പതിവിനു വിപരീതമായി ” കുട്ടിമാളു’ വിൽകയറിയ യാത്രക്കാർ ആദ്യമൊന്ന് അമ്പരന്നെങ്കിലും ക്രിസ്മസ് പാപ്പയെ കണ്ടപ്പോൾ എല്ലാം ശരിരയായി. പിന്നെ സെൽഫി എടുക്കാനുള്ള തിരക്കായി. എന്നത്തേയും പോലെയാണ് അന്നും സ്ഥിരം യാത്രക്കാർ ഓടിവന്നു ബസിൽ കയറിയത്. അപ്പോഴതാ “കുട്ടിമാളു’ ബസിൽ ഒരു സാന്താക്ലോസ് നിന്നു ടിക്കറ്റ് ചോദിക്കുന്നു.
ആദ്യം കുട്ടിക്കളിയാണെന്നു വിചാരിച്ചെങ്കിലും പിന്നീടാണ് പലർക്കും കാര്യം മനസിലായത്, ഇതൊരു വേറിട്ട ക്രിസ്മസ് ആഘോഷമാണെന്ന്. നക്ഷത്രങ്ങളും ബലൂണുകളുംകൊണ്ട് അലങ്കരിച്ച ബസിൽ സാന്താക്ലോസ് ആയി എത്തിയത് കണ്ടക്ടർ അരുൺ തന്നെ. നെടുങ്കണ്ടം-വളകോട് റൂട്ടിലാണ് കുട്ടിമാളു ബസ് സർവീസ് നടത്തുന്നത്.
തങ്ങളുടെ യാത്രക്കാർക്കൊപ്പം ഒരു ദിവസമെങ്കിലും ക്രിസ്മസ് ആഘോഷിക്കണമെന്ന ആശയം ബസ് ഉടമ സ്വരാജ് സ്വദേശി രാജേഷിന്റേതായിരുന്നു.യാത്രക്കാർ ആവേശത്തോടെ ക്രിസ്മസ് പപ്പയുടെ കൈയിൽനിന്ന് ടിക്കറ്റ് എടുത്തു. സാന്താക്ലോസിനൊപ്പം സെൽഫിയുമെടുത്താണ് പലരും മടങ്ങിയത്.
ഏതായാലും ഇങ്ങനെ ചില വാർത്തകൾ സന്തോഷം നൽകുന്നവയാണ്. ഏതു വിധത്തിലും മനുഷ്യർക്ക് അല്പം സന്തോഷം കിട്ടിയാൽ, അതിന് ക്രിസ്മസ് പപ്പ ഒരു കാരണമായാൽ നല്ലതാണല്ലോ.
ദുർഗ മനോജ്