Image

9 ദിവസങ്ങള്‍ ഒരു രക്ഷാദൗത്യത്തിന്റെ കഥ (നോവല്‍-12 ബി.ജോണ്‍ കുന്തറ)

Published on 22 January, 2017
9 ദിവസങ്ങള്‍ ഒരു രക്ഷാദൗത്യത്തിന്റെ കഥ (നോവല്‍-12 ബി.ജോണ്‍ കുന്തറ)
മലയാളം വിവര്‍ത്തനം - എസ്. ജയേഷ്


അദ്ധ്യായം 12

മാത്യൂസിനെ കാണാതായതിന്റെ എട്ടാം ദിവസം...

ദൈവം മാത്യൂസിനെ തിരികെ കൊണ്ടുവരുമെന്ന് എനിക്ക് പ്രതീക്ഷയുണ്ടായിരുന്നു. ആന്‍ഡ്രൂ അതിരാവിലെ തന്നെ ഉണര്‍ന്ന് കാപ്പിയുണ്ടാക്കി കുടിച്ചു. അപ്പോഴേയ്ക്കും പ്ലാസിയും എത്തിച്ചേര്‍ന്നു. ഏഴ് മണിയ്ക്ക് അവര്‍ പുറപ്പെട്ടു.

പുറപ്പെടുന്നതിന് മുമ്പ് റോയ് തന്റെ ഗൃഹപാഠങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു. ഫാ.ക്ലീറ്റസിന്റെ ആശുപത്രി എവിടെയാണെന്ന് കൃത്യമായി അയാള്‍ക്കറിയാമായിരുന്നു. പാലായിലേയ്ക്ക് പോകുന്ന വഴി അവര്‍ കേസിനെക്കുറിച്ചല്ല മറ്റ് കാര്യങ്ങളെക്കുറിച്ചാണ് സംസാരിച്ചത്.

ആന്‍ഡ്രൂവിന് അറിയേണ്ടിയിരുന്നത് സിബിഐ യിലെ റോയിയുടെ ജോലിയെക്കുറിച്ചായിരുന്നു. ഒരു കേസ് അന്വേഷണത്തിനായി ഏല്‍പ്പിക്കുന്നതിന്റെ ഘട്ടങ്ങള്‍ റോയ് വിശദീകരിച്ചു. മിക്കപ്പോഴും ഇന്ത്യയിലെ രാഷ്ട്രീയക്കാര്‍ ഇന്ത്യന്‍ സര്‍ക്കാരുമായി കച്ചവടത്തിലേര്‍പ്പെടുന്ന വിദേശകമ്പനികളുമായി ബന്ധപ്പെട്ട കേസുകളാണ് മേശപ്പുറത്തെത്തുക.

പിന്നീട്, ആന്‍ഡ്രൂവിന്റെ നേവി ജീവിതത്തിനെക്കുറിച്ച് റോയ് ചോദിച്ചു. ഇന്ത്യന്‍ നേവിയുമൊത്തുള്ള തന്റെ പഴയകാല കഥകള്‍ ആന്‍ഡ്രൂ പറഞ്ഞു. റോയ് ആ കഥകള്‍ താല്പര്യത്തോടെ കേട്ടു. ന്‍ഡ്രൂ ആ സംഭവം പറഞ്ഞു.

“2008 ല്‍, ഞങ്ങളുടെ കപ്പല്‍ ഗോവന്‍ തീരത്തെത്തി, ഇന്ത്യന്‍ നേവിയുമായി ചേര്‍ന്ന് ഒരു പരിശീലനത്തിനായി.”

“നിങ്ങള്‍ മലബാര്‍ എക്‌സര്‍സൈസ് എന്ന് കേട്ടിട്ടുണ്ടോ?” ആന്‍ഡ്രൂ ചോദിച്ചു.

“കേട്ടിട്ടുണ്ട്, നേവിയില്‍ നിന്നും വിരമിക്കുന്നതിന് മുമ്പ് 2006 ല്‍ ഞാനും പങ്കുചേര്‍ന്നിട്ടുണ്ട്.”

റോയ് ആ എക്‌സര്‍സൈസിനെക്കുറിച്ച് കുറച്ചു കൂടി പറഞ്ഞു, “നോര്‍ത്ത് പസഫിക് സമുദ്രത്തില്‍ അമേരിക്കയും ഞങ്ങളും ചേര്‍ന്നുള്ള ശക്തമായ സാന്നിധ്യം ചൈനയെ അറിയിക്കുകയായിരുന്നു ലക്ഷ്യം. ബംഗാള്‍ ഉള്‍ക്കടലിലും അറേബ്യന്‍ കടലിലും.”

ആന്‍ഡ്രൂ തന്റെ ഗോവയിലെ അനുഭവം വിശദീകരിച്ചു.

“ഡടട ഇവമിരലഹഹീൃ്െശഹഹല ഗോവ തുറമുഖം വരെ ഗൈഡ് ചെയ്യാനുള്ള അവസരം എനിക്ക് കിട്ടി. സ്വാഗതച്ചടങ്ങില്‍ വച്ച് ഇന്ത്യയില്‍ നിന്നും അമേരിക്കയിലേയ്ക്ക് കുടിയേറിപ്പാര്‍ത്ത് യു എസ് നേവിയില്‍ ജോലി ചെയ്യുന്ന എന്നെ ഇന്ത്യന്‍ നേവിയ്ക്ക് പരിചയപ്പെടുത്താന്‍ കപ്പലിന്റെ ക്യാപ്റ്റന് ഉത്സാഹമായിരുന്നു. ചില പത്രക്കാര്‍ക്ക് അതില്‍ താല്പര്യം തോന്നി ആ ചടങ്ങ് വാര്‍ത്തയാക്കുകയും ചെയ്തു. ചടങ്ങ് കഴിഞ്ഞപ്പോള്‍ ടൈംസ് ഓഫ് ഇന്ത്യയിലെ ഒരു റിപ്പോര്‍ട്ടര്‍ എന്നെ ഇന്റര്‍വ്യൂ ചെയ്യണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചു.”

അത് കേട്ടപ്പോള്‍ റോയിക്ക് ആഹ്ലാദം തോന്നി പറഞ്ഞു, “അത് ഉഗ്രനായി, പറയൂ ആന്‍ഡ്രൂ .”

“ഞാന്‍ ഇന്റര്‍വ്യൂവിന് ഉത്തരങ്ങളെല്ലാം പറഞ്ഞത് പിറ്റേ ദിവസം എന്റെ ഫോട്ടോയടക്കം വന്നിരുന്നു. ഞാന്‍ ആ പേപ്പറിന്റെ കോപ്പി ഡാഡിനെ കാണിച്ചപ്പോള്‍ അദ്ദേഹം വളരെ സന്തോഷിച്ചു.”

അത് പറയുമ്പോള്‍ ആന്‍ഡ്രൂ വിന്റെ കണ്ണുകള്‍ നിറയുന്നത് റോയ് കണ്ടു. മലബാര്‍ എക്‌സര്‍സൈസിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ റോയിക്ക് താല്പര്യം ഉണ്ടായിരുന്നു. ആന്‍ഡ്രൂ കുറച്ച് കാര്യങ്ങള്‍ കൂടി പറഞ്ഞു.

“എക്‌സര്‍സൈസിന്റെ ഭാഗമായി ഞാന്‍ മൂന്ന് ദിവസങ്ങള്‍ നിങ്ങളുടെ ബ്രഹ്മപുത്ര ക്ലാസ്സ് കപ്പലില്‍ ഉണ്ടായിരുന്നു. പഠിക്കുകയും പഠിപ്പിക്കുകയും. അത് ഒന്നാന്തരം സമയമായിരുന്നു. എനിക്ക് രസകരമായി തോന്നിയ ഒരു കാര്യം ഇന്ത്യന്‍ ബിയര്‍ ആയിരുന്നു. ഞങ്ങളുടെ കപ്പലുകളില്‍ മദ്യം കൊണ്ടുപോകാന്‍ അനുവദിക്കില്ല. ഏതെങ്കിലും തീരത്ത് അടുക്കുമ്പോഴേ ഞങ്ങള്‍ക്ക് മദ്യം കിട്ടുകയുള്ളൂ.”

റോയിക്ക് അതെല്ലാം കേട്ടപ്പോള്‍ സന്തോഷമായി. അവര്‍ പാലായിലേയ്ക്ക് അടുക്കുകയാണെന്ന് റോയ് പറഞ്ഞു. അവിടെ ഭൂമിശാസ്ത്രം മാറുന്നത് ആന്‍ഡ്രൂ കണ്ടു. ആലുവയേക്കാള്‍ വ്യത്യസ്തം. പോകുന്ന വഴി ചെറിയ പട്ടണങ്ങള്‍ കടന്നുപോയി. റോഡുകളില്‍ വളവുകളും ഇരുവശവും കുന്നുകളായിരുന്നു.

ആന്‍ഡ്രൂവിന് ഒരു സംശയം തീര്‍ക്കാനുണ്ടായിരുന്നു. റോഡിന്റെ ഇരുവശവും നിരന്ന് നില്‍ക്കുന്ന തടിയില്‍ വെട്ട് കൊണ്ടിരിക്കുന്ന മരങ്ങളെപ്പറ്റി, “അത് റബ്ബര്‍ മരങ്ങളാണോ?”

“അതേ.” റോയ് പറഞ്ഞു. കാലവസ്ഥയില്‍ മാറ്റമുള്ളത് ആന്‍ഡ്രൂ അറിഞ്ഞു. ആലുവായേക്കാള്‍ ചൂട് കുറവാണിവിടെ.

റബ്ബറിനെക്കുറിച്ചും കേരളത്തിലെ മറ്റ് കൃഷികളെക്കുറിച്ചും റോയ് ചെറുതായൊന്ന് വിശദീകരിച്ചു. “നിങ്ങള്‍ക്കറിയാമല്ലോ, കൃഷിയും പ്രകൃതിവിഭവങ്ങളും അടിസ്ഥാനമാക്കി കേരളത്തിനെ മൂന്നായി തിരിച്ചിട്ടുണ്ട്. നമ്മളിപ്പോള്‍ കിഴക്കന്‍ മേഖലയിലാണ്. ഇവിടം റബ്ബര്‍ തോട്ടങ്ങള്‍ക്കും കുരുമുളക്, ഏലം, ജാതിയ്ക്കാ തുടങ്ങിയവയ്ക്ക് പേരു കേട്ടതാണ്. എന്റെ കുടുംബം കുട്ടനാട്ടില്‍ (നിറയെ ജലാശയങ്ങളുള്ള മദ്ധ്യകേരളത്തിലെ ഭാഗം) നിന്നാണ്. ഈ തെക്കന്‍ ഭാഗം നെല്‍ക്കൃഷിയ്ക്ക് പ്രശസ്തമാണ്. കടല്‍ത്തീരങ്ങള്‍ക്കും. പടിഞ്ഞാറ് ഭാഗം തെങ്ങുകള്‍ക്ക് പ്രശസ്തമാണ്. ഉപ്പുരസമുള്ള മൃദുവായ ഇവിടത്തെ മണ്ണ് റബ്ബര്‍ കൃഷിക്ക് ചേരാത്തത് കൊണ്ട് ഒറ്റ റബ്ബര്‍ മരങ്ങളും നിങ്ങള്‍ക്കിവിടെ കാണാനാവില്ല. തെങ്ങ് കേരളത്തില്‍ മുഴുവനുമുണ്ട്, ഏത് തരത്തിലുള്ള മണ്ണും തെങ്ങിന് പ്രശ്‌നമില്ല, കാലാവസ്ഥ മാത്രമാണ്.”

“നമ്മളെത്തി സര്‍.” പ്ലാസി പറഞ്ഞു. ലിറ്റില്‍ ഫ്‌ലവര്‍ ഹോസ്പിറ്റല്‍ എന്ന് എഴുതിയ കമാനം കടന്ന് കാര്‍ നീങ്ങി. “ഇതായിരിക്കും ആ ആശുപത്രി.” ആന്‍ഡ്രൂ പറഞ്ഞു.

ആശുപത്രിയുടെ പിന്നില്‍ റബ്ബര്‍ മരങ്ങള്‍ ഉണ്ടായിരുന്നു. പ്രവേശന കവാടത്തിനരികില്‍ ഏതാനും കടകളും ഒരു ചെറിയ ഹോട്ടലും. കാറിന്റെ ഡോര്‍ തുറന്നപ്പോള്‍ ചീവിടുകളുടെ ശബ്ദം കേട്ടു. റബ്ബര്‍ തോട്ടത്തില്‍ നിന്നും തണുത്ത കാറ്റ് തഴുകിനീങ്ങി. അത് ഊര്‍ജ്ജം പകരുന്നതായിരുന്നു.

അവര്‍ കാറില്‍ നിന്നും ഇറങ്ങിയപ്പോള്‍, യൂണിഫോം ധരിച്ച ഒരാള്‍ വന്ന് പ്ലാസിയോട് എന്തോ സംസാരിച്ചു. കാര്‍ അവിടെ പാര്‍ക്ക് ചെയ്യാന്‍ പാടില്ലെന്ന് റോയ് ഊഹിച്ചു. റോയ് തന്റെ ബാഡ്ജ് ഗാര്‍ഡിനെ കാണിച്ചപ്പോള്‍ അനുസരണയുള്ള സേവകനെപ്പോലെ അയാള്‍ മാറിനിന്നു.

“ശരി സര്‍, കുഴപ്പമില്ല.” ഗാര്‍ഡ് പറഞ്ഞു.

വിശാലമായ മുറ്റമുള്ള ഒരു മൂന്ന് നില കെട്ടിടമായിരുന്നു ആശുപത്രി. ആളുകള്‍ വന്നും പോയുമിരിക്കുന്നു. മുറ്റത്ത് ഒരു പൂന്തോട്ടവും ചെറിയ കുളവും നടുക്ക് ആരുടേയോ പ്രതിമയും കണ്ടു. ആ പ്രതിമ ഏതെങ്കിലും പുണ്യാളന്റെ ആയിരിക്കുമെന്ന് ആന്‍ഡ്രൂ കരുതി.

കുളത്തില്‍ ജലസസ്യങ്ങള്‍ ഉണ്ടായിരുന്നു. ആ കുളത്തിനെ ചുറ്റി െ്രെഡവ് വേയും. വേണ്ടത്ര ശ്രദ്ധ ലഭിക്കാത്ത ആ കുളത്തില്‍ ചെളി നിറഞ്ഞിരുന്നു. കെട്ടിടത്തിന് മുന്നില്‍ മൂന്ന് വേറെ കാറുകള്‍ പാര്‍ക്ക് ചെയ്തിരുന്നു. വശങ്ങളിലും പുറത്തുമായി കുറച്ചെണ്ണവും.

അവര്‍ റിസപ്ഷനിലേയ്ക്ക് പോയി. റോയ് ഫാ. ക്ലീറ്റസിനെ തിരക്കി. ഫാ. ക്ലീറ്റസ് കുര്‍ബാനയിലാണെന്നും ഉടനെ എത്തുമെന്നും റിസപ്ഷനിലെ പെണ്‍കുട്ടി പറഞ്ഞു. അവര്‍ ആശുപത്രിയിലെ അദ്ദേഹത്തിന്റെ ഓഫീസിനെ ചൂണ്ടിക്കാണിച്ച് പുറത്ത് കാത്തിരിക്കാമെന്ന് അറിയിച്ചു. ഞങ്ങള്‍ ആ പെണ്‍കുട്ടി കാണിച്ച വഴിയിലൂടെ നടന്നു. കോറിഡോറിന്റെ ഇരുവശത്തും മരത്തിന്റെ ബഞ്ചുകള്‍ ഉണ്ടായിരുന്നു. ചിലതില്‍ ആളുകള്‍ ഇരിക്കുന്നു. ഡോക്ടര്‍മാരുടെ പേരുകള്‍ എഴുതിയ മുറികള്‍ ഇരുവശത്തും. ബഞ്ചുകളില്‍ ഇരിക്കുന്നവര്‍ തങ്ങളുടെ ഊഴം കാത്ത് ഇരിക്കുന്നവരായിരിക്കും.

ഫാ. ക്ലീറ്റസ്, ഹോസ്പിറ്റല്‍ ഡയറക്ടര്‍ എന്ന ബോര്‍ഡ് വച്ച മുറിയുടെ മുന്നില്‍ അവര്‍ കാത്തിരുന്നു. പത്ത് നിമിഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ഒരു പുരോഹിതന്‍ നടന്നടുക്കുന്നത് കണ്ടു. അദ്ദേഹത്തിന്റെ കൂടെ വേറെയാരോ ഉണ്ടായിരുന്നു. അത് ഫാ.ക്ലീറ്റസ് തന്നെയാണെന്ന് സലീമിന്റേയും അലിയുടേയും വിവരണത്തില്‍ നിന്നും മനസ്സിലാക്കാമായിരുന്നു – ഊശാന്താടി വച്ച ഒരു അറുപതുകാരന്‍.

പുരോഹിതന്‍ ഒപ്പമുണ്ടായിരുന്ന ആള്‍ക്ക് എന്തൊക്കെയോ നിര്‍ദ്ദേശങ്ങള്‍ കൊടുത്തയച്ചു. അയാള്‍ പോയപ്പോള്‍ പുരോഹിതന്‍ ഓഫീസ് തുറന്നു. അതിനിടയ്ക്ക് അയാള്‍ റോയിയേയും ആന്‍ഡ്രൂവിനേയും ശ്രദ്ധിച്ചിരുന്നു. “നിങ്ങള്‍ എന്നെ കാത്തിരിക്കുകയായിരുന്നോ?”

ഇരുവരും എഴുന്നേറ്റു, “അതേ ഫാദര്‍.”

ഫാദര്‍ മുറിയിലേയ്ക്ക് കയറിയിട്ട് ചോദിച്ചു, “എന്നെ കാണാന്‍ പ്രത്യേകിച്ച് കാര്യം എന്തെങ്കിലും?” അദ്ദേഹം ഗൌരവത്തിലായിരുന്നു.

“ഉണ്ട്.”റോയ് തന്റെ ബാഡ്ജ് കാണിച്ച് പറഞ്ഞു. പെട്ടെന്ന്, ഫാദറിന്റെ ഗൌരവം മായുകയും അവരെ അകത്തേയ്ക്ക് ക്ഷണിച്ച് ഇരിക്കാന്‍ പറയുകയും ചെയ്തു.

‘ഫാ. ക്ലീറ്റസ് അല്ലേ?” റോയ് ചോദിച്ചു.

“അതെ, ഞാന്‍ എന്ത് സഹായമാണ് ചെയ്യേണ്ടത്?”

“ഫാ. ക്ലീറ്റസ് നിങ്ങളോട് കുറച്ച് ചോദ്യങ്ങള്‍ ഉണ്ട്” അപ്പോള്‍ ഫാദര്‍ ഫോണില്‍ ഒരു ബട്ടന്‍ അമര്‍ത്തി പറഞ്ഞു, “ഓഫീസിലേയ്ക്ക് ആരേയും കടത്തി വിടണ്ട. ഞാനൊരു മീറ്റിംഗിലാണ്.” ഇത്രയും പറഞ്ഞിട്ട് റോയിയോട് തുടരാന്‍ പറഞ്ഞു.

റോയ് ചോദ്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങി.

“ഫാ. ക്ലീറ്റസ് അമേരിക്കയില്‍ നിന്നുള്ള ഒരു തോമസ് എബ്രഹാമിനെ താങ്കള്‍ക്ക് അറിയാമോ?”

ഫാദര്‍ ആലോചിക്കുന്നത് പോലെയിരുന്നു, തോമസ് എബ്രഹാം എന്ന പേര് അത്ര പരിചിതമല്ലാത്തത് പോലെ. എന്നിട്ട് പറഞ്ഞു, “ഉവ്വ്, കുറച്ച് കാലം മുമ്പ് അങ്ങിനെയൊരാളെ ഞാന്‍ കണ്ടുമുട്ടിയിട്ടുണ്ട്.”

“ഫാദര്‍ അയാളെ താങ്കള്‍ക്ക് നന്നായി അറിയാമെന്ന് ഞങ്ങള്‍ക്കറിയാം. അയാള്‍ക്ക് വേണ്ടി താങ്കള്‍ ആലുവയില്‍ ഒരു അപാര്‍ട്ട്‌മെന്റ് ശരിയാക്കിക്കൊടുത്തില്ലേ?”

ഫാ. ക്ലീറ്റസിനെ മുഖം വിളറുന്നതും കൈകള്‍ വിറയ്ക്കുന്നതും അവര്‍ക്ക് കാണാമായിരുന്നു. ഫാദറിന് വാക്കുകള്‍ മുട്ടിപ്പോയി.

റോയ് പറഞ്ഞു, “ഫാദര്‍, പേടിക്കാനൊന്നുമില്ല. ആലോചിച്ച് മറുപടി പറഞ്ഞാല്‍ മതി. ഞങ്ങള്‍ അയാളെ തിരയുകായാണ്. താങ്കള്‍ ഞങ്ങളോട് സഹകരിച്ചാല്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നത് ഒഴിവാക്കാം.”

ഫാ. ക്ലീറ്റസ് ഒരിക്കല്‍ക്കൂടി തനിക്കൊന്നുമറിയില്ലെന്ന മട്ടില്‍ അഭിനയിച്ചു.

“അതെ, ശരിയാണ്. ഒരു പഴയ കോളജ് സുഹൃത്ത് എന്ന നിലയ്ക്ക് അയാള്‍ ആലുവയില്‍ ഒരു സ്ഥലം വേണമെന്ന് പറഞ്ഞിരുന്നു, എന്തോ ആയുര്‍വ്വേദ ചികിത്സയ്ക്കായി. ഞാനൊരെണ്ണം കണ്ടെത്തിക്കൊടുക്കുകയും ചെയ്തു. അതിന് ശേഷം അയാളുമായി വലിയ ബന്ധമൊന്നും ഉണ്ടായിട്ടില്ല.”

അദ്ദേഹം കള്ളം പറയുകയാണെന്ന് ആന്‍ഡ്രൂവിനും റോയിയ്ക്കും അറിയാമായിരുന്നു. ആ മറുപടിയില്‍ അക്ഷമനായി റോയ് തുടര്‍ന്നു, “ഫാ. ക്ലീറ്റസ് ഞാന്‍ നിങ്ങള്‍ക്ക് ഒരു അവസരം കൂടി തരുകയാണ്. തോമസ് എബ്രഹാം എവിടെയുണ്ട്?”

ഫാദര്‍ എവിടെയോ പോകാനുള്ളത് പോലെ അസ്വസ്ഥത കാണിച്ചു. റോയ് അത് ശ്രദ്ധിച്ചില്ല, “നിങ്ങള്‍ അമേരിക്കയില്‍ നിന്നും മെഡിക്കല്‍ ഉപകരണങ്ങള്‍ എന്ന പേരില്‍ കമ്പ്യൂട്ടര്‍ ഭാഗങ്ങളും മറ്റ് സാധനങ്ങളും കടത്തുന്നത് ഞങ്ങള്‍ക്കറിയാം.”

ഫാദര്‍ എന്തെങ്കിലും പറയുമോയെന്നറിയാന്‍ റോയ് ഒന്ന് നിര്‍ത്തി. പക്ഷേ അദ്ദേഹം നിശ്ശബ്ദമായിരുന്നു.

“കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയ്ക്ക്, തോമസ് അമേരിക്കയില്‍ നിന്നും ഏഴ് തവണ കേരളത്തിലേയ്ക്ക് വന്നു, അവസാനത്തെ തവണ ഹോങ് കോങ് വഴി. നിങ്ങള്‍ കളിക്കുന്നത് സി ബി ഐയോടാണ്. നിങ്ങള്‍ക്ക് ഒന്നും ഒളിക്കാനാവില്ല,“ റോയ് പറഞ്ഞു.

ഫാ.ക്ലീറ്റസ് ഒരു നിമിഷം സ്തംഭിച്ചിരുന്നു. അദ്ദേഹത്തിന്റെ കണ്ണുകള്‍ നിറയുന്നത് അവര്‍ കണ്ടു. അദ്ദേഹം കണ്ണട ഊരി കീശയില്‍ നിന്നും തൂവാല കൊണ്ട് ചില്ലുകള്‍ തുടച്ചു. ഫാ. ക്ലീറ്റസിനോട് ആന്‍ഡ്രൂവിന് സഹതാപം തോന്നി. തോമസ് ഏത് തരത്തിലുള്ള ആളാണെന്ന് അദ്ദേഹത്തിന് അറിയില്ല.

വിഷയത്തിന്റെ ഗൌരവം മനസ്സിലാക്കി ഫാദര്‍ സംസാരിക്കാന്‍ തുടങ്ങി.

“തോമസ് മെഡിക്കല്‍ ഉപകരണങ്ങള്‍ക്കൊപ്പം എന്തെങ്കിലും കടത്തുകയാണെന്ന് എനിക്ക് അറിയില്ലായിരുന്നു. ആകെ എനിക്ക് അറിയാവുന്നത് തോമസ് ഒരു എഞ്ചിനീയര്‍ ആയതുകൊണ്ട് അയാള്‍ക്ക് ഉപയോഗിച്ച ഉപകരണങ്ങള്‍ ലഭിക്കാന്‍ മാര്‍ഗ്ഗമുണ്ട് എന്നും അതെല്ലാം എന്റെ ആശുപത്രിയ്ക്കായി സംഭാവന ചെയ്യുന്നുവെന്നുമാണ്. ഷിപ്‌മെന്റ് എത്തിക്കഴിഞ്ഞാല്‍, അയാള്‍ അമേരിക്കയില്‍ നിന്നും വന്ന് അതെല്ലാം അസംബിള്‍ ചെയ്ത് ഞങ്ങള്‍ക്ക് പരിശീലനം നല്‍കും.”

ഫാദര്‍ സത്യമാണ് പറയുന്നതെന്ന് ഇരുവര്‍ക്കും മനസ്സിലായി. ആ ഉപകരണങ്ങള്‍ക്കിടയില്‍ എന്താണ് ഒളിപ്പിച്ചിരിക്കുന്നതെന്ന് തോമസ് ഫാദറിനോട് പറയാന്‍ സാധ്യതയില്ല. റോയ് പറഞ്ഞു, “ഫാദര്‍, താങ്കള്‍ ഇപ്പോള്‍ പറഞ്ഞത് ഞാന്‍ വിശ്വസിക്കുന്നു, പക്ഷേ അയാള്‍ ഇപ്പോള്‍ എവിടെയുണ്ടെന്ന് താങ്കള്‍ക്കറിയാം, അതാണ് ഞങ്ങള്‍ക്കറിയേണ്ടത്.”

തോമസ് എവിടെയാണെന്ന് പറയാതിരിക്കാന്‍ ഫാദര്‍ ഒരു ശ്രമം കൂടി നടത്തി നോക്കി.

“തോമസ് എവിടെയാണെന്ന് എനിക്കറിയില്ല. അയാള്‍ ഇപ്പോഴും ആലുവയിലാണെന്നാണ് എനിക്ക് തോന്നുന്നത്.”

റോയ് അല്പം പരുക്കനായി കസേരയില്‍ നിന്നും എഴുന്നേറ്റു. ആന്‍ഡ്രൂവും.

“ഫാ. ക്ലീറ്റസ്, താങ്കള്‍ക്ക് ഞങ്ങളുമായി സഹകരിക്കാന്‍ താല്പര്യമില്ലെന്ന് തോന്നുന്നു. നിങ്ങളുടെ റെക്കോര്‍ഡുകള്‍ പരിശോധിക്കാനും നിങ്ങളുടെ ജോലിക്കാരെ ചോദ്യം ചെയ്യാനുമുള്ള കോര്‍ട്ട് ഓര്‍ഡറുമായി ഞാന്‍ വരാം. നിങ്ങള്‍ ഇടപെടുന്നത് രാജ്യത്തിന്റെ സുരക്ഷാ കാര്യവുമായാണ്. ഇതിന്റെ ഭവിഷ്യത്തുകള്‍ രൂക്ഷമായിരിക്കും. അതിനെക്കുറിച്ച് ആലോചിക്കൂ.”

ആ സൂത്രം ഫലിച്ചു. ഫാദര്‍ എഴുന്നേറ്റ് പറഞ്ഞു, “ശരി, ശരി, രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് രാത്രി തോമസ് ഇവിടെ വന്ന് രാവിലെ തിരിച്ച് പോയി. ന്യൂ ഡല്‍ഹിയില്‍ ഒരു സുഹൃത്തിനെ കാണാന്‍ പോകുന്നെന്നാണ് പറഞ്ഞത്.”

“വിമാനത്തിലാണോ പോയത്?”

ഫാ. ക്ലീറ്റസ് ഒരു നിമിഷം ആലോചിച്ചിട്ട് പറഞ്ഞു, “എനിക്ക് തോന്നുന്നില്ല. ഫ്‌ലൈറ്റുകളെല്ലാം ഫുള്‍ അണെന്നും അതുകൊണ്ട് തീവണ്ടിയില്‍ പോകുന്നെന്നാണ് പറഞ്ഞത്.”

“തോമസ് ഇതിന് മുമ്പ് വന്നപ്പോള്‍ ഡല്‍ഹിയില്‍ പോയതായി ഓര്‍മ്മയുണ്ടോ?” റോയ് വീണ്ടും ചോദിച്ചു. “ഉവ്വ്, അയാള്‍ ഇവിടെ വരുമ്പോഴെല്ലാം അമേരിക്കയിലേയ്ക്ക് തിരിച്ച് പോകുന്നത് ഡല്‍ഹി വഴിയാണ്.” ഫാദര്‍ പറഞ്ഞു.

റോയ് അല്പം തന്ത്രപരമായും എന്നാല്‍ ഗൌരവം വിടാതെയും പറഞ്ഞു. “ഫാദര്‍, ഞാനും ഒരു ക്രിസ്ത്യാനിയാണ്. താങ്കളെ ഇതിലേയ്ക്ക് വലിച്ചിഴയ്ക്കാന്‍ എനിക്ക് താല്‍പര്യമില്ല. അത് താങ്കള്‍ക്കും പള്ളിയ്ക്കും നല്ലതല്ല. തോമസ് അയാളുടെ കച്ചവടത്തിനായി താങ്കളെ ഉപയോഗിക്കുകയായിരുന്നു. അയാളൊരു അന്താരാഷ്ട്ര കുറ്റവാളിയാണ്. താങ്കളെ അയാളുടെയൊപ്പം ചേര്‍ക്കാന്‍ എനിക്ക് പറ്റില്ല. താങ്കള്‍ ഇപ്പോള്‍ത്തന്നെ തോമസ്സിനെ വിളിക്കണം. ഞങ്ങളെക്കുറിച്ച് ഒന്നും സൂചിപ്പിക്കാതെ സാധാരണ പോലെ സംസാരിക്കണം. അയാള്‍ ഇപ്പോള്‍ എവിടെയുണ്ടെന്ന് ഞങ്ങള്‍ക്കറിയണം.”

ഫാ. ക്ലീറ്റസിന്റെ മുഖം ആശ്വാസം നിറയുന്നത് ഞങ്ങള്‍ കണ്ടു. മതത്തെയും പള്ളിയെയും ഫാദറിന്റെ ഒരു ക്രിമിനലുമായുള്ള പങ്കാളിത്തത്തെയും കുറിച്ച് റോയ് വ്യക്തമായി പറഞ്ഞത് ഫലിച്ചു എന്ന് ആന്‍ഡ്രൂ കരുതി. ഫാ. ക്ലീറ്റസ് ഫോണ്‍ എടുത്ത് തോമസിനെ വിളിച്ച് റോയ് പറഞ്ഞത് പോലെ ചെയ്തു. തോമസ് തീവണ്ടിയില്‍ ഡല്‍ഹിയിലേയ്ക്ക് പോകുകയാണെന്ന് അടുത്ത ദിവസം ഡല്‍ഹിയില്‍ എത്തിച്ചേരുമെന്നും ഫാദര്‍ പറഞ്ഞു.

റോയ് ഫാദറിനെ താക്കീത് കൊടുത്തു, “ഫാദര്‍ താങ്കളിനി അയാളെ വിളിക്കരുത്, അയാള്‍ വിളിക്കുകയാണെങ്കില്‍ ഞങ്ങള്‍ വന്ന കാര്യം പറയുകയുമരുത്. നിങ്ങളുടെ കാളുകള്‍ നിരീക്ഷിക്കാന്‍ ഞങ്ങള്‍ക്കാകുമെന്ന് ഓര്‍ക്കുക.”

ഫാ. ക്ലീറ്റസില്‍ നിന്നും ആവശ്യമായ വിവരങ്ങള്‍ അവര്‍ക്ക് കിട്ടിക്കഴിഞ്ഞിരുന്നു. ഫാദറിന് നന്ദി പറഞ്ഞ് അവര്‍ തിരിച്ചു. ഓഫീസില്‍ നിന്നും ഇറങ്ങുമ്പോള്‍ റോയ് തന്റെ നമ്പര്‍ ഫാദറിന് കൊടുത്തു, “തോമസിനെപ്പറ്റി കൂടുതലെന്തെങ്കിലും പറയണെമെന്ന് തോന്നുകയാണെങ്കില്‍ ഈ നമ്പറില്‍ വിളിക്കൂ. അറിയാമല്ലോ, താങ്കള്‍ ഇപ്പോഴും നിരീക്ഷണത്തില്‍ തന്നെയാണ്. ഞങ്ങളോട് സഹകരിച്ചാല്‍ നിങ്ങള്‍ക്ക് കുഴപ്പമൊന്നുമുണ്ടാവില്ല.”

ഫാ. ക്ലീറ്റസിന്റെ ഓഫീസില്‍ നിന്നും ഇറങ്ങുന്നതിന് മുമ്പ് റോയ് ഒരു കാര്യം കൂടി പറഞ്ഞു, “ഒരു ചോദ്യം കൂടി ഫാദര്‍, ആരാണ് പോള്‍? അയാള്‍ എവിടെയുണ്ടാകും?”

കൊളമ്പോ എന്ന പഴയൊരു ടിവി ഷോ എനിക്ക് ഓര്‍മ്മ വന്നു. അതില്‍ ഇന്‍സ്‌പെക്ടര്‍ കൊളമ്പോ പോകാനൊരുങ്ങുമ്പോള്‍ സന്ദേഹിക്കുന്നയാള്‍ക്ക് നേരെ തിരിഞ്ഞ്, വിരലുകള്‍ക്കിടയില്‍ ഒരു സിഗാറുമായി ചോദിക്കുന്ന പോലെ. ഫാ. ക്ലീറ്റസ് മടിയൊന്നും കൂടാതെ മറുപടി പറഞ്ഞു.

“പോള്‍ ഏറ്റുമാനൂരില്‍ ആണ് താമസിക്കുന്നത്. തോമസിന്റെ സുഹൃത്താണയാള്‍.”

റോയ് പോളിന്റെ ഫോണ്‍ നമ്പര്‍ ആവശ്യപ്പെട്ടപ്പോള്‍ ഫാദര്‍ തന്റെ മൊബൈലില്‍ നിന്നും എടുത്ത് കൊടുത്തു. റോയ് തുടര്‍ന്നു, “ഫാദര്‍, പോളിനോടും ഞങ്ങള്‍ വന്ന കാര്യം പറയരുത് കേട്ടോ.”

താനറിയാതെ, വെറും അശ്രദ്ധയുടെ പേരില്‍ ഇങ്ങനെയൊരു കുരുക്കില്‍ കുടുങ്ങിയ ഫാദറിനോട് എനിക്ക് സഹതാപം തോന്നി. “ഇല്ല, പറയില്ല.” ഫാദര്‍ വിഷമത്തോടെ പറഞ്ഞു.

കാറിലേയ്ക്ക് നടക്കുമ്പോള്‍ ആന്‍ഡ്രൂ ഒരു സംശയം ഉന്നയിച്ചു, “റോയ്, തോമസ് ഫ്‌ലൈറ്റില്‍ പോകാതെ ട്രെയിനില്‍ എന്തിന് പോയി?”

“തോമസ് ബുദ്ധിമാനാണ്. ക്രിമിനലുകള്‍ വിമാനത്തില്‍ സഞ്ചരിക്കാന്‍ താല്പര്യപ്പെടാറില്ല. എല്ലായിടത്തും പരിശോധനയുണ്ടാകും. മാത്രമല്ല റെയില്‍വേ സ്‌റ്റേഷനുകളിലെപ്പോലെ തിരക്കും ഉണ്ടാവില്ല. അതാണ് തീവണ്ടി തിരഞ്ഞെടുക്കാനുള്ള പ്രധാന കാരണം. നമുക്ക് അയാള്‍ പോകുന്ന തീവണ്ടി പിന്തുടരാനും അയാള്‍ എപ്പോള്‍ ഡല്‍ഹിയില്‍ എത്തുമെന്ന് അറിയാനും സാധിക്കും. ഞാനത് കണ്ടുപിടിച്ചിട്ട് വിളിക്കാം,“ റോയ് തന്റെ പരിചയസമ്പന്നതയില്‍ നിന്നും പറഞ്ഞു.

ആശുപത്രിയില്‍ നിന്നും പുറപ്പെട്ടപ്പോള്‍ വേഗം പോകണമെന്നും എത്രയും വേഗം ന്യൂ ഡല്‍ഹി ഓഫീസില്‍ വിവരം അറിയിക്കണമെന്നും റോയ് പറഞ്ഞു. റോയ് ചോദിച്ചു, ഇപ്പോള്‍ തോമസ് ഡല്‍ഹിയിലേയ്ക്ക് എന്തിന് പോയതായിരിക്കുമെന്നാണ് കരുതുന്നത്?”

“ഇറാനിയന്‍ സുഹൃത്തുക്കളില്‍ നിന്ന് സഹായം ചോദിക്കാനായിരിക്കും.”

“വളരെ ശരിയാണ്.” റോയ് പറഞ്ഞു.

“അയാള്‍ ഇറാനിയന്‍ എംബസ്സിയില്‍ അഭയം തേടിയാലോ? ഇറാനും അമേരിക്കയും തമ്മില്‍ അത്ര രസത്തിലല്ലാത്തത് കൊണ്ട്?,“ ആന്‍ഡ്രൂ കൂട്ടിച്ചേര്‍ത്തു.

“അതും സാധ്യമാണ്. അത് സംഭവിക്കാതിരിക്കാന്‍ നമ്മള്‍ നോക്കണം. അയാള്‍ എംബസ്സിക്കകത്ത് കയറിയാല്‍, ഇറാനികള്‍ അയാളെ സംരക്ഷിക്കുകയാണെങ്കില്‍, പിന്നെ വളരെ പ്രയാസമാണെന്ന് മാത്രമല്ല പ്രശ്‌നങ്ങള്‍ തീരാന്‍ സമയമെടുക്കുകയും ചെയ്യും. ഇന്ത്യയും ഇറാനും സുഹൃത്തുക്കളാണെങ്കിലും ഈ കേസില്‍ പ്രതി ഇന്ത്യന്‍ പൌരനല്ലാത്തതിനാല്‍ നമുക്ക് ഇറാനുമായി ചര്‍ച്ച ചെയ്യാനുള്ള സാധ്യതകള്‍ കുറവായിരിക്കും.” റോയ് പറഞ്ഞു.

അത് കേട്ടപ്പോല്‍ ആന്‍ഡ്രൂ ഭയന്നു, “ഞാനെന്താണ് ചെയ്യേണ്ടത്. എനിക്ക് എന്ത് സംഭവിക്കുമെന്നോര്‍ത്ത് വിഷമിക്കണ്ട.”

റോയ് ആന്‍ഡ്രൂവിനെ സമാധാനിപ്പിച്ചു, “വിഷമിക്കരുത് ആന്‍ഡ്രൂ , തോമസ് രക്ഷപ്പെടാതിരിക്കാന്‍ വേണ്ടി ഡല്‍ഹിയിലുള്ള എന്റെ എല്ലാ ബന്ധങ്ങളും ഉപയോഗിച്ച് ശ്രമിക്കും ഞാന്‍.”

റോയിയെ എറണാകുളത്തെ ഓഫീസില്‍ കൊണ്ടുവിടാന്‍ പോകുമ്പോള്‍ അടുത്ത ഘട്ടത്തിനെക്കുറിച്ച് അവര്‍ സംസാരിച്ചു. എല്ലാ അര്‍ഥത്തിലും മാത്യൂസിനെ സുരക്ഷിതനായി തിരികെ കൊണ്ടുവരുക എന്നതായിരുന്നു അവര്‍ക്ക് പ്രധാനം. അടുത്ത ദിവസം രാവിലെയുള്ള ഫ്‌ലൈറ്റില്‍ ഡല്‍ഹിയ്ക്ക് പോകാന്‍ അവര്‍ തീരുമാനിച്ചു.

കാര്യങ്ങള്‍ എങ്ങിനെയൊക്കെയാണെന്ന് റോയിയ്ക്ക് നന്നായി അറിയാമായിരുന്നത് കൊണ്ട് ആന്‍ഡ്രൂ എല്ലാം അയാള്‍ക്ക് വിട്ടുകൊടുത്തു. ന്യൂഡല്‍ഹിയില്‍ ചെന്നിട്ട് എങ്ങിനെയൊക്കെ നീങ്ങാനാണ് പദ്ധതിയെന്ന് ആന്‍ഡ്രൂ ചോദിച്ചു.

“തോമസിനെ ഡല്‍ഹിയില്‍ കണ്ടുപിടിക്കുന്നത് വലിയ പ്രശ്‌നമല്ല. അവിടെ വച്ച് അയാളെ എങ്ങിനെ കൈകാര്യം ചെയ്യുമെന്നതാണ് തീരുമാനിക്കേണ്ടത്.”

“ഇന്ത്യയില്‍ എങ്ങിനെയാണ് കാര്യങ്ങളെന്ന് എനിക്കറിയില്ല. അത് നിങ്ങള്‍ക്കേ അറിയൂ.” ആന്‍ഡ്രൂ പറഞ്ഞു.

“ഞങ്ങളുടെ ഏജന്‍സി തോമസിനെ പിടികൂടുകയാണെങ്കില്‍ നടപടികള്‍ വ്യത്യസ്തമാണ്, തോമസ് ഇന്ത്യന്‍ പൌരന്‍ അല്ലല്ലോ. അയാള്‍ അനധികൃതമായി താമസിച്ചു എന്നല്ലാതെ ഇന്ത്യയ്‌ക്കെതിരെ ഒന്നും ചെയ്തിട്ടില്ല. ലോക്കല്‍ പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യാത്തത് വലിയ കുറ്റകൃത്യമല്ല. കൂടി വന്നാല്‍ കോടതിയില്‍ കൊണ്ടു പോകാന്‍ വേണ്ടി 48 മണിക്കൂര്‍ നേരത്തേയ്ക്ക് അയാളെ കസ്റ്റഡിയില്‍ വയ്ക്കുമായിരിക്കും. അങ്ങിനെയാണെങ്കില്‍, കോടതി പെരുമാറ്റദൂഷ്യമായി കണക്കാക്കി അയാളെ വെറുതേ വിടുകയേയുള്ളൂ.“

“ഡാഡിനെ തട്ടിക്കൊണ്ട് പോയവര്‍ ആവശ്യപ്പെടുന്നത് തോമസിനെ കണ്ടുപിടിക്കാന്‍ നമ്മള്‍ അവരെ സഹായിക്കണം എന്നാണ്.” ഞാന്‍ ഒരു ദീര്‍ഘനിശ്വാസത്തോടെ ചോദിച്ചു, “ശരിയല്ലേ?”

ഞാന്‍ ഉദ്ദേശിച്ചതെന്താണെന്ന് റോയ് മനസ്സിലാക്കിയെന്ന് എനിക്കുറപ്പായിരുന്നു. റോയ് ഒരു നിമിഷം ആലോചിച്ചിട്ട് പറഞ്ഞു.

“ആന്‍ഡ്രൂ, നിങ്ങളെന്താണ് ചിന്തിക്കുന്നതെന്ന് എനിക്കറിയാം.” ആന്‍ഡ്രൂ വിന്റെ കണ്ണുകളിലേയ്ക്ക് റോയ് നോക്കി. എപ്പോഴും പ്രസരിപ്പുള്ള ആ മുഖം മങ്ങിയിരുന്നു.

“വലിയ രഹസ്യമാണിത്. ആ സി ഐ ഏ കോണ്ട്രാക്റ്റര്‍മാര്‍ക്ക് ഡല്‍ഹിയില്‍ വച്ച് തോമസിനെ പിടിക്കാന്‍ കഴിയും. ആ കോണ്ട്രാക്റ്റര്‍മാര്‍ ആരാണെന്ന് റോയും സിബിഐയും മനസ്സിലാക്കിയിട്ടുണ്ട്. ആ കോണ്ട്രാക്റ്റുകാര്‍ ഇന്ത്യന്‍ പൌരന്മാരുമായി ഇടപെടാത്തത് വരെ അല്ലെങ്കില്‍ നമ്മുടെ നിയമം ലംഘിക്കാത്തത് വരെ, നമ്മള്‍ അവരുടെ വഴിയ്ക്ക് വിടും. ഇത് രാജ്യങ്ങള്‍ തമ്മിലുള്ള മറ്റൊരു അലിഖിത നിയമമാണ്. അവര്‍ക്ക് ജോലി ചെയ്യാനായി പുറത്ത് നിന്നുള്ള ആളുകള്‍ ഉണ്ട്. അല്ലെങ്കില്‍ ക്രിമിനലുകള്‍ നിയമനടപടി ഒഴിവാക്കാനായി രാജ്യങ്ങള്‍ തോറും കറങ്ങി നടക്കും. എഫ് ബി ഐയുടെ ആ കരാറുകാര്‍ ആരാണെന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ അറിയാന്‍ കഴിയും.”

അന്താരാഷ്ട്രവിഷയങ്ങളെക്കുറിച്ച് റോയിയുടെ അറിവില്‍ ആന്‍ഡ്രൂ അതിശയിച്ചു പോയി. അയാള്‍ ഒന്നും മിണ്ടിയില്ല.

അവര്‍ റോയിയുടെ ഓഫീസിലേയ്ക്ക് അടുക്കുകയായിരുന്നു. പ്ലാസി മെയിന്‍ റോഡില്‍ നിന്നും തിരിഞ്ഞ് ഇടവഴിയിലേയ്ക്ക് കയറിയപ്പോള്‍ അത് മനസ്സിലായി.

“നമ്മള്‍ ഡല്‍ഹിയ്ക്ക് പോകുന്നതിന് മുമ്പ് എനിക്ക് ഈ കേസില്‍ കുറച്ച് കൂടി കാര്യങ്ങള്‍ ചെയ്യാനുണ്ട്. തോമസ് രക്ഷപ്പെടാന്‍ സാധ്യതയുള്ള എല്ലാ വാതിലുകളും അടയ്ക്കണം. തോമസ് ട്രെയിന്‍ ടിക്കറ്റ് വാങ്ങിയത് തൊട്ടുള്ള എല്ലാ വിവരങ്ങളും നമുക്ക് പിന്തുടരാന്‍ പറ്റും. ഇപ്പോഴത്തെ അവസ്ഥയില്‍ തോമസിനെ ഏക ആശ്രയം ഇറാനിയന്‍ എംബസ്സി ആയിരിക്കും. ഇറാനികള്‍ അയാളെ സഹായിക്കുമെന്നാണ് എന്റെ ഭയം.”

ആ സാധ്യതയെക്കുറിച്ചോര്‍ത്ത് ആന്‍ഡ്രൂ വ്യാകുലനായി. അയാള്‍ ഒന്നും പറയാതെ പ്രാര്‍ഥിക്കുക മാത്രം ചെയ്തു. എറണാകുളത്തെ സി ബി ഐ ഓഫീസില്‍ എത്തിയപ്പോള്‍ റോയ് നെടുമ്പാശ്ശേരിയില്‍ നിന്നും ഡല്‍ഹിയ്ക്കുള്ള രാവിലത്തെ ഫ്‌ലൈറ്റിന്റെ കാര്യം ഓര്‍മ്മിപ്പിച്ചു.

“ഞാന്‍ സമയത്ത് തന്നെ എത്തും.” ആന്‍ഡ്രൂ പറഞ്ഞു.

പാലായില്‍ നിന്നും തിരിച്ചെത്തിയശേഷം ആന്‍ഡ്രൂ എല്ലാ കാര്യങ്ങളും എന്നോട് പറഞ്ഞു. ഒരു പുരോഹിതന്‍ ഈ കേസില്‍ ഉള്‍പ്പെട്ടിരിക്കുന്നു എന്ന് അറിഞ്ഞപ്പോള്‍ എനിക്ക് വിഷമം തോന്നി. ആന്‍ഡ്രൂ എന്നെ സമാധായിപ്പിച്ചു, “മമ്മീ, ഇറാനികള്‍ക്ക് വേണ്ടി തോമസ് ചെയ്യുന്നതൊന്നും ഫാ. ക്ലീറ്റസിന് അറിയില്ല.”

ആ ന്യായീകരണം നീലയ്ക്ക് സ്വീകാര്യമായിരുന്നില്ല. “ഇന്ത്യക്കെതിരായി തോമസ് ഒന്നും ചെയ്തില്ലെങ്കിലും ഫാദര്‍ അയാള്‍ക്ക് കൂട്ടുനില്‍ക്കുകയായിരുന്നല്ലോ.” അവള്‍ പറഞ്ഞു.

“പക്ഷേ, തോമസിന് അമേരിക്കയില്‍ നല്ല ജോലിയും കുടുംബവും ഉള്ളപ്പോള്‍ ഇവിടെ അപ്പാര്‍ട്ട്‌മെന്റ് എടുത്ത് താമസം തുടരേണ്ടതിന്റെ കാര്യം ഫാദര്‍ അന്വേഷിക്കണമായിരുന്നു.” ഞാന്‍ പറഞ്ഞു.

“അദ്ദേഹം ഒരു പാഠം പഠിച്ചല്ലോ, അത്രയും നല്ലത്.” ആന്‍ഡ്രൂ പറഞ്ഞു.

ആന്‍ഡ്രൂ ക്ഷീണിതനായിരുന്നു. അതിരാവിലെ പുറപ്പെടേണ്ടത് കൊണ്ട് അവര്‍ കിടക്കാന്‍ പോയി.


(തുടരും.....)
9 ദിവസങ്ങള്‍ ഒരു രക്ഷാദൗത്യത്തിന്റെ കഥ (നോവല്‍-12 ബി.ജോണ്‍ കുന്തറ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക