Image

പോള്‍ ആറാമന്‍ മാര്‍പാപ്പ വാഴ്ത്തപ്പെട്ടവരുടെ ഗണത്തില്‍

Published on 20 October, 2014
പോള്‍ ആറാമന്‍ മാര്‍പാപ്പ വാഴ്ത്തപ്പെട്ടവരുടെ ഗണത്തില്‍
വത്തിക്കാന്‍സിറ്റി: പോള്‍ ആറാമന്‍ മാര്‍പാപ്പയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. ഒക്‌ടോബര്‍ 19 ന് (ഞായര്‍) രാവിലെ 10.30 ന് സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ നടന്ന ചടങ്ങില്‍ പോപ്പ് എമിരിറ്റസ് ബനഡിക്ട് പതിനാറാമന്‍ പ്രഖ്യാപനത്തിന് സാക്ഷ്യം വഹിച്ചു. 

വത്തിക്കാനില്‍ ഒക്‌ടോബര്‍ അഞ്ചിന് ആരംഭിച്ച് 19 ന് അവസാനിച്ച അസാധാരണ സിനഡില്‍ പങ്കെടുത്ത 191 ബിഷപ്പുമാരും മറ്റു മുന്നൂറ് മെത്രാന്‍മാരും ആയ്യായിരത്തോളം വൈദികരും പങ്കെടുത്തു. ചടങ്ങില്‍ ഇന്ത്യയില്‍ നിന്നും സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, സീറോ മലങ്കര സഭ മേജര്‍ ആര്‍ച്ച് ബിഷപ്പും സിബിസിഐ പ്രസിഡന്റുമായ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ, ഏഷ്യയിലെ മെത്രാന്‍സമിതികളുടെ ഫെഡറേഷന്‍ പ്രസിഡന്റും മുംബൈ ആര്‍ച്ച്ബിഷപ്പുമായ കര്‍ദിനാള്‍ ഓസ്‌വാള്‍ഡ് ഗ്രേഷ്യസ് എന്നിവരും തിരുക്കര്‍മങ്ങളില്‍ പങ്കെടുത്തു. കൂടാതെ വിവിധ രാഷ്ട്ര- ഭരണ നേതാക്കളും സാമൂഹിക, സാംസ്‌കാരിക, സഭാ പ്രതിനിധികളും ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. 

ദിവ്യബലി ആരംഭിക്കുന്നതിനു മുമ്പും അതിനു ശേഷവും ഫ്രാന്‍സിസ് മാര്‍പാപ്പ ബനഡിക്ട് പതിനാറാമനെ ആശ്ലേഷിച്ചത് വിശാസികളെ സന്തോഭരിതരാക്കി. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മുഖ്യകാര്‍മികത്വത്തിലാണ് ദിവ്യബലിയും മറ്റു കര്‍മങ്ങളും നടന്നത്. പോള്‍ ആറാമന്‍ മാര്‍പാപ്പാ ധരിച്ചിരുന്ന തിരുവസ്ത്രവും ഉപയോഗിച്ചിരുന്ന കാസയും ഇടയവടിയും ധരിച്ചാണ് ഫ്രാന്‍സിസ് മാര്‍പാപ്പ തിരുക്കര്‍മ്മത്തില്‍ പങ്കെടുത്തത്.

പോള്‍ ആറാമന്‍ പാപ്പായുടെ ജീവിതംതന്നെ സുവിശേഷ സന്ദേശത്തിന്റെ പ്രതീകമായിരുന്നുവെന്ന് പ്രഖ്യാപനവേളയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു. കറകളഞ്ഞ പത്രോസിന്റെ പിന്‍ഗാമിയും പ്രവാചകനുമായിരുന്നു പാപ്പായെന്ന് അനുസ്മരിച്ചു.

പോള്‍ ആറാമന്‍ മാര്‍പാപ്പയുടെ രക്തം പുരണ്ട വസ്ത്രമാണു തിരുശേഷിപ്പ് വണക്കത്തിനായി നല്‍കിയിരുന്നത്. അന്ന് പാപ്പാ ധരിച്ചിരുന്ന വസ്ത്രത്തിന്റെ ഭാഗമാണ് ഇന്നു തിരുശേഷിപ്പായി മാറിയത്. 1970 നവംബര്‍ 28 ന് ഫിലിപ്പീന്‍സിലെ മനില വിമാനത്താവളത്തിലാണ് പാപ്പാ ആക്രമിക്കപ്പെടുന്നത്. സെപ്റ്റംബര്‍ 26 ആയിരിക്കും പാപ്പായുടെ തിരുനാള്‍ ദിനം. 1897 സെപ്റ്റംബര്‍ 26 നാണ് ഇറ്റാലിയന്‍കാരനായ പോള്‍ ആറാമന്‍ ജനിച്ചത്. 1978 ഓഗസ്റ്റ് ആറിനാന് പോള്‍ ആറാമന്‍ മാര്‍പാപ്പ കാലംചെയ്തത്. 

വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേയ്ക്കുള്ള പ്രഖ്യാപനം ശ്രവിക്കാനും തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കാനും ഞായറാഴ്ച സെന്റ് പീറ്റേഴ്‌സ് ചത്വരം വിശാസികളെക്കൊണ്ട് നിറഞ്ഞിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക