Image

പ്രവാസി (കഥ) ജോണ്‍ വേറ്റം

ജോണ്‍ വേറ്റം Published on 05 January, 2017
പ്രവാസി  (കഥ)  ജോണ്‍ വേറ്റം
സന്ധ്യക്ക് ആരംഭിച്ച മഴ തോര്‍ന്നില്ല. വെറുപ്പുളവാക്കുന്ന ശീതക്കാറ്റ്. പേടിപ്പിക്കുന്ന ഇടിയും മിന്നലും. സുധ മടങ്ങിയെത്തേണ്ട നേരം കഴിഞ്ഞു. യാത്രയ്ക്കു തടസ്സമുണ്ടായാല്‍ അവള്‍ അറിയിക്കും. അന്ന് വിളിച്ചില്ല. അന്വേഷിച്ചപ്പോള്‍ ജോലിപൂര്‍ത്തിയാക്കിപ്പോയെന്ന് അറിഞ്ഞു. ഭാര്യക്ക് എന്ത് സംഭവിച്ചു എന്നറിയാനുള്ള ആവേശം. അസ്വസ്ഥനിരുപണങ്ങള്‍. സംശയങ്ങള്‍.

സ്വീകരണമുറിയിലെ ജാലകം തുറന്നു ഷിബു വെളിയിലേക്ക് നോക്കി. അന്ധകാരം! മനസ്സില്‍ അപകടഭീതി. വീണ്ടും വിളിച്ചിട്ടും പ്രത്യുത്തരമില്ല. കോപം വര്‍ദ്ധിച്ചു. അന്വേഷിച്ച് പോകാമെന്നു കരുതി വസ്ത്രം മാറ്റി. മറ്റൊരു വീട്ടില്‍ ഇല്ലാത്തതിനാല്‍, കുഞ്ഞുങ്ങളെകൂടികൊണ്ടുപോകുവാന്‍ നിശ്ചയിച്ചു. അപ്പോള്‍ മുറ്റത്ത് കാറിന്റെ ശബ്ദം. പെട്ടെന്ന് വാതില്‍ തുറന്നു. സുധയെകണ്ടു സ്വസ്ഥനായി. എങ്കിലും, ഒന്നും പറയാതെ, മുഖത്ത് നോക്കാതെ അവള്‍ മുന്നിലൂടെ നടന്നപ്പോള്‍ അതിശയത്തോടെ അയാള്‍ ചോദിച്ചു: 'ഇന്നിത്ര വൈകിവരാന്‍ എന്തുണ്ടായി? 

പല പ്രവാശ്യം വിളിച്ചിട്ടും നീ സംസാരിച്ചില്ല.' അതു കേട്ടിട്ടും മറുപടി പറയാതെ, യൂണിഫോറം മാറ്റിയശേഷം അടുക്കളയില്‍ ചെന്നു അവള്‍ സങ്കടത്തോടെ ഇരുന്നു. പതിവ് പോലെ കുശലം പറഞ്ഞില്ല. അപരിചിത ഭാവം കണ്ടു ഷിബു വീണ്ടും ചോദിച്ചു: 'നീയെന്താ മിണ്ടാത്തത്? നിനക്കെന്തുപറ്റി? അതിന്റെ മറുപടി പെട്ടെന്ന് സുധ നല്‍കി: 'പറ്റിയത് എനിക്കല്ല. ഇച്ചായനാ. മാനം കാത്തു ജീവിക്കാത്തത് ഒരുതരം കിറുക്കാണ്.' ഷിബു സ്തബ്ധനായി. മുമ്പൊരിക്കലും അങ്ങനെ ഭാര്യ പറഞ്ഞിട്ടില്ല. വിരുദ്ധഭാവം കാട്ടിയിട്ടില്ല. ശകാരിച്ചാലും ശാന്തതയെ കൈവിടാത്തവളുടെ വാക്കില്‍ കാലുഷ്യം. കാരണം കൂടാത്തൊരു വ്യാഖ്യാനം. അതെന്തിന്? ഉള്ളില്‍ പൊന്തിവന്ന ദേഷ്യം കാട്ടാതെ വീണ്ടും ചോദിച്ചു. ആര് എന്ത് ചെയ്തുവെന്നാ പറയുന്നത്?

'എന്ത് ചെയ്തുവെന്ന് സ്വന്തമനസ്സാക്ഷിയോട് ചോദിക്ക് അതിനകത്തല്ലെ എല്ലാം പൂഴ്ത്തിവെച്ചിരിക്കുന്നത്.'ഷിബു കുപിതനായി. തര്‍ക്കുത്തരം പറയരുതെന്നും തന്റെ ക്ഷമയെ പരീക്ഷിക്കരുതെന്നും നിര്‍ദ്ദേശിച്ചു. എന്നാല്‍ സുധയുടെ ശബ്ദമുയര്‍ന്നു. 'ആണുങ്ങള്‍ അവരുടെ ഭാര്യമാരുടെ മാനം കാക്കും.' അക്ഷമയോടെ വീണ്ടും ഷിബു ചോദിച്ചു: 'നീയിങ്ങനെ ശുണ്ഠിയെടുക്കാന്‍ എന്തുണ്ടായി. എനിക്കൊന്നും മനസ്സിലാകുന്നില്ല.' അയാളുടെ മുഖത്ത് നോക്കാതെ വിങ്ങിക്കരഞ്ഞുകൊണ്ട് സുധ പറഞ്ഞു: ഞാനിനിയും ജോലിക്ക് പോകുന്നില്ല. 

എന്റെ ഭര്‍ത്താവ് ഇങ്ങനെ ചെയ്യുമെന്ന് ഞാന്‍ വിചാരിച്ചില്ല. എന്നോടെന്തിനിതു ചെയ്തു? ഇച്ചായന്‍ എന്നെ വെറുക്കുന്നുവെന്ന് മനസ്സിലായി. എനിക്ക് സഹിക്കാന്‍ കഴിയുന്നില്ല. ഞാന്‍ ഇനി എന്തിന് ജീവിക്കണം.' ഷിബുവിന്റെ കോപം ഇരട്ടിച്ചു. രൗദ്രഭാവത്തോടെ ഗര്‍ജ്ജിച്ചു. 'ചോദിച്ചതിന് ഉത്തരം പറഞ്ഞില്ലെങ്കില്‍ എന്റെ മുന്നില്‍ നിന്നും പൊയ്‌ക്കോണം. വിഡ്ഢിയെപ്പോലെ മോങ്ങുന്നു.' സുധ പൊട്ടിക്കരഞ്ഞു! ഉക്കം വിട്ടുണര്‍ന്ന കുഞ്ഞുങ്ങള്‍ ഓടിവന്ന് അമ്പരന്നു നിന്നും. അവരെ ഷിബുവിന്റെ മുന്നില്‍ നിര്‍ത്തിയിട്ട് അവള്‍ പറഞ്ഞു: 'ഇച്ചായന്‍ ചെയ്തകാര്യങ്ങള്‍ ഈ കുഞ്ഞുങ്ങള്‍ ഒരിക്കലും അറിയാതിരിക്കട്ടെ.' മക്കളെയും വിളിച്ചുകൊണ്ട് ആ അമ്മ കിടപ്പുമുറിയിലേക്ക് പോയി.

ആന്തരീക നൊമ്പരത്തോടെ ഷിബു സ്വീകരണമുറിയില്‍ ചെന്നിരുന്നു. ഭാര്യയുടെ അനുസരണമില്ലായ്മ അയാളെ അത്ഭുതപ്പെടുത്തി. അവള്‍ അവിശ്വസിക്കുന്നു എന്ന വിചാരം. ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മില്‍ കലഹിക്കുന്നതും വ്യര്‍ത്ഥമായി നിരൂപിക്കുന്നതും കുടുംബഭദ്രതയെ തകര്‍ക്കുമെന്നറിയാം. എന്നാലും, ഭാര്യ വഴങ്ങാത്തവളായാല്‍ കുടുംബഛേദം ഉണ്ടാകും. ദാമ്പത്യത്തിന്റെ വിജയത്തിന്, ഒരാള്‍ കോപിക്കുമ്പോള്‍ മറ്റയാള്‍ ശാന്തതയോടെ നില്‍ക്കണമെന്ന തത്വം ഓര്‍ത്തു. പരസ്പരം സംശയിച്ചും തെറ്റിദ്ധരിച്ചും ഒന്നിച്ചു ജീവിക്കുവാന്‍ വിവാഹഇണകള്‍ക്കു സാദ്ധ്യമല്ല. കുടുംബകലഹത്തിന്റെ പ്രധാന പ്രേരകശക്തികള്‍ അസംതൃപ്തിയും നിസ്സഹകരണവുംമാണല്ലോ. 

അനുസരണമുള്ള ഭാര്യ കുടുംബത്തെ ഭദ്രമാക്കും. വെറുപ്പും വിദ്വേഷവും മറച്ചുവെക്കുന്നവര്‍ ചതിക്കും! സുധ നേരുള്ളവളാണ്. എങ്കിലും, മനസ്സിനെ കുത്തിനോവിക്കുന്നു. ചെയ്യരുതാത്തതു ചെയ്‌തെന്നു വിശ്വസിക്കുന്നു. എന്താണ് അതിന്റെ ഹേതു? അവള്‍ എന്താണ് മറച്ചുവയ്ക്കുന്നത്? നിര്‍ബന്ധബുദ്ധിയോടെ അയാള്‍ ശയനമുറിയിലേക്ക് നടന്നു. അടച്ചിട്ടവാതില്‍ വലിച്ചുതുറന്നു. കട്ടിലില്‍ സുധയെ കണ്ടില്ല. അവള്‍ കുഞ്ഞുങ്ങളോടൊപ്പം കിടക്കുന്നു. തന്നോടൊപ്പം ഉറങ്ങാന്‍ വെറുപ്പോ? വിളിച്ചുണര്‍ത്തി ചോദ്യം ചെയ്യണമെന്നു തോന്നി. കുഞ്ഞുങ്ങള്‍ ഉണര്‍ന്നുകരയുമെന്ന ചിന്ത തടഞ്ഞു. സ്വീകരണമുറിയില്‍ വന്നു ചാരുകട്ടിലില്‍ ഇരുന്നു. സ്വയം ചോദിച്ചു.

സുധയുടെ മാനം കെടുത്താന്‍ എന്ത് ചെയ്തു? വിശ്വാസ വഞ്ചന കാട്ടിയോ? വാസ്തവമറിയാതെ കുറ്റപ്പെടുത്തുന്നവളെ വിശ്വസിക്കാമോ? പങ്കിട്ടനുഭവിക്കുന്ന സ്‌നേഹത്തിന്റെ മധുരിമ തീര്‍ന്നോ? എന്റെ നിര്‍ദോഷത്വം എങ്ങനെ തെളിയിക്കാം? ആശയപരമായ സമാന്തരത ഭാര്യക്ക് പാടില്ല. സുദൃഢബന്ധം ഉലയുന്നു. അത് തകര്‍ച്ചയുടെ ആരംഭമോ? അറിയാനും കാണാനും കേള്‍ക്കാനും കഴിയാത്ത കാര്യങ്ങളെ കരുവാക്കിയുള്ള കലഹം ഉടയാനും ഉടയ്ക്കാനും വേണ്ടിയാകും. ഉല്‍കണ്ഠയും വെറുപ്പും വിദ്വേഷവുമുള്ള കുടുംബം പൊട്ടിത്തെറിക്കും. മിഥ്യാബോധം സുധയെ നയിക്കുന്നു. 

അവളുടെ അഭിമാനം വേദനിക്കുന്നു. എന്താണ് അവള്‍ മറച്ചുവെക്കുന്നത്? അന്യരെ അനുസരിക്കുകയും ഭര്‍ത്താവിനെ അവിശ്വസിക്കുകയും ചെയ്യുന്നവളെ അനുനയിപ്പിക്കാന്‍ കഴിയുമോ?  കുടംബത്തിലെ അലോസര സംഭവങ്ങള്‍ നാശത്തിലേക്ക് നയിക്കും. ഒന്നിനോടൊന്നു പറ്റിച്ചേര്‍ന്ന മനസ്സുകള്‍ വെവ്വേറെയാകരുത്. ഹൃദയങ്ങളില്‍ മുറ്റി നില്‍ക്കുന്ന നന്മകള്‍ അറ്റുപോകരുത്. ഭാര്യയെ സംശയിക്കുന്നവരില്‍ സമാധാനം ഉണ്ടാവില്ല. മറഞ്ഞുനില്‍ക്കുന്ന ഉപദേഷ്ടാക്കള്‍ സുധക്കുമുണ്ടോ? ഭര്‍ത്താവിനെ കുറ്റപ്പെടുത്താനും വെറുക്കാനും പ്രേരിപ്പിച്ചു കലഹം സൃഷ്ടിക്കുന്നവര്‍.

സംഭവിച്ചതെന്തെന്നറിയാന്‍ സുധയെ വിളിച്ചുണര്‍ത്തണമെന്നു വീണ്ടും തോന്നി. എഴുന്നേറ്റെങ്കിലും പോയില്ല. നിഷേധത്തിന്റെ നേരം. നിസ്സംഗതയുടെ വേള. ഒന്നിച്ചു ഉറങ്ങാത്ത രാത്രി. മനസ്സിന്റെ വ്യാകുലതയില്‍ ഗതകാലരംഗങ്ങള്‍ തെളിഞ്ഞു. അവധി കഴിഞ്ഞു മടങ്ങുകയായിരുന്നു. മദ്രാസ്(ചെന്നൈ) വഴിയായിരുന്നു യാത്ര. പുനലൂര്‍ സ്റ്റേഷനില്‍നിന്നും തീവണ്ടിയില്‍ കയറിയ യുവതിയെ ശ്രദ്ധിച്ചു. അത് ഒരു സൗഹൃദസംഭാഷണത്തിനു തുടക്കമായി. ഡല്‍ഹിയില്‍, കരിമ്പിന്‍ തോട്ടങ്ങലാല്‍ ചുറ്റപ്പെട്ട നജഫ്ഗഡ്. ഷിബു ജോലി ചെയ്തു പട്ടാളത്താവളം. അവിടെനിന്നും പത്ത്‌മൈല്‍ അകലെയായിരുന്നു സുധ വിദ്യാര്‍ത്ഥിനിയായിരുന്ന ആശുപത്രി. 

അനുകൂലസാഹചര്യം ആദ്യാനുരാഗത്തിന്റെ സുഖവും സുഗന്ധവും അവരുടെ ഹൃദയങ്ങളില്‍ നിറച്ചു. അഞ്ചു വര്‍ഷത്തെ പ്രത്യാശചൊരിഞ്ഞ കാത്തിരിപ്പിനുശേഷം വിവാഹിതരായി. അതോടെ, ജീവിതത്തിന്റെ ഗതിമാറി. നാല് വര്‍ഷത്തിനുള്ളില്‍ രണ്ട് മക്കള്‍ ജനിച്ചു. ഇളയമകള്‍ക്ക് ഒന്നരവയസ്സായപ്പോള്‍, ന്യൂയോര്‍ക്കില്‍, സുധക്ക് ജോലികിട്ടി. പിറ്റേ ആണ്ടില്‍ ഷിബുവിനും വിസ ലഭിച്ചു. ഒരു സന്തുഷ്ടജീവിതം വീണ്ടും ആരംഭിച്ചു. പരമാര്‍ത്ഥതയോടുകൂടിയ പരസ്പരസഹകരണം ഭവനത്തില്‍ വെളിച്ചമായിരുന്നു. സുധയുടെ പെരുമാറ്റമായിരുന്നു പിന്തുണ. 

ഓര്‍മ്മയില്‍ നിന്നും ഉണര്‍ന്നപ്പോള്‍ മനസ്സില്‍ ഇച്ഛാഭംഗം. തന്നിഷ്ടക്കാരിയെപ്പോലെ ഭാര്യ അവഗണിച്ചതും തര്‍ക്കുത്തരം പറഞ്ഞതും, സ്വന്തം വായ് കുറ്റംവിധിച്ചതുപോലെയെന്ന് നിനച്ചു. നേരുള്ളവനായി ജീവിച്ചിട്ടും കുറ്റവാളിയെന്ന ആരോപണം ക്ഷമിക്കാനായില്ല. അനര്‍ത്ഥനേരത്തും ആശ്വാസവും ആലംബവുമായി നിന്നവര്‍ നിഷേധചിന്തയോടെ നിരാദരിക്കുന്നു. തെറ്റിദ്ധാരണയുടെ ദുര്‍ബലത. അയാളുടെ മനസ്സിന്റെ തേജസ്സും ബലവും ക്ഷയിച്ചു.

പിറ്റേന്ന്, അതിരാവിലെ സുധ ഉണര്‍ന്നു. തലേന്ന് തനിക്ക് മാനസികക്രമക്കേട് ഉണ്ടായെന്നോര്‍ത്തു. ചെയ്യരുതാത്തതെന്തോ ചെയ്തുവെന്ന ചിന്ത. സങ്കടവകാരം ഉണ്ടായെങ്കിലും, പെട്ടെന്ന് ചായതയ്യാറാക്കി. സ്വീകരണമുറിയില്‍ ചെന്നു ഷിബുവിനെ ഉണര്‍ത്തി. ചായനിറച്ച കപ്പ് കൊടുത്തു. ഷിബു അതുവാങ്ങി ടീപോയിമേല്‍ വച്ചു. ശാന്തനായി ഉപദേശിച്ചു: 'ഞാനിതു കുടിക്കണമെങ്കില്‍, ഇന്നലെ സംഭവിച്ചതെന്തെന്ന് നീ പറയണം.'  

അതു കേട്ടിട്ടും മിണ്ടാതെ, സുധ ഭിത്തിയില്‍ ചാരിനിന്നു. സത്യം പറഞ്ഞില്ലെങ്കില്‍ കലഹമുണ്ടാകുമെന്നു വിചാരിച്ചുഭയന്നു. അവളുടെ മൗനഭാവം കണ്ട് ഷിബു ജോലിസ്ഥലത്തേക്ക് വിളിച്ചു. അന്നത്തേക്ക് അവധി വാങ്ങി. അതു വഴക്കിന്റെ തുടക്കമെന്നു തോന്നിയതിനാല്‍ സുധ അടുക്കളയിലേക്ക് നടന്നു. അപ്പോള്‍ പിന്നിലൊരു ഗര്‍ജ്ജനം. 'നില്‍ക്കടി!' അവള്‍ നടുക്കത്തോടെ നിന്നു. ഷിബു അമര്‍ഷത്തോടെ പറഞ്ഞു:  'ഭര്‍ത്താവ് എത്ര ക്ഷമയുള്ളവനായാലും അനുസരണമില്ലാത്തവളോടൊപ്പം ജീവിച്ചാല്‍ ഭ്രാന്തനാകും. ആരുടെ ഉപദേശം കേട്ടാണ് നീ അഹങ്കരിക്കുന്നത്?' സുധ കോപിച്ചു തന്റേടത്തോടെ, ഒച്ചകൂട്ടാതെ പറഞ്ഞു: കുറ്റം ചെയ്തിട്ട് നല്ലവരെപ്പോലെ ജീവിക്കുന്നവരുണ്ട്. വിശ്വാസവഞ്ചന എങ്ങനെ സല്‍ക്കര്‍മ്മമാകും. ഞാന്‍ ഒരമ്മയാണെന്നും മാനമുള്ളവളാണെന്നും 


പിതൃവാത്സല്യത്തിന്റെ മോഹമുള്‍ക്കൊണ്ടവാക്കും, മക്കള്‍ ആണായാലും പെണ്ണായാലും രണ്ട് മതിയെന്ന നിശ്ചയവും മനസ്സില്‍ കൊണ്ടുനടന്നു. സ്‌നേഹത്തിന്റെ മുന്‍കാഴ്ചയോടെ സുധയും ആലോചിച്ചു. 'ഇച്ചായന്റെ ഇഷ്ടം പോലെ' എന്നായിരുന്നു അവളുടെ അഭിമതം. ഒടുവില്‍, ഒന്നുകൂടെയെന്ന ഉഭയസമ്മതം ഫലിച്ചു. സുധ മൂന്നാമതും ഗര്‍ഭം ധരിച്ചു. ആഗ്രഹം അനുഭവമാകുന്നതിനുവേണ്ടി ഇരുവരും പ്രാര്‍ത്ഥിച്ചു. പുത്രഭാഗ്യത്തെ സ്വപ്‌നം കണ്ടു.
ഗര്‍ഭസ്ഥശിശു പെണ്ണാണെന്ന് അറിഞ്ഞപ്പോള്‍, ഗൗരവുമുള്ള ചോദ്യങ്ങള്‍ മനസ്സില്‍ മുഴങ്ങി. അസ്സമാധാനത്തിന്റെ ഭീഷണനേരം. നിവൃത്തിമാര്‍ഗ്ഗം കണ്ടെത്താനുള്ള അടിയന്തരത. പിതാവിന്റെ വചനം നിവൃത്തിയാകണമെങ്കില്‍ എന്ത് ചെയ്യണം? പ്രചോദനാത്മകമായ ബുദ്ധിയുപദേശം ലഭിച്ചില്ല. സുരക്ഷിതഭാവിക്കുവേണ്ടി ജ്ഞാനപൂര്‍വ്വം പ്രവര്‍ത്തിക്കണം. കുടുംബത്തിലുള്ള ഐശ്വര്യം നഷ്ടപ്പെടരുത്. മനോവികാരങ്ങളുടെ സംഘട്ടനങ്ങളും തളര്‍ത്തുന്ന പരവശതയും വിട്ടുമാറിയില്ല. സുരക്ഷിതരാകുന്നതിന് ഒരു വിദൂരയാത്ര ക്രമീകരിച്ചു. അത് വിശ്വാസം കാത്തുസൂക്ഷിച്ച സഹധര്‍മ്മിണിയുടെ അനുസരത്തിന്റെ പ്രത്യക്ഷസാക്ഷ്യമായിരുന്നു. അപ്പോഴും, ദൈവസ്‌നേഹത്തിന്റെ കരുണയ്ക്കായി അപേക്ഷിച്ചു. തിന്മവിതയ്ക്കുന്നതിനുമുമ്പും മനുഷ്യമനസ്സ് ധ്യാനനിരതമാകാറുണ്ടല്ലോ. ഒരു സ്വകാര്യചികിത്സാലയം അവരുടെ ഗൂഢമായ ആവശ്യം അംഗീകരിച്ചു.

പിറ്റേന്ന് വീട്ടില്‍വന്നപ്പോള്‍ വിങ്ങിക്കരഞ്ഞുകൊണ്ട് സുധ പരാതിപ്പെട്ടു: ഇച്ചായാ, നമ്മള്‍ ഒരു കുഞ്ഞിനെയാ കൊന്നത്. അതു വേണ്ടായിരുന്നു. ദൈവം നമ്മളോട് ക്ഷമിക്കുമോ?' ഭാര്യയുടെ പാപബോധം സൃഷ്ടിച്ച ദുഃഖം ചുമന്നപ്പോള്‍ നിരാശനായി. സ്വന്ത രക്തത്തോട് തിന്മ ചെയ്തുവെന്നു സ്വയം സമ്മതിച്ചു. അപ്പോള്‍, അനുഭവപ്പെട്ട സൈ്വര്യമില്ലായ്മ ദുസ്സഹമായി. എന്നിട്ടും ലജ്ഞാമുഖത്തോടെ നടന്നില്ല. കുടുംബരഹസ്യം ആരും അറിയരുതെന്നു നിശ്ചയിച്ചു. ആരാധനയിങ്കല്‍ കുമ്പസാരിച്ചില്ല. തന്റെ കുറ്റകരമായ നിര്‍ബന്ധത്തിനു കീഴ്‌പ്പെട്ട ഭാര്യ ശിക്ഷിക്കപ്പെടാതിരിക്കുവാന്‍ കൃപയുടെ ആത്മാവിനെ ആശ്രയിച്ചു. അധികയാതനയില്‍ ഓര്‍മ്മകള്‍ ഒതുങ്ങി നിന്നു. നന്മയുടെ നിഴലുകളിലൂടെ നടന്നു. സമയദൂരത്തില്‍ വിഷാദം മങ്ങുകയായിരുന്നു. വിശ്വസ്തതയുടെ മൂല്യം ജീവനത്തെ സജീവമാക്കി.

പിറ്റേ ആഴ്ചയില്‍ ജോലിസ്ഥലത്ത് തങ്കമ്മയെ കണ്ടപ്പോള്‍ സുധ സൗമ്യതയോടെ സംസാരിച്ചു. പകയും പോരും പ്രതീക്ഷിച്ച തങ്കമ്മക്ക് സുധയുടെ കൂട്ടായ്മയുടെ ഔദാര്യം സന്തോഷമായി! അന്ന് ജോലികഴിഞ്ഞ് രണ്ടുപേരും വീടുകളിലേക്ക് മടങ്ങിയപ്പോള്‍, സുധ ചോദിച്ചു: ഞങ്ങളുടെ കുടുംബകാര്യ മറിഞ്ഞതെങ്ങനാ? ഉറക്കേ ചിരിച്ചുകൊണ്ട് തങ്കമ്മ പറഞ്ഞു: 'മറന്നുകളയേണ്ടൊരു കാര്യം ഇപ്പഴും മനസ്സില്‍ വെച്ചിരിക്കുന്നതെന്തിനാ? എന്നെ അറിയിച്ചത് എന്റെ ഹസ്ബന്‍ഡ് ബേബിച്ചനാ' സുധ നടുങ്ങി! അനിയന്ത്രിത സംഭ്രമം. ഷിബുവിനെ തെറ്റിദ്ധരിച്ചുവെന്ന ബോധം. ഹൃദയം തകര്‍ക്കുന്ന മറ്റൊരിവ്. സ്വയം പഴിച്ചു! സങ്കടവികാരം ഊഷ്മളമായി.
സ്ഥിരത വിട്ട മനസ്സില്‍ കുറ്റബോധം. അതുകൊണ്ട്, വേറൊന്നും തങ്കമ്മയോട് ചോദിച്ചില്ല. പെട്ടെന്ന് മറ്റൊരു വഴിക്ക് ചിന്ത നീങ്ങി. ബേബിച്ചനോട് തന്റെ കുടുംബരഹസ്യം പറഞ്ഞത് ആരാണെന്ന വിചാരം. ഷിബുവാണെന്ന നിഗമനം. ബന്ധുവും നര്‍മ്മ സുഹൃത്തു മല്ലാത്ത ഒരാളോട് സ്വകാര്യം പറഞ്ഞതെന്തിനെന്ന ചോദ്യം. കുടുംബരഹസ്യം ആരേയും അറിയിച്ചിട്ടില്ലായെന്ന് ഷിബു പറഞ്ഞത് കള്ളമോ? വാസ്തവമറിയാനുള്ള തിടുക്കം. തങ്കമ്മ വെളുപ്പെടുത്തിയ സംഗതി തല്‍ക്കാലം ഷിബുവിനെ അറിയിക്കരുതെന്നും തീരുമാനിച്ചു.

വീട്ടില്‍ എത്തിയപ്പോള്‍ വീണ്ടും മനസ്സാക്ഷിയുടെ പ്രേരണ മാറി. കോപവും താപവും ഉണ്ടായി. അമിതവിമര്‍ശനത്തിനുള്ള ആന്തരീക പ്രേരണ. ഷിബുവിനോട് മിണ്ടാതെ ഡൈനിംഗ് ഹാളില്‍ ചെന്നിരുന്നു. മൗനമായി കരഞ്ഞു. അതുകണ്ട് അരികില്‍ വന്ന ഭര്‍ത്താവിനോട് അവള്‍ പരിഭവിച്ചു: ഇച്ചായന്‍ സത്യസന്ധനും നിഷ്‌കളങ്കനുമാണെന്ന് എന്നെ വിശ്വസിപ്പിച്ചു. പക്ഷെ, വാസ്തവം മറച്ചുപിടിക്കാന്‍ മഹാമിടുക്കനാണെന്ന് ഇന്ന് ഞാനറിഞ്ഞു. കത്തുന്ന കനലുകള്‍പോലെ ആ വാക്കുകള്‍ ഷിബുവിന്റെ മനസ്സില്‍ വീണു. പെട്ടെന്നുണ്ടായ ക്രോധം മറച്ചുകൊണ്ട് അയാള്‍ ഓര്‍മ്മിപ്പിച്ചു. ഭൂഷണം പറയുന്ന നാക്ക് ആയുധംപോലെ നാശകരമാണെന്നോര്‍ക്കണം. എന്ത് സംഭവിച്ചു എന്ന് ഇപ്പോഴും നീ പറയുന്നില്ല.' കലഹമുണ്ടാക്കരുതെന്നു വിചാരിച്ചു വീണ്ടു നിശ്ശബ്ദനായി. അപ്പോള്‍, തങ്കമ്മ പറഞ്ഞ കാര്യം സൗമ്യതയോടെ സുധ വിവരിച്ചു.
വെളിപ്പെടുത്താഞ്ഞ വീട്ടുകാര്യം ബേബിച്ചനെ അറിയിച്ചിട്ടും തന്നോട് മാത്രം അക്കാര്യം ഒളിച്ചുവച്ചത് എന്തിനെന്ന് ചോദിച്ചു. പരസ്പരവിശ്വാസത്തില്‍നിന്നും തമ്മിലകറ്റുന്ന ഒരു ദു:സ്ഥിതി മടങ്ങിവന്നുവെന്ന് ഷിബുവിന് തോന്നി. തിളച്ചുയര്‍ന്ന കോപം ഉള്ളിലൊതുക്കി ഉപദേശിച്ചു: പെട്ടെന്ന് തെറ്റിദ്ധരിക്കുന്ന പ്രകൃതം നീ മാറ്റണം. വ്യാജവാക്ക് കേട്ടു കലഹിക്കരുത്. നീ എന്നെ വിശ്വസിക്കണം. കുടുംബകാര്യങ്ങള്‍ പരസ്യപ്പെടുത്തി രസിക്കുന്നവനല്ല ഞാന്‍. ബേബിച്ചനോട് ഒന്നും പറഞ്ഞിട്ടില്ല.'

'അങ്ങനെയെങ്കില്‍ നമ്മുടെ സ്വകാര്യം അയാള്‍ എങ്ങനെ അറിഞ്ഞു?'
'അത് അറിയാനുള്ള വിവേകം നിനക്കുണ്ടായില്ല.' അതിന്റെ പൊരുള്‍ മനസ്സിലാക്കാതെ സംശയിച്ചുനിന്ന ഭാര്യയെ അയാള്‍ മാറോട് ചേര്‍ത്തു നിര്‍ത്തി. തന്റെ സത്യസന്ധത തെളിയിക്കാനുള്ള ആവേശത്തോടെ, വേദനയോടെ വെളിവാക്കി: നമ്മള്‍ ചെയ്തത് മഹാപാപമാണെന്ന് നീ പലപ്പോഴും പറഞ്ഞപ്പോള്‍, കുറ്റബോധം എന്നെ ഞെരുക്കി! ദൈവം എന്നെ ശിക്ഷിച്ചാലും, നീ രക്ഷപ്പെടണമെന്നു കരുതി നമ്മുടെ കര്‍ത്താവിനോട് മാത്രം സാക്ഷ്യം പറഞ്ഞു. നിന്നെ ശിക്ഷിക്കരുതെന്നും അപേക്ഷിച്ചു. മറ്റാരോടും പറഞ്ഞിട്ടില്ല. നീ എന്നെ വിശ്വസിക്കണം.' അത്രയും കേട്ടപ്പോള്‍ സുധയുടെ ഉള്ളം കുളിര്‍ത്തും. ഹൃദയസന്തോഷത്തോടെ അവള്‍ മൊഴിഞ്ഞു: 'ഇച്ചായന്‍ വിഷമിക്കണ്ടാ!' വിശ്വാസത്തിന്റെ വിശിഷ്ഠ സാന്ത്വനം. അതില്‍ നിലച്ചുപോകാത്ത അവര്‍ണ്ണനീയ സ്‌നേഹത്തിന്റെ സുഖം!

പ്രഭാതരശ്മികളെത്തേടി ഒരേ വേഗതയില്‍ ഓടുകയായിരുന്നു രാത്രിയാമങ്ങള്‍. സുധ ഉറങ്ങി. അപ്പോഴും ആകുലീകരിക്കുന്ന ചിന്തയില്‍ മുഴുകി, മനോവ്യസനത്തോടെ ഷിബു സ്വയം ചോദിച്ചു: ഹൃദയത്തിന്റെ ആഴത്തില്‍ ഗോപനം ചെയ്ത കാര്യം അന്യന്‍ എങ്ങനെയറിഞ്ഞു? നിരപരാധം തെളിയിക്കാന്‍ സാധിക്കുമോ? ജീവിതത്തെ വീണ്ടും സന്തുഷ്ടമാക്കുവാന്‍ എന്ത് ചെയ്യണം? ഈ അപ്രതീക്ഷിതസംഭവം എന്തിന്? ജീവിതത്തെ ചൂഴുന്ന ദുഃഖം അഴിഞ്ഞുപോകുമോ? ദൈവസ്‌നേഹം സഹായിക്കുമോ?

അടുത്ത ദിവസം. ജോലി കഴിഞ്ഞ് തങ്കമ്മയോടൊപ്പം മടങ്ങുമ്പോള്‍ സുധയുടെ ചിന്തയില്‍ ആകാംക്ഷ നിറഞ്ഞു. കവിഞ്ഞ അടുപ്പം കാണിക്കുന്നതും ചികഞ്ഞ് അന്വേഷിക്കുന്നതും സ്വഭാവമല്ലെങ്കിലും, അവള്‍ അന്വേഷിച്ചു: തങ്കമ്മേടെ ഹസ്ബന്‍ഡ് ഞങ്ങടെ കുടുംബകാര്യമറിഞ്ഞ് എങ്ങനയാ? ഞങ്ങള്‍ ആരോടും അക്കാര്യം പറഞ്ഞിട്ടില്ല.' അപ്പോഴും, തങ്കമ്മ ചിരിച്ചു. ചിന്തയിലാണ്ടു. പിന്നൊരു ചോദ്യം: എന്തിനാ ഇങ്ങനൊരാവശ്യം? ബേബിച്ചന്‍ എങ്ങനെയറിഞ്ഞുവെന്ന് ഞാനിപ്പോള്‍ പറയുന്നില്ല. അത് നിങ്ങളറിയേണ്ട കാര്യമല്ല.' മനസ്സ് നൊന്തതിനാല്‍ മറ്റൊന്നും സുധ ചോദിച്ചില്ല. സത്യം കണ്ടെത്താനുള്ള വഴി അടഞ്ഞുവെന്നു ഊഹിച്ചു. അവരുടെ നടുവില്‍ തെളിഞ്ഞുനിന്ന സൗഹൃദത്തിന്റെ വെളിച്ചം മങ്ങി. വിരസവിമൂകത! തന്റെ നിഷേധവും നിസ്സഹകരണവും കൂട്ടുകാരിയ്ക്ക് ഇഷ്ടപ്പെട്ടില്ലെന്ന് തങ്കമ്മക്ക് ബോധ്യമായി. ആരോടെന്നില്ലാതെ, ഗൗരവത്തോടെ അവള്‍ പറഞ്ഞു: 'ആള്‍ക്കാര്‍ മുട്ടിക്കൂടിനില്‍ക്കുമ്പോള്‍ പിറുപിറുക്കുന്നത് അരികിലുള്ളവര്‍ കേള്‍ക്കുമെന്നോ ശ്രദ്ധിക്കുമെന്നോ പലരും ഓര്‍ക്കാറില്ല' ആ വിവരം ഒറവിന്റെ അടിസ്ഥാന ഘടകമായി. അത് സത്യത്തിലേക്കുള്ള വഴിവെളിച്ചമായി. അന്വേഷണത്തിന്റെ സാഫല്യമായി!
ആ രാത്രിയില്‍, പാതിരാവ് പടിയിറങ്ങിയപ്പോള്‍, ഭര്‍ത്താവിന്റെ മാറില്‍ കൈവച്ചു പറ്റിച്ചേര്‍ന്നുകിടന്നുകൊണ്ട് സുധ ആശ്വസിപ്പിച്ചു: ഇച്ചായന്‍ വിഷമിക്കണ്ടാ. നമ്മുടെ അനുഭവം എന്നും കൂടെ വരുന്ന ഒരു ഓര്‍മ്മയാണ്!

പ്രവാസി  (കഥ)  ജോണ്‍ വേറ്റം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക