അമേരിക്കയിലെ മുസ്ലീം വിദ്യാര്‍ത്ഥികള്‍ ഭീകര പ്രവര്‍ത്തകരോ?
മൊയ്തീന് പുത്തന്‍ചിറPublished on 25 February, 2012
2009ല്‍ റിലീസായ ഒരു ഹിന്ദി സിനിമ നെറ്റ്ഫ്ളിക്സിലൂടെ ഈയ്യിടെ കാണാനിടയായി.
യാഷ്രാജ് ഫിലിംസിനുവേണ്ടി കബീര്‍ ഖാന് സംവിധാനം ചെയ്ത ആദിത്യ ചോപ്ര
നിര്‍മ്മിച്ച `ന്യൂയോര്‍ക്ക്' എന്ന ഈ സിനിമ ന്യൂയോര്‍ക്ക്, ന്യൂജെഴ്സി,
പെന്‍സില്‍വേനിയ എന്നിവിടങ്ങളില്‍ വെച്ചാണ് ചിത്രീകരണം നടത്തിയിരിക്കുന്നത്. 2001
സെപ്തംബര്‍ പതിനൊന്നിലെ ഭീകരാക്രമണത്തിനുശേഷം ആരെങ്കിലും ഒരു ചെറിയ ക്യാമറയുമായി
ന്യൂയോര്‍ക്ക് നഗരത്തിലൂടെ നടന്നാല്‍ പോലീസിന്റെ പിടിയിലാകുന്ന
അവസ്ഥയുണ്ടായിട്ടും, ഇങ്ങനെയൊരു ബോളിവുഡ് ത്രില്ലര്‍ സിനിമ അമേരിക്കയില്‍, അതും
വേള്‍ഡ് ട്രേഡ് സെന്റര്‍ സ്ഥിതി ചെയ്തിരുന്ന ന്യൂയോര്‍ക്ക് നഗരത്തില്‍,
ചിത്രീകരിച്ചതു തന്നെ ഒരു അത്ഭുതമായി തോന്നി.
ജോണ്‍ എബ്രഹാം, കത്രീന
കയ്ഫ്, നീല്‍ നിതിന്‍ മുകേഷ്, ഇര്ഫാന് ഖാന് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി
അഭിനയിക്കുന്ന ഈ സിനിമ മുസ്ലീം തീവ്രവാദികള്‍ അമേരിക്കയില്‍ നടത്തിയിരുന്ന
അല്ലെങ്കില്‍ നടത്താന്‍ സാദ്ധ്യതയുള്ള ഭീകരപ്രവര്‍ത്തനങ്ങളെ ആസ്പദമാക്കി
നിര്‍മ്മിച്ചിരിക്കുന്നതാണ്. അതോടൊപ്പം, മുസ്ലീം പേരുള്ളവര്‍
ഭീകരപ്രവര്‍ത്തകരാകാന്‍ സാദ്ധ്യതയുണ്ട് എന്ന അമേരിക്കയുടെ മുന്‍വിധിയെ തുറന്നു
കാണിക്കുകയും ചോദ്യം ചെയ്യപ്പെടുന്നവരെ ഭീകരവാദിയായി മുദ്രകുത്തി അകാരണമായി
ജയിലിലടയ്ക്കാനുള്ള അധികാരം ഉണ്ടെന്ന് തെളിയിക്കുന്ന വസ്തുതകളിലേക്ക് വിരല്‍
ചൂണ്ടുന്നതുമാണ്.
അമേരിക്കയിലെ ചില യൂണിവേഴ്സിറ്റികളില്‍ പഠിക്കുന്ന
മുസ്ലീം വിദ്യാര്‍ത്ഥികളുടെ ഇ-മെയിലുകളും അവരുമായി ബന്ധമുള്ള വെബ്സൈറ്റുകളും
എഫ്.ബി.ഐ.യുടെ നിരീക്ഷണത്തിലാണെന്നുള്ള വാര്‍ത്തയും ന്യൂയോര്‍ക്ക് സിറ്റി മേയര്‍
ബ്ലൂംബര്‍ഗിന്റെ ഇപ്പോള്‍ പുറത്തിറങ്ങിയ പ്രസ്താവനയും കൂട്ടി വായിക്കുമ്പോള്‍
മേല്പറഞ്ഞ ന്യൂയോര്‍ക്ക് എന്ന സിനിമയുടെ കഥാതന്തു നൂറു ശതമാനം ശരിയാണെന്ന്
സ്ഥിരീകരിക്കേണ്ടിയിരിക്കുന്നു.
സിനിമ തുടങ്ങുന്നത് ന്യൂയോര്‍ക്ക്
സിറ്റിയിലൂടെ ഒരു ടാക്സി ഓടുന്നതാണ്. പോലീസും എഫ്.ബി.ഐ. ഏജന്റുമാരും പുറകെയും
ഒരു?ഹെലിക്കോപ്റ്റര്‍ മുകളിലൂടെയും ടാക്സിയെ പിന്തുടരുന്നു. അവസാനം ടാക്സി
നിര്‍ത്തുന്നതോടെ ഒമര്‍ എന്ന ചെറുപ്പക്കാരന് (നീല്‍ നിതിന്‍ മുകേഷ്)
പുറത്തിറങ്ങുകയും തോക്കുധാരികളായ എഫ്.ബി.ഐ. ഏജന്റുമാര്‍ ചുറ്റും വളഞ്ഞ് കാറിന്റെ
ട്രങ്ക് തുറക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നു. അതാ ട്രങ്കില്‍ കുറെ ആയുധങ്ങള്‍
!! ഞെട്ടിത്തരിച്ചു നില്ക്കുന്ന ഒമറിനെ അറസ്റ്റു ചെയ്യുന്നു. `എന്റെതല്ല
ഇവയൊന്നും, എനിക്കറിയില്ല ഇതെവിടെ നിന്നു വന്നു എന്ന്' ഒമര്‍
കെഞ്ചുന്നുണ്ടെങ്കിലും എഫ്.ബി.ഐ. ഏജന്റുമാര്‍ അതൊന്നും ചെവിക്കൊള്ളാതെ ഒമറിനേയും
കൊണ്ട് ഒരു അജ്ഞാത കേന്ദ്രത്തിലേക്ക് പോകുന്നു.
ഒമറിന്റെ സുഹൃത്തും
കോളേജില്‍ സഹപാഠിയുമായിരുന്ന, തീവ്രവാദിയെന്നു എഫ്.ബി.ഐ. സംശയിക്കുന്ന, സമീര്‍
ഷേയ്ക്കിന്റെ (ജോണ്‍ എബ്രഹാം) പ്രവര്‍ത്തനങ്ങള്‍ ചാരപ്പണിയിലൂടെ നിരീക്ഷിക്കാന്‍
ഒമറിനെ ഉപയോഗിക്കാനായിരുന്നു എഫ്.ബി.ഐ. ഈ കെണി വെച്ചതെന്ന് പിന്നീട് ഈ
സിനിമയിലൂടെ നമുക്ക് മനസ്സിലാക്കാം.
ഒമറിനെ രഹസ്യകേന്ദ്രത്തില്‍
ചോദ്യം
ചെയ്യാന്‍ നിയോഗിച്ചിരിക്കുന്നത് ഇന്ത്യക്കാരനായ രോഷന്‍ (ഇര്ഫാന് ഖാന്)
എന്ന
ഏജന്റിനെയാണ്. തന്റെ നിരപരാധിത്വം തെളിയിക്കാന്‍ ഒമര്‍ കിണഞ്ഞു
പരിശ്രമിക്കുന്നുണ്ടെങ്കിലും അവയൊന്നും എഫ്.ബി.ഐ.യ്ക്ക് സ്വീകാര്യമല്ല.
ദിവസങ്ങളോളം ഒമറിനെ ഏകാന്ത തടവിലിട്ട് പീഡിപ്പിക്കുന്നു. അവസാനം ഏജന്റ്
ചോദിക്കുന്നു `നീ ആദ്യമായി അമേരിക്കയില്‍ വന്നതെന്നാണ്....എന്തിനു വന്നു?'
ന്യൂയോര്‍ക്ക് യൂണിവേഴ്സിറ്റിയില്‍ പഠിക്കാനാണ് വന്നതെന്നു പറഞ്ഞപ്പോള്‍
സുഹൃത്തുക്കളെക്കുറിച്ചായി ചോദ്യം. എല്ലാ സുഹൃത്തുക്കളുടേയും പേരു
പറഞ്ഞപ്പോള്‍
എന്തുകൊണ്ട് ഒരാളുടെ പേരു വിട്ടുപോയി എന്നായി. ആ വിട്ടു പോയ ആളുടെ പേര്
സാം
എന്ന് വിളിക്കുന്ന സമീര്‍ ഷേയ്ക്ക് ആണെന്നും അയാളെക്കുറിച്ച് പറയാന്‍
ആവശ്യപ്പെടുകയുമായിരുന്നു.
കോളേജ് ജീവിതകാലം ഫ്ളാഷ് ബാക്ക്. ആദ്യമായി
കോളേജിലെത്തിയപ്പോള്‍ ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ് കൗണ്‍സലര്‍ മായ (കത്രീന കയ്ഫ്)
എന്ന പെണ്‍കുട്ടി സ്വീകരിക്കാനെത്തിയതും, സമീര്‍ ഷെയ്ക്കിനെ പരിചയപ്പെടുന്നതും,
മായയെ താന്‍ പ്രണയിക്കുന്നതും, അവസാനം സമീര്‍ ഷെയ്ക്കുമായി അവള്‍ക്ക്
അടുപ്പമുണ്ടെന്നറിഞ്ഞപ്പോള്‍ നിരാശനായി പിന്തിരിഞ്ഞതുമെല്ലാം ഒമര്‍ വിവരിക്കുന്നു.
സമീര്‍ ഷെയ്ക്ക് മായയെ വിവാഹം കഴിച്ചെന്നും അവര്‍ക്കൊരു കുട്ടിയുണ്ടെന്നും
ഇപ്പോള്‍ ന്യൂജെഴ്സിയില്‍ താമസിക്കുന്നുണ്ടെന്നുമൊക്കെ എഫ്.ബി.ഐ. ഏജന്റ്
പറഞ്ഞപ്പോള്‍ ഒമര്‍ ഞെട്ടുന്നു. അവസാനം സമീറുമായി വീണ്ടും സന്ധിച്ച് പഴയ ബന്ധം
പുതുക്കി അവന്റെ വീട്ടില്‍ തന്നെ താമസിച്ച് അവന്റെ ഓരോ ചലനങ്ങളും തങ്ങളെ
അറിയിച്ചാല്‍ വെറുതെ വിടാമെന്ന വാഗ്ദാനവും നല്കി എഫ്.ബി.ഐ. തന്നെ ഒമറിനെ
മായയുമായി സന്ധിക്കാനുള്ള സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുന്നു.
ഒരാളെ
കുടുക്കാന്‍ അയാളുടെ തന്നെ പരിചയക്കാരെയോ ബന്ധുക്കളെയോ ഉപയോഗിക്കുന്ന ഈ
ഗൂഢതന്ത്രമാണ് ഇവിടെയും പയറ്റുന്നത്. സുഹൃത്തിന്റെ വീട്ടില്‍ താമസം തുടങ്ങിയ
ഒമറിന് സമീര്‍ തീവ്രവാദിയാണെന്ന് സ്ഥിരീകരിക്കാനുള്ള?യാതൊരു തെളിവുകളും
കിട്ടിയില്ലെന്നു മാത്രമല്ല, കണ്‍സ്ട്രക്ഷന്‍ കോണ്ട്രാക്റ്റ് ബിസിനസ്സ്
നടത്തിയിരുന്ന സമീറിനെ അകാരണമായി ഒരിക്കല്‍ എഫ്.ബി.ഐ. തടവിലാക്കി ക്രൂരമായി
പീഡിപ്പിക്കപ്പെട്ട് ഒന്‍പതു മാസങ്ങള്‍ക്കുശേഷം തെളിവിന്റെ അഭാവത്തില്‍
നിരപരാധിയാണെന്ന് പ്രഖ്യാപിച്ച് വെറുടെ വിട്ടതാണെന്നും മനസ്സിലായത്.
മനുഷ്യാവകാശ പ്രവര്‍ത്തകയായ മായയും സമീറും മകനുമൊത്ത് സന്തോഷപ്രദമായ
ജീവിതം നയിക്കുമ്പോഴാണ് വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണം കഴിഞ്ഞ് പത്തു
ദിവസത്തിനുശേഷം തീവ്രവാദിയായി മുദ്രകുത്തപ്പെട്ട് സമീറിനെ എഫ്.ബി.ഐ.
കസ്റ്റഡിയിലെടുക്കുന്നത്. മുസ്ലീം പേരുതന്നെ മുഖ്യകാരണം. ഈ വിവരം ഒമര്‍ എഫ്.ബി.ഐ.
ഏജന്റിനോട് പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു.
`പാട്രിയറ്റ് ആക്റ്റ് പ്രകാരം ഞങ്ങള്‍ക്ക് ആരേയും എവിടെ വെച്ചും എപ്പോള്‍
വേണമെങ്കിലും കാരണമില്ലാതെ കസ്റ്റഡിയിലെടുക്കാം, ചോദ്യം ചെയ്യാം, ഭത്സിക്കാം. നീ
ഞങ്ങളോട് സഹകരിച്ചില്ലെങ്കില്‍ നിന്റെയും ഗതി അതു തന്നെയാകും.'
എന്ന്.
ജയിലിലായ സമീര്‍ അവിടെവെച്ചാണ് തീവ്രവാദ പ്രവര്‍ത്തകരായ ചില
മുസ്ലീം തടവുകാരെ പരിചയപ്പെടുന്നതും അവര്‍ വഴി ബ്രൂക്ക്ലിനിലുള്ള മറ്റു ചില അറബ്
വംശജരുമായി പരിചയപ്പെടാനിടയാകുകയും പിന്നീട് തീവ്രവാദിയാകുകയും ചെയ്യുന്നത്.
തന്നെ അകാരണമായി തടവില്‍ വെക്കുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്ത
എഫ്.ബി.ഐ.യോട് പകരം വീട്ടുന്നതിനായി സമീര്‍ കോണ്ട്രാക്റ്റര് പണികള്‍ക്കായി
മന്‍ഹാട്ടനിലെ എഫ്.ബി.ഐ. ആസ്ഥാന മന്ദിരത്തിലെ പണി ഏറ്റെടുക്കുകയും അവിടെ വെച്ച് ആ
കെട്ടിടം തകര്‍ക്കാന്‍ പദ്ധതി തയ്യാറാക്കുകയും അവസാനം എഫ്.ബി.ഐ.യുടേയും
ന്യൂയോര്‍ക്ക് പോലീസിന്റേയും വെടിയുണ്ടയേറ്റ് മരണപ്പെടുകയും ചെയ്യുന്നതാണ്
കഥയുടെ ഇതിവൃത്തം. ഭര്‍ത്താവിനെ രക്ഷിക്കാനുള്ള ശ്രമത്തില്‍ മായയും എഫ്.ബി.ഐ.
സ്നൈപ്പേഴ്സിന്റെ വെടിയുണ്ടയേറ്റ് പിടഞ്ഞു മരിക്കുന്നു.
ചുരുക്കിപ്പറഞ്ഞാല്‍ നിരപരാധികളെ സംശയത്തിന്റെ പേരില്‍ തടവിലാക്കി ക്രൂരമായ
പീഢനത്തിനിരയാക്കുക വഴി തീവ്രവാദികളെ വാര്‍ത്തെടുക്കുകയായിരുന്നു പാട്രിയറ്റ്
ആക്റ്റിന്റെ മറവില്‍ ചെയ്തിരുന്നത്. ആയിരക്കണക്കിനു പേരെ ഇതുപോലെ
രക്ഷസാക്ഷികളാക്കുകയും ചെയ്തിട്ടുണ്ട്.?
മേല്പറഞ്ഞ സിനിമയുടെ
ഇതിവൃത്തത്തിലൂടെ സഞ്ചരിച്ചാല്‍ അമേരിക്കയുടെ മനുഷ്യാവകാശ ധ്വംസനത്തിന്റെ
ഞെട്ടിക്കുന്ന രഹസ്യങ്ങളാണ് നമുക്ക് കിട്ടുന്നത്. തീവ്രവാദിയെന്ന്
മുദ്രയടിച്ച് പ്രത്യേക സെല്ലുകളില്‍ താമസിപ്പിച്ചിരിക്കുന്ന തടവു പുള്ളികളെ
കൈകാര്യം ചെയ്യുന്ന രീതി ഈ സിനിമയില്‍ കാണിക്കുന്നുണ്ട്. ചാക്കുകൊണ്ട് തല
മൂടിക്കെട്ടി ബാത്ത് റൂമിലെ ക്ലോസറ്റില്‍ മുക്കിപ്പിടിച്ച് രണ്ടു പോലീസുകാര്‍
അതിന്മേല് മൂത്രമൊഴിക്കുന്നതു മുതല്‍ പൂര്‍ണ്ണ നഗ്നരാക്കി പട്ടിക്കൂടുപോലെയുള്ള
ഇരുമ്പുകൂട്ടില്‍ കൈകാലുകള്‍ ചങ്ങലയില്‍ ബന്ധിച്ച് ചുരുട്ടിക്കൂട്ടി
ഇട്ടിരിക്കുന്നതുവരെ നമുക്കു കാണാം. ന്യൂയോര്‍ക്ക് സിറ്റി പോലീസിന്റെ
മര്‍ദ്ദനമുറകളും നമ്മെ കാണിക്കുന്നു. കൂടാതെ മനുഷ്യാവകാശ പ്രവര്‍ത്തകയായ മായയെ
അപമാനിക്കുന്നതും കാണാം.
ന്യൂയോര്‍ക്ക് സിറ്റി മേയര്‍ മൈക്കള്‍
ബ്ലൂംബര്‍ഗ് ഇപ്പോള്‍ സംശയത്തിന്റെ വലയത്തിലാക്കിയിരിക്കുന്ന യേല്‍, കൊളമ്പിയ,
യൂണിവേഴ്സിറ്റി ഓഫ് പെന്‍സില്‍വാനിയ, സിറാക്കൂസ് യൂണിവേഴ്സിറ്റി, ന്യൂയോര്‍ക്ക്
യൂണിവേഴ്സിറ്റി, ക്ലാര്‍ക്സണ്‍ യൂണിവേഴ്സിറ്റി, ന്യൂവാര്‍ക്ക്-ന്യൂ ബ്രന്സ്വിക്
കാമ്പസസ് ഓഫ് റട്ജേഴ്സ്, സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഓഫ് ന്യൂയോര്‍ക്ക്
കാമ്പസസ് ഓഫ് ബഫലോ, ആല്‍ബനി, സ്റ്റോണി ബ്രൂക്ക് ആന്റ് പോസ്റ്റ്ഡാം, ക്വീന്‍സ്
കോളേജ്, ബറൂച് കോളേജ്, ബ്രൂക്ക്ലിന്‍ കോളേജ്, ലാ ഗാര്‍ഡിയ കമ്മ}ണിറ്റി കോളേജ്
മുതലായ കോളേജുകളിലെ മുസ്ലിം വിദ്യാര്‍ത്ഥികളുടേ ഇ-മെയിലുകളും വെബ് സൈറ്റുകളും
നിരീക്ഷണത്തിനു വിധേയമാക്കുകയും, അത് ന്യായീകരിച്ച് മേയര്‍?പ്രസ്താവനയിറക്കുകയും
ചെയ്തതില്‍ നിന്നും ഒരു കാര്യം വ്യക്തമാണ്. മുസ്ലീങ്ങളെ ഇപ്പോഴും അമേരിക്ക
സംശയദൃഷ്ടിയോടെയാണ് വീക്ഷിക്കുന്നത്. മനുഷ്യാവകാശത്തെക്കുറിച്ച് ലോകമൊട്ടാകെ
ഗീര്‍വാണം മുഴക്കുമ്പോഴും, ഏതെങ്കിലും രാജ്യം മനുഷ്യാവകാശ ലംഘനം നടത്തിയാല്‍ അവരെ
ശിക്ഷിക്കാനും മുന്നിട്ടിറങ്ങുന്ന അമേരിക്കയില്‍ നിരപരാധികളായ അനേകം
മനുഷ്യജീവനുകള്‍ ഹോമിക്കപ്പെടുന്നുണ്ടെന്ന് ആരും അറിയുന്നില്ല.
കഴിഞ്ഞ
വര്‍ഷം ന്യൂയോര്‍ക്ക് ലോംഗ് ഐലന്റില്‍ നിന്നുള്ള അമേരിക്കന്‍
കൊണ്‍ഗ്രസ്സ്മാന്‍ പീറ്റര്‍ കിംഗിന്റെ മുസ്ലീം വിരുദ്ധ നടപടി അമേരിക്കയിലെ വിവിധ
മുസ്ലീം സംഘടനകള്‍ മാത്രമല്ല, ലോകമൊട്ടുക്കുള്ള മുസ്ലീം സമൂഹം ഏറെ
ഉദ്ഘണ്ഠയോടെയാണ് വീക്ഷിച്ചത്. /11 ന്റെ പേരുപറഞ്ഞ് ഒരു സമുദായത്തെ മുഴുവന്‍
ഭീകരവാദികളായി മുദ്രകുത്താനുള്ള അദ്ദേഹത്തിന്റെ ശ്രമം അമേരിക്കയിലെ മുസ്ലീം
മതവിശ്വാസികളില്‍ ഏറെ അങ്കലാപ്പ് സൃഷ്ടിച്ചിരുന്നു. സ്വാര്‍ത്ഥ
താല്പര്യങ്ങള്ക്കുവേണ്ടി വിവേകശൂന്യമായ നിലപാടുകളിലൂടെ മുസ്ലീങ്ങള്‍ക്കെതിരെയും
മുസ്ലീം പ്രസ്ഥാനങ്ങള്‍ക്കെതിരേയും വ്യാപകവും സംഘടിതവുമായ ആക്ഷേപങ്ങളും ആരോപണങ്ങളും
അഴിച്ചുവിടാനുള്ള ഒരു കുത്സിത ശ്രമമായിരുന്നോ അതെന്നും
സംശയിച്ചിരുന്നു.
ന്യൂയോര്‍ക്ക് ലോംഗ് ഐലന്റിലെ അദ്ദേഹത്തിന്റെ
മണ്ഡലത്തില്‍ തന്നെയുള്ള, അദ്ദേഹത്തോട് ഏറ്റവും അടുപ്പം പുലര്‍ത്തിയിരുന്ന, അനേകം
മുസ്ലീങ്ങള്‍ അവിശ്വസനീയതയൊടെയാണ് ഈ സംഭവത്തെ നോക്കിക്കണ്ടത്. അവരോട് സൗഹൃദം
പുലര്‍ത്തുകയും, അത്താഴ വിരുന്നുകളില്‍ സംബന്ധിക്കുകയും, പള്ളികള്‍
സന്ദര്‍ശിക്കുകയും ചെയ്തിരുന്ന ഈ കോണ്ഗ്രസ്സ്മാന്, ഒരു സുപ്രഭാതത്തില്‍
മുസ്ലീങ്ങളെല്ലാം തീവ്രവാദികളാണെന്നും, അഫ്ഗാനിസ്ഥാനിലും ഇറാഖിലും ഇതര
രാജ്യങ്ങളിലുമുള്ള അല്‍-ക്വയ്ദ പ്രവര്‍ത്തകരെ അമേരിക്ക ഉന്മൂലനാശം
ചെയ്തുകൊണ്ടിരിക്കുന്നതുകൊണ്ട് അവരിപ്പോള്‍ അമേരിക്കയിലെ തന്നെ മുസ്ലീങ്ങളുടെ
ഒത്താശയോടെ അമേരിക്കയില്‍ ഭീകരപ്രവര്‍ത്തനം നടത്താന്‍
ശ്രമിച്ചുകൊണ്ടിരിക്കയാണെന്നും, അതുകൊണ്ട് അമേരിക്കയിലുള്ള എല്ലാ മുസ്ലീങ്ങളേയും
സംശയിക്കണമെന്നുമുള്ള ആരോപണവുമായി മുന്നോട്ടു വന്നത് അവിശ്വസനീയമാണെന്ന്
അദ്ദേഹത്തെ വളരെ അടുത്തറിയാവുന്നവര്‍ അഭിപ്രായപ്പെടുന്നു. ബ്ലൂംബര്‍ഗ് നിരത്തുന്ന
ന്യായീകരണവും അതുതന്നെ. ഇപ്പോള്‍ ന്യൂയോര്‍ക്ക് യൂണിവേഴ്സിറ്റികളിലെ മുസ്ലീം
വിദ്യാര്‍ത്ഥികളുടെ ഇ-മെയില്‍, വെബ് സൈറ്റുകള്‍ മുതലായവ നിരീക്ഷിക്ഷണ
വിധേയമാക്കുന്നതിന്റെ പുറകിലെ രഹസ്യവും ഇതായിരിക്കാം.
മുസ്ലീമായതുകൊണ്ട്
എപ്പോഴും സംശയിക്കണമെന്നും, ഇസ്ലാം മതാചാരപ്രകാരം ജീവിക്കുന്നവരെ ഏറ്റവും കൂടുതല്‍
സൂക്ഷിക്കണമെന്നുമുള്ള സമ്പ്രദായം രാജ്യസംസ്ക്കാരത്തിന് യോജിച്ചതല്ല. അത്തരം
സമീപനം മൗലികാവകാശ ലംഘനത്തിന് കാരണമായേക്കാം. മുസ്ലീം വിരുദ്ധത പടര്‍ന്നു
പിടിക്കുവാന്‍ കാരണക്കാര്‍ തന്നെയാണ് ഈ വിരുദ്ധതയ്ക്കു പിന്നിലും
പ്രവര്‍ത്തിക്കുന്നത്. പീറ്റര്‍ കിംഗിന്റെ അതേ പാതയാണ് ഇപ്പോള്‍ മേയര്‍
ബ്ലൂംബര്‍ഗും പിന്തുടരുന്നത്.
സമാധാനകാംക്ഷികളായ അമേരിക്കയിലെ മുസ്ലീം
സമൂഹം ഒരിക്കലും അവരെ ദത്തെടുത്ത രാഷ്ട്രത്തെ ശിഥിലീകരിക്കാന്‍ ശ്രമിക്കുകയില്ല.
ഏതൊരു സമുദായത്തിലേയും പോലെ നികൃഷ്ടര്‍ മുസ്ലീം സമുദായത്തിലുമുണ്ട്. അവര്‍
ചെയ്യുന്ന നിഷ്ഠൂരതക്ക് മുസ്ലീം സമുദായത്തെ ഒന്നടങ്കം കുറ്റവാളികളാക്കുകയോ
സംശയദൃഷ്ടിയോടെ അമേരിക്കന്‍ ജനപ്രതിനിധികള്‍ നോക്കിക്കാണുകയോ ചെയ്യുമ്പോള്‍ അവരെ
കാര്യങ്ങള്‍ പറഞ്ഞ് ബോദ്ധ്യപ്പെടുത്തുവാനുള്ള ധാര്‍മ്മികബോധമെങ്കിലും
ഇവിടത്തെ സംഘടനകള്‍ക്കും നേതാക്കള്‍ക്കും
വേണം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല