Image

'സത്യവും നീതിയും ജയിച്ചു', സോളാര്‍ പീഡന കേസില്‍ ക്ലീന്‍ചിറ്റ് ലഭിച്ചതില്‍ അടൂര്‍ പ്രകാശ്

Published on 27 November, 2022
 'സത്യവും നീതിയും ജയിച്ചു', സോളാര്‍ പീഡന കേസില്‍ ക്ലീന്‍ചിറ്റ് ലഭിച്ചതില്‍ അടൂര്‍ പ്രകാശ്

തിരുവനന്തപുരം: സോളാര്‍ പീഡനകേസില്‍ സിബിഐയുടെ ക്ലീന്‍ചിറ്റ് ലഭിച്ചതില്‍ പ്രതികരണവുമായി അടൂര്‍ പ്രകാശ് എം പി. സത്യവും നീതിയും ജയിച്ചു. തനിക്കെതിരെ നടന്നത് രാഷ്ട്രീയ പക പോക്കലെന്ന് തെളിഞ്ഞു. ആരോപണം മാനസികമായി പ്രയാസങ്ങള്‍ ഉണ്ടാക്കിയിരുന്നെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. പത്തനംതിട്ട പ്രമാടം  സ്റ്റേഡിയത്തില്‍ വെച്ച് മന്ത്രിയായിരിക്കെ പ്രകാശ് പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ പരാതി. 

വിമാന ടിക്കറ്റ് അയച്ച് ബെംഗളൂരുവിലേക്ക് അടൂര്‍ പ്രകാശ് ക്ഷണിച്ചുവെന്നും പരാതിക്കാരി ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ ആരോപണങ്ങള്‍ക്ക് യാതൊരു തെളിവും പരാതിക്കാരിക്ക് ഹാജരാക്കാനായില്ലെന്നാണ് സി ബി ഐ വിലയിരുത്തല്‍. ബംഗളൂരുവില്‍ അടൂര്‍ പ്രകാശ് റൂമെടുക്കുകയോ ടിക്കറ്റ് അയച്ച് കൊടുക്കുകയോ ചെയ്തിട്ടില്ല. ശാസ്ത്രീയ തെളിവും സാക്ഷിമൊഴികളും ഇല്ല. അടിസ്ഥാനരഹിതങ്ങളായ ആരോപണങ്ങള്‍ ചേര്‍ത്ത് കെട്ടിച്ചമച്ച പരാതിയാണിതെന്ന കണ്ടെത്തലും റിപ്പോര്‍ട്ടിലുണ്ടെന്നാണ് സൂചന. പരാതിക്കാരിക്കെതിരെ റിപ്പോര്‍ട്ടില്‍ രൂക്ഷമായ വിമര്‍ശനങ്ങളുണ്ടെന്നാണ് വിവരം. 

സോളാര്‍ തട്ടിപ്പ് വിവാദങ്ങള്‍ക്ക് പിന്നാലെ വലിയ രാഷ്ട്രീയ ബോംബായാണ് പീഡന വിവാദം ഉയര്‍ന്നത്. പരാതിയില്‍ ആദ്യം കേസെടുത്തത് ക്രൈം ബ്രാഞ്ചായിരുന്നു. പ്രത്യേക സംഘത്തെ വെച്ചുള്ള അന്വേഷണം തെളിവൊന്നുമില്ലാതെ  ഇഴയുന്നതിനിടെയാണ് പിണറായി സര്‍ക്കാര്‍ കേസ് സി ബി ഐ ക്ക് കൈമാറിയത്. നേരത്തെ ഹൈബി ഈഡന്‍ എം പിക്കെതിരായ ആരോപണങ്ങളും തള്ളി സിബിഐ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഉമ്മന്‍ ചാണ്ടി, കെ സി വേണുഗോപാല്‍, എ പി അനില്‍കുമാര്‍, എ പി അബ്ദുള്ളക്കുട്ടി തുടങ്ങിയവര്‍ക്കെതിരായ കേസുകളിലാണ് ഇനി റിപ്പോര്‍ട്ട് നല്‍കാനുള്ളത്.

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക