ഇന്നേവരെ
ഒരു പന്തും ഉരുണ്ടിട്ടില്ലാത്ത
എന്റെ കവിതകൾ
അത്തറിന്റെ മണമുരുട്ടി
മുത്തം പറക്കുന്നു,
പുൽമൈതാനത്തിലെ പ്രേമമെന്ന്.
ഗോളുകളുടെ എണ്ണത്തിൽ മാത്രം
നമ്മളായി നോക്കുന്ന വാക്കുകൾ
എങ്ങനെ തട്ടിക്കളിക്കാനാണ്,
വിയർപ്പുവറ്റാത്ത ആ മുത്തത്തിനെ?
ഇനിയിപ്പോ
കാല്പനികമല്ലാതെ തട്ടിയാലും,
എന്തിനിങ്ങനെ ഉമ്മയെഴുതിത്തീർക്കുന്നു
വരികളൊക്കെയെന്ന്,
വ്യസനമാവുകയാണ്
കൊമ്മൻട്രികൾ.
ഏതു പന്തയത്തിലും ടൈ വീഴുന്ന ടീമുകളെന്ന്
രണ്ടു പന്തുകളെ മാത്രം
ചുണ്ടുകളാവാൻ വിട്ടു നോക്കണം,
ലോകകപ്പോളം ഭ്രാന്തുള്ള എന്റെ
കവിതയുടെ പോസ്റ്റിൽ
നിന്റെ ചുണ്ടുകളുടെ
ഗോളെണ്ണം നിരത്തി,
ഗിന്നസ്സിൽ വീണുരുളാൻ,
ഇത്ര ഗൗരവം
സാർവ്വദേശീയകാലത്തും
നാടൻ ചുണ്ടുകളെന്നു മാത്രം
നമ്മളുരുളുന്നതിന്റെ
പെനൾട്ടിയാരവങ്ങൾ
ഏറ്റു വാങ്ങിയ
ആ ഒരേയൊരു ജോഡി
പന്തുകളുടെ
മധുവിധുവായിട്ട്.
POEM FARSANA A P