ആരാണ് ഞാന്‍, എവിടെനിന്നാണ് എന്റെ കഥ
തുടങ്ങുന്നത് എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ മനുഷ്യസഹജമാണ്. അതിനുള്ള മറുപടി
എന്ന നിലയിലാണ് പ്രാചീന മനുഷ്യന്‍ വംശാവലികള്‍ രേഖപ്പെടുത്തി തുടങ്ങറിയത്.
പഴയ നിയമത്തില്‍ ഇരുപതിലേറെ വംശാവലികള്‍ കാണാം. ജനതകളുടെ ഉത്ഭവം
വിശദീകരിക്കാനും ഗോത്രങ്ങള്‍ തമ്മിലുള്ള ബന്ധം വിവരിക്കാനും അവ
ഉപയോഗപ്പെടുത്തിയിരുന്നു. ആദ്യത്തെ വംശാവലി ഉത്പത്തി പുസ്തകത്തിന്റെ നാലാം
അദ്ധ്യാതത്തിലാണ്. കായേല്‍ മുതല്‍ തുടങ്ങുന്ന ഒരു പട്ടികയില്‍
കൂടാരവാസികള്‍, വിശ്വകര്‍മ്മജര്‍, സാംസ്കാരിക പ്രവര്‍ത്തകര്‍ എന്നിവരെ നാം
കാണുന്നുണ്ട്. അടുത്ത അദ്ധ്യായത്തില്‍ ആദാമിന്റെ വംശാവലി പറയുമ്പോള്‍
കായേന്‍ ഇല്ല. ഹാബേലിനു പകരം ദൈവം നല്‍കിയ ശേത്ത് മുതലാണ് തുടക്കം. ഇതും
വംശാവലികളുടെ രീതി ശാസ്ത്രത്തിന് സൂചനയാണ്. അപമാനകരമായ സംഗതികള്‍ ആരും
രേഖപ്പെടുത്താറില്ല. അതിനുള്ള അപവാദം യേശുക്രിസ്തുവിന്റെ വംശാവലിയാണ്.
അതിന്റെ വേദശാസ്ത്രം വേറെ. അത് ഇവിടെ പറയേണ്ടതില്ല.
മഹാസമുദ്രത്തിന്റേയോ, മഹാമരുഭൂമിയുടേയോ നടുവില്‍ എവിടെയോ വടക്കുനോക്കി
യന്ത്രവുമായി നില്‍ക്കുന്നവനാണ് കുടുംബചരിത്രം എഴുതുന്നയാള്‍. മാനത്താകെ
മേഘങ്ങള്‍, അങ്ങകലെ എവിടെയോ മേഘഗര്‍ജ്ജനവും പെരുമഴയും. അവയുമായും നമുക്ക്
ബന്ധം ഉണ്ട്. എന്നാല്‍ ആ ബന്ധം ഈ യന്ത്രത്തില്‍ തെളിയുന്നില്ല. തെളിയുന്നത്
ചരിത്രം, തെളിയാതെ കിടക്കുന്നത് പാരമ്പര്യം. തെളിയുന്നതാണ് ഈ കൃതിയില്‍
വായിക്കാനാകുന്നത്. അതു മതിതാനും. എന്റെ പ്രപൗത്രന്റെ പ്രപൗത്രന് എന്റെ
പ്രപിതാമഹന്‍രെ പ്രപിതാമഹനില്‍ ഒരു കൗതുകവും ഉണ്ടാകാനിടയില്ലല്ലോ. ഞാന്‍
പൗസ് കോര്‍എപ്പിസ്‌കോപ്പ, ആദായി, യാക്കോബ് കോറി, ഗീവറുഗീസ് (വര്‍ക്കി) ശേഷം
മേക്കടമ്പിലെ പൂര്‍വ്വീകര്‍ എന്നെഴുതും. യാക്കോബ് കോറിയുടെ ശശ്വരന്‍
തോലാനികുന്നേല്‍ ആദായി കത്തനാര്‍ പ്രശസ്തനും പ്രഗത്ഭനും ആയതുകൊണ്ട് അതും,
എന്റെ അമ്മ പുന്നത്ര മോര്‍ ദിവന്നാസ്യോസിന്റെ പിന്‍മുറക്കാരി ആയതിനാല്‍ ആ
കഥയും മാതാമഹി "എരുത്തിക്കല്‍ ബാവ'യുടെ പൗത്രി ആയതിനാല്‍ ആ കഥയും പിതാമഹി
എം.എല്‍.സി മാത്തുകത്തനാരുടെ ഭാഗിണയി ആയതിനാല്‍ ആ കഥയും അദ്ദേഹത്തിന്റെ
മാതുലന്മാരായ പൊയ്ക്കാട്ടില്‍ മല്‍പാന്മാര്‍ ആ തലമുറയില്‍
പ്രശസ്തരായതിനാല്‍ ആ കഥയും ഒക്കെ പറയും. വംശാവലികളുടേയും
കുടുംബചരിത്രങ്ങളുടേയും ആധികാരികതയ്ക്കും പ്രസക്തിക്കും അത്രമതിയല്ലോ.
ശക്രളാബാവയ്ക്ക് മുമ്പ് ഇക്കാലത്തെ ഗള്‍ഫ് മലയാളികളെപ്പോലെ കേരളത്തിലെത്തിയ
ആദായി ശെമ്മാശന്‍ തോലാനികുന്നേല്‍ കുടുംബത്തിന്റെ സ്ഥാപകനായതു മുതല്‍ ആണ് ഈ
കൃതി വിവരിക്കുന്ന കാലം. ശക്രളാ ബാവയുടെ കാലത്തോടടുപ്പിച്ച് ഭ്രഷ്ട്
പിണഞ്ഞ് കരിങ്ങാശ്രയില്‍ ഇടവക ചേര്‍ന്നയാളാണ് ഞാനുള്‍പ്പെടുന്ന
ചീകരത്തോട്ടം കുടുംബസ്ഥാപകന്‍. അതിനു മുമ്പ്? ഉദയംപേരൂരില്‍ ഒരു മന
അന്യംനിന്നു. അവിടെ അപ്പയും ആവണക്കും മുളച്ചു. അവര്‍ വടക്ക് എവിടെയോ നിന്നു
വന്നവര്‍ എന്ന് ഞാന്‍ അന്വേഷിച്ച് കണ്ടെത്തിയ പ്രാദേശിക വിവരവും
ഏഴിമലയില്‍ നിന്ന് തൃപ്പൂണിത്തുറയ്ക്ക് അടുത്ത് കുടിയേറിയ നാരായണന്‍
നമ്പൂതിരിയെക്കുറിച്ചുള്ള കുടുംബ പാരമ്പര്യവും ആദായി ശെമ്മാശന്റെ തറവാട്
ഉറഹായിലെ ഏത് തെരുവിലായിരുന്നു എന്ന അന്വേഷണവും ഒക്കെ ഉപരിസൂപിപ്പിച്ച
മേഘവും മേഘഗര്‍ജ്ജനവും പോലെയാണ്. ചരിത്രം കാലയവനികയ്ക്ക് വഴിമാറുന്ന ആ അതീത
ഭൂതകാലം അന്വേഷിക്കേണ്ടതില്ല. ആ സത്യം ഈ കൃതി രുപപ്പെടുത്തിയ പ്രിയപ്പെട്ട
കനിഷ്ഠ സഹോദരന്‍ ആദായി കോറെപ്പിസ്‌കോപ്പ തിരിച്ചറിഞ്ഞിരിക്കുന്നു. ഈ
കൃതിയുടെ വസ്തുനിഷ്ഠത ഉറപ്പുവരുത്തുന്ന ഒരു പ്രധാന ഘടകവും അതുതന്നെയാണ്.
ആദായി ശെമ്മാശനും, ഞാഞ്ഞമ്മയും, ആദായി കത്തനാരും ഈ പാരമ്പര്യത്തിലെ ഏറ്റവും
തിളക്കമാര്‍ന്ന വാങ്മയങ്ങളായി പ്രത്യക്ഷപ്പെടുന്നുണ്ട് ഈ പുസ്തകത്തില്‍.
ഞാഞ്ഞമ്മയുടെ പറവൂര്‍ യാത്രയും, ആദായി അച്ചന്‍ മുറുക്കിത്തുപ്പിയതും ഒക്കെ
നാം നേരില്‍ കാണുന്ന ചലച്ചിത്രരംഗങ്ങളൊക്കെ പോലെ വരച്ചെടുക്കുവാന്‍
ഗ്രന്ഥകര്‍ത്താവിനു കഴിഞ്ഞിരിക്കുന്നു എന്ന സംഗതിയും
എടുത്തുപറയേണ്ടിരിക്കുന്നു.
അതായത് ചരിത്രത്തോടുള്ള വസ്തുതാപരമായ പ്രതിബദ്ധത, ഉള്ളടക്കത്തിന്റെ
പ്രസക്തിയെക്കുറിച്ചുള്ള കൃത്യമായ അവബോധം, രചനാസൗഷ്ടഠവംകൊണ്ട്
ചിത്രമെഴുത്തുപോലെ മനസ്സിലുറയ്ക്കുന്ന ആഖ്യാനം എന്നീ ഗുണത്രയം ഈ കൃതിയെ
ശ്രേഷ്ഠമാക്കിയിരിക്കുന്നു. ഇക്കാര്യം സാക്ഷ്യപ്പെടുത്തിക്കൊണ്ട്
ലഘുവെങ്കിലും അതിവരിഷ്ഠമായ ഈ കൃതി സഹൃദയ സമക്ഷം സസന്തോഷം അവതരിപ്പിക്കുന്നു
ഞാന്‍.