Image

തിരുമുറിവിലെ തീ' (കവിത: ജോസഫ്­ നമ്പിമഠം)

Published on 18 March, 2016
തിരുമുറിവിലെ തീ' (കവിത: ജോസഫ്­ നമ്പിമഠം)
(2004 ല്‍ പാപ്പിയോണ്‍ പ്രസിദ്ധീകരിച്ച 'തിരുമുറിവിലെ തീ' എന്ന കവിത സമാഹാരത്തിന്റെ അവതാരികയില്‍ കേരളത്തിന്റെ പ്രശസ്ത കവി വി. മധുസൂദനന്‍ നായര്‍. "പരോക്ഷ ഭാഷ കവിതയെ ധ്വനികാചമാക്കുന്നു. ത്രികാല സഞ്ചാരിയായ കവി പ്രജ്ഞയെ ദര്‍ശിക്കാം 'തിരുമുറിവിലെ തീ' എന്ന കവിതയില്‍. 'തിരുമുറിവിലെ തീ' എന്ന കവിത നമ്മെ ഒന്നുണരാന്‍ പ്രേരിപ്പിക്കുന്നു. Proceed from the dream outwards എന്ന് യുങ്ങ് ബോധോപബോധങ്ങളെ സങ്കലനം ചെയ്യുന്ന കാവ്യവിദ്യ ശ്രീ നന്പിമഠം ഈ കവിതയില്‍ സഫലീകരിച്ചിരിക്കുന്നു."

ഒരു സ്വപ്നം
ഡിസംബറിലെ ഒരു ഞായറാഴ്ച്ചയുടെ വെളുപ്പാന്‍ കാലം
ശീതീകരിക്കപ്പെട്ട സ്വപ്‌­നങ്ങള്‍, ഉണക്കുപ്പുല്ലുപോലെ
മഞ്ഞിന്‍ പാളികളില്‍ തമസ്ക്കരിക്കപ്പെട്ട ഡിസംബര്‍
അന്നു പക്ഷെ ഞാനൊരു സ്വപ്നം കണ്ടു
അതിങ്ങനെ
ഞാന്‍ വൈറ്റു ഹൗസിലെ ഒരു സന്ദര്‍ശകന്‍
അതിന്റെ അകത്തളങ്ങളിലെടെയോ ഒരു പള്ളി
വിജനമായ പള്ളിയുടെ ബാല്‍ക്കണിയിലെ
സന്ദര്‍ശക ഗാലറിയില്‍ ഞാന്‍ ഏകനായ കാഴ്ചക്കാരന്‍
അപ്പോഴതാ, വൈറ്റ് ഹൗസ്സിന്റെ അണിയറയില്‍ നിന്ന്
ഒരു സ്ത്രീ രൂപം അള്‍ത്താരയിലെക്കു നടന്നു വരുന്നു
ഞാന്‍ സൂക്ഷിച്ചുനോക്കി
ഞാനിതാ ആണയിടുന്നു
ആ മുഖത്തിനു
ഫിഡല്‍ കാസ്‌ട്രോ യുടെയോ
കേണല്‍ ഗദാഫിയുടെയോ മുഖവുമായി സാദൃശ്യം
പുത്തന്‍ മിലെനിയത്തിലെ വിപ്ലവത്തിന്റെ സ്‌ത്രൈണമുഖം!
കപട വിപ്ലവകാരികളുടെ നപുംസക വേഷം!!
അവള്‍ (അല്ല അയാള്‍) അള്‍ത്താരയിലെക്കു നടന്നു
അള്‍ത്താരയിലെ ക്രൂശിത രൂപം കയ്യിലെടുത്തു
ഞാന്‍ സശ്രദ്ധം വീക്ഷിച്ചു കൊണ്ടിരിക്കുന്‌പോള്‍
അയാള്‍ (അല്ല അവള്‍) ക്രൂശിത രൂപത്തിന്റെ
നെഞ്ചിലെ തിരുമുറിവില്‍ മെല്ലെ ഊതി,
ചാരം മൂടിയ അടുപ്പില്‍ അടുക്കളക്കാരി ഊതും പോലെ
ചാരം മൂടിയ ഉലയില്‍ കൊല്ലപ്പണിക്കന്‍ ഊതും പോലെ.
ഊതിത്തെളിച്ച ഒരു ഒരു കല്‍ക്കരികഷണം പോലെ
ഒരു ആന്പര്‍ രത്‌നം പോലെ
ക്രിസ്തുവിന്റെ നെഞ്ചിലെ തിരുമുറിവ് ജ്വലിച്ചു കത്തി.
ഞാന്‍ ശ്വാസമടക്കി നോക്കി നിന്നു
എന്നെ അന്പരപ്പിച്ചുകൊണ്ട് അയാള്‍ ചെയ്തത് എന്തെന്നറിയുമോ?
ആ തിരുമുറിവിലെ തീയില്‍ നിന്നും തന്റെ സിഗാറിനു തീ കൊളുത്തി,
നിസംഗനായി, ലാഘവത്തോടെ തിരിഞ്ഞു നടന്ന്­
വൈറ്റു ഹൗസ്സിന്റെ അകത്തളങ്ങളിലേക്ക് നടന്നു മറഞ്ഞു.
"നിറുത്തെടാ നായീന്റെ മോനെ നിന്റെ തോന്ന്യാസം"
എന്നലറി വിളിക്കാന്‍ ഞാന്‍ ആഗ്രഹിച്ചു
പക്ഷേ, എന്റെ നാവു ചലിക്കുന്നില്ല .... പാവം ഞാന്‍
കസ്‌ടോയോ ഗദ്ദാഫിയോ വൈറ്റു ഹൌസില്‍
സന്ദര്‍ശന ത്തിനെത്തിയിട്ടുണ്ടോ എന്ന് പുറത്തു കണ്ട
മെക്‌സിക്കന്‍ ഗാര്‍ഡിനോട് ഞാന്‍ ചോദിച്ചു
കാസ് ട്രോയും, ഗദ്ദാഫിയും, ഗൊര്‍ബെച്ചെവും, നായനാരും ഒക്കെ
നപുംസക വേഷം കെട്ടി വൈറ്റുഹൗസിന്റെ അടുക്കളയില്‍
ഇടക്കിടെ വിടുപണിക്ക് എത്താറുണ്ടെന്നു
മെക്‌സിക്കന്‍ ഗാര്‍ഡ്­ എന്റെ ചെവിയില്‍ അടക്കം പറഞ്ഞു

വാര്‍ത്തകള്‍ ചുരുക്കത്തില്‍
ഓരോ റൌണ്ട് കൊലപാതകങ്ങള്‍ക്കും ശേഷം
കണ്ണൂരിന്റെ ഇടവഴികളില്‍
കബന്ധങ്ങളുടെ കാവിനൃത്തം
കപാലങ്ങളുടെ തെരുവുനാടകം
വിഷമദ്യം കഴിച്ചു കാഴ്ച പോയതറിയാതെ
പട്ടാപ്പകലും ചൂട്ടു കത്തിച്ചു
വീട്ടിലേക്കുള്ള വഴി തേടി അലയുന്നു ചിലര്‍
ബീ ജെ പീ മാര്‍ക്ക് സിസ്‌റ് നേതാക്കള്‍
സമാധാന ചര്‍ച്ചകള്‍ക്കായി, സര്‍ക്കാര്‍ ഗസ്റ്റ് ഹൌസില്‍
വിലകൂടിയ വിദേശ മദ്യം നുണഞ്ഞിറക്കി
അണികളോട് സംയമനം പാലിക്കാന്‍
ആഹ്വാനിച്ചതിനു പിന്നാലെ, അണികള്‍ ശാന്തമായിരിക്കുന്നു.
നായനാരുടെ പ്രത്യേക ക്ഷണ പ്രകാരം
ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക്
വാജ്­ പൈ സുഖവാസതിനെത്തിയിട്ടുണ്ട്.
ആയുര്‍വേദ ചികിത്സയും ഒരാഴ്ചത്തെ
സുഖവാസത്തിനും ശേഷം അദ്ദേഹം മടങ്ങുന്നതാണ്.
വിദേശ നിക്ഷേപകരെ തേടിയും ലോകബാങ്കിന്റെ സഹായം തേടിയും
നായനാര്‍ ഒരു മാസത്തേക്ക് അമേരിക്കയിലേക്ക് തിരിച്ചിരിക്കുന്നു.
അച്ചുതാനന്ദന്‍ സുഖ ചികിത്സക്കായി ബ്രിട്ടനിലേക്ക് പോയിരിക്കുന്നു.
ഇതോടെ, വാര്‍ത്തകള്‍ കഴിഞ്ഞു.

ആടുകള്‍ ഇടയന്റെ പിന്നാലെ
അന്നു ഞായറാഴ്ച ആണെന്ന ഉള്‍ബോധം
ഞാനും പള്ളിയിലേക്ക് ..
അള്‍ത്താരയില്‍
നല്ല ഇടയന്‍, പ്രതീക്ഷയുടെ പ്ലാവില കാട്ടി
കുഞ്ഞാടുകളെ അറവു ശാലയിലേക്ക് നയിക്കുന്നു..
എന്നും കുഞ്ഞാടുകളായി തുടരാന്‍ ഉപദേശം തുടരുന്നു..
(കുഞ്ഞാടുകള്‍ ഒരിക്കലും വിപ്ലവം നടത്തിയ ചരിത്രമില്ലല്ലോ!)
താമസ്സിച്ചെത്തിയ എന്നെ
പുരോഹിതന്‍ ഒരു തണുത്ത നോട്ടം കൊണ്ട് സ്വാഗതം ചെയ്തു.
തിരുമുറിവിലെ തീയില്‍ നിന്ന്­
സിഗാര്‍ കൊളുത്തിയ സ്വപ്നം കാരണമാണ്
പള്ളിയില്‍ വരാന്‍ വൈകിയത് എന്ന് പറഞ്ഞാല്‍
ക്രിസ് തുവിനെ സ്വപ്നത്തില്‍ പോലും കണ്ടിട്ടില്ലാത്ത
പുരോഹിതന്‍ എവിടെ വിശ്വസിക്കാന്‍ ?
അള്‍ത്താരയില്‍, ക്രിസ് തുഇല്ലാത്ത പൊന്‍കുരിശ്
അതിനു കാവലായി
ആളിക്കത്താനാവാത്ത ചെറുതിരിനാളങ്ങള്‍..
കുഞ്ഞാടുകളോടും, ചെറുതിരി നാളങ്ങളോടും
ഐക്യം പ്രക്യാപിച്ചു കൊണ്ട്, അവരിലോരുവനായി
ഞാനും മുട്ടു കുത്തി, തല കുന്പിട്ടു നിന്നു.
ഞാന്‍ എന്തോ പറയാന്‍ ശ്രമിച്ചു
നാവു ചലിക്കുന്നില്ല ... പാവം ഞാന്‍

വെളിപാടിന്റെ പുസ് തകം
ഉറക്കത്തിനും.. ഉണര്‍വിനും.. മദ്ധ്യേ
സ്വപ്നങ്ങളുടെയും പ്രതീകങ്ങളുടെയും വെളിപാടു പുസ് തകം
മലര്‍ക്കെ തുറന്നു കിടന്നു
അതിന്റെ മുഷിഞ്ഞ താളുകളിലും
അവ്യക്തമായ അക്ഷരങ്ങളിലും
മുള്‍പ്പടര്‍പ്പില്‍ കൊന്പുടക്കിയ ഒരു കുഞ്ഞാട്­
മുള്ളുകളോട് സമരസപ്പെട്ട്­
നിശ്ചലനായി നിലകൊള്ളുന്നു
"അതിന്റെ ശിരസ്സും ഉടലും വെണ്‍മഞ്ഞുപോലെ
അതിന്റെ നയനങ്ങള്‍ അഗ്‌നി ഗോളങ്ങള്‍ പോലെ
അതിന്റെ പാദങ്ങള്‍ ചൂളയില്‍ ഉരുകിയ പിച്ചള പോലെ"

പന്തിരുകുലം
ആഡ്യ് ബ്രാമണനായ അഗ്‌നിഹോത്രി
മുപ്പത്തി മുക്കോടി ദേവകള്‍ക്കും
വെവ്വേറേ പൂജ നടത്തുന്ന തിരക്കില്‍ തന്നെ.
പറയനായ പാക്കനാര്‍
വരണ്ട തൊണ്ട നനയ്ക്കാന്‍
പാഴ് നിലത്തു പാഴ് ക്കുഴി കുത്തുന്ന
ഒബ് സെസ്സീവ് കംപല്‍സീവ് ന്യൂറോസ്സിസിന് ഇപ്പോഴും അടിമ.
നാറാണത്തു ഭ്രാന്തന്‍
ഉരുട്ടിക്കയറ്റിയ കല്ല്­
താഴേക്കു തള്ളിയിട്ട് വിഡ്ഢിച്ചിരി ചിരിച്ചു കൊണ്ടേയിരിക്കുന്നു.
പന്തിരുകുലത്തിലെ മക്കളൊക്കെ
പന്ത്രണ്ടു ജാതിയില്‍ തന്നെ എങ്കിലും
ചാത്തത്തിനു ഇപ്പോഴും ഒത്തു കൂടാറുണ്ട്.

അയാള്‍ ഉറങ്ങുകയാണ്
ഡിസംബറിന്റെ ജഡതയോടും,
ശബ്ദിക്കാനാവാത്ത നാവുകളോടും,
നപുംസക വേഷങ്ങളോടും,
ഐക്യം പ്രഖ്യാപിച്ചു കൊണ്ട്
ഞാന്‍ വീണ്ടും പുതപ്പിനടിയിലേക്കു ചുരുണ്ട് കൂടി.

കുറിപ്പ്. 2000 ഡിസംബര്‍ മൂന്നാം തീയതി ഞായറാഴ്ച വെളുപ്പിന് ഞാന്‍ കണ്ട ഒരു സ്വപ്നത്തിന്റെ കാവ്യാവിഷ്ക്കാരം
വെളിപാടു പുസ്തകം. പ്രതീകങ്ങള്‍ ഉപയോഗിച്ച് നിഗൂഡ സത്യങ്ങള്‍ അവതരിപ്പിക്കുന്ന വെളിപാടു പുസ്തകത്തിന്റെ സാഹിത്യ ശൈലി ഈ കവിതയിലും ഉപയോഗിച്ചിരിക്കുന്നു.
യഹൂദരുടെ ഇടയില്‍ ബാബിലോണ്‍ പ്രവാസ കാലം മുതല്‍ വളര്‍ന്നു വന്ന അപ്പൊക്കലിപ്­ട്ടിക് സാഹിത്യ രൂപത്തോട് സദൃശമാണീ സാഹിത്യ ശൈ­ലി.
തിരുമുറിവിലെ തീ' (കവിത: ജോസഫ്­ നമ്പിമഠം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക