Image

വിവാഹമോചനവും ബാബുക്കുട്ടനും. (നീനാ പനയ്‌ക്കല്‍)

Published on 06 November, 2015
വിവാഹമോചനവും ബാബുക്കുട്ടനും. (നീനാ പനയ്‌ക്കല്‍)
അവന്‍ അപ്പനെയും അമ്മയെയും വേര്‍പിരിഞ്ഞ്‌ ഭാര്യയോടു പറ്റിച്ചേരും. അവര്‍ ഒരു ദേഹമായിത്തീരും. അതുകൊണ്ട്‌ ദൈവം കൂട്ടിച്ചേര്‍ത്തതിനെ മനുഷ്യന്‍ വേര്‍പിരിക്കരുത്‌. ദൈവ വചനമാണിത്‌. മതിലകത്ത്‌ മാണി മാപ്ല മകളോട്‌ വാദിച്ചു.

`എന്നെ ജോബിയുമായി കൂട്ടിച്ചേര്‍ത്തത്‌ ദൈവമോ അതോ അപ്പനോ?'റിയായുടെയുള്ളിലെ അമര്‍ഷം തികട്ടി പുറത്തു വന്നു.' അപ്പനറിയാമായിരുന്നു അയാളെ വിവാഹം കഴിക്കാന്‍ എനിക്കൊട്ടും ഇഷ്ടമല്ലായിരുന്നു എന്ന്‌. കോളേജിലെ കുപ്രസിദ്ധ കുടിയനായിരുന്നു അയാള്‍. കോളേജില്‍ കൂട്ടത്തല്ലുണ്ടാക്കിയതിന്‌ പിരിച്ചു വിട്ടിട്ടും പിന്നെയുമയാള്‍ പല പ്രാവശ്യം അയാളുടെ മോട്ടോര്‍ സൈക്കിള്‍ ഗാങ്ങുമായി കാമ്പസില്‍ കയറി തല്ലുണ്ടാക്കി. എല്ലാം അറിയാമായിരുന്നിട്ടും എന്റെ എതിര്‍പ്പുകള്‍ അപ്പന്‍ വകവച്ചില്ല.അപ്പനേക്കാള്‍ പണക്കാരനായ ഒരുത്തന്റെ മകനെക്കൊണ്ട്‌ എന്നെവിവാഹം കഴിപ്പിക്കണമെന്ന വാശിദൈവത്തിനായിരുന്നോ അതോ അപ്പനായിരുന്നോ?എല്ലാറ്റിനും അപ്പനൊരു വേദപുസ്‌തക വചനമുണ്ടാവും എടുത്തു കാച്ചാന്‍.'

ആണിന്റെ കള്ളുകുടിയും അനാശ്യാസ ബന്ധങ്ങളും. മാറ്റാന്‍ അവനെക്കൊണ്ടൊരു പെണ്ണുകെട്ടിച്ചാല്‍മതിയെന്ന ആര്‍ഷ ഭാരത സംസ്‌കാരത്തോടവള്‍ക്ക്‌ വെറുപ്പാണ്‌.

ഹാന്‍ഡ്‌ ബാഗുമെടുത്ത്‌ അവള്‍ കാറിനടുത്തേക്ക്‌ നടന്നു.`ഈവിവാഹ ബന്ധം തുടര്‍ന്നു പോകാന്‍ എനിക്ക്‌ താല്‌പ്പര്യമില്ല. ആ കള്ളുകുടിയനും തെമ്മാടിയുമായവനോടൊപ്പം എനിക്ക്‌ ജീവിക്കണ്ട. നല്ലൊരു ജോലിയുണ്ടെനിക്ക്‌.അന്തസ്സുള്ള ജോലി. ഭര്‍ത്താവിന്റെ സഹായം കൂടാതെ എനിക്ക്‌ ജീവിക്കാനതു മതി. കുടുംബത്തില്‍ പിറന്നപയ്യന്മാരാവുമ്പോള്‍ അല്‌പ്പ സ്വല്‌പ്പം കള്ളൊക്കെ കുടിച്ചെന്നിരിക്കും കുഞ്ഞേ.' സാന്ത്വനിപ്പിക്കാന്‍ ശ്രമിച്ച്‌ അമ്മ അവളുടെപിന്നാലെയെത്തി. `ജോബിമോന്‍ ചേട്ടന്മാരും, അളിയന്മാരുമൊക്കെയായി ഒത്തുകൂടുമ്പോള്‍ അല്‌പ്പമൊന്ന്‌ ആഘോഷിച്ചാല്‍ അതു കണ്ടില്ലെന്ന്‌ നടിച്ചേക്കണം. വിവാഹംകഴിഞ്ഞിട്ട്‌ രണ്ടു വര്‍ഷമല്ലേ ആയുള്ളൂ.ഒരു കുഞ്ഞുണ്ടാവുമ്പോള്‍ മോള്‍ ഈ അഭിപ്രായം മാറ്റും.'

കുഞ്ഞുണ്ടാവുമ്പോള്‍..... പാതിരാത്രിവരെ കിങ്കരന്മാരോടൊപ്പം കുടിച്ചിട്ട്‌ വന്ന്‌ കട്ടിലില്‍ ചത്തതു പോലെ കിടക്കുന്ന അയാളില്‍ നിന്ന്‌ കുഞ്ഞുണ്ടാവാതിരിക്കയാണ്‌ നല്ലത്‌. `എനിക്കയാളെ വേണ്ടന്നുപറഞ്ഞില്ലേ അമ്മേ? അമ്മയ്‌ക്ക്‌ വേണമെങ്കില്‍ അയാളെ വിളിച്ച്‌ വീട്ടില്‍ താമസിപ്പിക്ക്‌. അമ്മായപ്പനും മരുമോനും കൂടി മൂക്കറ്റം കള്ളടിക്കുന്നത്‌ കണ്ടു രസിക്കാം.വിവാഹ മോചനത്തെക്കുറിച്ച്‌ സംസാരിക്കാനായി ഒരു വക്കീലുമായി ഞാന്‍ അപ്പോയിന്റ്‌മെന്റ്‌ വച്ചിരിക്കയാണ്‌ .സ്‌മിതാ നായര്‍ മിടുക്കിയാണ്‌. അതു പറയാന്‍ കൂടിയാ ഞാനിങ്ങോട്ട്‌ കയറിയത്‌.'

കുറെവര്‍ഷങ്ങള്‍ക്ക്‌ശേഷം...............

പട്ടക്കാരുടെയും തെരഞ്ഞെടുക്കപ്പെട്ട അസംബ്ലി മെംബര്‍ മാരുടെയും ഒരു യോഗം നടക്കുകയാണ്‌ തിരുവനന്തപുരത്ത്‌.ലോകത്തെമ്പാടുമുള്ളമിക്ക പള്ളികളിലെയും പട്ടക്കാരും മെംബേഴ്‌സും സന്നിഹിതരായിട്ടുണ്ട്‌. ബിഷപ്പാണ്‌ അധ്യക്ഷം വഹിക്കുന്നത്‌.

ചൂടു പിടിച്ച ചര്‍ച്ച നടക്കുകയാണ്‌.വിഷയം വിവാഹ മോചനം. ബിഷപ്പിന്റെ മേശപ്പുറത്തു മാത്രമല്ല ഇടവക വികാരികളുടെ മേശപ്പുറത്തും വിവാഹ മോചനത്തിനുള്ളഅപേക്ഷകള്‍ കുമിഞ്ഞ്‌ കിടക്കയാണ്‌.വിവാഹം കഴിഞ്ഞ്‌ ഒന്നാം വാര്‍ഷികം പോലും ആഘോഷിക്കാത്തവരുടെ അപേക്ഷകളോടൊപ്പം വയോ വൃദ്ധരുടെ അപേക്ഷകളുമുണ്ട്‌. വിവാഹദിനം മുതല്‍ ഇണയില്‍കണ്ടുവന്നിരുന്ന കുറ്റങ്ങള്‍ ഇരുകൂട്ടരും അപേക്ഷകളില്‍ വിസ്‌തരിച്ച്‌ എഴുതിയിട്ടുണ്ട്‌.

........മുകളില്‍ എഴുതിയിരിക്കുന്ന കാരണങ്ങളാല്‍ എനിക്ക്‌ഇണയായും തുണയായും ഇരിക്കാമെന്ന്‌ വാഗ്‌ദാനം ചെയ്‌ത ഈ ആളോടൊപ്പം ജീവിക്കുക അസാധ്യമായിരിക്കുന്നു. അതു കൊണ്ട്‌്‌ ഈ അപേക്ഷ സ്വീകരിച്ച്‌ വിവാഹമോചനം നല്‌കി എന്നെ വിട്ടയക്കണമെന്ന്‌ അപേക്ഷിക്കുന്നു.........

വേര്‍പിരിയണം എന്ന തീരുമാനത്തിലെ ഐക്യത! പട്ടക്കാര്‍ ദീര്‍ഘമായി നിശ്വസിച്ചു.ഇക്കാര്യത്തിലെങ്കിലും യോജിപ്പുണ്ടല്ലോ.

ബിഷപ്പിന്‌ വളരെസങ്കടം തോന്നി. മനുഷ്യര്‍ എത്ര മാറിപ്പോയി! ഭര്‍ത്താവും ഭാര്യയും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങളും പിണക്കങ്ങളും ഉണ്ടാകാത്തഒരു കുടുംബവും ഭൂമിയില്‍ കാണില്ല. വീടിനകത്തെ സംഘര്‍ഷങ്ങള്‍ ഭാര്യയും ഭര്‍ത്താവും സഹിക്കുമായിരുന്നു ; മക്കളെയോര്‍ത്ത്‌, സമൂഹത്തിലെ, സമുദായത്തിലെസല്‍പ്പേരിനെയോര്‍ത്ത്‌, പൊതുജന അപ്രിയ സംസാരങ്ങളെ ഭയന്ന്‌. അതെല്ലാമിന്ന്‌ മാറി. ഭര്‍ത്താവിനെ അനുസരിച്ച്‌ ജീവിക്കുന്ന ഭാര്യമാര്‍ വിരളം. ഛിദ്രത്തില്‍ നിന്ന്‌ കുടുംബങ്ങളെ രക്ഷിക്കാനുംവിവാഹമോചനത്തെ നിരുല്‍സാഹപ്പെടുത്താനും ഉള്ള പോംവഴികളുംനിര്‍ദ്ദേശങ്ങളും.അസംബ്ലി മെംബേഴ്‌സില്‍ നിന്നു പട്ടക്കാരില്‍ നിന്നും ഉയറ്‌ന്നു കൊണ്‍ ടിരുന്നു.
എന്നാല്‍ കാനഡയില്‍ നിന്നു വന്ന അസംബ്ലി മെംബര്‍ മാത്രം ഒന്നും ഉരിയാടാതിരിക്കുന്നത്‌ ബിഷപ്പ്‌ ശ്രദ്ധിക്കാതിരുന്നില്ല.

ബാബുക്കുട്ടന്‍ ചെറുപ്പമാണ്‌. അവിവാഹിതനും. സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ഥികളോടും യൂത്ത്‌ ഗ്രൂപ്പിനോടുമൊപ്പം പ്രവര്‍ത്തിക്കുന്നതില്‍ ജാഗരൂകന്‍.ചെറുപ്പക്കാരുടെജീവിത രീതികള്‍,അവരുടെ ആകുലതകള്‍ സന്തോഷങ്ങള്‍ ഇവയെല്ലാം ബാബുക്കുട്ടനറിയാം. സൈക്കോളജി ഓഫ്‌ ദി യൂത്ത്‌സില്‍ പി.എച്ച്‌.ഡി.എടുക്കാനുള്ള തയാറെടുപ്പിലാണയാള്‍. നിര്‍ദ്ദേശങ്ങളുംപോംവഴികളും എഴുതിയെഴുതി കൈ കടഞ്ഞസെക്രട്ടറിയോട്‌ദയ തോന്നിയ ബിഷപ്പ്‌ ഒരു ചോദ്യമെറിഞ്ഞു. ` ഇനിയാര്‍ക്കെങ്കിലും എന്തെങ്കിലും പറയാനുണ്ടോ? ഇല്ലെങ്കില്‍ നമുക്ക്‌ ഈ സെഷന്‍അവസാനിപ്പിക്കാം.' ബാബുക്കുട്ടന്‍ മെല്ലെ കൈ ഉയര്‍ത്തി.

`ഓ ബാബൂ. പറയൂ മകനെ പറയു.' ബിഷപ്പിനിഷ്ടമാണ്‌ ബാബുക്കുട്ടനെ. സഭയുടെ ധനാഗമ മാര്‍ഗ്ഗങ്ങള്‍ വിപുലമാക്കിക്കൊണ്ടിരിക്കുന്ന ചെറുപ്പക്കാരനാണയാള്‍. നല്ലനല്ല പ്രസംഗങ്ങള്‍ ചെയ്‌ത്‌ ഇടവക ജനങ്ങളുടെ, വിശേഷിച്ചും ഉയര്‍ന്നവരുമാനമുള്ള യുവതീ യുവാക്കളുടെ പേഴ്‌സ്‌തുറപ്പിക്കാന്‍കഴിവുള്ളവന്‍. വിദ്യാധനം സര്‍വ്വധനാല്‍ പ്രധാനമെന്നും, വിദ്യ പോലെ തന്നെ ധനവുംകൊടുക്കുംതോറും ഏറിടുമെന്നും യുവജനങ്ങളെ വിശ്വസിപ്പിക്കാന്‍ കഴിവുള്ള ഈ യുവാവ്‌ എന്തേ മിണ്ടാതിരുന്നത്‌ ഈ സമയം വരെ?

ബാബുക്കുട്ടന്‍ എഴുന്നേറ്റു.ബിഷപ്പിനെയും സദസ്സിനെയുംവണങ്ങി. `വിവാഹമോചനത്തെ നിരുല്‍സാഹപ്പെടുത്തുകയാണ്‌ ഈ യോഗത്തിന്റെ മുഖ്യ ഉദ്ദേശ്യം എന്നെനിക്കറിയാം.എന്നാല്‍ വിവാഹമോചനം ആവശ്യപ്പെടുന്നവര്‍ക്ക ്‌അതു നിരസിക്കരുതെന്നാണ്‌ എന്റെ വിനീതമായ അഭിപ്രായം.' അമര്‍ത്തിപ്പിടിച്ച ആരവം പട്ടക്കാരില്‍ നിന്നുയര്‍ന്നത്‌ കേള്‍ക്കാത്ത മട്ടില്‍ ബാബുക്കുട്ടന്‍ തുടര്‍ന്നു.`പരസ്‌പരം യോജിച്ചു പോകാന്‍ സാധിക്കാത്തപുരുഷനെയും സ്‌ത്രീയെയും ജീവിതകാലംമുഴുവന്‍ വിവാഹമെന്ന ബന്ധനത്തില്‍, വിലങ്ങില്‍ ഇടരുത്‌ തിരുമേനി.അവരെ പിരിയാന്‍അനുവദിക്കണം.' സഹിക്കാന്‍ സ്‌ത്രീകള്‌ക്കുള്ള വൈമനസ്യമാണ്‌ എല്ലാ കുഴപ്പങ്ങള്‌ക്കും കാരണം. സദസ്സിലിരുന്ന പ്രായമുള്ളഒരു പട്ടക്കാരന്‍ ചാടിയെണീറ്റു. ഭര്‍ത്താക്കന്മാര്‍ക്ക്‌ സകലത്തിലും കീഴടങ്ങിയിരിക്കണമെന്ന്‌ വേദപുസ്‌തകത്തില്‍ പൗലൊസ്‌ അപ്പോസ്‌തലന്‍ ഭാര്യമാരോടു പറയുന്നു.അതനുസരിക്കാന്‍ തക്കവണ്ണം ഹൃദയത്തില്‍ വിനയമില്ലാത്ത സ്‌ ത്രീകള്‍ക്കാണ്‌ ഭര്‍ത്താക്കന്മാരുമായി യോജിച്ചു പോകാന്‍ സാധിക്കാത്തത്‌.വിവാഹമോചനം നേടി തന്നിഷ്ടത്തിന്‌ നടക്കണമവര്‍ക്ക്‌. പട്ടക്കാരനെ അനുകൂലിച്ച്‌സദസ്സില്‍ നിന്ന്‌ സംസാരമുയറ്‌ന്നു. `അതെഅതെ സ്‌ത്രീകള്‍ മാത്രമാണുകുറ്റക്കാര്‍.അച്ചടക്കവും വിനയവുമില്ലാത്തതാന്തോന്നികള്‍.' ബാബുക്കുട്ടന്‍ബിഷപ്പിനെനോക്കി.`എന്നെ സംസാരിക്കാന്‍ അനുവദിക്കണം.'`വിവാഹ മോചനത്തെ അനുകൂലിച്ച്‌ സംസാരിക്കുന്നതു കേള്‍ക്കാനല്ല നാമിവിടെ കൂടിയിരിക്കുന്നത്‌. പ്രായംകൂടിയ അച്ചന്‍ഉറക്കെ പറഞ്ഞു. `ബഹുമാനപ്പെട്ട കാനഡാ മെംബര്‍വിവാഹമോചനത്തെ അനുകൂലിക്കുന്നയാളാണ്‌.'

ശാന്തമാവാന്‍ കൈയുയര്‍ത്തി സദസ്സിനുസൂചന നല്‌കി,ബിഷപ്പ്‌ ബാബുക്കുട്ടനോട്‌തുടരാന്‍ പറഞ്ഞു.
`ഭര്‍ത്താക്കന്മാര്‍ക്ക്‌ സകലത്തിലും കീഴടങ്ങിയിരിക്കണമെന്നു മാത്രമല്ലഅപ്പോസ്‌തലന്‍പറഞ്ഞത്‌.ക്രിസ്‌തു സഭയെ സ്‌നേഹിച്ചതുപോലെ ഭര്‍ത്താവ്‌ ഭാര്യയെ സ്‌നേഹിക്കണമെന്നും അപ്പോസ്‌തലന്‍ പറഞ്ഞിട്ടുണ്ട്‌. മണവാട്ടി സഭയ്‌ക്കായിമനുഷ്യ രാശിക്കായി ക്രിസ്‌തുതന്റെ ജീവന്‍ നല്‌കിയതുപോലെ ഭാര്യക്കായി സ്വന്തം ജീവനെ കൊടുക്കാന്‍ തയ്യാറുള്ളഎത്ര ഭര്‍ത്താക്കന്മാരുണ്ട്‌. ആരും മിണ്ടുന്നില്ലെന്നു കണ്‍ ട്‌ ബാബുക്കുട്ടന്‍ ചിരിച്ചു. `ഇവിടെയിരിക്കുന്ന വിവാഹിതരായ പട്ടക്കാരോട്‌ ഞാന്‍ചോദിക്കയാണ്‌, ഭാര്യമാര്‍ക്കായി മരിക്കാന്‍ തയ്യാറുള്ള പട്ടക്കാര്‍ ആരെങ്കിലുമുണ്ടോ നിങ്ങളുടെ കൂട്ടത്തില്‍?'

ബിഷപ്പ്‌ മനസ്സില്‍ ചിരിച്ചു . ഗുഡ്‌ കൊസ്റ്റ്യന്‍.

`ഞങ്ങള്‍ ക്രിസ്‌തുവിനായി ജീവിതം ഉഴിഞ്ഞു വച്ചവരാണ്‌.' ഒരു ചെറുപ്പക്കാരന്‍ അച്ചന്‍ ഉറക്കെ പറഞ്ഞു `പക്ഷെ അപ്പോസ്‌തലന്‍ പറഞ്ഞതു പോലെ ഭാര്യക്കായി മരിക്കാന്‍ തയാറല്ല എന്നണോ?' വിവാഹം കഴിക്കാത്ത താന്‍ എത്ര ഭാഗ്യവാന്‍.ബിഷപ്പ്‌ ദീര്‍ഘമായിനിശ്വസിച്ചു. ഭാര്യക്കുവേണ്ടി മരിക്കണ്ടല്ലോ.

` ഭാര്യക്കു വേണ്ടി മരിക്കാന്‍ ഒരുപട്ടക്കാരന്‍ പോലും തയ്യാറാകാത്തസ്ഥിതിക്ക്‌
വിവാഹമോചനം ഭാര്യ ആവശ്യപ്പെട്ടാല്‍ അതു നല്‌കേണ്ടതാണ്‌ .സഭയ്‌ക്ക്‌ വളരെ ആദായമുണ്ടാക്കാവുന്നധന സമ്പാദന മാര്‍ക്ഷവുമാണിത്‌.' ധനസമ്പാദന മാര്‍ക്ഷം എന്ന വാക്ക്‌എല്ലാവരുടെയും ശ്രദ്ധ പിടിച്ചു പറ്റി. ` പറഞ്ഞോട്ടെ?' ബാബുക്കുട്ടന്‍ ചോദിച്ചു.

ബിഷപ്പ്‌ ചിന്താക്കുഴപ്പത്തിലായി. സഭയ്‌ക്ക്‌ ധനമുണ്ടാക്കാന്‍ വിവാഹമോചനം അനുവദിക്കയൊ? `വെറുതെ ഒന്നു കേള്‌ക്കുന്നതില്‍ എന്തു വിരോധം?' കേള്‍ക്കണ്ടാ എന്നാരും പറഞ്ഞില്ല;ബാബുക്കുട്ടന്‍ വിശ്വസിച്ചിരുന്നതു പോലെ.
`നമുക്കൊരു വിവാഹ ഭേദഗതി ബില്ല്‌ കൊണ്ടുവരണം.വിവാഹം രണ്ടു വര്‍ഷത്തേക്കു മതി. ആദ്യമായി വിവാഹം നടത്തുമ്പോള്‍ ഒരു നിശ്ചിത തുകഫീസു വക്കണം.രണ്ടു വര്‍ഷം കുഴപ്പമില്ലാതെ ബന്ധം തുടരുകയാണെങ്കില്‍ പിന്നെരണ്‍ ടു വര്‍ഷത്തേക്കു കൂടി നീട്ടണം.ഫീസ്‌ പഴയതു തന്നെ. ബിഷപ്പ്‌ വിവാഹം നടത്തിയാല്‍ മൂന്നിരട്ടിയാവണം ഫീസ്‌. സംതൃപ്‌തമല്ലാത്ത കുടുംബജീവിതത്തിലേക്ക്‌ അഡല്‍ട്രി കടന്നു വരാതിരിക്കാനും നല്ലതാണ്‌ ,രണ്ടു വര്‍ഷത്തിലൊരിക്കല്‍ വിവാഹ ബന്ധം വേര്‍പെടുത്തുകയോ പുതുക്കുകയോ ചെയ്യുന്നത്‌. അല്ലേ?

`സഭ നടത്തിക്കൊടുക്കാത്ത വിവാഹ മോചനങ്ങള്‍ ഇടവക ജനങ്ങള്‍ കോടതി വഴി നേടിയെടുക്കുന്നുണ്ട്‌ ആ നിലയ്‌ക്ക്‌ വിവാഹമോചനവും സഭ നടത്തിക്കൊടുത്താല്‍ അതിനും ഫീസ്‌ വാങ്ങാമല്ലൊ.ബിഷപ്പ്‌ നടത്തിയവിവാഹങ്ങള്‍ ബിഷപ്പ്‌ തന്നെമോചിപ്പിക്കട്ടെ.ഫീസ്‌ മൂന്നിരട്ടിയാണെന്നോര്‍ക്കണം.ദൈവം കൂട്ടിച്ചേര്‍ത്തതിനെ ബിഷപ്പുമാര്‍ വേര്‍പെടുത്തുന്നുണ്ട്‌ ചില സഭകളില്‍. മത്തായിയുടെ സുവിശേഷം പത്തൊന്‍പതാം അദ്ധ്യായത്തില്‍ യേശു തന്നെ പറയുന്നു, `പരസംഗം നിമിത്തമല്ലാതെ ഭാര്യയെ ഉപേ ക്ഷിച്ച്‌ മറ്റൊരുത്തിയെ വിവാഹം കഴിക്കുന്നവന്‍ വ്യഭിചാരം ചെയ്യുന്നു, ഉപേഷിക്കപ്പെട്ടവളെ വിവാഹം കഴിക്കുന്നവനും വ്യഭിചാരം ചെയ്യുന്നു.' ഈ കാര്യം നന്നായി അറിയാമായിരുന്നിട്ടും ചില ബിഷപ്പുമാര്‍ അത്തരക്കാരെ വിവാഹം കഴിപ്പിക്കുന്നുമുണ്‍ ട്‌.അതുകൊണ്‍ ട്‌ ഞാന്‍ മഹാപാപം പറയുന്നു എന്നാര്‍ക്കും തോന്നേണ്‍ ടതില്ല.എല്ലാവരും ഒന്നു ചിന്തിച്ചു നോക്ക്‌, എന്തു മാത്രം പണമാവും സഭയിലേക്ക്‌ഒഴുകുന്നത്‌!! `ഇങ്ങനെയുണ്ടാക്കുന്ന പണം ഉപയോഗിച്ച്‌ സഭയുടെ ആവശ്യങ്ങള്‍ നടത്താന്‍ പാടില്ല.അതു കൊടിയ പാപംതന്നെയാണ്‌.' പട്ടക്കാര്‍ ഒന്നടങ്കം ബാബുക്കുട്ടനെ ആക്രമിച്ചു.

`വേണ്ടാ.' അയാള്‍ ഇരുകൈകളുമുയര്‍ത്തി, തോല്‍വി സമ്മതിച്ച മട്ടില്‍. `വിവാഹംമോചിപ്പിച്ചും നടത്തിയുംകിട്ടുന്ന പണം പെന്‍ഷന്‍ പറ്റിയ പട്ടക്കാരുടെ `വൈദ്യ സഹായ നിധി'യായി നീക്കി വച്ചു കൂടേ? പട്ടക്കാര്‍ക്ക്‌
നിലവാരമുള്ള വൈദ്യസഹായം ലഭ്യമാവും. ഇടവക ജനങ്ങള്‍ക്ക്‌ വൈദ്യ സഹായനിധിയിലേക്ക്‌ സംഭാവന നല്‌കേണ്ട ആവശ്യം വരികയുമില്ല.'

പെന്‍ഷന്‍ പറ്റിക്കഴിഞ്ഞ പട്ടക്കാര്‍ വൈദ്യ സഹായം ലഭിക്കാതെ പ്രയാസപ്പെടുന്നകഥകള്‍ നേരിട്ടറിയാവുന്ന സദസ്യര്‍ക്കൊരുമന: ചാഞ്ചല്യം. `ഒരു പരീക്ഷണമെന്ന നിലയ്‌ക്ക്‌ ഈ ഐഡിയപ്രാവര്‍ത്തികമാക്കാമൊ എന്നു ചിന്തിക്കാം.' ബിഷപ്പ്‌ഗൗരവത്തില്‍ പറഞ്ഞു. `കെട്ടിക്കിടക്കുന്ന അപേക്ഷകള്‍ പാലസ്സിലേക്ക്‌ അയച്ചേക്കൂ പട്ടക്കാരെ. ' ഒഴുകി വരുന്നപണത്തില്‍ നിന്നും കുറെയെടുത്ത്‌ പാലസ്സൊന്നുപുതുക്കിപ്പണിയണം. ബിഷപ്പിന്റെ മനസ്സിലൊരു രഹസ്യാഗ്രഹം.ഇപ്പോഴുള്ള പാലസ്സിന്‌പഴക്കം കൂടിയിട്ടൊന്നുമല്ല, ഇരട്ടി വലിപ്പത്തിലൊരു പാലസ്സുണ്ടായാല്‍ നല്ലതല്ലേ? എന്റെ കാലത്താണീ പാലസ്സ്‌ പണിതതെന്ന്‌ ഒരു പേരുമുണ്ടാവും.

ഒരു വര്‍ഷം ഓടിപ്പോയി.ബാബുക്കുട്ടന്‍ വിവാഹിതനായി. കാനഡായില്‍ ജനിച്ചു വളര്‍ന്ന വിദ്യാ സമ്പന്നയുംസുശീലയുമായ ഒരു മലയാളി യുവതിയാണ്‌ ഭാര്യ.ഹണിമൂണ്‍ എന്ന പേരില്‍ ലോകം മുഴുവന്‍ ചുറ്റിയടിച്ചു നവദമ്പതികള്‍. രണ്ടാംവര്‍ഷം തികയുന്നതിനു മുന്‍പ്‌ സഭ ബാബുക്കുട്ടനൊരു നോട്ടീസയച്ചു. `ഒന്നുകില്‍ വിവാഹബന്ധംവേര്‍പെടുത്തുക, അല്ലെങ്കില്‍ രണ്ടു വര്‍ഷത്തേക്ക്‌ കൂടി നീട്ടുക.. രണ്ടിനുംഫീസു ഒന്നു തന്നെ. ബാബുക്കുട്ടന്‍ വിഭാവന ചെയ്‌തവിവാഹ നിയമ ഭേദഗതി ബില്‍ സഭ പാസാക്കി നടപ്പിലാക്കിയത്‌ ഒരാഴ്‌ച മുന്‍പായിരുന്നു.കല്‌പ്പന കാനഡ പള്ളിയില്‍ എത്തിട്ടുപോലുമില്ലായിരുന്നു.
വിവാഹമോചനവും ബാബുക്കുട്ടനും. (നീനാ പനയ്‌ക്കല്‍)
Join WhatsApp News
p_p_cherian 2015-11-07 07:44:41
Best article Very relevant ,and true,congratulations Neena
sheelanp 2015-11-07 18:52:41
neena, fino fine !
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക