരോ വരയിലും മുഴുകിയിരുന്നപ്പോള്‍ അതത് തെയ്യം ഉള്ളില്‍ വന്നു ഉറഞ്ഞു തുള്ളി. തെയ്യാട്ടമെന്തെന്ന് ഞാന്‍ അനുഭവിച്ചറിഞ്ഞു. ചെണ്ടയും, ചേങ്ങിലയും, ഇലത്താളവും, കുറുംകുഴലും, തകിലും തീര്‍ത്ത വാദ്യമേളങ്ങളുടെ അകമ്പടിയില്‍ വരപ്പു മുറിയും, വീടും, പരിസരവുമെല്ലാം തെയ്യക്കാവുകളെന്ന ഒരു മായാദര്‍ശനം!
?? വരക്കാലം ഒരു വര്‍ഷത്തിലേറെ
നിളാനദി മുതല്‍ മംഗലാപുരം വരെയുള്ള പ്രദേശത്തെ സാംസ്‌കാരിക പൈതൃകം ഗവേഷണ വിധേയമാക്കിയ എഴുത്തുകാരന്‍ സജീവന്‍ മൊകേരി രചിച്ച 'തെയ്യം തിറ കഥകള്‍' എന്ന പുസ്തകമാണ് തെയ്യങ്ങളെ മനസ്സില്‍ കുടിയിരുത്താന്‍ കൂടെ നിന്നത്. കളിയാട്ടം കാണാനും അത് കേമറയില്‍ പകര്‍ത്താനും വടക്കന്‍ കേരളത്തിലെ പല കേന്ദ്രങ്ങളിലും പോകാറുണ്ടായിരുന്നത് ഗുണം ചെയ്തു. ഇന്നത്തെ കണ്ണൂര്‍-കാസറഗോഡ് ജില്ലകള്‍ ചേര്‍ന്ന പഴയ കോലത്തുനാടാണല്ലൊ തെയ്യ സംസ്‌കൃതിയുടെ സിരാകേന്ദ്രം. കൂടാതെ, പലരുമെടുത്ത തെയ്യങ്ങളുടെ ഫോട്ടോകളും, കുറെ ബന്ധപ്പെട്ട പുസ്തകങ്ങളും ഉപകരിച്ചു. എന്നിട്ടും മിനിയേച്ചര്‍ ഡീറ്റെയിലിങ്ങ് വഴങ്ങാതെ നിലകൊണ്ടു. ഗ്രന്ഥകര്‍ത്താവ് പലതും സൂക്ഷ്മമായി വിവരിച്ചു തന്നു. യഥാര്‍ത്ഥത്തില്‍, അദ്ദേഹമാണ് തെയ്യ സങ്കല്‍പങ്ങളുടെ ഉള്ളറകള്‍ എനിയ്ക്ക് തുറന്നു തന്നത്. കൂട്ടായ പരിശ്രമം ആവിഷ്‌ക്കാരങ്ങള്‍ക്ക് ഓജസ്സ് നല്‍കിയപ്പോള്‍, പല തെയ്യക്കോലങ്ങളും പല തവണ മാറ്റി വരക്കേണ്ടതായും വന്നു.
?? കണ്ണുകളില്‍ ഭാവസാന്ദ്രത
തെയ്യങ്ങള്‍ക്ക് കണ്ണുകളിലാണ് ഭാവസാന്ദ്രത നല്‍കേണ്ടിയിരുന്നത്. അതിനാല്‍ ചുവര്‍ചിത്ര രചനയിലുള്ള മുന്‍പരിചയം തെയ്യം വരകള്‍ക്ക് മുതല്‍ക്കൂട്ടായി. ചെറിയ റൗണ്ട് ബ്രഷുകളാണ് മിക്കവാറും ഉപയോഗിക്കേണ്ടിവന്നത്. കഥാപാത്ര സ്വഭാവത്തിനനുസരിച്ചുള്ള ബേക്ക്ഗ്രൗണ്ട് കളറുകള്‍ ശ്രദ്ധയോടെ തിരഞ്ഞെടുത്തു. ആധികാരികമായ വിവരശേഖരണങ്ങള്‍ക്കും രൂപ സാക്ഷാല്‍ക്കാര ചര്‍ച്ചകള്‍ക്കും, വരയ്ക്കാനെടുത്തതിനേക്കാള്‍ കൂടുതല്‍ സമയമെടുത്തുവെന്നതാണ് വാസ്തവം! വ്യക്തം, വാമൊഴിയേക്കാള്‍ മികവുറ്റതായിരിക്കണം വരമൊഴി എന്നതായിരുന്നു ഉദ്ദേശ്യം!
?? ചുവപ്പും മഞ്ഞയും തെയ്യ വര്‍ണ്ണങ്ങള്‍
തെയ്യം വരകളുടെ പ്രാഥമിക നിറങ്ങള്‍ ചുവപ്പും മഞ്ഞയുമാണ്. ജ്വലിക്കുന്ന ചുവപ്പും, ദൈവികഭാവം നല്‍കുന്ന കാവിമഞ്ഞയും ചേരുമ്പോള്‍ തെയ്യങ്ങള്‍ ഭാവസമ്പൂര്‍ണ്ണമാകുന്നു. കറുപ്പും വെളുപ്പും വേണ്ട വിധം കലര്‍ത്തിയാണ് കണ്ണുകളിലെ തീക്ഷ്ണഭാവം വെളിപ്പെടുത്തിയത്. കുരുത്തോലച്ചാര്‍ത്തണിഞ്ഞ മാരിത്തെയ്യം പോലെയുള്ളവ മഞ്ഞ-പച്ച നിറങ്ങളുടെ സംയോജനത്തില്‍ വരയ്ക്കുമ്പോള്‍, കുട്ടിച്ചാത്തന്‍ പോലെയുള്ളവയില്‍ കറുപ്പാണ് മുന്തിനില്‍ക്കുന്ന നിറം. ചിലതില്‍ മാത്രം ക്രിംസണ്‍ റെഡ് ഉപയോഗിച്ചു. വെളുപ്പും അതിന്റെ ഷേഡുകളും ശ്രദ്ധാപൂര്‍വ്വം പ്രയോഗിച്ചാണ് വെള്ളിയാഭരണങ്ങള്‍ വരച്ചത്. മഞ്ഞയുടെ ഏറ്റക്കുറച്ചിലുകള്‍ ചിത്രങ്ങളില്‍ ഉടനീളം തെളിഞ്ഞു കാണാം. വാട്ടര്‍ കളര്‍ രചനയായതിനാല്‍ ബഹുലമായ തിരുത്തലുകള്‍ക്ക് അവസരമില്ല. അനേകം കളര്‍ ട്യൂബ് സെറ്റുകളും, ഉചിതമായ ബ്രഷുകളും, കടലാസുകളും വാങ്ങേണ്ടി വന്നു.
?? മുക്രി പോക്കര്‍ അഭിമാനം
സര്‍ക്കാര്‍ അംഗീകാരമുള്ള അനുഷ്ഠാന കലകളില്‍ മാപ്പിളത്തെയ്യങ്ങളുടെ സ്ഥാനം ഒട്ടും പുറകിലല്ല. മുക്രി പോക്കര്‍ തെയ്യവും, ആലിത്തെയ്യവും, ഉമ്മച്ചിത്തെയ്യവും, ബീവിത്തെയ്യവും, ബപ്പൂരിയന്‍ രൂപങ്ങളും ഉള്‍പ്പെടെ മാപ്പിളത്തെയ്യങ്ങള്‍ നിരവധിയാണ്. മുക്രിയെ വരച്ചപ്പോള്‍ അത് ജാതി മത ചിന്തകള്‍ക്കപ്പുറത്തുള്ള സാഹോദര്യത്തിലേയ്ക്ക് ഒരു കലാകാരനെന്ന നിലയില്‍ എന്നെ കൊണ്ടുപോയി. കേരളത്തിന്റെ സമത്വ സംസ്‌കൃതിയ്ക്ക് നിറങ്ങളാല്‍ ഒരു കൈയ്യൊപ്പ് ചാര്‍ത്തിയ അഭിമാനം മാത്രമല്ല, ഘടനയിലും പ്രമേയ സാക്ഷാല്‍ക്കാരത്തിലും ഞാന്‍ നെഞ്ചോട് ചേര്‍ത്തുപിടിച്ച ഒരു സൃഷ്ടിയാണ് മുക്രി പോക്കര്‍. മുച്ചിലോട്ടമ്മയാണ് തെയ്യക്കോലങ്ങളിലെ സൗന്ദര്യത്തികവ്. ഭഗവതിയുടെ ഗാംഭീര്യം ജലച്ചായത്തില്‍ അവതരിപ്പിയ്ക്കുമ്പോള്‍ മനോഹാരിത ചോര്‍ന്നു പോകാതിരിയ്ക്കാന്‍ അങ്ങേയറ്റം ശ്രദ്ധിച്ചു. ചന്തത്തിലും ആകാരസൗഷ്ഠവത്തിലും കേളന്‍കുളങ്ങര ഭഗവതിയും, ചോന്നമ്മ ഭഗവതിയും ഒട്ടും പുറകിലായിരുന്നില്ല. പരംപൂജ്യനായ മുത്തപ്പനും, കതിവനൂര്‍ വീരനും, പുലിമറഞ്ഞ തൊണ്ടച്ചനും, തച്ചോളി ഒതേനനും, പയ്യമ്പള്ളി ചന്തുവും, ചേരമാന്‍ കെട്ടില്‍ പടനായരും അത്യന്തം ആസ്വദിച്ചു വരച്ച മറ്റു തെയ്യങ്ങളാണ്.
?? കോവിഡിനെതിരെ സര്‍ഗ പ്രതിരോധം
മൂന്നു വര്‍ഷത്തോളം നീണ്ടു നിന്ന മഹാമാരിക്കെതിരെ സര്‍ഗ പ്രതിരോധം തീര്‍ത്തത് കുളിരുകോരുന്നൊരു അനുഭവമാണ്. 2020, ജനുവരിയില്‍ സംസ്ഥാനത്തെ ആദ്യത്തെ കേസ് റിപ്പോര്‍ട്ട് ചെയ്തതു മുതല്‍ കോവിഡ് സുരക്ഷാ ബോധവല്‍ക്കരണ കാര്‍ട്ടൂണുകള്‍ക്ക് രൂപകല്‍പ്പന ചെയ്തു തുടങ്ങി. ആക്ഷേപഹാസ്യ സ്വഭാവമുള്ള ഈ കലാരൂപം, ആദ്യമായാണ് ജാഗ്രതാ സന്ദേശം നല്‍കാന്‍ ഉപയോഗിച്ചത്. കേരള സര്‍ക്കാരിന്റെ കീഴിലുള്ള കാര്‍ട്ടൂണ്‍ അക്കാഡമിയ്ക്കു (KCA) വേണ്ടിയായിരുന്നു ഈ ദൗത്യം. സംസ്ഥാനത്ത് അങ്ങോളമിങ്ങോളമുള്ള പാതയോരങ്ങളിലെ മതിലുകളില്‍ സുരക്ഷാസന്ദേശങ്ങള്‍ ജനപ്രിയമായ കാര്‍ട്ടൂണുകളിലൂടെ വരച്ചിട്ടു. പൊതുജനങ്ങളും, വെയിലും, കാറ്റും, മഴയും അതിന് സാക്ഷികളായി. കോവിഡിന്റെ രൂക്ഷസ്വഭാവം മയപ്പെട്ടപ്പോഴാണ് തെയ്യവരകള്‍ ഏറ്റെടുത്തത്. എന്നാല്‍, തികച്ചും വ്യത്യസ്തമായ അന്തരീക്ഷത്തിലായിരുന്നു തെയ്യക്കോലങ്ങള്‍ വരച്ചു തീര്‍ത്തത്. അവ ചരിത്രാഖ്യായികകളുടെ ചിത്രരൂപങ്ങളായിരുന്നു. അതിലുപരി, മഹത്തായ ഈ അനുഷ്ഠാനകല വിശ്വാസത്തില്‍ അധിഷ്ഠിതവുമാണ്. അതിനാല്‍, വരയ്ക്കാന്‍ കൈവന്ന നിയോഗം ആത്മസമര്‍പ്പണത്തോടെ സഫലമാക്കണമെന്നത് ഒരു ഉപാസനയായിരുന്നു. കോവിഡിനെ വെട്ടാന്‍ കൂര്‍പ്പിച്ചെടുത്ത കാര്‍ട്ടൂണുകളും, തുടര്‍ന്ന് കോലത്തു നാട്ടില്‍ നിന്ന് തെയ്യങ്ങളുമെത്തിയപ്പോള്‍ എന്റെ മഹാമാരിക്കാലമൊരു സര്‍ഗവസന്തമായി!
?? സാമൂഹിക ഇടപെടലുകള്‍
കേന്‍സര്‍ ആശുപത്രികള്‍, അനാഥാലയങ്ങള്‍, വൃദ്ധസദനങ്ങള്‍ മുതലായ ഇടങ്ങളില്‍ സ്വന്തം നിലയില്‍ പോയി അവര്‍ക്കു വേണ്ടി എന്തെങ്കിലും വരയ്ക്കാറുണ്ട്. വേദന തിന്നു ജീവിക്കാന്‍ വിധിക്കപ്പെട്ടവര്‍ക്ക് അല്‍പ നേരമെങ്കിലും അതില്‍നിന്നൊരു ഒഴിവ് കൊടുക്കേണ്ടത് കര്‍ത്തവ്യമാണെന്ന് തോന്നുന്നു. സാമൂഹിക പ്രതിബദ്ധതയുള്ളൊരു കലാകാരനാകാന്‍ സദാ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ചുവര്‍ചിത്രകലാ ക്ലാസുകളും, ചിത്രരചനാ വര്‍ക്ക് ഷോപ്പുകളും നടത്തി വരുന്നു.
?? അംഗീകാരങ്ങള്‍
മികച്ച കാര്‍ട്ടൂണിനുള്ള കേരള സംസ്ഥാന പുരസ്‌കാരം രണ്ടു തവണയും, 'മാവേലി കണ്ട കേരളം' എന്ന ഇതിവൃത്തം ആവിഷ്‌കരിച്ച് സംസ്ഥാനതലത്തില്‍ നടന്ന മറ്റൊരു മത്സരത്തില്‍ ഒന്നാം സമ്മാനവും നേടിയിട്ടുണ്ട്.
?? കുടുംബ പശ്ചാത്തലം
എറണാകുളം നഗരത്തിലുള്ള ചിറ്റൂരിലാണ് താമസം. പത്‌നി അനു സൗത്ത് ചിറ്റൂരിലെ SBOA പബ്ലിക് സ്‌കൂളില്‍ അധ്യാപികയാണ്. എന്നും എന്നോട് പ്രോത്സാഹന വാക്കുകള്‍ പറയുന്ന അനുവും, എപ്പോഴും വരച്ചുകൊണ്ടിരിയ്ക്കുന്ന പുത്രന്‍ ഭരതും എന്റെ സര്‍ഗശക്തി! ഭരത് ഇപ്പോള്‍ റൗണ്ട് ഗ്ലാസ്, USA-യില്‍ വിഷ്വല്‍ ഡിസൈനറായി ജോലി ചെയ്യുന്നു.
---------------------------------