ഇസ്രയേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു യുഎസ് കോൺഗ്രസിൽ നടത്തുന്ന പ്രസംഗം കേൾക്കാൻ എത്താതിരുന്ന വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെ തീരുമാനം മനഃസാക്ഷിക്കു നിരക്കാത്തതാണെന്നു സ്‌പീക്കർ മൈക്ക് ജോൺസൺ. 2015ൽ വൈസ് പ്രസിഡന്റ് ആയിരുന്നപ്പോൾ പ്രസിഡന്റ് ജോ ബൈഡനും അങ്ങിനെ ചെയ്തുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സുപ്രധാന സമയത്താണ് നെതന്യാഹു വന്നതെന്നു ജോൺസൺ ചൂണ്ടിക്കാട്ടി. മത്സരത്തിൽ നിന്നു പിന്മാറിയെങ്കിലും ബൈഡനു ഇസ്രയേൽ, യുക്രൈൻ യുദ്ധങ്ങളുമായി ബന്ധപ്പെട്ടു തീരുമാനങ്ങൾ എടുക്കേണ്ടതുണ്ട്.
"ഇസ്രയേൽ നിലനിൽപ്പിനു വേണ്ടിയുള്ള പോരാട്ടത്തിലാണ്," അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ സമയത്തു നെതന്യാഹുവിന്റെ പ്രസംഗം ഹാരിസ് 'ബഹിഷ്കരിക്കാൻ' പാടില്ലായിരുന്നു.
നെതന്യാഹുവിനെ ജോൺസൺ വിളിച്ചു വരുത്തിയതിനെ എതിർക്കുന്നവരെയും അദ്ദേഹം വിമർശിച്ചു.
ഹാരിസും നെതന്യാഹുവും ഈയാഴ്ച കൂടിക്കാഴ്ച നടത്തുന്നുണ്ട്.
ജയപാലും ബെറയും ബഹിഷ്കരിക്കും
നെതന്യാഹുവിന്റെ പ്രസംഗത്തിനു ക്യാപിറ്റോളിൽ പോകുന്നില്ലെന്നു ഇന്ത്യൻ അമേരിക്കൻ റെപ്. പ്രമീള ജയപാൽ, റെപ്. ആമി ബെറ എന്നിവർ അറിയിച്ചു. അദ്ദേഹത്തെ ക്ഷണിച്ചതിനെ ജയപാൽ രൂക്ഷമായി വിമർശിച്ചു. "പലസ്തീൻ ജനത പട്ടിണി കിടന്നു മരിക്കയും ഇസ്രയേലികളും അമേരിക്കക്കാരും ഉൾപ്പെടെയുള്ളവർ ബന്ദികളായി കഴിയുകയും ചെയ്യുമ്പോൾ അദ്ദേഹത്തിന്റെ പ്രസംഗം കേൾക്കാൻ എന്റെ മനസാക്ഷി അനുവദിക്കില്ല."
ദ്വിരാഷ്ട്ര സിദ്ധാന്തം എതിർക്കുന്ന നെതന്യാഹു യുഎസ് നയമാണ് തള്ളിക്കളയുന്നതെന്നു അവർ ഓർമപ്പെടുത്തി. യുദ്ധം നിർത്താനോ ബന്ദികളെ മോചിപ്പിക്കാനോ അദ്ദേഹത്തിനു താല്പര്യമില്ല.
അതേ രീതിയിൽ തന്നെയാണ് ബെറയും സംസാരിച്ചത്. "യുദ്ധവിരാമം സാധ്യമാക്കണം. ബന്ദികളെ മോചിപ്പിക്കണം. ഇസ്രയേലിനും പലസ്തീനും സമാധാനത്തോടെ ജീവിക്കാൻ കഴിയുന്ന ഭാവി ഉണ്ടാവാൻ ഒത്തുതീർപ്പുകൾ ഉണ്ടാവണം."
നെതന്യാഹുവിന്റെ സമീപനങ്ങൾ മിഡിൽ ഈസ്റ്റിൽ സമാധാനത്തിനു തടസമാണെന്നു ഇരുവരും ചൂണ്ടിക്കാട്ടി.
Johnson flays Harris 'boycott' of Netanyahu