Image

നരബലി ശ്രമം വീണ്ടും? വിശ്വാസം താളം തെറ്റിച്ച മനസ്സുകള്‍ ഏറുന്നു നമ്മുടെ നാട്ടില്‍ : (ദുര്‍ഗ മനോജ്)

ദുര്‍ഗ മനോജ് Published on 21 December, 2022
നരബലി ശ്രമം വീണ്ടും? വിശ്വാസം താളം തെറ്റിച്ച മനസ്സുകള്‍ ഏറുന്നു നമ്മുടെ നാട്ടില്‍ : (ദുര്‍ഗ മനോജ്)


ഇലന്തൂര്‍ നരബലിക്ക് ശേഷം കേരളത്തില്‍ വീണ്ടും നരബലിക്ക് ശ്രമമെന്ന് ആരോപണം. തിരുവല്ല കുറ്റിപുഴയിലെ വാടക വീട്ടിലാണ് ഇതിനായുളള ആഭിചാര കര്‍മ്മങ്ങള്‍ നടന്നത്. തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു കുടക് സ്വദേശിയായ യുവതി. രണ്ടാഴ്ച മുമ്പായിരുന്നു സംഭവം.ഭര്‍ത്താവുമായുള്ള പ്രശ്‌നത്തിന് പരിഹാരം കാണാം എന്ന് പറഞ്ഞാണ് യുവതിയെ ഇടനിലക്കാരിയായ അമ്പിളിയെന്ന സ്ത്രീ തിരുവല്ലയിലെ വീട്ടിലെത്തിച്ചത്. തുടര്‍ന്ന് പൂജാ കര്‍മ്മങ്ങള്‍ അരങ്ങേറി. മന്ത്രവാദത്തിനിടെ വാളെടുത്ത് ബലി നല്‍കാന്‍ ഒരുങ്ങുന്നതിനിടയില്‍ വീടിന് പുറത്ത് അമ്പിളിയുടെ പരിചയക്കാരന്‍ എത്തി ബെല്ലടിച്ചു. പ്രതീക്ഷിക്കാതെയുള്ള പരിചയക്കാരന്റെ വരവ് പദ്ധതിയുടെ താളം തെറ്റിച്ചു. ആ സമയം പൂജകള്‍ നടത്തിയ മുറിയില്‍ നിന്ന് യുവതി ഓടി പുറത്തുവന്നയാളുടെ അടുത്തേക്ക് ചെന്നു. ഇവിടെ നിന്ന് രക്ഷപ്പെടുത്താന്‍ അപേക്ഷിച്ചു. ശേഷം അയാളുടെ സഹായത്തോടെ അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു എന്ന് യുവതി പൊലീസിനോട് വെളിപ്പെടുത്തി. സംഭവത്തെ കുറിച്ച് തിരുവല്ല പൊലീസ് മുതിര്‍ന്ന ഉദ്യോ?ഗസ്ഥന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

കുടുംബ പ്രശ്‌നങ്ങള്‍ക്കും സാമ്പത്തിക പ്രശ്‌നങ്ങള്‍ക്കും കുറുക്കുവഴിയുണ്ടെന്ന വിശ്വാസമാണിപ്പോള്‍ അപകടകരമായ പലതിലേക്കും മനുഷ്യരെ തള്ളിയിടുന്നത്. അല്പം കാലങ്ങള്‍ക്കു മുന്‍പ്, നവരത്‌നക്കല്ലുകള്‍, ഏലസുകള്‍, കൂടുകള്‍, ചക്രങ്ങള്‍ തുടങ്ങിയ ചൊട്ടു വിദ്യകളായിരുന്നു താരം.അതിനും മുന്‍പ് ചില മന്ത്രവാദികള്‍ ചുട്ട കോഴിയെ പറപ്പിച്ചും, കോഴിമുട്ടയില്‍ കുങ്കുമം തേച്ചും കൂടോത്രം എന്നും പറഞ്ഞ് മനുഷ്യരെ ചൂഷണം ചെയ്തു. അതൊക്കെ ചെറിയ ഡോസുകളാണെന്നു കണ്ടാകണം നേരിട്ട് നരബലി എന്ന പ്രാകൃത കൃത്യത്തിലേക്കു വിശ്വാസം വില്‍ക്കുന്ന ക്രിമിനലുകള്‍ കളം മാറ്റുന്നത് എന്നാണു കരുതേണ്ടത്.ഏതായാലും ആഭ്യന്തര വകുപ്പിന്റെ കൂടുതല്‍ അന്വേഷണങ്ങള്‍ ഈ വാര്‍ത്തയുമായി ബന്ധപ്പെട്ട് ഉണ്ടാകും എന്നു പ്രതീക്ഷിക്കാം.മതവും, മതവുമായി ബന്ധപ്പെടുത്തി വളര്‍ത്തിയെടുക്കുന്ന അന്ധവിശ്വാസവും രണ്ടാണ്. അതു മനസ്സിലാക്കാന്‍ സാക്ഷര കേരളത്തിനു കഴിയുന്നില്ലെങ്കില്‍ നമ്മുടെ വിദ്യാഭ്യാസ രീതികള്‍ പാളിപ്പോകുന്നോ എന്നു ചിന്തിക്കേണ്ടി വരും.

ദുര്‍ഗ മനോജ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക