Image

ഒരു വിരൂപ റാണിയുടെ അവിശ്വസനീയ ജീവിത യാഥാര്‍ത്ഥ്യം (എ.എസ് ശ്രീകുമാര്‍)

Published on 19 February, 2017
ഒരു വിരൂപ റാണിയുടെ അവിശ്വസനീയ ജീവിത യാഥാര്‍ത്ഥ്യം (എ.എസ് ശ്രീകുമാര്‍)
പാതിവഴിയില്‍ നിലച്ചു പോയ പരിണാമ പ്രക്രിയയുടെ പാപഭാരവുമായി, വൈരൂപ്യത്തിന്റെ ബ്രാന്‍ഡ് അംബസഡറായി ഈ ലോകത്ത് പിറന്നവള്‍ ജൂലിയ പാസ്ട്രാന. നിലക്കണ്ണാടിയില്‍ സ്വന്തം രൂപം കണ്ടാല്‍ പോലും ഭയന്നു പോകുമായിരുന്നു ജൂലിയ. ലോകത്തിനു മുന്നില്‍ ഒരു പരിഹാസ കഥാപാത്രമായി ജീവിക്കേണ്ടിവന്ന ഈ വിരൂപറാണിക്ക് ഒടുവില്‍ രക്ഷകനുണ്ടായി. ആടിയും പാടിയും തന്റെ വൈകൃതം മാര്‍ക്കറ്റ് ചെയ്ത് അവളും അവനും ലോക സഞ്ചാരം നടത്തി, പണം സമ്പാദിച്ചു. ഒടുവില്‍ പാസ്ട്രാനയുടെ ഇരുപത്തിയാറാം വയസില്‍ അതു സംഭവിച്ചു... ലോകത്തെ ഏറ്റവും വിരൂപിയായ ഈ വനിത മരിച്ചിട്ട് 157 വര്‍ഷം കഴിഞ്ഞു. പക്ഷേ, എണ്ണിയാലൊടുങ്ങാത്ത പ്രദര്‍ശന വിവാദങ്ങളുണ്ടാക്കിയ ജൂലിയയുടെ മൃതദേഹം സംസ്‌കരിച്ചത് നാലുവര്‍ഷം മുമ്പ് ഇതേ മാസമാണ്, അതായത് 2013 ഫെബ്രുവരി 13-ാം തീയതി. അവളുടെ ദുരന്ത ജീവിതത്തിന്റെ 'റിയാലിറ്റി ഷോ' അവിശ്വസനീയമാണ്...അസാധാരണമാണ്...

മെക്‌സിക്കോയിലെ സിനലൊവ സ്റ്റേറ്റിലെ സിയേറയില്‍ 1834 മാര്‍ച്ച് 25നായിരുന്നു ആ വിചിത്ര ശിശു പിറന്നത്. മുഖവും ശരീരമാസകലവും കറുത്ത് ഇടതൂര്‍ന്ന രോമങ്ങള്‍. ചെവികളും മൂക്കും അസാമാന്യ വലുപ്പമുള്ളതായിരുന്നു. ക്രമം തെറ്റിയ രണ്ടു വരി പല്ലുകള്‍. തടിച്ചു വീര്‍ത്ത ചുണ്ടും മോണയും. വൈദ്യശാസ്ത്രം 'ഹൈപ്പര്‍ ട്രിക്കോസിസ് ടെര്‍മിനാലിസ്' എന്നും 'ജിന്‍ജിവല്‍ ഹൈപ്പര്‍ പ്ലാസിയ' എന്നും പേരിട്ടു വിളിച്ച അത്യപൂര്‍വ രോഗമായിരുന്നു ഈ വൈകൃതത്തിനു കാരണം. അവളാണ് ജൂലിയ പാസ്ട്രാന. പക്ഷേ സമൂഹം ജൂലിയയെ കളിയാക്കി വിളിച്ചത് 'കുരങ്ങത്തി'യെന്നും 'കരടിപ്പെണ്ണെ'ന്നുമൊക്കെയാണ്. അലക്‌സാണ്ടര്‍ ബി മോട്ട് എന്ന ഡോക്ടര്‍, 'മനുഷ്യനും ഒറാങ് ഉട്ടാനും തമ്മിലുള്ള വേഴ്ചയിലൂടെ പിറന്നവള്‍...' എന്ന ജനന സര്‍ട്ടിഫിക്കറ്റാണ് പാസ്ട്രാനയ്ക്ക് ചാര്‍ത്തിക്കൊടുത്തത്. ക്ലീവ്‌ലാന്‍ഡിലെ ഡോ. എസ്. ബ്രെയ്‌നിഡ് പറഞ്ഞത് ഇത് വേറിട്ടൊരു വര്‍ഗമാണെന്നാണ്. അങ്ങനെ വൈദ്യശാസ്ത്രം പല പല വിശേഷണങ്ങള്‍ ജൂലിയയ്ക്ക് നിര്‍ദയം നല്‍കി.

വൈരൂപ്യത്തിന്റെ കണ്ണീരുമായി വളര്‍ന്ന ജൂലിയയുടെ ജീവിതത്തില്‍ വഴിത്തിരിവുണ്ടായത് 1954ല്‍ അവരുടെ ഇരുപതാമത്തെ വയസിലാണ്. സംഗീത പരിപാടികളും പ്രദര്‍ശനങ്ങളഉം നടത്തുന്ന തിയോഡര്‍ ലെന്റ് അഥവാ ലൂയിസ് ബി ലെന്റ് എന്ന അമേരിക്കക്കാരന്‍ ജൂലിയയെ കാണാനിടയായി. ലെന്റ് ജൂലിയയെ, അവളുടെ അമ്മയെന്ന് കരുതപ്പെട്ടിരുന്ന സ്ത്രീയില്‍ നിന്ന് വാങ്ങി. ലെന്റ് ജൂലിയയെ നൃത്തവും സംഗീതവും പഠിപ്പിച്ചു. തുടര്‍ന്ന് 'താടിയും മീശയും ശരീരം രോമാവൃതവുമായ സ്ത്രീ' എന്ന ട്രേഡ് നെയ്മില്‍ ജൂലിയയുമായി ലെന്റ് അമേരിക്കയിലും യൂറോപ്പിലാകമാനവും സഞ്ചരിച്ചു. ഇതിനിടെ മൂന്നു ഭാഷകളില്‍ എഴുതാനും വായിക്കാനും ജൂലിയ പഠിച്ചു. ഷോകളില്‍ പാസ്ട്രാനയെ കാണാന്‍ ആയിരങ്ങള്‍ ആവേശത്തോടെ തടിച്ചു കൂടി.

താമസിയാതെ ലെന്റ് ജൂലിയയെ വിവാഹം കഴിച്ചു. അവള്‍ ഗര്‍ഭിണിയായി. 1860ല്‍ മോസ്‌കോയില്‍ ഒരു പ്രദര്‍ശന പര്യടനത്തിനിടെ ജൂലിയ ഒരാണ്‍കുഞ്ഞിന് ജന്മം നല്‍കി. ആ കുഞ്ഞ് അമ്മയുടെ തല്‍സ്വരൂപമായിരുന്നു. പക്ഷേ മൂന്നു ദിവസം കഴിഞ്ഞപ്പോള്‍ കുഞ്ഞ് മരിച്ചു. വിധി ജൂലിയയെയും ജീവിക്കാനനുവദിച്ചില്ല. പ്രസവത്തിന്റെ അഞ്ചാം നാള്‍ വിരൂപദേഹത്തു നിന്നും ജൂലിയയുടെ ജീവന്‍ പറന്നകന്നു പോയി. പക്ഷേ, മകന്റെയും ഭാര്യയുടെയും മൃതദേഹം ലെന്റ് സംസ്‌കരിച്ചില്ല. അയാള്‍ ഈ ജഡങ്ങളുടെ കച്ചവടമൂല്യം മനസിലാക്കി. ലെന്റ് മോസ്‌കോ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ സൂകോലോവിനെ സമീപിച്ചു. അദ്ദേഹത്തിന്റെ നിര്‍ദ്ദേശ പ്രകാരം മൃത ദേഹങ്ങള്‍ എംബാം ചെയ്ത് ചില്ലു പെട്ടിയിലാക്കി വിവിധ രാജ്യങ്ങളില്‍ പ്രദര്‍ശനത്തിന് കൊണ്ടു പോയി.

ഈ യാത്രകള്‍ക്കിടെ ലെന്റ് മാരി ബാര്‍ടെല്‍ എന്ന വനിതയെ കണ്ടുമുട്ടി. ജൂലിയയുടെ അതേ രൂപമായിരുന്നു മാരിക്കും. ഇവള്‍ ജൂലിയയുടെ ഇളയ സഹോദരിയാണെന്ന് പറഞ്ഞാണ് ലെന്റ്, ഷോകള്‍ നടത്തിയത്. സെനോര പാസ്ട്രാന എന്ന പേരും  ഇട്ടു. പ്രദര്‍ശനങ്ങളില്‍ നിന്ന് വളരെയധികം പണം അവര്‍ നേടി. ഏറെ കഴിയും മുമ്പ് അതായത് 1884ല്‍ ലെന്റ് ഒരു റഷ്യന്‍ മാനസികാരോഗ്യ കേന്ദ്രത്തിലെത്തി. അവിടെ വച്ച് മരണമടയുകയും ചെയ്തു. ലെന്റിന്റെ മരണ ശേഷം മാരി ബാര്‍ടെല്‍ ഇരു ജഡങ്ങളും വിറ്റു. 1921ല്‍ നോര്‍വെയിലെ ഏറ്റവും വലിയ 'ഫണ്‍ ഫെയറി'ന്റെ മാനേജരായ ഹാക്കണ്‍ ലണ്‍ഡ് മൃതശരീരങ്ങള്‍ സ്വന്തമാക്കി. 1970 വരെ പ്രദര്‍ശനം തുടര്‍ന്നു. 1973ല്‍ നോര്‍വെയില്‍ നിശ്ചയിച്ചിരുന്ന പ്രദര്‍ശനത്തിനു മുമ്പ് ഒരു അമേരിക്കന്‍ ടൂര്‍ ഉണ്ടായിരുന്നു. ഇതിനിടെ മൃതശരീരപ്രദര്‍ശനത്തിനെതിരെ വ്യാപകമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു. തുടര്‍ന്ന് അമേരിക്കയിലെ പ്രദര്‍ശനം റദ്ദാക്കി. പിന്നെ സ്വീഡനിലെ മേളയ്ക്കായി ജഡങ്ങള്‍ വാടകയ്ക്ക് നല്‍കി. എന്നാല്‍ സ്വീഡനിലെ അധികാരികള്‍ പ്രദര്‍ശനം നിരോധിച്ചു. 1976ല്‍ പ്രതിഷേധക്കാര്‍ കുട്ടിയുടെ മൃതദേഹത്തിന്  അംഗഭംഗം വരുത്തി. നശിപ്പിക്കപ്പെട്ട മൃതശരീരം ഉപേക്ഷിച്ചു. 1979ല്‍ മോഷ്ടിക്കപ്പെട്ട ജൂലിയയുടെ ജഡമാവട്ടെ പിന്നീട് വീണ്ടെടുത്ത് ഓസ്‌ലോ ഫൊറെന്‍സിക് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സൂക്ഷിച്ചു. പക്ഷേ, 1990 വരെ ഇതാരുടേതെന്ന് തിരിച്ചറിഞ്ഞിരുന്നില്ല.

ജൂലിയയുടെ ജഡം ഓസ്‌ലോ സര്‍വകലാശാലയിലുണ്ടെന്ന വാര്‍ത്ത പരന്നതോടെ ഇത് പൊതുജനശ്രദ്ധയാകര്‍ഷിച്ചു. പക്ഷേ ഡി.എന്‍.എ. പരിശോധനയ്ക്ക് ശേഷം ജഡം മാന്യമായി സംസ്‌കരിക്കണമെന്നു അഭിപ്രായങ്ങള്‍ ഉയര്‍ന്നു. ഇതിനായി ഒരു കമ്മറ്റിയും രൂപീകരിച്ചു. മെക്‌സിക്കന്‍ കലാകാരിയായ ലോറ ആന്‍ഡേഴ്‌സണ്‍ ബാര്‍ബറ്റയാണ് 2005ല്‍ മൃതദേഹം നാട്ടിലെത്തിക്കാനുള്ള പ്രചരണ പരിപാടികള്‍ക്ക് തുടക്കമിട്ടത്. ഒടുവിലത് ഒരു നാടിന്റെ മുഴുവന്‍ മുറവിളിയായി മാറി. മെക്‌സിക്കോയിലെ സിനലോവ ഗവര്‍ണര്‍ മരിയോ ലോപ്പസ് വാര്‍ഡെസ് നടത്തിയ ശ്രമങ്ങളുടെ ഫലമായി ഓസ്‌ലോ സര്‍വകലാശാലയില്‍ നിന്ന് മൃതദേഹം വിട്ടു കിട്ടുകയായിരുന്നു. ജന്മഗ്രാമത്തില്‍ നടന്ന സംസ്‌കാര ചടങ്ങില്‍, വൈരൂപ്യത്തിന്റെ പാരമ്യം ലോകം ദര്‍ശിച്ച ജൂലിയ പാസ്ട്രാന എന്ന നാടിന്റെ ദുരന്തനായികയ്ക്ക് ആയിരങ്ങള്‍ 2013 ഫെബ്രുവരി 13-ാം തീയതി യാത്രാമൊഴി നല്‍കി.

ജൂലിയയുടെ മൃതദേഹം മെക്‌സിക്കോയിലേയ്ക്ക് കൊണ്ടും പോകും മുമ്പ് 2013 ഫെബ്രുവരി ഏഴാം തീയതി മെക്‌സിക്കന്‍ അംബാസിഡര്‍ മാര്‍ത്ത ബാഴ്‌സീന കോക്വി പേടകം ഓസ്‌ലോ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ അധികൃതരില്‍ നിന്ന് ഔദ്യോഗികമായി ഏറ്റുവാങ്ങുകയുണ്ടായി. പ്രസ്തുത ചടങ്ങില്‍ അവര്‍ പറഞ്ഞു. ''നിങ്ങള്‍ക്കറിയുമോ, ഞാന്‍ സമ്മിശ്ര വികാരത്തിലാണിപ്പോള്‍. ഒരര്‍ഥത്തില്‍ ജൂലിയയുടേത് രസകരമായ ഒരു ജീവിതമായിരുന്നു. യാത്ര ചെയ്യുന്നതിലും പുതിയ പുതിയ സ്ഥലങ്ങള്‍ കാണുന്നതിലുമവള്‍ സന്തോഷം കണ്ടെത്തിയിരുന്നു. അതേ സമയം ഒരു കച്ചവടച്ചരക്കായി...ഒരു പ്രദര്‍ശനവസ്തുവായി ഇങ്ങനെ സഞ്ചരിക്കുന്നത് സങ്കടകരവുമാണ്. ആ ദുഖമാകട്ടെ വിശദീകരിക്കാനാവാത്തതും...'' ജീവിച്ചിരുന്നപ്പോഴും ജഡമായിട്ടു പോലും മനുഷ്യവര്‍ഗത്തിന്റെ കാഴ്ചാ വിഭ്രാന്തികള്‍ക്കും ക്രൂര വിനോദത്തിനും ലാഭക്കൊതിക്കും ഇരയായ ജൂലിയ ഒട്ടേറെ സാഹിത്യ സൃഷ്ടിയില്‍ കഥാപാത്രമായി വേഷപ്പകര്‍ച്ച നേടിയിട്ടുണ്ട്. നാടോടിക്കഥകളിലും പാട്ടുകളിലുമെല്ലാം അവള്‍ പുനര്‍ജനിക്കപ്പെട്ടു. ഒടുവില്‍ പ്രിയ പുത്രന് ജന്മം നല്‍കി ജീവിന്‍ വെടിഞ്ഞ ജൂലിയ ജനിച്ചമണ്ണില്‍ തന്നെ അലിഞ്ഞു ചേര്‍ന്നിരിക്കുന്നു... മരണമില്ലാത്ത ഓര്‍മകള്‍ അവശേഷിപ്പിച്ചുകൊണ്ട്....
****
ജന്‍മസിദ്ധമായ വൈരൂപ്യവും രോഗവും വിറ്റ് ജീവിച്ചവളാണ് ജൂലിയ പാസ്ട്രാനയെങ്കില്‍ ഈ ഗണത്തില്‍ മറ്റു ചില പുരുഷ കേസരികളുമുണ്ട്. അവരെപ്പറ്റിയും അറിയാം..

ഫ്യോദാര്‍ യെവ്റ്റിസ്‌ച്ചേവ്
ഈ റഷ്യാക്കാരന്‍ അറിയപ്പെടുന്നത് 'പട്ടിയുടെ മുഖമുള്ള മനുഷ്യന്‍' എന്നാണ്. 'ഹൈപ്പര്‍ ട്രിക്കോസിസ്' എന്ന രോഗം മൂലം ഇയാളുടെ മുഖം നിറയെ നീണ്ട രോമങ്ങള്‍ ഉണ്ടായിരുന്നു. റഷ്യയിലെ സെന്റ് പീറ്റേഴ്‌സ് ബര്‍ഗില്‍ ജനിച്ച യെവ്റ്റിസ്‌ച്ചേവ് പിതാവ് ആന്ദ്രിയനൊപ്പം ഫ്രഞ്ച് സര്‍ക്കസില്‍ പ്രകടനം നടത്തി. പിതാവിന്റെ മരണശേഷം 16-ാം വയസില്‍ അമേരിക്കയിലെത്തി സൈഡ് ഷോ അവതരിപ്പിച്ച്  പേരെടുത്തു. റഷ്യന്‍, ഇംഗ്ലീഷ്, ജര്‍മന്‍ ഭാഷകള്‍ സംസാരിച്ചിരുന്ന ഇയാള്‍ അമേരിക്കയിലും യൂറോപ്പിലും ഉടനീളം സഞ്ചരിച്ച് പ്രകടനങ്ങള്‍ നടത്തി. 1868ല്‍ ജനിച്ച ഫ്യോദോര്‍ 1904ല്‍ ഗ്രീസില്‍ വച്ച് അന്തരിച്ചു.

ഷെലിറ്റ്‌സെ സര്‍ട്ടീസ്
അമേരിക്കന്‍ സൈഡ് ഷോ പെര്‍ഫോര്‍മറും നടനുമാണ്. 1932ല്‍ പുറത്തിറങ്ങിയ 'ഫ്രീക്‌സ്' എന്ന സിനിമയിലൂടെ ശ്രദ്ധേയനായി. സൈഡ് ഷോ ആകര്‍ഷണമായ 'ബാര്‍ണം ആന്റ് ബെയ്‌ലി'യിലെ സ്ഥിരാംഗമായിരുന്നു. മൈക്രോസെഫാലി എന്ന നാഡീസംബന്ധമായ രോഗത്തിനടിമപ്പെട്ടതിനാല്‍ ചെറിയ തലച്ചോറും തലയോട്ടിയുമായിരുന്നു ഏവര്‍ക്കും പ്രീയങ്കരനായ ഇദ്ദേഹത്തിന്റെ പ്രത്യേകത. നാലടി മാത്രമുയരമുള്ള ഷെലിറ്റ്‌സെയ്ക്ക് ചെറിയതോതില്‍ ബുദ്ധിമാന്ദ്യവുമുണ്ടായിരുന്നു. പ്രായമേറിയിട്ടും മൂന്നു വയസുകാരന്റെ പ്രകൃതമായിരുന്നു ഷെലിറ്റ്‌സെയ്ക്ക്. ഏവരോടും സ്‌നേഹത്തോടെ പെരുമാറിയിരുന്ന ഇദ്ദേഹം സംഗീതം, നൃത്തം തുടങ്ങിയവയിലൂടെ പേരെടുത്തു. 1901  ജനിച്ച ഷെലിറ്റ്‌സെ 1971  മരണമടഞ്ഞു.

സ്റ്റീഫന്‍ ബിബ്‌റോവ്‌സ്‌കി
 1891ല്‍ പോളണ്ടിലെ വാഴ്‌സയില്‍ ജനിച്ച ഇദ്ദേഹം പ്രമുഖ സൈഡ് ഷോ പെര്‍ഫോര്‍മറായിരുന്നു. 'സിംഹത്തിന്റെ മുഖമുള്ള മനുഷ്യന്‍' എന്നാണ് സ്റ്റീഫനെ വിശേഷിപ്പിച്ചിരിക്കുന്നത്. ഹൈപ്പര്‍ ട്രിക്കോസിസ് എന്ന രോഗം മൂലം ശരീരമാസകലം എട്ട് ഇഞ്ചോളം നീളമുള്ള രോമം കൊണ്ട് നിറഞ്ഞിരുന്നു. ഈ പ്രത്യേകത കൊണ്ട് സ്റ്റീഫനും ഒരു പ്രദര്‍ശന വസ്തുവായി യൂറോപ്പിലെമ്പാടും സഞ്ചരിച്ചു. പിന്നീട് അമേരിക്കയില്‍ ബാര്‍ണം ആന്റ് ബെയ്‌ലി സര്‍ക്കസിലെത്തി. ജിംനാസ്റ്റിക് ട്രിക്കുകളായിരുന്നു മാസ്റ്റര്‍പീസ്.  മോഡിയായി വസ്ത്രം ധരിച്ചിരുന്ന സ്റ്റീഫന്‍ പെര്‍ഫെക്ട് ജെന്റില്‍ മാനായാണ് അറിയപ്പെട്ടിരുന്നത്. ഉയര്‍ന്ന വിദ്യാഭ്യാസമുണ്ടായിരുന്ന സ്റ്റീഫന് അഞ്ച് ഭാഷകള്‍ അറിയാമായിരുന്നു. ന്യൂയോര്‍ക്കില്‍ ഏറെക്കാലം താമസിച്ച സ്റ്റീഫന്‍ 1920ല്‍ ജര്‍മനിയിലേയ്ക്ക് പോയി. 1932ല്‍ ബെര്‍ലിനില്‍ വച്ച് ഹൃദയാഘാതത്തെ തുടര്‍ന്ന 41-ാമത്തെ വയസില്‍ മരണമടഞ്ഞു.

വില്യം ഹെന്റി ജോണ്‍സണ്‍
'സിപ്പ് ദ പിന്‍ഹെഡ്' എന്നാണ് വില്യം അറിയപ്പെട്ടിരുന്നത്. നിര്‍ധനരായ ആഫ്രിക്കന്‍-അമേരിക്കന്‍ കുടുബത്തിലെ അംഗമായിരുന്നു. മാതാപിതാക്കളായ വില്യമും മഹാലിയയും മുന്‍ അടിമകളായിരുന്നു. വില്യമിന്റെ ശരീരം സാധാരമ വലിപ്പമുള്ളതും തല വളരെ ചെറുതുമായിരുന്നു. കൂര്‍ത്ത തലയും ശക്തിയേറിയ താടിയെല്ലുകളുമുള്ള രൂപം അങ്ങനെ ന്യൂജേഴ്‌സിയിലെ സോമര്‍വില്ലിയിലുള്ള വാന്‍ എംബേര്‍ഗ്‌സ് സര്‍ക്കസില്‍ ചേര്‍ന്നു. മൈക്രോസെഫാലി രോഗികള്‍ക്ക് മാനസികാരോഗ്യം കുറവാണ്. പക്ഷേ വില്യമിന് ആ പ്രശ്‌നമുണ്ടായിരുന്നില്ല. സര്‍ക്കസില്‍ നിന്നുള്ള വരുമാനം വില്യമിന്റെ കുടംബത്തിന് ആശ്വാസം പകരുന്നു. 1842ല്‍ ജനിച്ച വില്യം 1926ല്‍ മരിച്ചു.

ഒരു വിരൂപ റാണിയുടെ അവിശ്വസനീയ ജീവിത യാഥാര്‍ത്ഥ്യം (എ.എസ് ശ്രീകുമാര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക