Image

പാവം  ക്രൂരൻ (കഥ : പൂന്തോട്ടത്ത്‌ വിനയകുമാർ)

Published on 05 December, 2022
പാവം  ക്രൂരൻ (കഥ : പൂന്തോട്ടത്ത്‌ വിനയകുമാർ)

നശിച്ച ഒരു കൂർക്കം വലി....
ഉറക്കത്തിൽ  സ്വന്തം  കൂർക്കം   വലികേട്ട്   ഞെട്ടിയുണരാനുള്ള വസന്തൻ  അങ്ങനെയാണ്  ഒരു  ഡോക്ടറെ   കാണാമെന്നു   വെച്ചത് ....
തന്റെ  ഈ   കൂർക്കം വലി  കാരണം  ഒരുമാതിരിപ്പെട്ട  മൃഗങ്ങളൊന്നും തന്നെ  വീട്ടിൽ   എന്നല്ല   പരിസരത്തുപോലും   വരാറുണ്ടായിരുന്നില്ല....
വലിയ വില കൊടുത്തു വാങ്ങിയ    ഹൈ ബ്രീഡ്   ഇനം   പട്ടി 'ഡോബർമാൻ '   തന്റെ   ഒടുക്കത്തെ   കൂർക്കം  വലി  കാരണം വീട് ഉപേക്ഷിച്ചു   തെണ്ടിപ്പട്ടികളുമായി   കൂട്ട് ചേർന്ന്   കവലയിൽ നിരങ്ങുന്നുണ്ട്...
ഇടയ്ക്ക്   എപ്പോഴെങ്കിലും   അത്  വഴി  കടന്ന്   പോകുമ്പോൾ  അവൻ മുഖം തിരിക്കുക   മാത്രമല്ല   മറ്റുള്ള  കവല  പട്ടികളോടെന്തോ രഹസ്യമായിപ്പറഞ്ഞിട്ട്   ഓടിയൊളിക്കുന്നതായിട്ടുപോലും    അയാൾക്ക്‌ തോന്നിയിരുന്നു...
നായക്ക്   സ്നേഹമുണ്ടെന്നു   ആരാണ്    പറഞ്ഞത് ...അങ്ങനെ  പറഞ്ഞവനെ   എന്റെ    മുൻപിലെങ്ങാനും    കിട്ടണം  ....
അല്ല  പട്ടിയെ പറഞ്ഞിട്ടെന്താ   കാര്യം  ...കൂർക്കം  വലി  കേട്ട്  അതും മടുത്തു   കാണും....
ഒരു ജനറേറ്റർ   ഓൺ ചെയ്തു   വെക്കുന്ന   ഒച്ചയാണ്   താൻ   കൂർക്കം വലിക്കുമ്പോഴെന്നു   വീട്ടുകാരും   പറയുന്നു...
ഇത്രമാത്രം    പ്രശ്നക്കാരനാണ്  ഈ കൂർക്കം വലി  എന്ന്   തിരിച്ചറിഞ്ഞ ശേഷമാണ്   വസന്തൻ    പ്രശസ്തനായ  ആ   ഡോക്ടറെ  കാണാൻ  എത്തിയത് .....
ഇ എൻ ടി ഡോക്റ്ററാണ് .....ചിലപ്പോൾ   മൂക്കിലെ   പ്രശ്നമാവും....നല്ല വണ്ണമുള്ളതു   കൊണ്ട്    അതുമാകാം .....
ഒരിക്കലും   അവസാനിക്കരുതേയെന്ന   ചിന്തയോടെ  നല്ല   നല്ല സ്വപ്നങ്ങൾ  കണ്ടു കൊണ്ടിരിക്കുമ്പോഴാണ്  ഈ  നശിച്ച കൂർക്കം കേട്ട് അയാൾ തന്നെ    ഞെട്ടിയുണരുന്നത്...പിന്നെ മറ്റുമുള്ളവരുടെ   കാര്യം പറയേണ്ടുന്ന    കാര്യമുണ്ടോ..... 
ഡോക്ടറെ   കാണാൻ  അദ്ദേഹത്തിന്റെ   വലിയ   വീടിന്റെ   പോർച്ചിൽ  കാത്തു നിൽക്കുമ്പോൾ   കുറെ ആളുകൾ  അവിടേക്കു വരുന്നുണ്ടായിരുന്നു....ചിലർ  ഒറ്റയ്ക്ക് , മറ്റു ചിലർ   കൂട്ടമായി   നിന്നും ഇരുന്നും     സംസാരിക്കുന്നുണ്ടായിരുന്നു...കേമൻ ഡോക്ടർ അല്ലേ.
അകെലെന്നൊക്കെ   ആളുകൾ    വരുമല്ലോ ...വേലക്കാർ    ആരെയും കാണുന്നില്ല ....
ഒടുവിൽ   തന്റെ ഊഴം   എത്തി   അകത്തുകയറി   സുമുഖനായ ഡോക്ടറെ   കണ്ടു .  ഡോക്ടർ വിശദമായി   പരിശോധിച്ചു   കേട്ടോ ...പിന്നെ ഒട്ടും   വൈകാതെ    കുറിപ്പടിയും    എഴുതി   പുറത്തെ    മെഡിക്കൽ ഷോപ്പിൽ   നിന്നും   വാങ്ങാനും    നിർദേശിച്ചു  …..  പുറത്തെ    കനത്ത ചൂടിൽ    അതുവഴി    ഓട്ടോ വരും    എന്നറിഞ്ഞയാൾ    കാത്തു    നിന്നു.....
തൊട്ടടുത്ത   കണ്ട   പെട്ടിക്കടയുടെ   ഉടമ സോഡാ പിഴിഞ്ഞ് ഗ്ലാസ്സിൽ ഒഴിച്ച് കൊണ്ടിരുന്നപ്പോഴാണ്   അയാൾ   ബാക്കിയുള്ള   കാര്യങ്ങൾ അറിയുന്നത്....
ഡോക്ടറെ   ഭാര്യ    ഉപേക്ഷിച്ചു   പോയത്രേ.......... അദ്ദേഹത്തിന്റെ മാതാപിതാക്കൾ  അഞ്ചു കിലോമീറ്റർ   അകലെ   ഒരു വീടെടുത്തു താമസിക്കുകയാണെന്നും   കടക്കാരൻ   അയാളോട്   പറഞ്ഞു
മൂന്ന് കുട്ടികളും ....അവർ രക്ഷപ്പെടുകയ്യായിരുന്നുപോലും...
ശാന്തനായ    ഡോക്ടർ    അപ്പോൾ   അത്രയ്ക്ക്    ക്രൂരനായിരുന്നോ ...?
വേലക്കാർ    പോലും   ആ   വീട്ടിൽ   അന്തിയുറങ്ങില്ല ....
പിന്നെയും   വസന്തന്   സംശയങ്ങൾ    ബാക്കി.... എന്ത്    കൊണ്ട് ....? 
അപ്പോൾ   കാണുന്നതുപോലെയല്ല    ഒരു   ഭയങ്കരൻ തന്നെ ...ക്രൂരത ഉള്ളിലൊളിപ്പിച്ച   ശാന്തൻ...കൊള്ളാമല്ലോ…
വസന്തൻ അധികം കാട് കേറി   ചിന്തിക്കുന്നതിനറുതി  വരുത്തിക്കൊണ്ട്  കടക്കാരൻ ആ ഞെട്ടിപ്പിക്കുന്ന ആ  സത്യം  അയാളോട്  പറഞ്ഞു .
 ‘ഡോക്ടർ  കടുത്ത   കൂർക്കംവലിക്കാരനാണെന്ന്’-   പോലും....!!!
   അദ്ദേഹം  കുറിച്ച്   കൊടുത്ത   മരുന്നിന്റെ   കുറിപ്പടി അയാളെ   നോക്കി   പരിഹസിച്ചു    ചിരിക്കുന്നത്     പോലെ     വസന്തന്     തോന്നി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക