Image

ഫ്രഞ്ച് അത്‌ലറ്റിന് ഹിജാബ് ധരിച്ച് ഒളിംപിക്‌സ് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുന്നതിന് വിലക്ക്‌

Published on 26 July, 2024
ഫ്രഞ്ച് അത്‌ലറ്റിന് ഹിജാബ് ധരിച്ച് ഒളിംപിക്‌സ് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുന്നതിന് വിലക്ക്‌

പാരിസ്: ഹിജാബ് ധരിക്കുന്നതിനാല്‍ ഒളിംപിക്സിന്റെ ഉദ്ഘാടന ചടങ്ങില്‍ ഫ്രഞ്ച് അത്ലറ്റിന് വിലക്ക്. ഇസ്ലാം മതവിഭാഗക്കാരിയായ കായിക താരം സൗങ്കമ്പ സില്ലയ്ക്കാണ് ഈ വിവേചനം. 400 മീറ്റര്‍ വനിത, മിക്‌സഡ് ടീമുകളുടെ ഭാഗമാണ് സില്ല. 'നിങ്ങളുടെ രാജ്യത്ത് നടക്കുന്ന ഒളിംപിക്സിലേക്ക് നിങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. എന്നാല്‍, ഹിജാബ് ധരിക്കുന്നതിനാല്‍ നിങ്ങള്‍ക്ക് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയില്ല' എന്ന് തനിക്ക് ഫ്രാന്‍സ് ഒളിംപിക്സ് അസോസിയേഷനില്‍ നിന്നും വന്ന സന്ദേശം സില്ല സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു.

രാജ്യത്തെ പൊതുമേഖലാ തൊഴിലാളികള്‍ പാലിക്കേണ്ട മതേതര തത്വങ്ങള്‍ ഫ്രഞ്ച് ഒളിംപ്യന്‍മാര്‍ക്കും ബാധകമാണെന്ന് ഫ്രഞ്ച് ഒളിംപിക്സ് കമ്മിറ്റി പ്രസിഡന്റ് ഡേവിഡ് ലപ്പാര്‍ഷ്യന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഫ്രാന്‍സിനെ പ്രതിനിധീകരിക്കുന്ന കായിക താരങ്ങള്‍ക്ക് മതചിഹ്നങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ അനുമതിയില്ലെന്ന് ഫ്രഞ്ച് കായിക മന്ത്രിയും പറഞ്ഞിരുന്നു.

പതിനായിരക്കണക്കിന് കായിക താരങ്ങള്‍ അണിനിരക്കുന്ന ഒളിംപിക്സില്‍ വിവിധ മതവിഭാഗക്കാര്‍ പങ്കെടുക്കുന്നുണ്ട്. വിദേശ രാജ്യങ്ങളിലെ മുസ്ലിം അത്ലറ്റുകള്‍ക്കൊന്നും ഇത്തരം വിലക്കില്ല. മതപരമായ ചിഹ്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയും വിലക്കേര്‍പ്പെടുത്തിയിട്ടില്ല. ഫ്രാന്‍സിന്റെ മുസ്ലിംകളോടുള്ള വിവേചനമാണിതെന്നാണ് വിമര്‍ശനമുയരുന്നത്.

യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ വക്താവായ മരിയ ഹുര്‍ട്ടാഡൊ ഫ്രഞ്ച് സര്‍ക്കാരിന്റെ നീക്കങ്ങള്‍ക്കെതിരെ രൂക്ഷമായി പ്രതികരിച്ചു. ഒരു സ്ത്രീ എന്ത് ധരിക്കണം, ധരിക്കണ്ട എന്നത് ആരും അടിച്ചേല്‍പ്പിക്കേണ്ടതില്ല എന്നായിരുന്നു മരിയയുടെ വാക്കുകള്‍. അതേ സമയം തൊപ്പി ധരിച്ച് സില്ല ചടങ്ങില്‍ പങ്കെടുത്തേക്കുമെന്നാണ് ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക