Image

സുകുമാര്‍ അഴീക്കോട്‌ അന്തരിച്ചു

Published on 24 January, 2012
സുകുമാര്‍ അഴീക്കോട്‌ അന്തരിച്ചു
തൃശൂര്‍: മലയാളത്തിന്റെ പ്രിയകഥാകാരന്‍ അന്തരിച്ചു. ഇന്ന്‌ രാവിലെ 6-30നായിരുന്നു അന്ത്യം. പ്രഭാഷകന്‍, സാഹിത്യകാരന്‍, ഗാന്ധിയന്‍, അധ്യാപകന്‍, പത്രാധിപര്‍, വിമര്‍ശകന്‍ എന്നീ മേഖലകളില്‍ അഴീക്കോട്‌ മാഷിനുണ്ടായിരുന്ന പ്രാഗത്ഭ്യം അനിതരസാധാരണമായിരുന്നു. 85 വയസായിരുന്നു.

സെന്റ്‌ ആഗ്നസ്‌ കോളജില്‍ അധ്യാപകനായിരുന്ന വിദ്വാന്‍ പനങ്കാവില്‍ ദാമോദരന്റേയും കേളോത്ത്‌ തട്ടാരത്ത്‌ മാധവിയമ്മയുടേയും ആറു മക്കളില്‍ നാലാമനായി 1926 മേയ്‌ 12ന്‌ കണ്ണൂര്‍ ജില്ലയിലെ അഴീക്കോടായിരുന്നു ജനനം. തേഡ്‌ ഫോറം വരെ അഴീക്കോട്‌ സൗത്ത്‌ ഹയര്‍ എലിമന്ററി സ്‌കൂളിലായിരുന്നു പഠനം. തുടര്‍ന്ന്‌ ചിറയ്‌ക്കല്‍ രാജാസ്‌ ഹൈസ്‌കൂളില്‍ ചേര്‍ന്ന ആദ്ദേഹം 1941ല്‍ എസ്‌എസ്‌എല്‍സി പാസായി. മംഗലാപുരം സെന്റ്‌ അലോഷ്യസില്‍ നിന്ന്‌ 1946-ല്‍ ബികോം ബിരുദം നേടി. ഇതിനിടെ ഒരു വര്‍ഷം കോട്ടയ്‌ക്കല്‍ ആയുര്‍വേദ കോളജില്‍ വൈദ്യപഠനം നടത്തിയിരുന്നു. കോഴിക്കോട്‌ ഗവണ്‍മെന്റ്‌ ട്രെയിനിംഗ്‌ കോളജില്‍ നിന്ന്‌ അധ്യാപക പരിശീലന (ബിടി) ബിരുദം നേടി.

കണ്ണൂരിലെ ചിറക്കല്‍ രാജാസ്‌ ഹൈസ്‌കൂളില്‍ അധ്യാപകനായി. എംഎ ബിരുദമെടുക്കുന്നതിനുമുമ്പേ മംഗലാപുരം സെന്റ്‌ അലോഷ്യസ്‌ കോളജില്‍ മലയാളം-സംസ്‌കൃതം ലക്‌ചററായി. പ്രൈവറ്റായി പഠിച്ചാണ്‌ മദ്രാസ്‌ യൂണിവേഴ്‌സിറ്റിയില്‍ നിന്ന്‌ മലയാളത്തിലും സംസ്‌കൃതത്തിലും എംഎ ബിരുദങ്ങള്‍ സ്വന്തമാക്കിയത്‌. 1981 ല്‍ കേരള യൂണിവേഴ്‌സിറ്റിയില്‍ നിന്ന്‌്‌ പിഎച്ച്‌ഡിയും കരസ്ഥമാക്കി.

കോഴിക്കോട്‌ ദേവഗിരി സെന്റ്‌ ജോസഫ്‌സ്‌ കോളജിലെ മലയാളം ലക്‌ചറര്‍(1956-62), മൂത്തകുന്നം എസ്‌എന്‍എം ട്രെയിനിംഗ്‌ കോളജ്‌ പ്രിന്‍സിപ്പല്‍(1962-71), കാലിക്കട്ട്‌ യൂണിവേഴ്‌സിറ്റി മലയാളം പ്രഫസര്‍ (1971-86), അവിടെ തന്നെ പ്രോ-വൈസ്‌ചാന്‍സലര്‍, ആക്‌്‌ടിംഗ്‌ വൈസ്‌ചാന്‍സലര്‍(1974-78) എന്നീ നിലകളില്‍ സേവനമനുഷ്‌ഠിച്ചു. 1986ല്‍ കാലിക്കട്ട്‌ യൂണിവേഴ്‌സിറ്റിയില്‍ നിന്ന്‌ വിരമിച്ചു. തുടര്‍ന്ന്‌ കാലിക്കട്ട്‌ വാഴ്‌സിറ്റിയിലെ ആദ്യ എമരിറ്റസ്‌ പ്രഫസറായും യുജിസിയുടെ ഭാരതീയ ഭാഷാപഠനത്തിന്റെ പാനല്‍ അംഗമായും കേന്ദ്ര-കേരള സാഹിത്യഅക്കാദമികളില്‍ നിര്‍വാഹകസമിതി അംഗമായും പ്രവര്‍ത്തിച്ചു. യുജിസിയുടെ ആദ്യത്തെ മലയാളം നാഷണല്‍ ലക്‌ചറര്‍, സമസ്‌ത കേരള സാഹിത്യപരിഷത്ത്‌ പ്രസിഡന്റ്‌(1965-77), നാഷണല്‍ ബുക്‌ ട്രസ്റ്റ്‌ ഓഫ്‌ ഇന്ത്യയുടെ ചെയര്‍മാന്‍(1993-96) തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്‌.

അര്‍ബുദ ബാധിതനായി തൃശൂര്‍ അമല ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സംസ്‌കാരം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ നടക്കും. അവിവാഹിതനാണ്‌. ദേവദാസ്‌, പരേതരായ ദമയന്തി, ലക്ഷ്‌മി, ഗോപാലകൃഷ്‌ണന്‍, പദ്‌മിനി എന്നിവരാണ്‌ സഹോദരങ്ങള്‍.
ആ ധന്യ സ്മരണക്കു മുന്‍പില്‍ അമേരിക്കന്‍ മലയാളികളുടെ അശ്രുപൂജ.
ഡോ.സുകുമാര്‍ അഴീക്കോട് (86) അന്തരിച്ചു. അര്‍ബുദരോഗബാധയെ തുടര്‍ന്ന് കുറച്ചുനാളായി ചികിത്സയിലായിരുന്നു അദ്ദേഹം. ചൊവ്വാഴ്ച്ച രാവിലെ ആറ് മണിയോടെ തൃശൂരിലെ സ്വകാര്യ ആസ്പത്രിയില്‍ വെച്ചായിരുന്നു അന്ത്യം. രാവിലെ ഇരവിമംഗലത്തെ വീട്ടിലേക്ക് കൊണ്ടുപോകുന്ന മൃതദേഹം അവിടെ പൊതുദര്‍ശനത്തിനായി തൃശൂര്‍ സാഹിത്യ അക്കാദമി ഹാളിലേക്ക് കൊണ്ടുവരും. പിന്നീട് കോഴിക്കോട് ടൗണ്‍ഹാളിലും പൊതുദര്‍ശനത്തിന് വെക്കും. സംസ്‌കാരം ബുധനാഴ്ച്ച രാവിലെ കണ്ണൂരിലെ പയ്യാമ്പലത്ത് നടക്കുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. സംസ്‌കാരസ്ഥലം സംബന്ധിച്ച് അന്തിമതീരുമാനമായിട്ടില്ല.

സാഹിത്യവിമര്‍ശനത്തിന് പുതുഭാവുകത്വം നല്‍കി പ്രമുഖ സാംസ്‌കാരികധാരയില്‍ തന്റേതായ ഇടം നേടിയെടുത്ത അഴീക്കോട് പിന്നീട് പ്രഭാഷണകലയിലെ അദ്വിതീയനായി മാറുകയായിരുന്നു. പ്രസംഗവേദിയില്‍ പതിയെ പതിയെ കത്തിക്കയറി സദസ്സിനെ കീഴടക്കുന്ന മനശാസ്ത്രത്തില്‍ അഴീക്കോട് മാഷ് ജ്വലിച്ചുനിന്നു എക്കാലവും. വലിയ തോതില്‍ ചര്‍ച്ച ചെയ്യപ്പെട്ട നിരവധി രചനകളും അദ്ദേഹത്തിന്റേതായി പിറന്നു.

ഖണ്ഡനവിമര്‍ശനത്തിലെ ഏറ്റവും മികച്ച സൂചകമായി അറിയപ്പെടുന്ന ജി.ശങ്കരക്കുറുപ്പ് വിമര്‍ശിക്കപ്പെടുന്നു എന്ന രചന ഉള്‍പ്പെടെയുള്ളവ അതിനുദാഹരണമാണ്. 1926 മേയ് 12ന് പനങ്കാവില്‍ ദാമോദരന്റെയും കോളോത്ത് തട്ടാരത്ത് മാധവിയമ്മയുടേയും മകനായി കണ്ണൂര്‍ ജില്ലയിലെ അഴീക്കോട്ടാണ് അദ്ദേഹത്തിന്റെ ജനനം. 1941ല്‍ ചിറയ്ക്കല്‍ രാജാസ് ഹൈസ്‌കൂളില്‍ നിന്ന് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയായി. 1946-ല്‍ സെന്റ് അലോഷ്യസ് കോളജില്‍ നിന്ന് ബികോം ബിരുദവും കോഴിക്കോട് ഗവ. ട്രെയിനിങ് കോളജില്‍നിന്നു ബിടി ബിരുദവും നേടി.

മലയാളത്തിലും സംസ്‌കൃതത്തിലും എം.എയും കേരള യൂണിവേഴ്‌സിറ്റിയില്‍നിന്നു പിഎച്ച്ഡിയും എടുത്തു. െ്രെപമറി തലം മുതല്‍ സര്‍വ്വകലാശാലയില്‍ വരെ അദ്ധ്യാപകനായി. 1948 ല്‍ ചിറക്കല്‍ പഠിച്ച സ്‌കൂളില്‍ തന്നെ അധ്യാപകനായാണ് ഔദ്യോഗിക ജീവിതം തുടങ്ങിയത്. പിന്നീട് കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്‌സ് കോളജില്‍ അധ്യാപകനായും മൂത്തകുന്നം എസ്.എന്‍.എം. ട്രെയിനിങ് കോളജ് പ്രിന്‍സിപ്പലായും പ്രവര്‍ത്തിച്ചു. 1963 ല്‍ കോണ്‍ഗ്രസ് പ്രതിനിധിയായി തലശേരിയില്‍ നിന്ന് പാര്‍ലമെന്റിലേക്ക് മത്സരിച്ച് പരാജയപ്പെട്ടു.

1986 ല്‍ അദ്ധ്യപനരംഗത്ത് നിന്ന് വിരമിച്ചു. 1974-78 ല്‍ കാലിക്കറ്റ് സര്‍വകലാശാല പ്രോ-വൈസ് ചാന്‍സലറായും ആക്ടിങ് വൈസ് ചാന്‍സലറായും സേവനമനുഷ്ഠിച്ചു. 1986 ല്‍ സര്‍വകലാശാലയിലെ മലയാള വിഭാഗം പ്രഫസറായി സര്‍വീസില്‍ നിന്നു വിരമിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ആദ്യത്തെ എമരിറ്റസ് പ്രഫസര്‍, യു.ജി.സിയുടെ ഭാരതീയ ഭാഷാപഠനത്തിന്റെ പാനല്‍ അംഗം, കേന്ദ്ര-കേരള സാഹിത്യ അക്കാദമികളില്‍ നിര്‍വാഹക സമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.
ഉപനിഷത്തുകളുടെ സമഗ്രപഠനമായ തത്ത്വമസി ഉള്‍പ്പെടെ മുപ്പത്തിയഞ്ചിലേറെ കൃതികള്‍ രചിച്ചിട്ടുണ്ട്. 1985 ല്‍ കേരള സാഹിത്യ അക്കാദമിയുടെ വിമര്‍ശനത്തിനുള്ള അവാര്‍ഡ് 'മലയാള സാഹിത്യ വിമര്‍ശനം എന്ന കൃതിക്ക് ലഭിച്ചു. 'തത്ത്വമസി എന്ന കൃതി കേന്ദ്ര-കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ ഉള്‍പ്പെടെ 12 ഓളം ബഹുമതികള്‍ നേടി. മാതൃഭൂമി പുരസ്‌കാരം (2011), വയലാര്‍ അവാര്‍ഡ് (1989), രാജാജി അവാര്‍ഡ്, സുവര്‍ണ കൈരളി അവാര്‍ഡ്, പുത്തേഴന്‍ അവാര്‍ഡ് തുടങ്ങി ചെറുതും വലുതുമായ നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടിവന്നു.

കേരള സാഹിത്യ അക്കാദമി 1991 ല്‍ വിശിഷ്ടാംഗത്വം നല്‍കി ആദരിച്ചു. 2004 ല്‍ കേരള സര്‍ക്കാരിന്റെ എഴുത്തച്ഛന്‍ പുരസ്‌കാരം നേടി. നവഭാരതവേദി എന്ന സംഘടനയുടെ സ്ഥാപക പ്രസിഡന്റായിരുന്നു. ദീനബന്ധു, മലയാള ഹരിജന്‍, ദേശമിത്രം, നവയുഗം, ദിനപ്രഭ എന്നീ പത്രങ്ങളില്‍ പ്രവര്‍ത്തിച്ചു. വര്‍ത്തമാനം ദിനപത്രത്തിന്റെ പത്രാധിപരായും പ്രവര്‍ത്തിച്ചു. സമസ്ത കേരള സാഹിത്യ പരിഷത്ത് പ്രസിഡന്റ്, നാഷനല്‍ ബുക്ക് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ ചെയര്‍മാന്‍ എന്നീ പദവികളും വഹിച്ചു.

തത്ത്വമസി, അഴീക്കോടിന്റെ മൂന്ന് വിമര്‍ശനങ്ങള്‍, ആശാന്റെ സീതാകാവ്യം, രമണനും മലയാളകവിതയും, മഹാത്മാവിന്റെ മാര്‍ഗ്ഗം, പുരോഗമനസാഹിത്യവും മറ്റും, മലയാള സാഹിത്യവിമര്‍ശനം, ജി. ശങ്കര കുറുപ്പ് വിമര്‍ശിക്കപ്പെടുന്നു, വായനയുടെ സ്വര്‍ഗ്ഗത്തില്‍, മലയാള സാഹിത്യപഠനങ്ങള്‍, തത്ത്വവും മനുഷ്യനും, ഖണ്ഡനവും മണ്ഡനവും, എന്തിനു ഭാരതാംബേ, അഴീക്കോടിന്റെ പ്രഭാഷണങ്ങള്‍, അഴീക്കോടിന്റെ ഫലിതങ്ങള്‍, ഗുരുവിന്റെ ദുഃഖം,ആകാശം നഷ്ടപ്പെടുന്ന ഇന്ത്യ, പാതകള്‍ കാഴ്ചകള്‍, മഹാകവി ഉള്ളൂര്‍ എന്നിവയാണ് പ്രധാനകൃതികള്‍.

കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം, വയലാര്‍ അവാര്‍ഡ്, രാജാജി അവാര്‍ഡ് തുടങ്ങി 12 അവാര്‍ഡുകള്‍ തത്ത്വമസിക്ക് ലഭിച്ചു. കുമാരനാശാന്റെ ചിന്താവിഷ്ടയായ സീതയെ അടിസ്ഥാനപ്പെടുത്തിയെഴുതിയ ആശാന്റെ സീതാകാവ്യം ഒരു ഖണ്ഡകാവ്യത്തെക്കുറിച്ച് മാത്രമായി എഴുതപ്പെടുന്ന പ്രഥമസമഗ്രപഠനമാണ്. ഖണ്ഡനനിരൂപണത്തിലേക്ക് വഴി മാറുന്നത് ജി.ശങ്കരക്കുറുപ്പ് വിമര്‍ശിക്കപ്പെടുന്നു എന്ന കൃതിയിലൂടെയാണ്.

കാല്പനികതയുടെ ഹരിതമെഴുത്തുകാരന്‍ ചങ്ങമ്പുഴയും ഖണ്ഡനവിമര്‍ശനത്തിന് വിഷയമായിരുന്നു. തൃശൂരിലെ ഇരവിമംഗലത്തെ വീട്ടിലായിരുന്നു താമസം. ഒരുമാസത്തിലധികമായി ആസ്പത്രിയിലായിരുന്ന അഴീക്കോട് മാഷിനെ കാണാന്‍ പ്രശസ്തരും അപ്രശസ്തരുമായ നിരവധി പേര്‍ എത്തി. അതില്‍ അഴീക്കോടുമായി വാക്കുകള്‍ കൊണ്ട് ഏറ്റുമുട്ടിയവരുടെ സാന്നിധ്യമുണ്ടായിരുന്നതും ശ്രദ്ധയമായി.
(Mathrubhumi)
സുകുമാര്‍ അഴീക്കോട്‌ അന്തരിച്ചു
സുകുമാര്‍ അഴീക്കോട്‌ അന്തരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക