ന്യൂഡൽഹി: യെമനിൽ വധ ശിക്ഷ വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ മോചനത്തിൽ പ്രതീക്ഷ തെളിയുന്നു . മരിച്ച തലാലിന്റെ കുടുംബവുമായി ഇറാൻ പ്രതിനിധികൾ ബന്ധപ്പെട്ടതായാണ് വിവരം. കുടുംബത്തിനു ബ്ലഡ് മണി നൽകി മാപ്പ് തേടാനുള്ള വഴികൾ ഇറാൻ പ്രതിനിധികളിലൂടെ തെളിയുന്നതാണ് പ്രതീക്ഷയാകുന്നത്.
മരിച്ച തലാൽ അബ്ദു മെഹ്ദിയുടെ കുടുംബവുമായിയുള്ള ചർച്ചയ്ക്ക് നേരത്തെ ഇടനിലക്കാരാകാമെന്നു ഇറാൻ ഇന്ത്യയോടു നിലപാട് വ്യക്തമാക്കിയിരുന്നു. എന്നാൽ കുടുംബത്തെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. അതിനിടെയാണ് പുതിയ വഴിത്തിരിവ്.
ഇറാൻ പിന്തുണയോടെ പ്രവർത്തിക്കുന്ന ഹൂതികളുടെ നിയന്ത്രണത്തിലുള്ള യെമനിലെ സനയിലാണ് 37കാരി നിലവിൽ തടവിലുള്ളത്. ചർച്ചയ്ക്ക് ഇറാന് ഹൂതി വഴി കുടുംബത്തെ സമീപിക്കാം. ബ്ലഡ് മണി നൽകാൻ കുറച്ചു പണം നിലവിൽ സംഘടിപ്പിച്ചിട്ടുണ്ട്. ചർച്ചയ്ക്ക് തയ്യാറാണെന്നു ഒരു ഇടനിലക്കാരൻ കഴിഞ്ഞ ദിവസം സന്നദ്ധതയും അറിയിച്ചു. ഏതാണ്ട് 30 ലക്ഷം രൂപ നൽകിയാൽ ഇടനിലക്കാരൻ ദൗത്യം ഏറ്റെടുക്കാമെന്ന നിലയാണ് നിലവിലുള്ളത്. അതേസമയം ഇക്കാര്യത്തിൽ സാവകാശമുള്ള നീക്കങ്ങളേ നടക്കുവെന്നും അധികൃതർ വ്യക്തമാക്കുന്നു.
വിഷയത്തിൽ കേന്ദ്ര സർക്കാർ സാധ്യമായ ഏല്ലാ ഇടപെടലുകളും നടത്തുന്നുണ്ടെന്നു വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. സംഭവങ്ങൾ മന്ത്രാലയം നിരീക്ഷിച്ചു വരികയാണ്.
അതിനിടെ, യെമൻ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ പ്രസിഡന്റ് റാഷീദ് അൽ അലിമി അംഗീകരിച്ചിട്ടില്ലെന്ന് ഇന്ത്യയിലെ യെമൻ എംബസി വ്യക്തമാക്കിയിരുന്നു. വിമതരായ ഹൂതികളുടെ നിയന്ത്രണത്തിലാണ് കേസ്. വിമതരുടെ പ്രസിഡന്റും ഹൂതി സുപ്രീം പൊളിറ്റിക്കൽ കൗൺസിൽ നേതാവുമായ മെഹ്ദി അൽ മഷാദ് ആണ് വധശിക്ഷ ശരിവെച്ചിട്ടുള്ളത് എന്നാണ് റിപ്പോർട്ട്.