Image

മാര്‍ട്ടിന്‍ ലൂഥറിന്റെ വിപ്ലവങ്ങളും നവീകരണ ചിന്തകളും (ജോസഫ് പടന്നമാക്കല്‍)

Published on 31 July, 2017
മാര്‍ട്ടിന്‍ ലൂഥറിന്റെ വിപ്ലവങ്ങളും നവീകരണ ചിന്തകളും (ജോസഫ് പടന്നമാക്കല്‍)
ജര്‍മ്മന്‍ പുരോഹിതനായിരുന്ന 'മാര്‍ട്ടിന്‍ ലൂഥര്‍' നവീകരണ മതങ്ങളുടെ (പ്രൊട്ടസ്റ്റന്റ് ചര്‍ച്ച്) സ്ഥാപക പിതാവായി അറിയപ്പെടുന്നു. ദൈവത്തിന്റെ ശിക്ഷ ഒഴിവാക്കാന്‍ പാപമോചനം പണം കൊടുത്ത് വാങ്ങിക്കാമെന്നുള്ള മാര്‍പ്പാപ്പയുടെ ഉത്തരവിനെതിരെ വിവാദങ്ങളുണ്ടാക്കിയിരുന്നു. അദ്ദേഹത്തിന്‍റെ '95 വാദങ്ങളില്‍'ക്കൂടി (95 Thesis) മാര്‍പ്പായ്‌ക്കെതിരെയും റോമന്‍ ചക്രവര്‍ത്തി ചാള്‍സ് അഞ്ചാമനെതിരെയും വെല്ലുവിളികളുയര്‍ത്തിയിരുന്നു. ബൈബിള്‍ മാത്രം ക്രിസ്തിയതയുടെ അടിസ്ഥാനമെന്ന് അനുയായികളെ പഠിപ്പിച്ചു. പുരോഹിതരുടെ തെറ്റായ ബൈബിള്‍ വ്യാഖ്യാനങ്ങള്‍ക്ക് യാതൊരു നിയമ സാധുതയുമില്ലെന്ന് വിശ്വസിച്ചിരുന്നു. അദ്ദേത്തിന്റെ വാദപ്രസ്താവങ്ങളില്‍ (95 Theses) കേന്ദ്രീകൃതമായ രണ്ടു വിശ്വാസങ്ങളാണ് പ്രധാനമായും അടങ്ങിയിരിക്കുന്നത്. ആദ്യത്തേത് ബൈബിള്‍ ക്രിസ്ത്യന്‍ വിശ്വാസത്തിന്റെ ആധികാരിക ഗ്രന്ഥമാണ്. രണ്ടാമത്തേത് രക്ഷയുടെ കവാടം വിശ്വാസത്തില്‍ക്കൂടിയാണ്, പ്രവര്‍ത്തികളില്‍ക്കൂടിയല്ല. ചരിത്ര പ്രസിദ്ധമായ ലൂഥറിന്റെ '95 തീസിസ്' അവതരിപ്പിച്ചിട്ട് 2017 ഒക്ടോബര്‍ മുപ്പത്തിയൊന്നാം തിയതി അഞ്ഞൂറു വര്‍ഷം തികയുന്നു.

ഇന്നു കാണുന്ന ഭൂപടത്തിലുള്ള ആധുനിക ജര്‍മ്മനിയുടെ ഭാഗമായ 'സാക്‌സോണിയില്‍ (ടമഃീി്യ) ഐസ്‌ലെബന്‍' (Eisleben)എന്ന സ്ഥലത്ത് 1483 നവംബര്‍ പത്താംതീയതി 'മാര്‍ട്ടിന്‍ ലൂഥര്‍' ജനിച്ചു. അദ്ദേഹത്തിന്‍റെ പിതാവ് ധനികനായിരുന്നു. മാതാപിതാക്കളായ 'ഹാന്‍സും മാര്‍ഗരേറ്റും' കൃഷി പാരമ്പര്യമുള്ള കുടുംബങ്ങളില്‍ നിന്നുമുള്ളവരായിരുന്നു. എന്നാല്‍ ഹാന്‍സിന് ലോഹം ഉരുക്കുന്ന വ്യവസായവും ഖനന വ്യവസായവും ഉണ്ടായിരുന്നു. ഖനനം വളരെയധികം കഠിനമായ പ്രയത്‌നമാവശ്യമുള്ള വ്യവസായമെന്നു ഹാന്‍സിനറിയാമായിരുന്നു. അതുകൊണ്ടു മാര്‍ട്ടിനെ ഒരു നിയമജ്ഞന്‍ ആക്കണമെന്നായിരുന്നു പിതാവിന്റെ ആഗ്രഹം. 1484ല്‍ ഹാന്‍സിന്റെ കുടുംബം മാന്‍സ്ഫീല്‍ഡില്‍ താമസം മാറ്റി. അവിടെ അദ്ദേഹം സമ്മിശ്ര ലോഹങ്ങള്‍ ഖനനം ചെയ്യുന്ന വ്യവസായം തുടര്‍ന്നുകൊണ്ടിരുന്നു.

മാര്‍ട്ടിന്‍ ലൂഥര്‍ ഏഴാം വയസില്‍ മാന്‍സ്ഫീല്‍ഡില്‍(Mansfeld) ഒരു സ്കൂളില്‍ ചേര്‍ന്നു. പതിന്നാലാം വയസില്‍ മാഗ്‌ഡെബര്‍ഗ് (Magdeburg) എന്ന സ്ഥലത്തുള്ള സ്കൂളില്‍ പഠനം തുടര്‍ന്നു. 1498ല്‍ താന്‍ ജനിച്ച സ്ഥലമായ ഐസ്‌ലബെന്‍ (Eisleben) എന്ന സ്ഥലത്ത് വരുകയും അവിടെ ഗ്രാമറും ലോജിക്കും ഭൗതിക ശാസ്ത്രവും തത്ത്വ മീമാംസയും പഠിച്ചുകൊണ്ടുമിരുന്നു. 1501ല്‍ ഇര്‍ഫര്‍ട് (Erfurt) യുണിവേസിറ്റിയില്‍ ചേരുകയും ആര്‍ട്‌സില്‍ മാസ്റ്റര്‍ ബിരുദം നേടുകയും ചെയ്തു. 1501ല്‍ പിതാവിന്റെ ആഗ്രഹം അനുസരിച്ച് അദ്ദേഹം എര്‍ഫെര്‍ട് യുണിവേഴിസിറ്റിയില്‍ നിയമം പഠിക്കാനാരംഭിച്ചു. നിയമത്തില്‍ കൂടുതല്‍ പഠിക്കാന്‍ താല്പര്യമില്ലാത്തതു കൊണ്ട് തത്ത്വശാസ്ത്രത്തില്‍ പഠനം തുടങ്ങി. പ്രധാനമായും അരിസ്‌റ്റോട്ടിലിന്റെ ജ്ഞാന ദര്‍ശനങ്ങള്‍ ഉള്‍ക്കൊണ്ടുള്ള പഠനമായിരുന്നു നടത്തിയിരുന്നത്. തത്ത്വശാസ്ത്രങ്ങളില്‍ താല്‍പ്പര്യം കുറയുകയും തന്മൂലം ഒരു സന്യാസിയാകാനുള്ള മോഹമുണ്ടാകുകയും ചെയ്തു.

1505 ജൂലൈയില്‍ അദ്ദേഹത്തിന് മാനസിക വിഭ്രാന്തിയുണ്ടാകുന്ന ഒരു സംഭവമുണ്ടായി. ആകാശത്തില്‍ വലിയൊരു ഇടിമുഴക്കത്തിന്റെ ശബ്ദം കേട്ട് അദ്ദേഹം പേടിച്ചരണ്ടു പോയിരുന്നു. കുട്ടികളുടെ പുണ്യവതിയായ വിശുദ്ധ 'അന്ന'യോട് അത്യന്തം ഭയത്തോടെ പ്രാര്‍ത്ഥിക്കാനും തുടങ്ങി. അന്നത്തെ ഭയത്തിന്റെ ആഘാതത്തില്‍ വിലപിച്ചുകൊണ്ടു "എന്നെ രക്ഷിക്കൂ, ഞാനൊരു സന്യാസിയാകാമെന്ന്' അദ്ദേഹം പ്രതിജ്ഞ ചെയ്തു. ഇടിയും ഭീകര രൂപത്തില്‍ വന്ന കൊടുങ്കാറ്റും പിന്നീട് ശാന്തമാവുകയും അപകടത്തില്‍നിന്ന് രക്ഷപെട്ടെന്നുള്ള ഒരു ആത്മബോധം അദ്ദേഹത്തിന്‍റെ ഉള്ളില്‍ നിറയുകയും ചെയ്തു.

ഒരു പുരോഹിതനാകാനുള്ള തീരുമാനത്തോട് മാര്‍ട്ടിന്റെ പിതാവിന് ഒട്ടും യോജിക്കാന്‍ സാധിച്ചിരുന്നില്ല. മറ്റാരുടെയും സ്വാധീനത്തിനു കീഴ്‌വഴങ്ങാതെ അദ്ദേഹം വിശുദ്ധയ്ക്ക് നല്‍കിയ വാഗ്ദാനം പാലിക്കാനും തീരുമാനിച്ചു. അല്ലെങ്കില്‍ നരകവും ദൈവത്തിന്റെ ശാപവും കിട്ടുമെന്ന് ഭയപ്പെട്ടിരുന്നു. സന്യാസ മഠത്തിലെ ജീവിതം ആത്മീയ തലത്തില്‍ രക്ഷപ്പെടുത്തുമെന്നും ചിന്തിച്ചു. സന്യാസ ജീവിതം തുടങ്ങിയ ശേഷം ആദ്യത്തെ കുറെ വര്‍ഷങ്ങള്‍ മാര്‍ട്ടിനെ സംബന്ധിച്ച് ബുദ്ധിമുട്ടുളള കാലങ്ങളായിരുന്നു. കാരണം, അദ്ദേഹം തേടി വന്ന, അദ്ദേഹത്തിന്‍റെ ഭാവനയിലുണ്ടായിരുന്ന ആത്മീയത അവിടെയുണ്ടായിരുന്നില്ല. അദ്ദേഹത്തിന്‍റെ വിശ്വസ്ഥനായ ഒരു ഉപദേഷ്ടാവ് ക്രിസ്തുവില്‍ മാത്രം ധ്യാനിച്ച് ജീവിക്കാന്‍ ഉപദേശിച്ചു. അതനുസരിച്ച് ഓരോ ദിവസവും മണിക്കൂറുകളോളം ധ്യാന നിരതനായും പ്രാര്‍ത്ഥനകളും ഉപവാസങ്ങളുമായും സമയം ചെലവഴിച്ചിരുന്നു.

സ്വന്തം ജീവിതത്തിലെ പരാജയങ്ങളോടൊപ്പം സഭയ്ക്കുള്ളില്‍ അഴിഞ്ഞാടുന്ന അഴിമതികളെപ്പറ്റിയും അദ്ദേഹം വ്യാകുലനായിരുന്നു. ബൈബിളിലെ വചനങ്ങള്‍ക്കെതിരെ സഭയുടെ പ്രവര്‍ത്തനങ്ങളിലും അസന്തുഷ്ടനായിരുന്നു. ഇരുപത്തിയേഴാം വയസില്‍ റോമില്‍ ഒരു കോണ്‍ഫെറന്‍സില്‍ സംബന്ധിക്കാനുള്ള അവസരം ലൂഥറിനു ലഭിച്ചു. അഗസ്റ്റിനിയന്‍ ആശ്രമത്തെ പ്രതിനിധികരിച്ച് അദ്ദേഹം 1510ല്‍ റോമ്മാ സന്ദര്‍ശിച്ചു. അവിടെ കണ്ട പുരോഹിതരുടെ പേക്കൂത്തുകളിലും അസന്മാര്‍ഗികതകളിലും അഴിമതികളിലും അദ്ദേഹം ഞെട്ടി പോയിരുന്നു. ശുദ്ധീകരണ സ്ഥലങ്ങളിലുള്ള ആത്മാക്കളെ പണം നല്‍കി മോചിപ്പിക്കുന്നതിനും പാപമോചനത്തിനും പുരോഹിതര്‍ പണം ഈടാക്കിയിരുന്നു. റോമില്‍ നിന്ന് മടങ്ങി വന്നശേഷം അദ്ദേഹം 'വിറ്റന്‍ബെര്‍ഗ് യൂണിവേഴ്‌സിറ്റിയില്‍' തന്റെ ആളിക്കത്തുന്ന രോഷം ശമിക്കാനും ആത്മീയത തേടാനും വീണ്ടും പഠനം ആരംഭിച്ചു. അവിടുന്ന് അദ്ദേഹത്തിന് ഡോക്ട്രേറ്റ് ബിരുദം ലഭിക്കുകയും യൂണിവേഴ്‌സിറ്റിയുടെ പ്രൊഫസറായി നിയമിതനാവുകയും ചെയ്തു. ബൈബിള്‍ വചനങ്ങള്‍ നല്ലവണ്ണം ഹൃദ്യസ്ഥമാക്കിയ ശേഷം ക്രിസ്ത്യന്‍ തീയോളജിയില്‍ അദ്ദേഹം ഒരു ജ്ഞാനിയായി അറിയപ്പെടുകയും ചെയ്തു.

"റോമ്മാക്കാര്‍ക്കെഴുതിയ വചനം 1:17 വാക്യപ്രകാരം "അതില്‍ ദൈവത്തിന്റെ നീതി വിശ്വാസം ഹേതുവായും വിശ്വാസത്തിന്നായിക്കൊണ്ടും വെളിപ്പെടുന്നു. 'നീതിമാന്‍ വിശ്വാസത്താല്‍ ജീവിക്കും' എന്നു എഴുതിയിരിക്കുന്നുവല്ലോ." ലൂഥറിനെ ഏറ്റവുമധികം വിവാദമാക്കിയ ഒരു വചനമാണിത്. ലൂഥര്‍ പറഞ്ഞു, 'ദൈവത്തിന്റെ നീതിമാന്‍ എന്ന പദത്തെ ഞാന്‍ വെറുക്കുന്നു, എല്ലാ ഗുരുക്കളും എന്നെ അങ്ങനെ പഠിപ്പിക്കുന്നു. അതായത് ദൈവം നീതിമാനും അനീതി പ്രവര്‍ത്തിക്കുന്നവരെ ശിക്ഷിക്കുകയും ചെയ്യുന്നു.' വിശ്വാസം കൊണ്ട് യുവാവായ ലൂഥറിനു ജീവിക്കാന്‍ സാധിച്ചിരുന്നില്ല. കാരണം അദ്ദേഹം നീതിമാനല്ലെന്നറിയാമായിരുന്നു. എങ്ങനെ നീതി ബോധത്തോടെ സ്വയം ജീവിതത്തെ പ്രകാശിപ്പിക്കാമെന്നും ചിന്തിച്ചുകൊണ്ടിരുന്നു. നീതിമാനാകാനുള്ള മോഹങ്ങള്‍ക്കും ധര്‍മ്മസങ്കടങ്ങള്‍ക്കും ചിന്താക്കുഴപ്പങ്ങള്‍ക്കും വിശ്വാസത്തിലധിഷ്ടിതമായുള്ള പരിഹാരം തേടിക്കൊണ്ടിരുന്നു. അദ്ദേഹം പറഞ്ഞു, "ദൈവത്തിന്റെ കൃപയാല്‍ താന്‍ രാത്രിയും പകലും ഒരുപോലെ ധ്യാന നിരതനായിരുന്നു. നീതിമാനായ ദൈവത്തില്‍ക്കൂടി വിശ്വാസമെന്ന നീതിയാലേ ഞാന്‍ ജീവിക്കാന്‍ പഠിച്ചു. ഞാന്‍ വീണ്ടും ജനിച്ചതുപോലെ, സ്വര്‍ഗ്ഗവാതില്‍ എനിക്കുമുമ്പാകെ തുറക്കപ്പെട്ടപോലെ അനുഭവങ്ങളുണ്ടായി."

1513ല്‍ പ്രഭാഷണം നടത്തിക്കൊണ്ടിരിക്കവേ ബൈബിളിലെ ഗീതങ്ങള്‍ എന്ന അദ്ധ്യായം (Psalm 22) അദ്ദേഹത്തെ ആകര്‍ഷിച്ചിരുന്നു. സ്വയം അദ്ദേഹത്തില്‍ ദൈവത്തിന്റെ പ്രകാശിതമായ ഒരു ജ്ഞാനോദയം ഉണ്ടായതായുള്ള തോന്നലുമുണ്ടായി. പോളിന്റെ സുവിശേഷത്തിലെ 'വിശ്വാസ'മെന്ന സത്യമാണ് നീതിയുടെ ഉറവിടമെന്നതും മനസിലാക്കി. ദൈവത്തെ ഭയപ്പെടുന്നതും മതത്തിന്റെ തത്ത്വങ്ങളില്‍ അടിമപ്പെടുന്നതുമല്ല രക്ഷയുടെ അദ്ധ്യാത്മികതയെന്നും അദ്ദേഹം തിരിച്ചറിഞ്ഞു. സഭാനവീകരണത്തിന് അദ്ദേഹത്തിന്‍റെ മുമ്പില്‍ ഒരു വഴി തുറന്നുകിട്ടിയതു ബൈബിളിലുള്ള ജ്ഞാനത്തില്‍നിന്നുമായിരുന്നു. മനസ്സില്‍ പൊന്തി വന്ന പുത്തനായ നവീകരണ ചിന്തകള്‍ അദ്ദേഹത്തിന്റെ ദൈവികമായ കാഴ്ചപ്പാടിനും ജീവിതത്തിനു തന്നെയും മാറ്റങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരുന്നു.

ഒരു പുരോഹിതനെന്ന നിലയില്‍ ലൂതറിന്റെ ജീവിതം മഹനീയവും ആദര്‍ശപൂര്‍ണ്ണവുമായിരുന്നു. സദാ സമയവും ധ്യാനനിമഗ്‌നനായും ഉപവാസം അനുഷ്ടിച്ചും ഒരു യോഗിയെപ്പോലെ കഠിന വ്രതങ്ങള്‍ പാലിച്ചും പുതപ്പു പുതക്കാതെ തണുപ്പ് സഹിച്ചും സ്വയം ശരീരത്തില്‍ ചാട്ടകൊണ്ടടിച്ചും കഠിന വ്രതങ്ങള്‍ അനുഷ്ടിച്ചു വന്നു. 'സ്വന്തം ജീവിതത്തിലെ അനുഷ്ഠാനങ്ങളില്‍ക്കൂടി ആര്‍ക്കെങ്കിലും സ്വര്‍ഗം ലഭിക്കുമെങ്കില്‍ അത് തനിക്കു മാത്രമായിരിക്കുമെന്നും' ലൂഥര്‍ പറയുമായിരുന്നു. ഇതെല്ലാം ദൈവത്തിനുവേണ്ടി അദ്ദേഹം ചെയ്‌തെങ്കിലും മനസമാധാനം ഒരിക്കലും ലഭിച്ചിരുന്നില്ല. ദൈവത്തിന്റെ ശാപത്തെയും ദൈവശിക്ഷയെയും എന്നും ഭയപ്പെട്ടിരുന്നു. നിത്യ നരകശിക്ഷയും അദ്ദേഹത്തിന്‍റെ മനസിനെ അനിയന്ത്രിതമാക്കിയിരുന്നു.

ഒരു സന്യാസിയെന്ന നിലയില്‍ ലൂതറിന്റെ ജീവിതം നിരവധി വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു. സര്‍വ്വ സുഖങ്ങളെയും ത്യജിച്ചുകൊണ്ടുള്ള കഠിനമായ അനുഷ്ഠാനങ്ങളും ആരംഭിച്ചു. കൂടെ കൂടെ കുമ്പസാരിക്കലും നടത്തുമായിരുന്നു. എന്നിട്ടും ആത്മീയതയില്‍ എവിടെയോ ശൂന്യത അദ്ദേഹത്തിനനുഭവപ്പെട്ടിരുന്നു. അതൃപ്തി നിറഞ്ഞ മനസെവിടെയോ വ്യാപരിച്ചുകൊണ്ടിരുന്നു. സമ്മിശ്രങ്ങളായ ദുഃഖങ്ങളും അസമാധാനവും അദ്ദേഹത്തെ അലട്ടിക്കൊണ്ടിരുന്നു. പാപബോധങ്ങളില്‍ നിരാശനായിരുന്നു. ദുഃഖിതനായ അദ്ദേഹത്തെ മാനസികമായ നീര്‍ച്ചുഴിയില്‍നിന്നും കരകയറ്റാന്‍ അദ്ദേഹത്തിന്‍റെ ആദ്ധ്യാത്മിക ഗുരു വേണ്ടവിധം സമയോചിതമായ ഉപദേശങ്ങള്‍ നല്‍കി സഹായിക്കുന്നുണ്ടായിരുന്നു. എന്നിട്ടും മനസിന്റെ സമനില കൈവരിക്കാന്‍ സാധിച്ചിരുന്നില്ല.

1517ല്‍ ലിയോ പത്താമന്‍ മാര്‍പ്പാപ്പ 'സെന്റ് പീറ്റേഴ്‌സ് ബസിലിക്ക' പണിയാനായുള്ള ചെലവുകള്‍ക്കായി വിശ്വസി സമൂഹത്തോട് പണം മേടിച്ചുകൊണ്ടുള്ള പാപമോചന പദ്ധതി തയ്യാറാക്കി. പോപ്പിന്റെ ഈ തീരുമാനത്തില്‍ മാര്‍ട്ടിന്‍ ലൂഥര്‍ കുപിതനാവുകയും പ്രതിഷേധം അറിയിക്കുകയും ചെയ്തു. 'പാപപൊറുതിയ്ക്ക് വിശ്വസം മാത്രം പോരേ; അവിടെ സഭയ്ക്ക് എന്തിനു പണം കൊടുക്കണമെന്നുള്ള വാദങ്ങളുമായി മാര്‍ട്ടിന്‍ ലൂഥര്‍ രംഗത്തുവന്നു. 'രക്ഷയുടെ കവാടത്തിനായി ക്രിസ്തുവില്‍ വിശ്വസിക്കുക, അല്ലാതെ ധനം കൊടുത്താല്‍ മോക്ഷം ലഭിക്കില്ലെന്നും' അദ്ദേഹം വിശ്വസിച്ചു.

ലൂഥര്‍ സഭയ്‌ക്കെതിരെ 95 വാദങ്ങള്‍ (95 Thesis) എഴുതിയുണ്ടാക്കുകയും പള്ളികളുടെ മുമ്പില്‍ പതിപ്പിച്ചു പരസ്യപ്പെടുത്തുകയുമുണ്ടായി. കാര്യകാരണ സഹിതമുള്ള ലൂഥറിന്റെ 'വാദങ്ങള്‍' വിവാദങ്ങളായി ചര്‍ച്ച ചെയ്യപ്പെടേണ്ടതാണെങ്കിലും അത് അന്നുവരെ പുലര്‍ത്തി വന്നിരുന്ന വിശ്വാസങ്ങള്‍ക്ക് കോട്ടം തട്ടുവാന്‍ കാരണമായി. പാപമോചന വ്യാപാരം അവസാനിപ്പിക്കണമെന്നു ആവശ്യപ്പെട്ടുകൊണ്ട് ലൂഥര്‍ 'മൈന്‍സി'ലുള്ള ആര്‍ച്ച് ബിഷപ്പ് ആല്‍ബര്‍ട്ട് ആള്ബറിച്ചിനു (Archbishop Albert Albrecht) ഒരു കത്തെഴുതിയിരുന്നു. ലൂഥര്‍ തയ്യാറാക്കിയ '95 വാദങ്ങള്‍' രണ്ടാഴ്ചയ്ക്കുള്ളില്‍ ജര്‍മ്മനി മുഴുവനും രണ്ടുമാസത്തിനുള്ളില്‍ യൂറോപ്പ് മുഴുവനും വ്യാപിച്ചിരുന്നു.

1517ല്‍ സര്‍വ്വ വിശുദ്ധന്മാരുടെ തിരുന്നാള്‍ ആഘോഷിച്ചിരുന്ന ഒരു ദിനത്തില്‍ 'ജൊഹാന്‍ റ്റെട്‌സല്‍' (ഖീവമിി ഠല്വേലഹ) എന്ന ഉപദേശി പാപമോചനം പണം മേടിച്ചു വില്‍ക്കുന്നതില്‍ ലൂഥര്‍ എതിര്‍ത്തു. ഇത് സഭയുടെ തീരുമാനമായിരുന്നു. ഒരു വ്യക്തിയോ വ്യക്തിയുടെ മരിച്ചുപോയവര്‍ക്കോ ഉള്ള പാപങ്ങള്‍ പണം കൊടുത്താല്‍ മാറുമെന്നായിരുന്നു പ്രചരണം. ഒരിക്കല്‍ ഭണ്ഡാരത്തില്‍ പണം നിക്ഷേപിച്ചാല്‍ ശുദ്ധീകരണ സ്ഥലത്തുള്ള ആത്മാവ് സ്വര്‍ഗ്ഗത്തിലെത്തുമെന്നായിരുന്നു 'റ്റെട്‌സല്‍' പഠിപ്പിച്ചിരുന്നത്. ലൂഥര്‍ അത് തന്റെ '95 വാദങ്ങളില്‍'ക്കൂടി (95 Thesis) സഭയെ ചോദ്യം ചെയ്തു.

ലൂഥര്‍ തൊടുത്തുവിട്ട ഈ അവഹേളനങ്ങള്‍ അവസാനിപ്പിക്കാന്‍ സഭ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. 1518 ഒക്ടോബറില്‍ 'ഓഗ്‌സ്ബര്‍ഗില്‍' കര്‍ദ്ദിനാള്‍ തോമസ് ക്യാജേതന്‍ (Cardinal Thomas Cajetan) ഒരു സമ്മേളനം വിളിച്ചുകൂട്ടുകയും മാര്‍ട്ടിന്‍ ലൂതറിന്റെ മാര്‍പ്പാപ്പയുടെ അധികാരത്തെ ചോദ്യം ചെയ്യുന്ന '95 വാദങ്ങള്‍' പിന്‍വലിക്കാനും ആവശ്യപ്പെടുകയും ചെയ്തു. പുറപ്പെടുവിച്ച 'വാദങ്ങള്‍' പിന്‍വലിക്കുകയില്ലെന്നും പിന്‍വലിക്കണമെങ്കില്‍ ക്രിസ്തു വചനങ്ങള്‍ തെറ്റാണെന്ന് തെളിയിക്കണമെന്നും അദ്ദേഹം പ്രതികരിച്ചു. മാര്‍പ്പാപ്പയ്ക്ക് വിശുദ്ധ ഗ്രന്ഥങ്ങള്‍ വ്യാഖ്യാനിക്കാനുള്ള അധികാരമില്ലെന്നും വാദിച്ചു. ലൂഥറിനെ സഭയില്‍ നിന്ന് പുറത്താക്കുമെന്ന ഭീഷണികളും സഭാ നേതൃത്വം മുഴക്കിക്കൊണ്ടിരുന്നു.

1519ല്‍ വിറ്റന്‍ബെര്‍ഗില്‍ മാര്‍ട്ടിന്‍ ലൂഥര്‍ സഭയുടെ അനീതികളെപ്പറ്റി പ്രഭാഷണങ്ങള്‍ നടത്തിയതിനു പുറമേ ലേഖനങ്ങളും എഴുതിക്കൊണ്ടിരുന്നു. ആ വര്‍ഷം ജൂണ്‍ജൂലൈ മാസത്തില്‍ അദ്ദേഹം മാര്‍പ്പാപ്പയ്ക്ക് വിശുദ്ധ ഗ്രന്ഥങ്ങളെ വ്യാഖ്യാനിക്കാനുള്ള അധികാരമില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ചു. അത് മാര്‍പ്പാപ്പയുടെ അധികാരത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള ഒരു ആക്രമണമായിരുന്നു. 1519ല്‍ ലെയ്പ്‌സിങ് (Leipzig) എന്ന സ്ഥലത്തു നടന്ന ഒരു പൊതുവിവാദത്തില്‍ അദ്ദേഹം പങ്കെടുത്തിരുന്നു. " കൈകളില്‍ ബൈബിള്‍ പിടിച്ചുകൊണ്ടു നടക്കുന്ന സാധാരണക്കാരനായ ഒരു വിശ്വാസി, മാര്‍പ്പായേക്കാളും ഉത്കൃഷ്ടവ്യക്തിയാണെന്നും" അദ്ദേഹം പറഞ്ഞു. 'എല്ലാ ക്രിസ്ത്യാനികളും പുരോഹിതരാണ്. അതുകൊണ്ടു സഭ ഭരിക്കുന്നവര്‍ ആവശ്യമേറിയ കാലോചിത പരിഷ്ക്കാരങ്ങള്‍ നടപ്പാക്കേണ്ടതാണെന്നും'അഭിപ്രായപ്പെട്ടു. 1520ജൂണ്‍ പതിനഞ്ചാം തിയതി ലൂഥറിന്റെ വിമര്‍ശനങ്ങളില്‍ സഹികെട്ട മാര്‍പ്പാപ്പ ലൂഥറിനെ മതത്തില്‍നിന്ന് പുറത്താക്കുമെന്നുള്ള അന്ത്യശാസനം നല്‍കി. 1520 ഡിസംബര്‍ പത്താംതീയതി മാര്‍പാപ്പയുടെ ഉത്തരവ് യാതൊരു വിട്ടുവീഴ്ചയുമില്ലാതെ ലൂഥര്‍ പരസ്യമായി കത്തിച്ചുകളഞ്ഞു.

റോമന്‍ ചക്രവര്‍ത്തി 'ചാള്‍സ് അഞ്ചാമന്‍' രാജാവിന്റെ മുമ്പില്‍ 1521ല്‍ ലൂഥറുമായി ഒരു വിവാദം സംഘടിപ്പിച്ചിരുന്നു. ലൂതറിന്റെ കാഴ്ചപ്പാടുകളെ മടക്കിയെടുക്കാനുള്ള വിസ്താരമെന്ന് അദ്ദേഹത്തിന് മനസിലായി. 'വിശുദ്ധ വചനങ്ങളില്‍ തെളിവുകള്‍ തരാത്തിടത്തോളം അല്ലെങ്കില്‍ വ്യക്തമായ കാര്യ കാരണങ്ങള്‍ കൊണ്ട് ബോധ്യമാക്കാത്തടത്തോളം തന്റെ വിശ്വാസങ്ങള്‍ മാറ്റിപ്പറയുകയില്ലെന്നു' ലൂഥര്‍ പ്രഖ്യാപിച്ചു. 'സ്വന്തം മനഃസാക്ഷിക്കെതിരെ യാതൊരു ഒത്തുതീര്‍പ്പിനും തയ്യാറല്ലെന്നും ഇതാണ് തന്റെ നിലപാട്, ദൈവം സഹായിക്കട്ടെയെന്നും' അദ്ദേഹം പറഞ്ഞു.

1521ല്‍ മാര്‍ട്ടിന്‍ ലൂഥറിനെ ഔദ്യോഗികമായി റോമന്‍ കത്തോലിക്കാ സഭയില്‍നിന്ന് പുറത്താക്കി. ലൂഥറിനെ സഭാ വിരോധിയും കുറ്റക്കാരനായും പാഷണ്ഡിയായും വിധിച്ചു. നിയമപരമായി പിടികിട്ടാപ്പുള്ളിയായി വിളംബരവും ചെയ്തു. അക്കാലത്തെ രാജകീയ വിളംബരത്തില്‍ ലൂഥര്‍ കുറ്റക്കാരനെന്ന് വിധിച്ചു. ലൂഥര്‍ അപ്രത്യക്ഷനാവുകയും വാര്‍ട്ട്ബര്‍ഗിലുള്ള ഒരു കെട്ടിടത്തിനുള്ളില്‍ (Wartburg Castle)പത്തു മാസം ഒളിച്ചു താമസിക്കുകയും ചെയ്തു. 1522ല്‍ അദ്ദേഹം വിറ്റന്‍ബര്‍ഗില്‍ എത്തുകയും അനുയായികളുടെ സഹായത്തോടെ നവീകരണ യജ്ഞങ്ങള്‍ ആരംഭിക്കുകയും ചെയ്തു. പിന്നീടുള്ള കാലങ്ങളില്‍ ലൂഥര്‍ കൂടുതലും തര്‍ക്കവിഷയങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു. അദ്ദേഹത്തിന്‍റെ സുഹൃത്തുക്കള്‍ പോലും ശത്രുക്കളായും മാറപ്പെട്ടു.

അറസ്റ്റിന്റെ ഭീക്ഷണിയുണ്ടായിരുന്ന കാലത്തും അദ്ദേഹത്തിന് 'ലൂതറ'നിസം സ്ഥാപിക്കാന്‍ സാധിച്ചു. ജര്‍മ്മന്‍ രാജകുമാരനുള്‍പ്പടെ അനേകായിരം അനുയായികളെ ലഭിക്കുകയും ചെയ്തു. 1524ല്‍ കാര്‍ഷിക വിപ്ലവം ഉണ്ടായപ്പോള്‍ ലൂഥര്‍ കര്‍ഷകര്‍ക്കെതിരായ നിലപാടുകള്‍ എടുക്കുകയും ഭരണാധികാരികള്‍ക്കൊപ്പം നിലകൊള്ളുകയും ചെയ്തു. അത് ലൂഥറന്‍ സഭയുടെ വളര്‍ച്ചയ്ക്ക് കാരണമാവുകയും ചെയ്തു. ആ കാലഘട്ടത്തില്‍ ആയിരക്കണക്കിന് കര്‍ഷകര്‍ കൊല്ലപ്പെട്ടെങ്കിലും ലൂതറിന്റെ സഭ വളര്‍ന്നുകൊണ്ടിരുന്നു. രാജഭരണത്തോടൊപ്പം ലൂഥറും അനുയായികളും ഒത്തുചേര്‍ന്ന് കൃഷിക്കാരുടെ വിപ്ലവം അടിച്ചമര്‍ത്താന്‍ സഹായിക്കുകയും ചെയ്തു. മറ്റുള്ള നവീകരണ വാദികളെയും പ്രത്യേകിച്ച് സ്വിസ് നവീകരണക്കാരനായ ഉള്‍റിച്ചു ശ്വിന്‍ഗ്ലിയെയും (Ulrich Zwingli) ലൂഥര്‍ വിമര്‍ശിക്കുമായിരുന്നു.

1525ല്‍ അദ്ദേഹം കാതറീനാ വോണ്‍ ബോറ (Katharina von Bora) എന്ന കന്യാസ്ത്രിയായിരുന്ന സ്ത്രീയെ വിവാഹം ചെയ്തു. അവരെ കോണ്‍വെന്റില്‍ നിന്നും പുറത്താക്കിയ കാരണം വൈറ്റന്‍ബര്‍ഗില്‍ അഭയാര്‍ത്ഥിയായി കഴിയുകയായിരുന്നു. അന്നുമുതല്‍ പ്രൊട്ടസ്റ്റന്റ് സഭകളില്‍ പുരോഹിതര്‍ക്കും വിവാഹം കഴിക്കാമെന്നുള്ള കീഴ്വഴക്കം കുറിച്ചു. കാലക്രമത്തില്‍ ലൂഥര്‍കാതറീനാ ദമ്പതികള്‍ക്ക് ആറു മക്കള്‍ ജനിക്കുകയും ചെയ്തു.

ലൂഥറിനെ സംബന്ധിച്ച് സഭയെന്നാല്‍ അപ്പോസ്‌തോലിക പാരമ്പര്യമെന്ന അര്‍ത്ഥമാകുന്നില്ല. പകരം അത് അദ്ദേഹത്തിന്‍റെ ചിന്തയില്‍ വിശ്വാസത്തില്‍ അധിഷ്ഠിതമായ ഒരു സമൂഹമെന്നായിരുന്നു. നിത്യരക്ഷയെന്നു പറയുന്നത് കൂദാശകള്‍ വഴിയല്ല പകരം വിശ്വാസത്തില്‍ക്കൂടിയെന്നും അദ്ദേഹത്തിന്‍റെ പ്രമാണമായിരുന്നു. 'സാമൂഹിക ജീവിയായ മനുഷ്യനില്‍ നന്മകളുടെ സ്പുരണങ്ങള്‍ പൊട്ടിത്തെറിക്കണം, അതായത് ദൈവത്തെ അന്വേഷിക്കണം. അടിസ്ഥാനമില്ലാത്ത ദൈവശാസ്ത്രം വിഡ്ഢികള്‍ പഠിപ്പിക്കുന്നു. വിനയവും ശാലീനതയും ദൈവത്തിന്റെ കൃപകൊണ്ട് നേടിയെടുക്കണം.'

ഒരാളിന്റെ നന്മതിന്മകളുടെ അടിസ്ഥാനത്തിലല്ല നിത്യരക്ഷയെന്നു അദ്ദേഹം വിശ്വസിച്ചിരുന്നു. നിത്യ രക്ഷ ദൈവത്തിന്റെ ദാനമാണ്. നിത്യമായി രക്ഷപെടാന്‍ പൂര്‍ണ്ണ ഹൃദയത്തോടെ യേശുവിനെ നാഥനായി സ്വീകരിക്കണമെന്നും വിശ്വസിച്ചിരുന്നു. പാപമോചനത്തിനായി പള്ളിയ്ക്ക് സംഭാവനകള്‍ കൊടുക്കുന്ന കീഴ്വഴക്കത്തെ എതിര്‍ത്തിരുന്നു. ജര്‍മ്മന്‍ ദേശീയ വാദിയായിരുന്ന അദ്ദേഹം ബൈബിളിനെ ലത്തീന്‍ ഭാഷയില്‍ നിന്നും സ്വന്തം മാതൃഭാഷയായ ജര്‍മ്മനിയിലേയ്ക്കും തര്‍ജ്ജിമ ചെയ്തു. ഇംഗ്ലീഷ് പരിഭാഷയായ 'കിംഗ് ജെയിംസ്' ബൈബിള്‍ രചിച്ചപ്പോഴും ലൂതറിന്റെ ജര്‍മ്മന്‍ ബൈബിളിനെ സ്വാധീനിച്ചിരുന്നു. ലൂഥര്‍ രചിച്ച കീര്‍ത്തനങ്ങള്‍ പിന്നീട് പൊതു സമൂഹാരാധനയ്ക്ക് പ്രയോജനപ്പെട്ടിരുന്നു.

അദ്ദേഹം ഏഴു കൂദാശകളില്‍ നിന്ന് സഭയ്ക്കുള്ളത് രണ്ടു കൂദാശകളായി ചുരുക്കി. മാമ്മോദീസ്സായും ദിവ്യ അത്താഴവും മാത്രം കൂദാശകളായി അംഗീകരിച്ചു. 'സഭയുടെ നിയമങ്ങളില്‍ നിന്ന് വിശ്വാസികള്‍ ഇനിമേല്‍ സ്വതന്ത്രരെന്നും' പ്രഖ്യാപിച്ചു. 'എങ്കിലും അയല്‍ക്കാരനെ സ്‌നേഹിക്കാന്‍ കടപ്പെട്ടിരിക്കുമെന്നും' ലൂഥര്‍ പറഞ്ഞു.

അവസാന കാലം ലൂഥറിന്റെ ഭാഷാശൈലികള്‍ വ്യത്യസ്തവും വേദനാജനകവുമായിരുന്നു. ലൂഥര്‍ പ്രായം കൂടുംതോറും കൂടുതല്‍ കലഹപ്രിയനായും കാണപ്പെട്ടു. യഹൂദരും പോപ്പും അദ്ദേഹത്തിന്റെ ദൈവ ശാസ്ത്ര ശത്രുക്കളായിരുന്നു. അവര്‍ക്കെതിരായ വാക്കുകള്‍കൊണ്ടുള്ള ശരങ്ങള്‍ അച്ചടിഭാഷയ്ക്ക് യോഗ്യമായിരുന്നില്ല. യഹൂദരെ രൂക്ഷമായി വിമര്‍ശിക്കുകയും ശത്രുതാ മനോഭാവം പുലര്‍ത്തുകയും ചെയ്തിരുന്നു. യഹൂദരുടെ വീടുകള്‍ നശിപ്പിക്കാനും അവരുടെ സിനഗോഗുകള്‍ കത്തിക്കാനും അവരുടെ സ്വത്തുക്കള്‍ കണ്ടെടുക്കാനും സ്വാതന്ത്ര്യത്തെ ഹനിക്കാനും ആഹ്വാനം ചെയ്തിരുന്നു. രണ്ടാം ലോകമഹായുദ്ധത്തില്‍ നാസികള്‍ ലൂഥറിന്റ യഹൂദ വിരോധത്തെ മുതലാക്കുകയും ചെയ്തു.

മാര്‍ട്ടിന്‍ ലൂഥര്‍ രോഗിയായി കഴിഞ്ഞപ്പോഴും സാധാരണ ആരോഗ്യമുള്ളവരെപ്പോലെ ജീവിതത്തെ ക്രമീകരിച്ചിരുന്നു. ജീവിത സാഹചര്യങ്ങളാണ് അദ്ദേഹത്തെ രോഗിയാക്കിയത്. ആശ്രമത്തില്‍ ശരിയായി ഭക്ഷണം കഴിക്കാതെയും നീണ്ട രാത്രികളും പകലുകളുമില്ലാതെയുള്ള മാനസിക ജോലികളും പിന്നീടുളള കാലങ്ങളില്‍ സുലഭമായ ഭക്ഷണവും ആര്‍ഭാട ജീവിതവും ലൈംഗികതയും അദ്ദേഹത്തെ രോഗിയാക്കിയെന്ന് വേണം കരുതാന്‍. വാര്‍ട്ട്ബര്‍ഗില്‍ (Wartburg) നിന്ന് മാറി ദൂരെയുള്ള സ്ഥലത്ത് ഒളിച്ചു താമസിച്ചിരുന്ന നാളുകളില്‍ ലൂഥറിനു വയറ്റില്‍ വേദന കഠിനമായി ഉണ്ടാകുമായിരുന്നു. 'ദൈവം വയറ്റു വേദന കൊണ്ട് തന്നെ പീഡിപ്പിക്കുന്നുവെന്ന്' 1521ലുള്ള അദ്ദേഹത്തിന്‍റെ ഒരു കുറിപ്പില്‍ സൂചിപ്പിച്ചിട്ടുണ്ട്. രാത്രിയില്‍ ഉറക്കമില്ലാതെയും സമാധാനമില്ലാതെയുമുള്ള ജീവിതമായിരുന്നു അന്ത്യനാളുകളിലുണ്ടായിരുന്നത്. 1526ല്‍ കിഡ്‌നിയ്ക്ക് തകരാറു വരുകയും കഠിനമായ വേദന സഹിക്കുകയും ചെയ്തിരുന്നു. ഡോക്ടര്‍മാരെ വിശ്വാസം ഇല്ലായിരുന്നു. നൈരാശ്യവും മാനസിക വിഭ്രാന്തിയും അദ്ദേഹത്തെ ബാധിച്ചിരുന്നു.

1546 ഫെബ്രുവരി പതിനെട്ടാം തിയതി മാര്‍ട്ടിന്‍ ലൂഥര്‍ മരണമടഞ്ഞു. ലൂഥറിനു ശേഷം വന്ന നവീകരണക്കാരായ കാല്‍വിന്‍, ശ്വിന്‍ഗ്ലി, ക്‌നോക്‌സ്, ക്രാന്മര്‍ (Calvin,Zwingli, Knox, and Cranmer) എന്നീ നവോത്ഥാനക്കാരെല്ലാം അദ്ദേഹത്തില്‍നിന്ന് ആവേശഭരിതരായിരുന്നു. ഏതു ലൈബ്രറിയില്‍ പോയാലും മാര്‍ട്ടിന്‍ ലൂതറിന്റെ പുസ്തകങ്ങള്‍ ഷെല്‍വുകളില്‍ നിറഞ്ഞിരിക്കുന്നതായി കാണാം. അദ്ദേഹം പറഞ്ഞ ഒരു ഉദ്ധരണി ഇങ്ങനെ, "എന്റെ കൈകള്‍ നിറയെ നിധികളുണ്ടായിരുന്നു...എനിക്കതെല്ലാം നഷ്ടപ്പെട്ടു...ദൈവത്തിന്റെ കരങ്ങളില്‍ എന്തെല്ലാം നിക്ഷേപിച്ചുവോ അത് മാത്രം ബാക്കി നില്‍ക്കുന്നു... ലോകം നാളെ കഷണം കഷണങ്ങളായി പൊട്ടി ചിതറിയാലും ഞാന്‍ എന്റെ വാഗ്ദാനഭൂമിയില്‍ ആപ്പിള്‍ മരങ്ങള്‍ നട്ടുകൊണ്ടിരിക്കും."
മാര്‍ട്ടിന്‍ ലൂഥറിന്റെ വിപ്ലവങ്ങളും നവീകരണ ചിന്തകളും (ജോസഫ് പടന്നമാക്കല്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക