(more photos below)
സഫേണ്‍, ന്യൂയോര്‍ക്ക്: മാര്‍ത്തോമാശ്ശീഹാ പകര്‍ന്നു നല്കിയ വിശ്വാസദീപ്തി രണ്ടു
സഹസ്രാബ്ദത്തിലൂടെ ചൈതന്യധന്യമാക്കിയ പാരമ്പര്യത്തിന്റെ പതാകകളുമേന്തി കാതോലിക്കാ
സിംഹാസനത്തിന് കൂറു പ്രഖ്യാപിച്ചും കാതോലിക്കാ ബാവയ്ക്ക് ജയ് വിളിച്ചും
ആയിരത്തിലേറെ ജനങ്ങള്‍ അണിനിരന്ന വിശ്വാസ പ്രഖ്യാപന റാലി കുടിയേറ്റ മണ്ണില്‍
ചരിത്രം കുറിച്ചു.
മുത്തുക്കുടകളും കാതോലിക്കാ പതാകകളും വര്‍ണ്ണാഭമാക്കിയ
റാലി താലപ്പൊലിയും ചെണ്ടമേളവും തപ്പും തകിലും ചേര്‍ന്ന മേളക്കൊഴുപ്പില്‍
ഹൃദയഹാരിയായപ്പോള് ആകാശത്തുനിന്ന് പുഷ്പവൃഷ്ടി. തെളിഞ്ഞു നിന്ന മാനത്തിനു കീഴെ
കേരളീയ വേഷവിധാനങ്ങളില്‍ സഫേണിലെ ക്രൗണ്‍ പ്ലാസാ ഹോട്ടലിന്റെ അതിവിശാലമായ ലോണും
പാര്‍ക്കിംഗ് ലോട്ടും നിറഞ്ഞൊഴുകിയ വിശ്വാസ സമൂഹത്തിന്, പാരമ്പര്യത്തിന്റെ കരുത്തും
യുവത്വത്തിന്റെ പ്രസരിപ്പും ഇനിയും കൈമുതലായുള്ള സഭയുടെ പരാമാധ്യക്ഷന്‍ പരിശുദ്ധ
ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ തന്നെ നായകനായപ്പോള്‍
അതൊരപൂര്‍വ്വ ഭാഗ്യവുമായി.
മലങ്കര സഭ നോര്‍ത്ത് ഈസ്റ്റ് ഭദ്രാസന
മെത്രാപ്പോലീത്ത സഖറിയാ മാര്‍ നിക്കളാവോസ്, കൊച്ചി ഭദ്രാസനാധിപനും ശതാബ്ദി ആഘോഷ
കമ്മിറ്റി ചെയര്‍മാനുമായ യാക്കൂബ് മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്ത, ഡല്‍ഹി
ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ ഡെമിട്രിയോസ് മെത്രാപ്പോലീത്ത, വൈദീകര്‍, ഭദ്രാസന
നേതാക്കള്‍ തുടങ്ങിയവരാല്‍ അനുഗതനായി നീങ്ങിയ പരിശുദ്ധ ബാവാ സഭാ മക്കളുടെ
വിശ്വാസദാര്‍ഢ്യവും മാര്‍ത്തോമയുടെ സിംഹാസനത്തോടുള്ള അചഞ്ചലമായ കൂറും തൊട്ടറിഞ്ഞു.
റാലി ഹോട്ടലിലെ ബാങ്ക്വറ്റ് ഹാളില്‍ പ്രവേശിച്ചതോടെ ഭദ്രാസനത്തിലെ
കാതോലിക്കേറ്റ് സ്ഥാപന ശതാബ്ദിയുടെ സമാപനം കുറിക്കുന്ന സമ്മേളനത്തിനു തുടക്കമായി.
എം.സി ഫാ. പൗലോസ് പീറ്റര്‍ വിശിഷ്ടാതിഥികളെ വേദിയിലേക്ക് ആനയിച്ചു. പരിശുദ്ധ
ബാവായുടെ പ്രാരംഭ പ്രാര്‍ത്ഥനയ്ക്കുശേഷം കാലം ചെയ്ത എത്യോപ്യന്‍ പാത്രിയര്‍ക്കീസ്
പരി. അബൂനാ പൗലോസിനു വേണ്ടിയും പ്രാര്‍ത്ഥന നടന്നു. രാജു പാപ്പനും സംഘവും
അമേരിക്കന്‍ ദേശീയ ഗാനവും ഇന്ത്യന്‍ ദേശീയ ഗാനവും ആലപിച്ചു.
സ്വാഗത പ്രസംഗം
നടത്തിയ ഭദ്രാസനാധിപന്‍ മാര്‍ നിക്കളാവോസ് മാര്‍ത്തോമാ പാരമ്പര്യത്തിന്റെ
പ്രത്യേകതകളിലേക്കും വിരല്‍ചൂണ്ടി. ക്രൈസ്തവ ലോകത്തെ ചെറിയ സഭയാണ് മലങ്കര സഭ.
എന്നാല്‍ ഏറ്റവും പൗരാണികവുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ
വൈവിധ്യതയില്‍ അതൊരു മാണിക്യമായി പ്രശോഭിച്ചു നിന്നു. സഭ ഒരിക്കലും
പീഡനവിധേയമായില്ല. ആരേയും പീഡനത്തിനിരയാക്കാന്‍ ശ്രമിച്ചുമില്ല.
പാഴ്സികള്‍ ഇന്ത്യയില്‍ അഭയം ചോദിച്ചു ചെന്ന കഥ അദ്ദേഹം അനുസ്മരിച്ചു.
ധാരാളം മതങ്ങള്‍ തങ്ങള്‍ക്കുണ്ട് എന്നും പുതിയത് തങ്ങള്‍ക്ക് ആവശ്യവുമില്ലെന്നും
രാജാവ് പറഞ്ഞു. അപ്പോള്‍ ഒരു ഗ്ലാസ് ഒരു പാല് വരുത്തി. അതില്‍ ഏതാനും മുല്ലപ്പൂവ്
പാഴ്സികളുടെ നേതാവ് ഇട്ടു. മുല്ലപ്പൂവ് പാലിനു മുകളില്‍ ഒഴുകി നടന്നു. ഇതുപോലെയാണ്
തങ്ങളെന്ന് നേതാവ് സമര്‍ത്ഥിച്ചു. തങ്ങള്‍ ആരെയും ഇല്ലാതാക്കാനില്ല. എന്നാല്‍
പാലിനു മുല്ലപ്പൂവിന്റെ സൗരഭ്യം ലഭിച്ചതുപോലെ തങ്ങളും സമൂഹത്തിനു സൗരഭ്യമായി മാറും.
ഇതേ രീതിയിലാണ് ഭാരത ക്രൈസ്തവര്‍ പ്രവര്‍ത്തിച്ചത്.
ഭാരത പാരമ്പര്യത്തിന്റെ
മഹത്വം ആണ് അറേബ്യയ്ക്ക് പുറത്തെ ഏറ്റവും പഴയ മോസ്കും ഇന്ത്യയില്‍ മാത്രം ഒരിക്കലും
പീഡിപ്പിക്കപ്പെടാതെ യഹുദ സമൂഹവും ചൂണ്ടിക്കാട്ടുന്നത്. ക്രിസ്തിവിനു മുമ്പ്
ജീവിച്ച അശോക ചക്രവര്‍ത്തിയുടെ ശാസനകളിലൊന്ന് മതങ്ങളുടെ പേരില്‍ ആരും
പീഡിപ്പിക്കപ്പെടരുതെന്നായിരുന്നു.
ക്രിസ്തുവിന്റെ ഉയിര്‍പ്പിനെ സംശയിച്ച
തോമാശ്ശീഹാ ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തുവിനെ തൊട്ടറിഞ്ഞ് വിശ്വാസം കൈവരിച്ചയാളാണ്.
"മൈ ലോര്‍ഡ്, മൈ ഗോഡ്' എന്ന അദ്ദേഹത്തിന്റെ ഉദ്ഘോഷണം ക്രിസ്തു പൂര്‍ണ്ണ മനുഷ്യനും
അതോടൊപ്പം തന്നെ ദൈവവമുണെന്ന വിശ്വാസത്തിന്റെ തെളിവുകൂടിയാണ്. പാശ്ചാത്യര്‍
തത്വചിന്താപരമായ അന്വേഷണങ്ങള്‍ക്ക് പോയപ്പോള്‍ തോമാശ്ശീഹായില്‍ നിന്നു ലഭിച്ച ഈ
ലളിതമായ വിശ്വാസ പാരമ്പര്യം ഉള്‍ക്കൊള്ളുകയാണ് തങ്ങള്‍ ചെയ്തത്. അതിരുകളും
തടസങ്ങളും നേരിട്ടാണ് തോമാശ്ശീഹാ പൗരസ്ത്യ ലോകത്തെത്തിയത്.
സഭയുടെ
വിശ്വാസത്തില്‍ കാതോലിക്കായ്ക്ക് പ്രഥമ സ്ഥാനമുണ്ട്. സഭയുടെ ആഗോള തലവനാണദ്ദേഹം.
ഇന്നിപ്പോള്‍ സഭ ആഗോളതലത്തില്‍ ശക്തിപ്പെട്ടിരിക്കുന്നു. അദ്ദേഹം സ്ഥാനമേറ്റ ശേഷം
ആദ്യം നടത്തിയ നിയമനം തന്നെ ഭദ്രാസനാധിപനായി നിയമിച്ചതാണ്. (അതിലദ്ദേഹം ദുഖിക്കുന്നില്ലെന്നു കരുതുന്നതായി കൂട്ടച്ചിരികള്‍ക്കിടയില്‍ മെത്രാപ്പോലീത്ത
പറഞ്ഞു.)
പ്രസിഡന്റ് ബരാക് ഒബാമയുടെ ആശംസാ സന്ദേശം വൈറ്റ് ഹൗസ്
ഉദ്യോഗസ്ഥന്‍കൂടിയായ ഫാ. അലക്സാണ്ടര്‍ കുര്യന് വായിച്ചു. സഭയുടെ വിശ്വാസവും
പാരമ്പര്യവും അമേരിക്കയുടെ വിശ്വാസ ജീവിതത്തെസമ്പന്നമാക്കുന്നതില്
സന്തോഷമുണ്ടെന്ന് സന്ദേശത്തില്‍ പറയുന്നു. സഭയുടെ സേവനങ്ങളേയും സന്ദേശത്തില്‍
പരാമര്‍ശിക്കുന്നു.
തോമാശ്ശീഹായുടെ വിശ്വാസ ധീരത യാക്കൂബ് മാര്‍ ഐറേനിയോസ്
മെത്രാപ്പോലീത്ത ചൂണ്ടിക്കാട്ടി. ക്രിസ്തുവിനെ
പീഡനത്തിനിരയാക്കുന്നുവെന്നറിഞ്ഞപ്പോള് അവനോടൊപ്പം പോയി മരിക്കാമെന്നാണ് ശ്ശീഹാ
പറയുന്നത്. അറിയപ്പെടാത്ത ലോകത്തേക്കാണ് അദ്ദേഹം സുവിശേഷ ദൗത്യവുമായി പുറപ്പെട്ടത്.
അദ്ദേഹത്തില്‍ നിന്നാണ് നാം സുവിശേഷം പഠിച്ചത്.
ഈ മാസം 15-നാണ് ശതാബ്ദിയുടെ
കൃത്യദിനം. എങ്കിലും ആഘോഷ സമാപനം നവംബര്‍ 25-ന് കൊച്ചി മറൈന്‍ഡ്രൈവില്‍ നടക്കുന്ന
സമ്മേളനത്തോടെയാണ്. മുന്‍ രാഷ്ട്രപതി അബ്ദുള്‍ കലാമിനു പുറമെ ദലൈലാമയും
സമ്മേളനത്തിനു എത്തുമെന്ന് കരുതുന്നു.
സഭയുടെ സ്വാസന്ത്ര്യത്തിന്റെ
പ്രതീകമാണ് കാതോലിക്കാ സിംഹാസനം. മറ്റ് സഭകളില്‍ നിന്ന് വ്യത്യസ്തതയും തനിമയും നാം
പുലര്‍ത്തുന്നു. അടുത്ത നൂറ്റാണ്ടിലും സഭയെ അഭംഗുരം ദൈവം കാക്കുമെന്ന് നമുക്ക്
ഉറപ്പുണ്ട്.
വൈദേശികാധിപത്യത്തിന്റെ അവസാനത്തെ നുകവും വലിച്ചെറിഞ്ഞ
ചരിത്രത്തിനാണ് നൂറുവയസാകുന്നതെന്ന് മാര്‍ ഡിമിട്രിയോസ് അനുസ്മരിച്ചു.
ക്രിസ്തുവിന്റെ പ്രശാന്തിയും കാരുണ്യവുമാണ് പരി. ബാവായുടെ മുഖത്ത് താന്‍
കാണുന്നതെന്ന് കോപ്റ്റിക് ആര്‍ച്ച് ഡയോസിസില്‍ നിന്നുള്ള ഫാ. മോയിസസ് ബെഗ്ദാദി
പറഞ്ഞു.
നൂറുവര്‍ഷം മുമ്പ് തങ്ങളുടെ സഭ റഷ്യനില്‍ ആയിരുന്നു ആരാധന
നടത്തിയതെന്ന് റവ. ജോണ്‍ ജില്ലിയന്‍സ് പറഞ്ഞു. ഇപ്പോഴത് ഇംഗ്ലീഷായി മാറി. തങ്ങള്‍
നേരിട്ട അതേ പ്രതിസന്ധിയൊക്കെ നിങ്ങളും നേരിട്ടേക്കും. എന്നാല്‍ ദൈവാഭിമുഖമായി
പോകുമ്പോള്‍ നന്മയും പാരമ്പര്യങ്ങളും നിലനിര്‍ത്താനാവും.
ഡോ. അലക്സാണ്ടര്‍
കാരയ്ക്കല്‍ സഭയുടെ പൈതൃകത്തെപ്പറ്റി സംസാരിച്ചു. ഭദ്രാസന സെക്രട്ടറി എം.കെ.
കുര്യാക്കോസ് നന്ദി പറഞ്ഞു. ഫാ. തോമസ് പോളും സംഘവും കാതോലിക്കേറ്റ് ഗാനം പാടി.
ന്യൂയോര്‍ക്ക് സ്റ്റേറ്റ് സെനറ്റര്‍ ഡേവിഡ് കാര്‍ലുച്ചി, റോക്ക്ലാന്റ്
കൗണ്ടി ലെജിസ്ളേറ്റര്മാരായ ആനി പോള്‍, ഫ്രാങ്ക് സ്പരാക്കോ തുടങ്ങിയവരും
പ്രസംഗിച്ചു. കൗണ്ടി എക്സിക്യൂട്ടീവ് വാന്‍ഡര്‍ ഹോപ്പിന്റെ സന്ദേശം ഫിലിപ്പോസ്
ഫിലിപ്പ് വായിച്ചു.
പരി. ബാവായുടെ അപ്പസ്തോലിക് ആശീര്‍വാദത്തോടെ
ചടങ്ങുകള്‍ സമാപിച്ചു. (ബാവായുടെ പ്രസംഗം പിന്നാലെ).
ശതാബ്ദി ആഘോഷ
കമ്മിറ്റി അംഗങ്ങളായ എം.കെ. കുര്യാക്കോസ്, ഫാ. പൗലോസ് പീറ്റര്‍, ഫാ. തോമസ് പോള്‍,
ഫാ. ഷിബു ദാനിയേല്‍, ഫാ. ആന്‍ഡ്രൂ ദാനിയേല്‍, ഫിലിപ്പോസ് ഫിലിപ്പ്, അജിത്
വട്ടശേരില്‍,കോരസണ്‍ വര്‍ഗീസ്, ഷാജി വര്‍ഗീസ്, ഡോ. സാഖ് സഖറിയ, ഫാ. ഡാനിയേല്‍
പുല്ലേലില്‍, പോള്‍ കറുകപ്പള്ളില്‍, വര്‍ഗീസ് പോത്താനിക്കാട്, ജോര്‍ജ് തുമ്പയില്‍
തുടങ്ങിയവര്‍ നേതൃത്വം നല്കി.