ഒടുവില്‍ കേരളത്തിന്റെ സ്വപ്ന പദ്ധതിയായ സ്മാര്‍ട് സിറ്റി ചില
കൂട്ടിചേര്‍ക്കലുകളോടെ നടപ്പാക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നു.
എല്‍ഡിഎഫ് സര്‍ക്കാര്‍ ഒപ്പിട്ട ധാരണാപത്രത്തില്‍ മാറ്റമൊന്നും വരുത്താതെയാണ്
കരാറുമായി മുന്നോട്ടുപോകുന്നതെന്ന സര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍ക്കിടയിലും
കിന്‍ഫ്രയുടെ നാലേക്കര്‍ കൂടി ടീകോമിന് വിട്ടു നല്‍കാനുള്ള തീരുമാനവും പദ്ധതിയെ
കേന്ദ്രസെസില്‍ ഉള്‍പ്പെട്ടുത്തി ഐടി വ്യവസായത്തിനു പുറമെ മറ്റു സേവന മേഖലകളുംകൂടി
ഉള്‍പ്പെടുന്ന വിവിധോദ്ദേശ സെസായി മാറ്റാനുള്ള തീരുമാനവും കേരളത്തിന്റെ
പ്രസ്റ്റീജ് പ്രോജക്ടിനെ വീണ്ടും വിവിധോദ്ധേശ വിവാദ പദ്ധതിയായി
മാറ്റിയിരിക്കുന്നു.
ഇതില്‍ പദ്ധതിയെ കേന്ദ്രസെസില്‍
ഉള്‍പ്പെടുത്തിക്കൊണ്ടുള്ള തീരുമാനമാണ് വിവാദമാകുന്നത്. സ്മാര്‍ട് സിറ്റി
സംസ്ഥാനത്തിന്റെ ഐടി വികസനത്തിന് കുതിപ്പാകുമെന്ന കണക്കുക്കൂട്ടലുകളെ പാടെ
അട്ടിമറിക്കാന്‍ പോന്നതാണ് പുതിയ നയമാറ്റം എന്നാണ് പ്രധാന ആക്ഷേപം. നേരത്തെ
കേന്ദ്രസെസ് നയത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ പുതിയ വ്യവസ്ഥകള്‍
കൂട്ടിച്ചേര്‍ത്തതിലൂടെ പദ്ധതിപ്രദേശത്തിന്റെ 70 ശതമാനം ഭൂമിയിലും ഐടി, ഐടി അനുബന്ധ
നിക്ഷേപങ്ങള്‍ മാത്രമെ ടീകോമിന് നടത്താന്‍ കഴിയുമായിരുന്നുള്ളൂ. എന്നാല്‍
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും വ്യവസായ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിയും
എം.എ.യൂസഫലിലയുമെല്ലാം പങ്കെടുത്ത ടീകോമിന്റെ കഴിഞ്ഞ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലെ
തീരുമാനപ്രകാരം പദ്ധതിക്ക് കേന്ദ്ര സെസ് ഏര്‍പ്പെടുത്താമെന്ന് യുഡിഎഫ്
സര്‍ക്കാര്‍ നല്കിയ ഉറപ്പ് പ്രാബല്യത്തില്‍ വരുമ്പോള്‍ ടീകോമിന് പദ്ധതിയുടെ 50
ശതമാനം ഭൂമി മാത്രമെ ഐടി വ്യവസായത്തിനായി നീക്കിവെക്കേണ്ടി വരുന്നുള്ളു.
ശേഷിക്കുന്ന ഭൂമിയില്‍ സേവന മേഖലയിലോ മറ്റ് മേഖലകളിലോ ഉള്‍പ്പെടുന്ന
വ്യവസായങ്ങള്‍ തുടങ്ങന്നതിനോ പാര്‍പ്പിട സമുച്ചയങ്ങള്‍ ഒരുക്കുന്നതിനോ
നിയമതടസ്സമുണ്ടാകില്ല എന്ന് സാരം. ഇതോടെ ടീകോമിന്റെ റിയല്‍ എസ്റ്റേറ്റ്
മോഹങ്ങള്‍ക്ക് കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ യുഡിഎഫ് സര്‍ക്കാര്‍
കുടപിടിച്ചുവെന്ന ഇടതുമുന്നണിയുടെ ആക്ഷേപം ഗൗരവമുള്ളതാകുന്നു. എന്നാല്‍
അടിസ്ഥാനപരമായി എല്‍ഡിഎഫ് കൊണ്ടുവന്ന വ്യവസ്ഥകളില്‍ മാറ്റം വരുത്തിയിട്ടില്ല
എന്നതാണ് ഉമ്മന്‍ ചാണ്ടിയും കൂട്ടരും പറയുന്നത്. നിലവിലെ കരാര്‍ അനുസരിച്ച്
സെസ് മേഖലിയ്ല്‍ ടീകോം നിര്‍മിക്കേണ്ട ഏറ്റവും കുറഞ്ഞ കെട്ടിട അളവായ എട്ടര
ദശലക്ഷം ചതുരശ്ര അടിയില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന കരാര്‍ അനുസരിച്ച്
തന്നെ സ്മാര്‍ട് സിറ്റി പ്രവര്‍ത്തിക്കും. എന്നാല്‍ എട്ടരദശലക്ഷത്തിന് ശേഷം
നിര്‍മിക്കുന്ന കെട്ടിടങ്ങളില്‍ 70ഃ30 എന്ന അനുപാതം പാലിക്കാന്‍ ടീകോമിന്
ബാധ്യതയുണ്ടാകില്ല.
കേന്ദ്രസെസ് നയത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ പുതിയ
വ്യവസ്ഥകള്‍ കൂട്ടിച്ചേര്‍ത്തതിനുശേഷം സ്മാര്‍ട് സിറ്റിക്കകത്ത് നിക്ഷേപം
നടത്താന്‍ താല്പര്യം പ്രകടിപ്പിച്ച് ഇരുപതോളം അപേക്ഷകളാണ് ടീകോമിന് ലഭിച്ചത്.
എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന വ്യവസ്ഥ ലഘൂകരിക്കുന്നതോടെ സ്മാര്‍ട്
സിറ്റിക്കൊപ്പം ഈ സ്ഥാപനങ്ങള്‍ക്കും അതിന്റെ ആനുകൂല്യം നല്കാന് സര്‍ക്കാരിന്
ബാധ്യതയുണ്ടാകും. ഇതിനെല്ലാം പുറമെ ആദ്യം അനുവദിച്ച 246 ഏക്കറിന് പുറമെ
കിന്‍ഫ്രയുടെ നാലേക്കര്‍ കൂടി അനുവദിക്കാനുള്ള തീരുമാനം. ഇതോടെ മള്‍ട്ടി പര്‍പ്പസ്
സെസിനുവേണ്ട 250 ഏക്കര്‍ ഭൂമിയെന്ന അടിസ്ഥാന മാനദണ്ദം ടീകോം സ്വന്തമാക്കുകയും
ചെയ്തു.
കേന്ദ്രത്തില്‍ നിന്ന് ഇത്തരമൊരു അംഗീകാരം ലഭിക്കാന്‍ ടീകോം
നേരത്തെ ശ്രമം നടത്തിയിരുന്നെങ്കിലും എല്‍ഡിഎഫ് സര്‍ക്കാര്‍ ഇടങ്കോലിട്ടതുകൊണ്ട്
നടക്കാതെ പോകുകയായിരുന്നു. ഇതുകൊണ്ട് തന്നെയാണ് ഫെബ്രുവരിയില്‍ കാരറൊപ്പിട്ടും
നിര്‍മാണപ്രവര്‍ത്തനങ്ങളൊന്നും തുടങ്ങാതെ അധികാരമാറ്റം നടക്കുന്നതുവരെ
കാത്തിരിക്കാന്‍ ടീകോം തയാറായത്. കണക്കുക്കൂട്ടിയതുപോലെ യുഡിഎഫ് അധികാരത്തില്‍
വരികയും മള്‍ട്ടി പര്‍പ്പസ് സെസിനുവേണ്ട നാലേക്കര്‍ സ്വന്തമാകുകയും ചെയ്തു.
ഇതോടെ സ്മാര്‍ട് സിറ്റി മേഖലയില്‍ ഐടി അല്ലാത്ത സേവന വ്യവസായങ്ങളും തുടങ്ങാം
എന്നര്‍ത്ഥം.
വിവിധോദ്ദേശ സേവന സെസ് പദവി ലഭിക്കുന്നതോടെ ബാങ്കിംഗ്,
വിനോദങ്ങള്‍ക്കായുള്ള മള്‍ട്ടിപ്ലക്സുകള്‍, ഷോപ്പിംഗ്മാളുകള്‍, ടൂറിസം
പദ്ധതികള്‍, ഹോട്ടല്‍ സമുച്ചയങ്ങള്‍, റിസോര്‍ട്ടുകള്‍, താമസിക്കുന്നതിനുള്ള
ഫ്ളാറ്റുകള്‍, വന്‍കിട ആശുപത്രികള്‍ തുടങ്ങിയവ പ്രത്യേക സാമ്പത്തിക മേഖലയില്‍
നിര്‍മിക്കാം. പ്രത്യേക സാമ്പത്തിക മേഖലയുടെ ആനുകൂല്യങ്ങള്‍ ലഭ്യമാക്കി ഇവ
പ്രവര്‍ത്തിപ്പിക്കുകയും ചെയ്യാം. മുന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന കരാറായിരുന്നു
നടപ്പാക്കിയരുന്നതെങ്കില്‍ വിവിധോദ്ദേശ പ്രത്യേക സാമ്പത്തിക മേഖലാ പദവിക്ക്
അപേക്ഷിക്കാന്‍ ടീകോമിന് കഴിയുമായിരുന്നില്ല എന്ന ആരോപണത്തിനും
കുഞ്ഞാലിക്കുട്ടിയും കൂട്ടരും മറുപടി പറയേണ്ടിവരും.
എല്‍ഡിഎഫ്
സര്‍ക്കരുമായുണ്ടാക്കിയ ധാരണ അനുസരിച്ച് സ്മാര്‍ട് സിറ്റി പദ്ധതി പൂര്‍ണമായും
പ്രവര്‍ത്തനസജ്ജമാവുമ്പോള്‍ ഐടി മേഖലയില്‍ 90,000 നേരിട്ടുള്ള തൊഴിലവസരങ്ങള്‍
നല്‍കാമെന്ന് ടീകോം ഉറപ്പ് നല്‍കിയിരുന്നു. ഇത് ലംഘിക്കപ്പെട്ടാല്‍ ഭൂമി
തിരിച്ചുപിടിക്കല്‍ അടക്കമുള്ള നടപടികള്‍ക്കും കരാറില്‍ വ്യവസ്ഥയുണ്ടായിരുന്നു.
എന്നാല്‍ ഇപ്പോഴത്തെ ധാരണ അനുസരിച്ച് പദ്ധതി മള്‍ട്ടി പര്‍പ്പസ് സെസാസവുകയും
ഐടിക്ക് പുറമെ സേവനവ്യവയാങ്ങള്‍ കൂടി വരികയും കൂടി ചെയ്യുന്നതോടെ ഐടി
മേഖലയില്ലാത്ത സേവന മേഖലയില്‍ സൃഷ്ടിക്കപ്പെടുന്ന തൊഴിലവസരങ്ങശ് കൂടി മൊത്തം
തൊഴിലവസരങ്ങളുടെ കണക്കില്‍ വരവുവെയ്ക്കാന്‍ ടീകോമിനാവും.
സമയം
നഷ്ടമാവാതിരിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന കരാറില്‍
മാറ്റംവരുത്താതെയാണ് പദ്ധതി നടപ്പാക്കുകയെന്ന ഉമ്മന്‍ ചാണ്ടിയുടെ പ്രസ്താവന
ആത്മാര്‍ത്ഥതയോടെയാണെങ്കില്‍ പുതിയ കരാറിലെ ഇത്തരം വിവിധോദ്ധേശങ്ങള്‍ കൂടി
കണ്ടെത്തി പരിഹരിക്കാന്‍ അദ്ദേഹം തയാറാവണം. അല്ലെങ്കില്‍ ഘടകക്ഷികളുടെ
വിവിധോദ്ധേശങ്ങള്‍ക്ക് കുടപിടിക്കുന്നതിലൂടെ അങ്ങ് കേരളാ ജനതയോട് ചെയ്യുന്ന
ഏറ്റവും വലിയ വഞ്ചനയായിരിക്കും സ്മാര്‍ട് സിറ്റി.