Image

200 മരതൈകൾ വെച്ചു പിടിപ്പിച്ച് പരിപാലിക്കണം; വേറിട്ട ഉപാധികളോടെ മോഷ്ടാവിന് ജാമ്യം

Published on 04 February, 2025
200 മരതൈകൾ വെച്ചു പിടിപ്പിച്ച് പരിപാലിക്കണം;  വേറിട്ട  ഉപാധികളോടെ മോഷ്ടാവിന് ജാമ്യം

ഭുവനേശ്വര്‍: ഇലക്ട്രിക് പോസ്റ്റുകള്‍ മോഷ്ടിച്ചയാള്‍ക്ക് വ്യത്യസ്തമായ ഉപാധികളോടെ ജാമ്യം നല്‍കി ഒറിസ ഹൈക്കോടതി. 200 മരത്തൈകള്‍ വെച്ചുപിടിപ്പിക്കണമെന്നും രണ്ട് വര്‍ഷത്തേക്ക് പരിപാലിക്കണമെന്നുമുള്ള ഉപാധിയോടെയാണ് ജാമ്യം അനുവധിച്ചത്. മാനസ് ആതി എന്ന ജാര്‍സുഗുഡ സ്വദേശിക്ക് ഉപാധികളോടെ ജസ്റ്റിസ് എസ് കെ പ്രാണിഗ്രഹിയാണ് തിങ്കളാഴ്ച ജാമ്യം നല്‍കിയത്. പ്രതി മറ്റു കുറ്റകൃത്യങ്ങളിലേര്‍പ്പെടാതിരിക്കാനായി നിരവധി ഉപാധികളോടെയാണ് ജാമ്യം.

കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ഏകദേശം രണ്ട് ലക്ഷം രൂപ വിലമതിക്കുന്ന ആറ് ഇലക്ട്രിക് പോസ്റ്റുകള്‍ മാനസ് മോഷ്ടിച്ചത്. മാനസിന് തന്റെ ഗ്രാമത്തിന് ചുറ്റുമുള്ള സര്‍ക്കാര്‍ ഭൂമിയിലോ അല്ലെങ്കില്‍ സ്വകാര്യ ഭൂമിയിലോ മരത്തൈകള്‍ വച്ചുപിടിപ്പിക്കാം. മാവ്, വേപ്പ്, പുളി എന്നിങ്ങനെയുള്ള 200 തൈകള്‍ വെച്ചുപിടിപ്പിക്കാനാണ് കോടതിയുടെ ഉത്തരവ്. വെച്ചുപിടിപ്പിച്ചാല്‍ മാത്രം പോര രണ്ടുവര്‍ഷം നല്ലരീതിയില്‍ ഇവയെ പരിപാലിക്കുകയും ചെയ്യണം. തൈകള്‍ വെക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ നല്‍കുന്നതിനായി ലോക്കല്‍ പൊലീസ്, വനം വകുപ്പ് ഉദ്യോഗസ്ഥര്‍ റവന്യൂ ഉദ്യോഗസ്ഥര്‍ എന്നിവരെ ചുമതലപ്പെടുത്തണമെന്നും കോടതി വിധിച്ചു.

നട്ടുപിടിപ്പിക്കുന്നതിനാവശ്യമായ ചെടികള്‍ നല്‍കാന്‍ ജില്ലാ നേഴ്‌സറിയോട് കോടതി ഉത്തരവിട്ടു. ചെടികള്‍ നടുന്നതിന് അനുയോജ്യമായ സ്ഥലങ്ങള്‍ റവന്യൂ ഉദ്യോഗസ്ഥര്‍ നിര്‍ദേശിക്കും. രണ്ടാഴ്ച കൂടുമ്പോള്‍ മാനസ് ആതി പൊലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ടു ചെയ്യണമെന്നും തെളിവു നശിപ്പിക്കല്‍ പോലുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടരുതെന്നും കോടതി താക്കീത് ചെയ്തിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക