കോൺഗ്രസിനെയും ഹിന്ദുമഹാസഭയെയും താരതമ്യം ചെയ്ത പരാമർശം ; കെ.ആർ മീരയുടേത് ഇടതു രാഷ്ട്രീയത്തിന്റെ ഗുഡ് ബുക്കിൽ ഇടം നേടാനുള്ള ശ്രമമെന്ന് വി ഡി സതീശൻ
കൊച്ചി: ഗാന്ധിവധത്തിൽ ഹിന്ദുമഹാസഭയ്‌ക്കൊപ്പം കോൺഗ്രസിനെയും വിമർശിച്ച കെ.ആര്‍ മീരയുടെ പരാമര്‍ശത്തിന് മറുപടിയുമായി പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. പ്രസ്താവന എന്ത് അടിസ്ഥാനത്തില്‍ എന്ന് മനസ്സിലായില്ലെന്നും മറുപടി പറയേണ്ടെന്നാണ് ആദ്യം കരുതിയതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ചരിത്ര സത്യങ്ങള്‍ വാക്കുകള്‍ കൊണ്ട് വായിക്കാനോ വ്യാഖ്യാനങ്ങള്‍ കൊണ്ട് മറക്കാനോ കഴിയില്ല. വസ്തുതകള്‍ പറഞ്ഞു പോകുന്നത് അതുകൊണ്ടെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
രാജ്യത്ത് മതേതരത്വം നിലനിന്ന് കാണണമെന്ന് ചിന്തിക്കുന്ന ആര്‍ക്കും കോണ്‍ഗ്രസിനെ തള്ളിക്കളയാന്‍ ആവില്ല. ഇന്ത്യ എന്ന മഹത്തായ ആശയം കോണ്‍ഗ്രസ് ഇല്ലാതെ പൂര്‍ണമാകില്ല. കോണ്‍ഗ്രസിനെ ആക്രമിച്ച് ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ഗുഡ് ബുക്കില്‍ ഇടം നേടാനാണ് കെ.ആര്‍ മീരയുടെ ശ്രമം. തെരഞ്ഞെടുപ്പ് ജയിക്കാനും അധികാരത്തിലെത്താനും ആര്‍.എസ്.എസുമായി കൈകോര്‍ത്ത സി.പി.ഐഎമ്മിന്റെ ചരിത്രം എഴുത്തുകാരി എന്തുകൊണ്ട് മറന്നുപോകുന്നു അദ്ദേഹം കുറിച്ചു.
ഇതേസമയം ഗാന്ധിവധത്തിൽ ഹിന്ദുമഹാസഭയ്‌ക്കൊപ്പം കോൺഗ്രസിനെയും വിമർശിച്ച എഴുത്തുകാരി കെ. ആർ. മീരയ്ക്കെതിരെ രൂക്ഷവിമർശനവുമായി എഴുത്തുകാരി സുധാ മേനോനും കോൺഗ്രസ് നേതാക്കളും എത്തി. മീററ്റിൽ ഗോഡ്‌സെയെ ആദരിച്ച ഹിന്ദുമഹാസഭയുടെ പത്രവാർത്ത പങ്കുവെച്ചുകൊണ്ട് കെ. ആർ. മീര ഫേസ്ബുക്കിലെഴുതിയ കുറിപ്പിനായിരുന്നു രൂക്ഷവിമർശനം നേരിട്ടത്.
ഹിന്ദുമഹാസഭയ്‌ക്കൊപ്പം കോൺഗ്രസിനെയും പോസ്റ്റിൽ കെ. ആർ. മീര വിമർശിച്ചിരുന്നു ‘തുടച്ചുനീക്കാൻ കോൺഗ്രസുകാർ പത്തെഴുപത്തിയഞ്ചു കൊല്ലമായി ശ്രമിക്കുന്നു. കഴിഞ്ഞിട്ടില്ല. പിന്നെയാണ് ഹിന്ദുമഹാസഭ’ എന്നായിരുന്നു മീരയുടെ പോസ്റ്റ്. ഈ പോസ്റ്റിന് താഴെയാണ് സുധാ മേനോനും നിരവധി കോൺഗ്രസ് നേതാക്കളും അനുകൂലികളും രൂക്ഷവിമർശനവുമായി എത്തിയത്.
വളരെ ക്രൂരവും വസ്തുതാവിരുദ്ധവുമായ പോസ്റ്റ് എന്നും സംഘപരിവാർ ആഗ്രഹിക്കുന്ന കോൺഗ്രസ് മുക്തഭാരതത്തിനു ലെജിറ്റിമസി നൽകുന്ന ഈ പോസ്റ്റ് ഏറ്റവും സഹായിക്കുന്നത് സംഘികളെയാണ് എന്നുമായിരുന്നു സുധാ മേനോന്റെ പ്രതികരണം. എന്നാൽ ഗാന്ധിസം പറഞ്ഞുകൊണ്ടിരുന്നാൽ കഞ്ഞികുടിക്കാൻ പറ്റില്ലെന്നും ഗാന്ധിസം പറഞ്ഞുകൊണ്ടിരുന്നിട്ട് കാര്യമില്ലെന്നും അടിച്ചാൽ തിരിച്ചടിക്കുമെന്നും കഴിഞ്ഞ കുറേ വർഷങ്ങളിലായി കോൺഗ്രസ് നേതാക്കളിൽ പലരും പറഞ്ഞതിന്റെ റിപ്പോർട്ടുകൾ എത്ര വേണമെങ്കിലും കിട്ടുമെന്നുമായിരുന്നു സുധ മേനോന് മീരയുടെ മറുപടി.
കോൺഗ്രസിനെയും ഹിന്ദുമഹാസഭയെയും താരതമ്യം ചെയ്തതിനെചൊല്ലി എഴുത്തുകാർ തമ്മിൽ ഫേബ്സുക്കിൽ ശക്തമായ വാക്പോര് നടന്നു . ഗാന്ധിജിയുടെ രക്തസാക്ഷി ദിനത്തിൽ ഗോഡ്സെയെ ആദരിച്ചതിനെ മീര വിമർശിച്ചിരുന്നു. ഗാന്ധിയെ തുടച്ചു മാറ്റാൻ കോൺഗ്രസ് ശ്രമിച്ചിട്ട് നടന്നില്ല പിന്നെയല്ലേ ഹിന്ദുമഹാസഭ എന്ന പോസ്റ്റാണ് വിവാദത്തിന് തിരിതെളിച്ചത്. കെ ആർ മീര പറഞ്ഞത് ശുദ്ധ അസംബന്ധമാണെനന്നായിരുന്നു ബെന്യാമിന്റെ പ്രതികരണം.
ഏത് എതിനോട് താരതമ്യം ചെയ്യണമെന്നും മീരയ്ക്ക് അറിയില്ലെന്ന് ബെന്യാമിന്റെ വിമർശനം.ആരെ ഏത് രീതിയിൽ വിമർശിക്കണം എന്നുമുള്ള വിവരമില്ലായ്മ ആണ് മീരയുടെ പോസ്റ്റ്. അത് ഗുണം ചെയ്യുന്നത് സംഘപരിവാറിന് ആണെന്ന് അറിയാതെ അല്ല.അറിഞ്ഞു കൊണ്ട് എഴുതുന്നതാണ് അപകടമെന്നും ബെന്യാമിൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു . എന്നാൽ ബെന്യാമിന് വിവരമില്ലായ്മ എന്ന് മറുപടിയുമായി കെആർ മീര രംഗത്തെത്തി. ഗാന്ധിനിന്ദയ്ക്ക് എതിരെ ശബ്ദിക്കാൻ ബെന്യാമിന് ചങ്കുറപ്പില്ല. തന്നെ സംഘപരിവാറായി അവതരിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമാണ് വിമർശനം. രാഷ്ട്രീയപാർട്ടികളുടെ അപ്പക്കഷണം തനിക്ക് ആവശ്യമില്ലെന്നും മീര. കോൺഗ്രസിനെയും സംഘപരിവാറിനെയും സുഖിപ്പിക്കാൻ ആണ് ബെന്യാമിൻ ശ്രമിക്കുന്നത്. ഞാനാണ് മാന്യൻ ഞാനാണ് സദാചാരത്തിന്റെ കാവലാൾ എന്നും ബെന്യാമിൻ മേനി നടിക്കുകയാണെന്ന് മീരയുടെ വിമർശനം.
കെ ആർ മീരയ്ക്ക് മറുപടിയായി വിഡി സതീശന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
ഗാന്ധിയെ തുടച്ചു നീക്കാൻ പത്തെഴുപത്തിയഞ്ച് വർഷമായി കോൺഗ്രസുകാർ തന്നെ ശ്രമിക്കുന്നുവെന്ന കെ.ആർ മീരയുടെ വ്യാഖ്യാനം എന്തടിസ്ഥാനത്തിലാണെന്ന് മനസിലായതേയില്ല. അതുകൊണ്ട് തന്നെ മറുപടി പറയേണ്ടന്നാണ് ആദ്യം കരുതിയത്. ചരിത്ര സത്യങ്ങൾ വാക്കുകൾ കൊണ്ട് മായ്ക്കാനോ വ്യാഖ്യാനങ്ങൾ കൊണ്ട് മറയ്ക്കാനോ കഴിയില്ല. അതുകൊണ്ട് വസ്തുതകൾ പറഞ്ഞ് പോകാമെന്ന് കരുതി. സത്യം വിളിച്ചു പറയുകയും അതിനനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യേണ്ട സന്ദർഭങ്ങളിൽ നിശബ്ദത ഭീരുത്വമാകുന്നുവെന്ന് പറഞ്ഞതും ഗാന്ധിയാണ്.
നാഥുറാം ഗോഡ്സെ എന്ന അതിതീവ്ര ഹിന്ദുത്വവാദിയാണ് മഹാത്മാവിനെ വധിച്ചത്. ഗോഡ്സെ ഒരു പേരോ വ്യക്തിയോ അല്ല മറിച്ച് അതൊരു ആശയമാണ്. ഏറ്റവും വലിയ അനുഭൂതിയായ സ്വാതന്ത്രൃം ഒരു ജനതയ്ക്ക് നേടിക്കൊടുത്തതിന് മരണം പകരം ലഭിച്ച രക്തസാക്ഷിയാണ് ഗാന്ധിജി. സംഘ്പരിവാറിന് വെടിവച്ചിടാനേ കഴിഞ്ഞുള്ളൂ. മരണവും കടന്ന് തലമുറകളിയുടെ ഗാന്ധി ഇന്നും ജീവിക്കുന്നു.
ബിർള മന്ദിരത്തിൻ്റെ നടപ്പാതയിൽ തളം കെട്ടി നിന്ന ചോരയിൽ നിന്ന് ഒരാൾ അമരനായി ഉയിർക്കുന്നു. ഇന്നും ഇന്ത്യ എന്ന മണ്ണിൻ്റെ ആത്മാവാണ് ഗാന്ധിയും ഗാന്ധിസവും. അതിൻ്റെ പതാകാവാഹകരാണ് കോൺഗ്രസ്. ഗാന്ധിജിയുടെ മതേതരത്വത്തിൻ്റെ അടിസ്ഥാനം മാനവികതയാണ്. രാജ്യത്ത് മതേതരത്വം നിലനിന്ന് കാണണമെന്ന് ചിന്തിക്കുന്ന ആർക്കും കോൺഗ്രസിനെ തള്ളിക്കളയാനാകില്ല. ഇന്ത്യ എന്ന മഹത്തായ ആശയം കോൺഗ്രസില്ലാതെ പൂർണ്ണമാകുകയുമില്ല.
സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുത്തവർ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആഘോഷിച്ചു! അവരെ കുറിച്ച് ചിലത് പറയാനുണ്ട്; തീക്ഷ്ണമായ സമര കാലത്ത് ബ്രിട്ടീഷുകാരുമായി സന്ധി ചെയ്ത് മാപ്പിരന്നവരാണ് ഇപ്പോൾ രാജ്യം ഭരിക്കുന്നത്. ക്വിറ്റ് ഇന്ത്യാ സമരത്തെ തള്ളിപ്പറഞ്ഞ അഞ്ചാം പത്തികളായിരുന്നു കമ്യൂണിസ്റ്റുകാർ. സായുധ വിപ്ലവത്തിലൂടെ നെഹ്റു സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചവരാണവർ. ബി.ജെ.പിയും സി.പി.എമ്മും ഇപ്പോൾ കാണിക്കുന്നത് പ്രകടനങ്ങളാണ്. അവർക്ക് ഇരുവർക്കും പങ്കിലമായ ഒരു ചരിത്രമുണ്ട്. ആ ചരിത്രത്തെ മറന്ന് കോൺഗ്രസിനെ ആക്രമിക്കുകയും അതുവഴി ഇടത്പക്ഷ രാഷ്ട്രീയത്തിൻ്റെ ഗുഡ് ബുക്കിൽ ഇടം നേടാനുമാണ് കെ.ആർ മീരയുടെ ശ്രമമെന്ന് ന്യായമായും സംശയിക്കാം.
തെരെഞ്ഞെടുപ്പ് ജയിക്കാനും അധികാരത്തിലെത്താനും ആർ.എസ്.എസുമായി കൈകോർത്ത സി.പി.എമ്മിൻ്റെ ചരിത്രം എന്തേ എഴുത്തുകാരി മറന്നു പോകുന്നു? ഇത്തരം ശക്തികളുമായി കോൺഗ്രസ് ഒരിക്കലും സന്ധി ചെയ്‌തിട്ടില്ല.
കോൺഗ്രസ് ഇന്ന് പ്രതിപക്ഷത്തിരിക്കുന്നുവെങ്കിൽ അതിൻ്റെ കാരണങ്ങളിൽ ഒന്ന് അതിശക്തമായ മതേതര നിലപാട് ഉയർത്തിപ്പിടിക്കുന്നതു കൊണ്ടാണ്. ബി.ജെ.പിയെ പോലെ വിഭജനത്തിൻ്റെ രാഷ്ട്രീയമല്ല കോൺഗ്രസിൻ്റേത്. അത് ചേർത്തു പിടിക്കലിൻ്റെ രാഷ്ട്രീയമാണ്. അധികാരത്തേക്കാൾ വലുതാണ് മതേതരത്വമെന്നതു കൊണ്ടാണ് കോൺഗ്രസ് പ്രതിപക്ഷത്തിരുന്ന് പോരാടുന്നത്. അതിനെ ലളിതവത്കരിക്കുന്നത് രാജ്യത്തിന് അപകടമാണെന്ന് കെ.ആർ മീരയ്ക്ക് മനസിലാകാത്തത് എന്തുകൊണ്ടാണ്?
നിരവധി മികച്ച എഴുത്തുകാരുള്ള സംസ്ഥാനമാണ് കേരളം. അതിൽ പലർക്കും പറ്റിപ്പോയത് അവർ മാർക്സിയൻ കാഴ്ചപ്പാട് കടം കൊള്ളുകയോ സ്വയം പ്രഖ്യാപിത മാർക്സിസ്റ്റ് ആയി മാറുകയോ ചെയ്തു എന്നുള്ളതാണ്. കേരളത്തിലെ സി.പി.എമ്മിൻ്റെ പൊളിറ്റിക്കൽ ഫ്രെയിമിൽ പെട്ടുപോയത് ചിലർക്ക് ഗുണം ചെയ്തു. ചിലർക്ക് വളരാൻ കഴിയാതെയും പോയി. സ്വതന്ത്ര ചിന്തയുള്ള എത്ര പേരാണ് സി.പി.എമ്മിൻ്റെ ഇടുങ്ങിയ വഴിയിലൂടെ സഞ്ചരിച്ച് സ്വയം ചുരുങ്ങിപ്പോയത്. ഇപ്പോഴും സി.പി.എമ്മിൻ്റെ വഴിയിലൂടെ നടന്ന് ലാഭങ്ങൾ പ്രതീക്ഷിക്കുന്നുവെങ്കിൽ അത് അവരുടെ വഴി. പക്ഷേ അതിനു വേണ്ടി കോൺഗ്രസ് വഴിവെട്ടി നട്ടു നനച്ച് വളർത്തിയ രാജ്യത്തിൻ്റെ ചരിത്രത്തേയും രാഷ്ട്രശിൽപ്പികളുടെ അധ്വാനത്തേയും തെറ്റായി വ്യാഖ്യാനിക്കരുത്. കോൺഗ്രസിനെ അധിക്ഷേപിച്ച് ഇടതുപക്ഷത്തെ സന്തോഷിപ്പിക്കാൻ ശ്രമിക്കുമ്പോൾ നിങ്ങൾ അറിഞ്ഞോ അറിയാതെയോ സംഘ്പരിവാരിൻ്റെ വഴിയിലേക്കാണ് എത്തുന്നതെന്നും മക്കരുത്.
കോൺഗ്രസിന് കൃത്യമായ നിലപാടുണ്ട്. ചരിത്രത്തിലേക്ക് തിരിഞ്ഞു നോക്കിയാൽ അത് കാണാം. അതിനെ ചോദ്യം ചെയ്യാം വിമർശിക്കാം. അത് സഹിഷ്ണുതയോടെ കേൾക്കും. തെറ്റുണ്ടെങ്കിൽ തിരുത്തും. പക്ഷെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചാൽ അത് അംഗീകരിക്കില്ല. അതാരായാലും ചെറുക്കും. അതിനെ പരാജയപ്പെടുത്തും.