Image

9 ദിവസങ്ങള്‍ ഒരു രക്ഷാദൗത്യത്തിന്റെ കഥ (നോവല്‍-9 ബി.ജോണ്‍ കുന്തറ)

Published on 03 January, 2017
9 ദിവസങ്ങള്‍ ഒരു രക്ഷാദൗത്യത്തിന്റെ കഥ (നോവല്‍-9 ബി.ജോണ്‍ കുന്തറ)
മലയാളം വിവര്‍ത്തനം - എസ്. ജയേഷ്

അദ്ധ്യായം 9

മാത്യൂസിനെ കാണാതായതിന്റെ ആറാം ദിവസം…

രാവിലെ ഞാന്‍ കാപ്പിയുണ്ടാക്കി. അന്ന ഉപ്പുമാവും. ഞങ്ങള്‍ റോയ് വരാനായി കാത്തിരുന്നു. ഒമ്പതര ആയപ്പോള്‍ റോയ് ഞങ്ങളുടെ ഫ്‌ലാറ്റിലേയ്ക്ക് വന്നു. കാപ്പി സൌമ്യമായി നിരസിച്ച് അയാള്‍ കൌതുകത്തോടെ ചുറ്റും നോക്കി. ഞാന്‍ അയാളെ ഫ്‌ലാറ്റ് മുഴുവനും കാണിച്ചു കൊടുത്തു. “ഇത് കൊള്ളാം. ഈ സ്ഥലം എനിക്കിഷ്ടമായി. ഇത് മൂന്ന് ബെഡ് റൂം ഉള്ള യൂണിറ്റ് ആണോ?”

“അതെ” ഞാന്‍ പറഞ്ഞു. അപ്പോള്‍ ആന്‍ഡ്രൂവും സംസാരിക്കാന്‍ തുടങ്ങി, “സര്‍, …” ആന്‍ഡ്രൂ അയാളെ ‘സര്‍’ എന്ന് വിളിച്ചപ്പോള്‍ റോയ് ഇടപെട്ടു. രണ്ടാളും പ്രഫഷണലുകള്‍ ആയത് കൊണ്ട് ‘സര്‍’ എന്ന് വിളിക്കേണ്ട ആവശ്യമില്ലെന്ന് പറഞ്ഞു. രണ്ടാള്‍ക്കും പരസ്പരം പേര് വിളിക്കാവുന്നതാണ്.

അത് കേട്ടപ്പോള്‍ ആന്‍ഡ്രൂ പുഞ്ചിരിയോടെ തുടര്‍ന്നു, “നിങ്ങളെ കാണണമെന്ന് പറഞ്ഞതിന്റെ കാരണം…”, ഒന്ന് നിര്‍ത്തിയിട്ട് അവന്‍ തുടര്‍ന്നു, “കാര്യമൊന്നുമില്ലായിരിക്കാം പക്ഷേ നിങ്ങളോടത് പറയണമെന്ന് തോന്നി.”

“തീര്‍ച്ചയായും പറയൂ.” റോയ് പ്രോത്സാഹിപ്പിച്ചു.

ആന്‍ഡ്രൂ തലേന്ന് മി. തോമസിനെ കണ്ട കാര്യം പറഞ്ഞു. തോമസ് ലിഫ്റ്റില്‍ നിന്നും ഇറങ്ങുന്നതും പുറത്തേയ്ക്ക് പോകുന്നതും. അതേ സമയത്ത്തന്നെയാണ് ഡാഡ് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് നടക്കാനിറങ്ങിയത്.

“അയാള്‍ താമസിക്കുന്നത് ഇതേ ഫ്‌ലോറിലാണ്. രണ്ട് വാതിലുകള്‍ക്കപ്പുറം. കുറച്ചകലെ നിന്നും അയാളുടെ പിന്‍ വശവും ആകാരവും കണ്ടപ്പോള്‍ എന്റെ ഡാഡുമായി സാദൃശ്യം തോന്നി,” ആന്‍ഡ്രൂ കൂട്ടിച്ചേര്‍ത്തു.

ആന്‍ഡ്രൂ പറഞ്ഞ് തീര്‍ന്നപ്പോള്‍ ഞാനും അത് ശരിയാണെന്ന മട്ടില്‍ തല കുലുക്കി. ആന്‍ഡ്രൂ തുടര്‍ന്നു, “അയാളുടെ പേരും ഫ്‌ലോറും യൂണിറ്റ് നമ്പറും സെക്യൂരിറ്റി ഗാര്‍ഡ് അലി തന്നു. അത് മാത്രമല്ല, തോമസ്സും അമേരിക്കയില്‍ നിന്നാണെന്നാണ് അലി പറഞ്ഞത്. അയാള്‍ ഇവിടെ വാടകയ്ക്ക് താമസിക്കുകയാണ്. ആറ് മാസങ്ങള്‍ക്ക് മുമ്പാണ് അയാള്‍ ഇവിടെയെത്തിയത്.”

എല്ലാം കേട്ട് റോയ് കുറച്ച് നേരം നിശ്ശബ്ദനായിരുന്നതിനു ശേഷം പറഞ്ഞു, “അത് കൊള്ളാമല്ലോ.”

“അയാള്‍ ഇതേ ഫ്‌ലോറില്‍ 4 ഇയില്‍ ആണ് താമസം എന്നല്ലേ പറഞ്ഞത്,” അയാള്‍ ആന്‍ഡ്രൂവിനെ നോക്കി ചോദിച്ചുറപ്പിച്ചു.

ആന്‍ഡ്രൂ തല കുലുക്കി. ആ യൂണിറ്റ് രണ്ട് യൂണിറ്റ് അപ്പുറമാണ്.

“ഞാന്‍ 4 ഇയില്‍ പോയി മി. തോമസിനെ കാണാന്‍ പോകുകയാണ്.” റോയ് പറഞ്ഞു.

“നിങ്ങള്‍ക്കും എന്റെ കൂടെ വരാം. നിങ്ങള്‍ ഒന്നും സംസാരിക്കണ്ട. എന്റെ കൂടെയുള്ള ഓഫീസര്‍ ആണെന്ന് ഭാവിച്ചാല്‍ മതി.” റോയ് പറഞ്ഞു.

ആന്‍ഡ്രൂ സമ്മതിച്ചു. അവര്‍ പുറത്തേയ്ക്ക് നടന്നു. ഞാന്‍ വാതില്‍ വരെ അനുഗമിച്ച് അവര്‍ 4 ഇയിലേയ്ക്ക് പോകുന്നത് ആകാംക്ഷയോടെ നോക്കി നിന്നു.

റോയ് കാളിംഗ് ബെല്‍ അമര്‍ത്തുന്നതും വാതിലില്‍ മുട്ടുന്നതും ഞാന്‍ കണ്ടു. ഏതാനും നിമിഷങ്ങള്‍ക്കകം വാതില്‍ തുറക്കപ്പെടുന്നതും റോയ് ഐഡി കാണിക്കുന്നതും കണ്ടു. പിന്നെ റോയും ആന്‍ഡ്രൂവും അകത്തേയ്ക്ക് കയറി.

4 ഇയില്‍ തോമസ്സുമായുള്ള കണ്ടുമുട്ടല്‍ പിന്നീട് ആന്‍ഡ്രൂ വിശദീകരിച്ചു.

റോയ് ഐഡി കാര്‍ഡ് കാണിച്ച് പോലീസ് ഡിപാര്‍ട്ട്‌മെന്റില്‍ നിന്നാണെന്നും തോമസിന്റെ ഇന്ത്യയിലെ ഓവര്‍സ്‌റ്റേ പരിശോധിക്കാന്‍ വന്നതാണെന്നും അറിയിച്ചു. അയാളുടെ തിരിച്ചറിയല്‍ രേഖ കാണണമെന്ന് റോയ് ആവശ്യപ്പെട്ടു. “നിങ്ങള്‍ക്ക് ഛഇക കാര്‍ഡ് ഉണ്ടോ?” റോയ് ചോദിച്ചു.

ഇന്ത്യയില്‍ ജനിച്ച വിദേശപൌരത്വമുള്ളവര്‍ക്ക് കൊടുക്കുന്നതാണ് ഛഇക കാര്‍ഡ്. ആ കാര്‍ഡുണ്ടെങ്കില്‍ ഇന്ത്യ സന്ദര്‍ശിക്കാനും താമസിക്കാനും വിസയുടെ ആവശ്യമില്ല. വോട്ടവകാശം ഇല്ലെങ്കിലും മറ്റ് ഒട്ടേറേ ഗുണങ്ങള്‍ ലഭിക്കും.

“ഇല്ല,” തോമസ് പറഞ്ഞു.

ആദ്യം, റോയ് ഈ വിവരങ്ങളെല്ലാം ചോദിക്കുന്നത് അല്പം നീരസത്തോടെ തോമസ് ചോദ്യം ചെയ്തു. റോയ് ശാന്തനായി മറുപടി നല്‍കി, “എല്ലാ വിദേശപൌരന്മാരും, വിസ സമയം കഴിഞ്ഞും തുടരുകയാണെങ്കില്‍ പോലീസ് സ്‌റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. താങ്കള്‍ അത് ചെയ്‌തോ?”

“എനിക്ക് അങ്ങിനെയൊരു നിയമത്തിനെക്കുറിച്ച് അറിയില്ല,” തോമസ് തപ്പിത്തടയുന്ന സ്വരത്തില്‍ പറഞ്ഞു.

“നിയമം അറിയില്ല എന്നുള്ളത് ഒരു ഒഴിവുകഴിവ് അല്ല. ഇപ്പോള്‍ അറിഞ്ഞ സ്ഥിതിയ്ക്ക് നിങ്ങളുടെ പാസ്‌പോര്‍ട്ട് കൊണ്ടുവരൂ.” റോയ് തുടര്‍ന്നു.

തോമസിന്റെ കണ്ണുകളില്‍ ഭയം നിഴലിക്കുന്നത് ആന്‍ഡ്രൂ നിരീക്ഷിച്ചു. പിന്നേയും, തോമസ് റോയിയുടെ ആവശ്യം നിരസിക്കുകയായിരുന്നു. റോയ് അല്പം അക്ഷമനായെങ്കിലും പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു, “മി. തോമസ്, മിനിറ്റുകള്‍ക്കകം എനിക്ക് സെര്‍ച്ച് വാറന്റ് കൊണ്ടുവരാന്‍ കഴിയും. ഇപ്പോള്‍ നിങ്ങള്‍ അനധികൃത താമസം അല്ലാതെ മറ്റൊരു തെറ്റും ചെയ്തിട്ടില്ല. കാര്യങ്ങള്‍ വഷളാക്കാതിരിക്കുന്നതാണ് നല്ലത്.”

ആ ഭീഷണി ഫലിച്ചു. തോമസ് അടുത്തുള്ള മുറി തുറന്ന് അകത്തേയ്ക്ക് പോയി. രണ്ട് പേരും കാത്തിരുന്നു.

അവര്‍ മുറി നിരീക്ഷിച്ചു. ലിവിംഗ് റൂമില്‍ രണ്ട് പ്ലാസ്റ്റിക് കസേരകളും ഡൈനിംഗ് റൂമില്‍ ഒരു മേശയും രണ്ട് കസേരകളും ഉണ്ടായിരുന്നു. ഡസ്ക്കില്‍ ഒരു ലാപ് ടോപ്പും സെല്‍ ഫോണും കണ്ടു.

തോമസ് വാതില്‍ തുറക്കുമ്പോള്‍ അയാളുടെ കൈയ്യില്‍ വേറൊരു സെല്‍ ഫോണ്‍ ഉണ്ടായിരുന്നു. ആ ഫ്‌ലാറ്റ് സാധാരണ ജീവിതം നയിക്കുന്നവരുടെ പോലെയായിരുന്നില്ല. അതൊരു രണ്ട് ബെഡ് റൂം യൂണിറ്റ് ആയിരുന്നു. ഒരു മുറിയുടെ വാതില്‍ അടഞ്ഞിരുന്നതിനാല്‍ അതിലെന്തായിരിക്കുമെന്ന് അവര്‍ക്കറിയാന്‍ കഴിഞ്ഞില്ല. തോമസ് അകത്തെയ്ക്ക് പോയ മുറി അയാളുടെ ബെഡ് റൂം ആയിരിക്കണം. ഏതാനും നിമിഷങ്ങള്‍ കഴിഞ്ഞ്, പാസ്‌പ്പോര്‍ട്ട് എടുത്ത് തോമസ് പുറത്തേയ്ക്ക് വന്ന് വാതില്‍ അടച്ചു.

തോമസ് പാസ്‌പ്പോര്‍ട്ട് റോയിയ്ക്ക് കൈമാറി. അയാള്‍ എല്ലാ പേജുകളും പരിശോധിച്ചിട്ട് പോക്കറ്റില്‍ നിന്നും ഒരു ചെറിയ നോട്ടുബുക്ക് എടുത്ത് പാസ്‌പ്പോര്‍ട്ടിലെ വിവരങ്ങള്‍ കുറിച്ചെടുത്തു.

തോമസ് അസ്വസ്ഥാകുന്നത് ഞാന്‍ കണ്ടു. വിവരങ്ങള്‍ കുറിച്ചെടുക്കുന്നത് എന്തിനാണെന്ന് അയാള്‍ ചോദിച്ചു. “അതോ, ഞങ്ങള്‍ സാധാരണ കുറിച്ചെടുക്കുന്ന കാര്യങ്ങള്‍ തന്നെ. അല്ലെങ്കില്‍ മറന്ന് പോകും,“ റോയ് പറഞ്ഞു. എന്നിട്ട് തോമസ്സിനെ നോക്കി തുടര്‍ന്നു, “മി. തോമസ് എബ്രഹാം, നിങ്ങള്‍ ഒരു അമേരിക്കന്‍ പൌരനാണ്. നിങ്ങള്‍ മതിയായ രേഖകളില്ലാതെ അനധികൃതമായി ഇവിടെ താമസിക്കുകയാണ്. അതൊരു കുറ്റവുമാണ്.”

പിന്നെ റോയിയ്ക്ക് അറിയേണ്ടത് അയാള്‍ ഒറ്റയ്ക്കാണോ താമസം അല്ലെങ്കില്‍ കൂടെ ആരെങ്കിലും ഉണ്ടോയെന്നായിരുന്നു. റോയ് ചോദ്യം മുഴുവനാക്കുന്നതിന് മുമ്പ് തോമസ് പറഞ്ഞു, “ഞാനൊറ്റയ്ക്കാണ്.”

“ഒരു ചോദ്യം കൂടി. നിങ്ങള്‍ ഇന്ത്യയില്‍ എന്ത് ചെയ്യുകയാണ്? അവധിയ്ക്ക് വന്നതാണോ?”

ആ ചോദ്യത്തിന് ഉത്തരം പറയാന്‍ തോമസ് അല്പം സമയമെടുത്തു. പതിഞ്ഞ ശബ്ദത്തില്‍ അയാള്‍ പറഞ്ഞു, “അവധിയ്ക്കാണ് വന്നതെങ്കിലും അസുഖം പിടിച്ചു. ഇപ്പോള്‍ സുഖം പ്രാപിച്ചു വരുന്നു. അത്രയേയുള്ളൂ.”

ആന്‍ഡ്രൂവിന്റെ വക്കീല്‍ ബുദ്ധി പറഞ്ഞത് തോമസ് എന്തോ ഒളിക്കുകയാണെന്നാണ്. പക്ഷേ അത് അപ്പോള്‍ പ്രധാനമല്ലായിരുന്നു.

എപ്പോഴാണ് അമേരിക്കയിലേയ്ക്ക് തിരിച്ച് പോകാന്‍ ഉദ്ദേശ്യം എന്ന് റോയ് ചോദിച്ചു. “പെട്ടെന്ന് തന്നെ” അയാള്‍ പറഞ്ഞു.

“ഞാന്‍ തല്‍ക്കാലം ഒന്നും ചെയ്യുന്നില്ല, പക്ഷേ നിങ്ങള്‍ ലോക്കല്‍ പോലീസ് സ്‌റ്റേഷനില്‍ പോകണം. അവിടെ ഒരു ഫോം പൂരിപ്പിക്കാനുണ്ട്.” റോയ് പറഞ്ഞു.

ഒപ്പം റോയ് അയാള്‍ക്ക് ഒരു താക്കീതും ഉപദേശവും കൊടുത്തു, “അത് ചെയ്തില്ലെങ്കില്‍, രാജ്യം വിടുമ്പോള്‍ നിങ്ങള്‍ക്ക് എയര്‍ പോര്‍ട്ടില്‍ പ്രശ്‌നമുണ്ടാകും.” റോയ് പാസ്‌പ്പോര്‍ട്ട് തിരിച്ച് കൊടുത്തു.

തോമസിന്റെ മറുപടി “ഓക്കേ സര്‍” എന്ന് മാത്രമായിരുന്നു.

ഞങ്ങള്‍ പുറത്ത് വന്ന് താഴേയ്ക്ക് പോകാനായി ലിഫ്റ്റില്‍ കയറി. ലിഫ്റ്റില്‍ വച്ച് റോയ് പറഞ്ഞു, “അയാള്‍ കുടുംബമില്ലാതെ ആറ് മാസങ്ങളായി ഈ ഫ്‌ലാറ്റില്‍ ഒറ്റയ്ക്ക് കഴിയുകയാണ്. അയാള്‍ അവധി ആഘോഷിക്കാന്‍ വന്നതാണെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല. മൊത്തത്തില്‍ എന്തോ കുഴപ്പമുണ്ടെന്നാണ് തോന്നുന്നത്.”

അതേ സമയം, തോമസ്സിന്റെ പാസ്സ്‌പോര്‍ട്ടില്‍ നിന്നും കുറിച്ചെടുത്ത വിവരം കൈമാറാന്‍ ആന്‍ഡ്രൂ അപേക്ഷിച്ചു. റോയിക്ക് അതൊരു പ്രശ്‌നമായിരുന്നില്ല. റോയ് അപാര്‍ട്ട്‌മെന്റില്‍ നിന്നും പോകുന്നതിന് മുമ്പ് സിബിഐ ഡാറ്റാബേസിലും ഇന്റര്‍പോളിലും തോമസ് എബ്രഹാം എന്ന പേര് പരിശോധിക്കുമെന്ന് പറഞ്ഞു. “അയാള്‍ക്ക് രണ്ട് സെല്‍ ഫോണുകളുണ്ട്. അയാള്‍ ആ ഫ്‌ലാറ്റില്‍ ഒറ്റയ്ക്കാണ് താമസിക്കുന്നതും, ഒരു ടൂറിസ്റ്റിന് അതൊന്നും സാധാരണമല്ല,“ റോയ് പറഞ്ഞു.

“നമ്മള്‍ സംസാരിക്കുമ്പോള്‍ തോമസ് നമ്മുടെ മുഖത്തേയ്ക്ക് നോക്കിയതേയില്ല. അയാള്‍ പേടിച്ച് അസ്വസ്ഥനായിരുന്നു. എനിക്കങ്ങിനെയാണ് തോന്നിയത്.” ആന്‍ഡ്രൂ പറഞ്ഞു.

റോയ് പോയ ശേഷം, ആന്‍ഡ്രൂ അമേരിക്കയില്‍ ആരോടൊക്കെയോ സംസാരിക്കണമെന്ന് പറഞ്ഞു. അവന് എഫ് ബി ഐയില്‍ സുഹൃത്തുക്കള്‍ ഉണ്ട്. ഒരു മിലിറ്ററി വക്കീല്‍ എന്ന നിലയില്‍ അവന്‍ മറ്റ് ഫെഡറല്‍ ഏജന്‍സികളുമായി ചേര്‍ന്ന് ഒരു കേസന്വേഷണിത്തില്‍ പ്രവര്‍ത്തിച്ചിരുന്നു. ആന്‍ഡ്രൂ ലാ സ്കൂളില്‍ ആയിരുന്നപ്പോള്‍, അവസാനവര്‍ഷം, അവന്‍ എഫ് ബി ഐയ്ക്ക് വേണ്ടി അപ്രന്റിസ് ആയി ജോലി ചെയ്തിരുന്നു. അവന് എഫ് ബി ഐ പരിചിതമാണെന്ന് മാത്രമല്ല അവിടത്തെ ധാരാളം ഏജന്റുമാര്‍ സുഹൃത്തുക്കളായുണ്ട്. അവന് നല്ല പരിചയമുള്ള മൈക്ക് എന്ന് പേരുള്ള ഒരു എഫ് ബി ഐ ഏജന്റുമായി ആന്‍ഡ്രൂ സംസാരിച്ചു.

തോമസ് എബ്രഹാമിന്റെ പാസ്സ്‌പ്പോര്‍ട്ടില്‍ നിന്നും കിട്ടിയ വിവരങ്ങള്‍ അവന്‍ ആ ഏജന്റിന് കൈമാറി. “തോമസ് എബ്രഹാം” ഏജന്റ് പേര് ഒന്നുകൂടി ഉറപ്പിച്ചു.

“ഞാന്‍ ഞങ്ങളുടെ ഡാറ്റാബേസിലും മറ്റിടങ്ങളിലും ഈ പേര് അന്വേഷിക്കാം.” കുറച്ച് മണിക്കൂറുകള്‍ കഴിഞ്ഞോ അടുത്ത ദിവസമോ വിളിക്കാന്‍ അയാള്‍ അറിയിച്ചു.

(തുടരും.....)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക